Thursday, April 28, 2011

കടലാസ്സുപ്പൂക്കള്‍



വെളുത്തുസുന്ദരിയായ അവളെ കാണാത്തദിവസങ്ങള്‍ എനിക്ക് നഷ്ട പ്രതീതിയാണ്..  ഓരോ യാത്രകളിലുംഅവളെന്നെ ചിരിച്ച് തലയാട്ടി യാത്രയാക്കുമ്പോള്‍, എത്രവൈകിയുള്ള തിരിച്ചുവരവുകളിലും പരിഭവമില്ലാതെ സ്ന്തോഷത്തോടെ സ്വീകരിക്കുമ്പോള്‍, മനസ്സ് നിറയും.. വര്‍ണ്ണിക്കാനാവത്തൊരു  അഴകാണവള്‍ക്ക്, കണ്ണെടുക്കാന്‍ തോന്നാത്ത സൌന്ദര്യം..!! വെണ്മേഘങ്ങളെ വെല്ലും വെളുപ്പിനേക്കാള്‍ അവള് പുലര്‍ത്തുന്ന  ലാളിത്യമാണെന്നെ കൂടുതലാകര്‍ഷിച്ചത്. ഞാനവളെ കാണാന്‍ തുടങ്ങിയിട്ട് ഒരു മാസമാവുന്നതേയുള്ളൂ.അന്ന്  ഒരു കുഞ്ഞായിരുന്നു,  വല്ലാത്തൊരു ഭംഗി അന്നുമവള്‍ക്ക് സ്വന്തമായിരുന്നു.  ഒരോദിവസം കാണുമ്പോഴും അവള്‍ വളരുകയായിരുന്നു; വളരുംന്തോറും അവളുടെ ഭംഗിയും!

മതിലരികില്‍ നിന്നിരുന്ന നീണ്ടുമെലിഞ്ഞ ചില്ലകളുള്ള  ചെടി ഞങ്ങളുടെ ഇണക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും പായേരം പറച്ചിലുകള്‍ക്കുമെല്ലാം മൂകസാക്ഷിയായി.. ഇങ്ങിനെയൊരു ചെടി അവിടെ ഞാന്‍ ശ്രദ്ധിച്ചതുതന്നെ അവള്‍ വന്നതിനുശേഷമാണെന്നത് അത്ഭുതം.. ഇലകളില്ലാതെ ഉണങ്ങിയതിനു തുല്ല്യം നിന്നതുകൊണ്ടാവാം ഇത്ര അടുത്തുണ്ടായിട്ടും കാണാതെപോയത്. പിന്നീടാ ചെടിയുടെ താഴെ ഇത്തിരിനേരം എനിക്കേറെ പ്രിയപ്പെട്ടവളുമായി സല്ലപിക്കാന്‍ ചെന്നിരിക്കാത്ത  പ്രഭാതപ്രദോഷങ്ങള്‍ വല്ലാത്തൊരു ശൂന്യത നിറച്ചു മനസ്സില്‍, അവള്‍ക്കങ്ങിനെ തോന്നാറുണ്ടോ ആവൊ.. ഒന്നറിയാം, അവള്‍ക്കെന്നേയും ഇഷ്ടമായിരുന്നെന്ന്. വശ്യമായ തലയാട്ടലും അംഗവിക്ഷേപങ്ങളുമെല്ലാം അവളുടെ നിശബ്ദപ്രണയം എന്നെ അനുഭവേദ്യമാക്കാന്‍ പ്രാപ്തമായിരുന്നു. ചില ഇഷ്ടങ്ങളും വിചാരങ്ങളും വാക്കുകളില്‍ കൂടി പ്രകടിപ്പിച്ചു മനസ്സിലാക്കുന്നതിനേക്കാള്‍ മാധുര്യം ഹൃദയങ്ങളിലൂടെ കൈമാറുമ്പോഴാണ്..

ഇളംതെന്നലുള്ള സന്ധ്യാസമയങ്ങള്‍ അവള്‍ക്കേറെ പ്രിയപ്പെട്ടതാണ്.. കാറ്റിന്‍റെ താളത്തിനൊത്തെന്നപോലെ അവള്‍  ചിരിച്ചുകൊണ്ടിരിക്കും. തിരക്കുകള്‍ കാരണം കണ്ടുമുട്ടാന്‍ കഴിയാത്തപ്പോഴും അവള്‍ പരിഭവിക്കാറില്ല. എന്നെ മനസ്സിലാക്കുന്ന അവളോടുള്ള പ്രണയമേറിവരികയായിരുന്നു. നഷ്ടപ്പെടരുതെന്ന് മനസ്സാഗ്രഹിച്ചു. ആ തൂവെള്ളമേനിയില്‍ തലോടാന്‍, മൃദുലഭാവങ്ങളുടെ ചാരുത നുകരാന്‍, ചേര്‍ന്നിരുന്ന് അവളിലെ സൌരഭ്യം നുകരാന്‍ വല്ലാതെ കൊതി. അവളുമിതൊക്കെ ആഗ്രഹിക്കുന്നുണ്ടാവാം. ഇഷ്ടമാണോന്ന് ചോദിച്ചിട്ട് കാര്യമില്ല, പറയാതെ മനസ്സിലാവില്ലേ എന്നെ ചോദ്യഭാവത്തില്‍ അപ്പോഴും ഒരു കുണുങ്ങി ചിരിയാവും മറുപടി..
ഒരവധിദിനം തന്നെ അവളെ സ്വന്തമാക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തു. തലേദിവസം സന്ധ്യയ്ക്ക് ഞാനതവളോട് പറയുകയും ചെയ്തു. അപ്പോഴും കുണുങ്ങിചിരിച്ചുകൊണ്ടവള്‍ മൌനത്തിന്‍ ചിമിഴിലൊളിച്ചു.. കൂടുതലൊന്നും ഞാനും പ്രതീക്ഷിച്ചിരുന്നില്ല എന്നത് സത്യം . ആ അവധിദിനം ഞാന്‍ പതിവിലും നേരത്തേ എണീറ്റു. പുലര്‍ക്കാലമഞ്ഞിനെ വകഞ്ഞുമാറ്റി തിരക്കിട്ട്  അവള്‍ക്കരികിലെത്തി.ഒരു ഇളംത്തെന്നല്‍ അവള്‍ക്ക്ചുറ്റുമപ്പോഴും തത്തിക്കളിക്കുന്നുണ്ടായിരുന്നു,അവളുമാ കാറ്റിനോട് വല്ലാതെ അലിഞ്ഞതുപോലെ..
പ്രപഞ്ചത്തിലെ മുഴുവന്‍ പ്രണയവും സ്വരുക്കൂട്ടി ഞാനവളെ എന്‍റെ ജീവിതത്തിലേക്ക് ക്ഷണിച്ചു. പക്ഷേ, പലതവണ വിളിച്ചിട്ടും അവളിറങ്ങിവന്നില്ല, ഇളംകാറ്റില്‍ കുണുങ്ങി ചിരിക്കുന്ന അവളെന്നെ കളിയാക്കുന്നതായി തോന്നി. ഈ അവഗണന സഹിക്കാനാവുന്നില്ല,, വല്ലാതെ ദേഷ്യം വന്നു. എന്തുത്യാഗം സഹിച്ചും അവളെ സ്വന്തമാക്കാന്‍ മനസ്സുറപ്പിച്ചു. എന്നിട്ടേ ഇനിയൊരു തിരിച്ചുപോക്കുള്ളൂ. എനിക്കവളത്രയും പ്രിയപ്പെട്ടവളാണ്..

എത്രനീട്ടി കൈകളുയര്‍ത്തിയിട്ടും എനിക്കവളിലേക്കെത്താനാവത്ത വിധം ഉയരത്തിലാണവള്‍ നിന്നിരുന്നത്. ഇറങ്ങിവരുവാനൊരു ഭാവവുമവളില്ല. ഒരുപാട് ശ്രമിച്ച് തൊടാന് കഴിയാതെയ് വന്നപ്പോള്‍ ഞാന്‍ തോറ്റുപോവുമോ  എന്ന് ഭയന്നു.. ഒടുവില്,, ഒടുവില്‍ അവള്‍ നിന്നിരുന്ന ശിഖിരം ഞാന്‍ ബലമായ് താഴ്ത്തി. പ്രതിരോധിക്കാനെന്നവണ്ണം ആ ചില്ലയിലെ മുള്ളുകള്‍ കൈകളില്‍ ആഞ്ഞുകുത്തി. രക്തം പൊടിയുന്നുണ്ടായിരുന്നെങ്കിലും വേദനയറിഞ്ഞില്ല.. ഞങ്ങളുടെ ഒരുമിക്കലിന്‍റെ രക്തഹാരമായ് ഞാനതിനെ കണ്ടു. അടര്‍ത്തിയെടുക്കാന്‍ ഞാന്‍ കൈകള്‍ നീട്ടിയത് അവളൊട്ടും പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. അവളൊന്ന് പിറകോട്ട് മാറിയതുപോലെ. അവളുടെ തേങ്ങല് പൂക്കളുടെ താഴ്വാരത്തില്‍ ഒരുനിമിഷം അലയടിച്ചുവോ.. വെറുംതോന്ന്ലാവാം. വൃത്തിക്കെട്ടൊരു വാശിയോടെ ഞാനവളെ സ്വന്തമാക്കി. അവളില്‍ നിന്നും ഇറ്റുവീണ തുള്ളികള്‍ ആ ഹൃദയത്തിന്‍റെ കണ്ണുനീര് പോലെ.. ഇതുവരെ വീശിയടിച്ചിരുന്ന കാറ്റും ഈ കാഴ്ച കാണാനാവില്ലെന്ന പോലെ  നിശ്ചലമായി.

എന്തിനാണവളെ പറിച്ചെടുത്തതെന്ന ചിന്ത എന്നെ അലട്ടാന്‍ തുടങ്ങി.  കണ്ണുനീരൊപ്പി ആശ്വസിപ്പിക്കാന്‍ ഞാനവളെ  എന്നോടടുപ്പിച്ചു. ഞെട്ടിപ്പോയി, എന്‍റെ പ്രതീക്ഷകളെക്കെല്ലാമകലെയായിരുന്നു അവള് ; സുഗന്ധമെന്നല്ല  ഗന്ധമേ ഇല്ലാത്തവളാണെന്ന തിരിച്ചറിവ് പൊഴിച്ചത് എന്‍റെ സ്വപ്നങ്ങളായിരുന്നു. ആശ്വസിപ്പിക്കാനായി ഞാനവളെ പതുക്കെ തലോടി, അവിടേയും എന്‍റെ ധാരണകള് തോറ്റു; ഒട്ടും മൃദുലമായിരുന്നില്ല അവളുടെ ദലങ്ങള്‍. !!., , പാവം പൂവ്.. പറിച്ചെടുത്തതോടെ നിശ്ചലമായി, പിന്നീടവള്‍ ചിരിച്ചില്ല, എന്നെ നോക്കി തലയാട്ടിയില്ല.  മരവിച്ച മനസ്സോടെ എന്‍റെ മേശപ്പുറത്ത് ക്രൂരതയുടെ, സ്വാര്‍ത്ഥതയുടെ അലങ്കാരത്തിനെന്നോണം നിശ്ചലമായ് അവളിരുന്നു.

ദിവസങ്ങള്‍ കഴിയുന്തോറും അവളാകെ വാടി , വെണ്മ നശിച്ചു .. എനിക്കിന്നവളെ കാണുന്നതേ ഇഷ്ടമല്ല. എന്‍റെ മനസ്സിന്‍റെ നരച്ചനിറം അവളിലേക്കും പകര്‍ന്നു കിട്ടിയിരിക്കുന്നു.ഒരു കടലാസ്സു കഷണത്തിന്‍റെ ഭംഗിപോലും അവകാശപ്പെടാനില്ലാതെ എന്‍റെ പ്രിയപ്പെട്ട കടലാസ്പ്പൂവ് അസ്തമിച്ച മനസ്സോടെ, സ്വാര്‍ത്ഥതയുടെ, അന്ധമായ പ്രണയത്തിന്‍റെ , വിവേകമില്ലാത്ത വികാരങ്ങളുടെ ഇരയായ് ഇന്നിന്‍റെ നോക്കുകുത്തിപോലെ എന്‍റെ കണ്മുന്‍പില്‍ .. കണ്ണുകളെത്ര ഇറുക്കിയടച്ചിട്ടും വാതിലുകളെത്ര അമര്‍ത്തിയടച്ചിട്ടും ആ നരച്ച രൂപം എനിക്ക്ചുറ്റും കാഴ്ചകളുടെ ആഴം കൂട്ടുന്നു...

Sunday, April 10, 2011

പറക്കുവാന്‍ മറന്ന്..


ഇന്നലെ മൂവന്തിനേരത്ത് നിലം പഴുത്ത് സ്വര്‍ണ്ണവര്ണ്ണമായി കിടക്കുന്നത് കണ്ടപ്പോഴേ കരുതിയതാ,,മാനത്തിന്‍റെ മനസ്സ് കലങ്ങിയിട്ടുണ്ട്,, കണ്ണുനീര്‍ ഇറ്റുവീഴാന്‍ താമസമുണ്ടാകില്ലാന്ന്.. മാനത്തിന്‍റെ മനമറിയുന്നവളല്ലേ ഭൂമി,, മാനത്തിന്‍റെ വിഷാദമാണിവിടെ മണ്ണില്‍ പ്രതിഫലിക്കുന്നത് ... പ്രതീക്ഷ തെറ്റിയില്ല, ഇന്നലെ രാത്രി എന്തൊരു മഴയായിരുന്നു.. ഇപ്പോള്‍ പണ്ടത്തെ പോലെ മഴയാസ്വദിക്കാന്‍ കഴിയാറില്ല. മനസ്സില്‍ വല്ലാത്തൊരു ഭീതിയാണ്‍ മഴക്കാലം സമ്മാനിക്കുന്നത്.. പണ്ട് നിലം പഴുത്താലും മാനം കറുത്താലും കാത്തിരിക്കും പെയ്തുവീഴുന്ന മഴനൂലുകള്‍ക്കായ്.. ഓരോ മഴതുള്ളിയും മനസ്സില്‍ കുളിര്‍ കോരിയിടുമ്പോള്‍ ,സശ്രദ്ധം അവയെടുത്ത് ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിക്കും... ആ ഓര്‍മ്മകളായിരുന്നല്ലോ പ്രവാസത്തിന്‍റെ നീണ്ട കാലയളവില്‍ തന്നിലെ നീരുറവ.ഒടുവില്‍ പ്രവാസജീവിതത്തിനായ് വിടപറയുമ്പോഴും യാത്രയാക്കാന്‍ കാലം തെറ്റി വന്നൊരു മഴാച്ചാറല്‍ കൂടെയുണ്ടായിരുന്നു,, പിഴച്ചുപോയ കണക്കുകൂട്ടലുകളുടെ ഓര്‍മ്മപ്പെടുത്തല്‍ പോലെ..



ഇപ്പോള്‍ മഴപെയ്യുമ്പോള്‍ മനസ്സില്‍ വ്യാകുലതകള്‍ പെയ്യും.. ചോര്‍ന്നൊലിക്കുന്ന വീടും ഏത് നിമിഷവും നിലം പതിക്കാവുന്ന വടിക്കിനിയുമെല്ലാം വല്ലാത്തൊരു ഭാരമായി മനസ്സില്‍ നിറയും.. ക്ഷണിക്കാതെ , പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ അകത്തേക്കെത്തുന്ന മഴതുള്ളികളെ സ്വീകരിക്കാന്‍ ബക്കറ്റും പാത്രങ്ങളും തികയാതെ ആകുലപ്പെടുന്ന ഭാര്യയോടിന്നലെ പറയുവാന്‍ ആശ്വാസവാക്കുകള്‍ തേടി താന്‍ മൌനിയായതോര്‍ത്ത് മുകുന്ദന്‍ നായരിരുന്നു, ഇന്നലത്തെ മഴയുടെ ബാക്കിപത്രമെന്നോണം കത്തിച്ച ബള്‍ബിന് ചുറ്റും പറന്ന് നടക്കുന്ന ഈയാമ്പാറ്റകളെ സാകൂതം വീക്ഷിച്ച്, കനംവെക്കുന്ന ഇരുട്ടിന്‍റെ കാവലാളായി ആ ഉമ്മറപടിയില്‍...



ശ്യാമള കത്തിച്ചു പിടിച്ച വിളക്കുമായ് കോലായിലേക്ക് വന്നു, ധൃതിയില്‍ വൈദ്യുതി വിളക്ക് കെടുത്തി നിറയെ വെള്ളംനിറച്ച പരന്നപാത്രത്തിനു നടുവിലാ മണ്ണെണ്ണ വിളക്ക് വെച്ചു.. “ ല്ലാച്ചാ വെളുക്കുമ്പം ഇവിടെ മുഴുവന്‍ ചത്ത ഇവറ്റേളെകൊണ്ട് നിറയും” സ്വയമെന്നോണം പറഞ്ഞ് അകത്തേക്ക് മറഞ്ഞു.. പുതിയ വെട്ടത്തിന്‍റെ മാസ്മരികതയില്‍ ആവേശത്തോടെ പറന്നടുക്കുന്ന ഈയാമ്പാറ്റകളോട് അയാള്‍ക്ക് സഹതാപംതോന്നി.. മണ്ണിലലിഞ്ഞ് സ്വയം ആത്മഹുതി ചെയ്ത മഴതുള്ളികളുടെ ആത്മാക്കള്‍ കണക്കേ അടുത്ത സന്ധ്യയില്‍ മണ്ണില്‍ നിന്നും തുരുതുരെ പറന്നുയരുന്ന ഈയാമ്പാറ്റകള്‍ കുട്ടികാലത്തെ തന്‍റെ അത്ഭുതമായിരുന്നു...



ഒരായിരം സ്വപ്നങ്ങളുമായ് തീയിലേക്ക് പറന്നടുത്ത് ചിറക് കരിഞ്ഞ് വെള്ളത്തില്‍ വീഴുന്ന ഈയാമ്പാറ്റകള്‍ മുങ്ങിതാഴ്ന്ന് വീണ്ടും മരിക്കുന്ന കാഴ്ച വിധിയുടെ വരച്ചുതീരാത്ത ചിത്രങ്ങളോര്‍മിപ്പിച്ചു. പ്രത്യാശയുടെ മാസ്മരികവെട്ടത്തിലേക്ക് മുന്പേ പറന്നവരുടെ വിധിയെ മാനിക്കാതെ വീണ്ടും വീണ്ടും ആര്‍ത്തിയോടെ പറന്നടുക്കുന്ന ഈയാം പാറ്റകള്‍ക്ക് തന്‍റെ പ്രവാസജീവിതത്തില്‍ കണ്ടുമുട്ടിയ സഹയാത്രികരുടെ മുഖഛായയാണെന്നയാള്‍ക്ക് തോന്നി.. നോക്കിയിരിക്കേ സ്വപ്രതിഛായയും അയാളവയ്ക്കിടയില്‍ കണ്ടു..



നടന്നുവന്ന പാതകളിലേക്ക് തിരിഞ്ഞ്നോക്കുമ്പോള്‍ ശൂന്യതയുടെ ഇരുട്ട് മാത്രം. പിന്നിട്ടുപോന്ന വഴിയോരകാഴ്ചകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.. എന്തിനായിരുന്നുവാ എടുത്ത് ചാട്ടം.. ജൂനിയര്‍ ക്ലാര്‍ക്കായിരുന്നെങ്കിലും പതുക്കെ ഓരൊ പടികളായി ചവിട്ടി കയറി നല്ലൊരു പദവിയില്‍നിന്ന് വിരമിക്കാമായിരുന്നു.. ഉള്ളതുകൊണ്ട് ഓണം പോലെ സ്വന്തം കുടുംബത്തോടൊപ്പം പിറന്നമണ്ണിന്‍റെ മടിത്തട്ടില്‍ ജീവിക്കാമായിരുന്നു...



ഒരു സാധാരണക്കാരനായി, കൈപ്പിടിയിലൊതുങ്ങുന്ന മോഹങ്ങളുമായി വലിയസന്തോഷങ്ങളും സന്താപങ്ങളുമില്ലാതെ വീടിനധികം അകലെയല്ലാത്ത ജോലിസ്ഥലവും നാടുമൊക്കെയായി ജീവിക്കുകയായിരുന്നു.. കൂടെ പഠിച്ച പലസുഹൃത്തുക്കളും നാട്ടുകാരുമൊക്കെ കൈ നിറയെ പണവും അതിലേറെ ആഡംബരവും ഗള്‍ഫ് നാടുകളുടെ വര്‍ണ്ണനകളുമായ് നാട്ടില്‍ അവധിക്ക് വന്ന് പോകുമ്പൊ തന്നിരുന്ന മണമുള്ള അത്തറുകള്ക്കും വിലകൂടിയ കുപ്പായതുണികള്‍ക്കുമിടയില്‍നിന്നെവിടെനിന്നൊ ഗള്‍ഫെന്ന സ്വര്‍ഗ്ഗഭൂമിക തന്നിലും കിനാവിന്‍റെ പട്ടിഴകള്‍ തുന്നിചേര്‍ത്തു... ഇവിടെയൊരു വര്‍ഷം കൊണ്ടുണ്ടാക്കുന്നതില്‍ കൂടുതല്‍ സമ്പത്ത് ഒരുമാസം കൊണ്ട് മരുഭൂമിയുടെ മണ്ണ് തരുമെന്ന തിരിച്ചറിവ് ആ പട്ടിഴകള്‍ക്ക് നിറംകൊടുത്തു... എങ്ങിനെയെങ്കിലും ആ സ്വപ്നമണ്ണില്‍ കാലുകുത്തുക എന്നതായിരുന്നു പിന്നെ തന്‍റെ ലക്ഷ്യം. ഉമ്മറത്ത് കത്തികൊണ്ടിരുന്ന വിളക്കിലെ തീ വീശിയടിച്ച കാറ്റിലൊന്നുലഞ്ഞപ്പോളയാള്‍ ഓര്‍മ്മകളില്‍നിന്നുണര്‍ന്നു... തീ വീണ്ടും തെളിമയോടെ കത്താന്‍ തുടങ്ങി..

അഛനും ശ്യാമളയുമാണ്‍ അന്നേറ്റവും കൂടുതല്‍ എതിര്‍ത്തത്.... എന്നാലും തന്‍റെ പിടിവാശിക്ക് മുന്‍പിലവര്‍ മുട്ടുമടക്കി.. അഛനൊരുപാട് പറഞ്ഞു, നാട്ടിലെ മണ്ണിന്‍റെ മണമില്ലാത്ത ജീവിതം മനസ്സിനെ തരിശ്ശുഭൂമിയാക്കുമെന്നും നിലാവാസ്വദിക്കാന്‍ കഴിയാത്ത നാട്ടില്‍ നിനക്ക് നഷ്ടപ്പെടുക നിന്‍റെ സത്വമായിരിക്കുമെന്നും.. ഒന്നിനും മറുപടി പറഞ്ഞില്ല.. രാത്രിയുടെ നിശബ്ദതയില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ശ്യാമളയുടെ നിശ്വാസങ്ങള് കേട്ടില്ലെന്ന് നടിച്ചു... മനസ്സില്‍ പോവാനുള്ള ആഗ്രഹം അത്രയും ശക്തമായിരുന്നു.. വീടും പറമ്പും പണയം വെച്ച് തികയാത്ത പൈസ ഒപ്പിക്കുമ്പോഴും, കഷടപ്പെട്ട് നേടിയെടുത്ത ജോലി രാജിവെയ്ക്കുമ്പോഴും കുറ്റബോധമില്ലായിരുന്നു.. നേടുവാന്‍ പോവുന്ന അളവറ്റ സൌഭാഗ്യങ്ങള്‍ക്ക് മുന്നില്‍ ഇതെല്ലാം നിസ്സാരം..

പ്രതീക്ഷിച്ചതുപോലെ തരക്കേടില്ലാത്തൊരു ജോലി കിട്ടി.. പണയപ്പെടുത്തിയ വീട് തിരിച്ചെടുത്തു, മക്കള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാനായി..പക്ഷേ ലാഭനഷ്ടങ്ങളുടെ തുലാസില്‍ നഷ്ടങ്ങള്‍ക്ക് കനമേറെ... എന്തൊക്കെയോ നേടാനുള്ള പാച്ചിലിനിടയില്‍ ഉരുകിതീര്‍ന്നത് തന്‍റെ ജീവിതമായിരുന്നെന്ന തിരിച്ചറിവ് ഈ അസ്തമനവേളയില്‍ വൈകിയുദിച്ച സൂര്യനെ പോലെ തനിക്ക് മുകളില്‍... ഉരുകുവാന്‍ പോലുമാവാതെ തന്‍റെ നിഴലില്‍ ഖനിഭവിച്ച്പോയ മറ്റൊരു ജന്മം, ശ്യാമളയുടെ കണ്ണുകളെ നേരിടാന്‍ ഇന്നും തനിക്കാവുന്നില്ല.. അവളിലെ ജീവിതത്തെയാണ്‍ ഞാന്‍ കൊന്നത്.. എന്നാലും പരാതികളില്ലാതെ പരിഭവങ്ങളില്ലാതെ വീണുകിട്ടുന്ന അവധികാലങ്ങളില്‍ അവള്‍ക്കായ് നീക്കിവെയ്ക്കുന്ന സമയങ്ങള്‍ തുഛമായിരുന്നെങ്കിലും സ്നേഹത്തോടെ അന്നുമിന്നും അവള്‍... മണ്ണെണ്ണവിളക്കിന്‍റെ കറുത്ത പുകച്ചുരുള്‍ പോലെ അയാളില്‍ വിഷാദം നിറഞ്ഞു..

അഛന്‍റെ അവസാനനാളുകളില്‍ ഒന്ന് വന്ന് കാണാന്‍ കഴിഞ്ഞില്ല, ആ ചിതയ്ക്ക് തീകൊളുത്താന്‍ പോലും കഴിയാതിരുന്നപ്പോള്‍ അന്നാദ്യമായി കുറ്റബോധത്തിന്‍റെ ചിത തന്‍റെ മനസ്സിലെരിയാന്‍ തുടങ്ങി.. ഇന്ന് താനീ നാട്ടില്‍ വെറും അഥിതിയാണ്.. പിറന്ന മണ്ണില്‍ അന്യനാവുന്നത് അനാഥത്വത്തിനു തുല്ല്യം. മക്കള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാനായെങ്കിലും അവരില്‍ അഛന്‍റെ അസാന്നിധ്യം നല്‍കിയ സ്വഭാവദൂഷ്യങ്ങളേറെ... പരിമിതമായ അവധിക്ക് വന്നപ്പോഴൊക്കെ അതുവരെ ഉണ്ടാക്കിയതുകൊണ്ട് ആര്‍ഭാടപൂര്‍വ്വമൊരു ജീവിതമെന്നതില്‍ കവിഞ്ഞ് മറ്റൊന്നും അന്വേഷിക്കാന്‍ സമയം തികഞ്ഞിരുന്നില്ല.. ജീവിതത്തില്‍ നഷ്ടലാഭങ്ങളുടെ കണക്ക്പുസ്തകമെഴുതാന്‍ കാലം അനുവദിക്കാത്ത, നിമിഷങ്ങളുടെ ആയുസ്സ് വരദാനമായി കിട്ടിയ ഈയാമ്പാറ്റകള്‍ അപ്പോഴും വിളക്കിനു ചുറ്റും പറന്ന് കൊണ്ടിരുന്നു, ആത്മഹുതിയുടെ ഊഴവും കാത്ത്..

സാമ്പത്തീകമാന്ദ്യത്തിന്‍റെ മറവില്‍ കമ്പനി നല്ലവേതനം കൈപ്പറ്റുന്നവരെ ഒഴിവാക്കിയവരില്‍ താനുമുണ്ടായിരുന്നു.. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അന്യദേശത്ത് ദിക്കറിയാതെ പകച്ചുപോയവനെപ്പോലെ താന്‍.. വീട്ടില്പോലും അപരിചിതന്‍.. മക്കളെല്ലാം സുഖസൌകര്യങ്ങള്‍ തേടി പട്ടണങ്ങളില്‍ ചേക്കേറി.. ഇന്ന് തന്‍റെ വാക്കുകളനുസരിക്കാതെ അവരും വിദേശങ്ങളില്‍ ജോലിതരപ്പെടുത്തുന്ന തിരക്കിലാണ്‍.. പറന്ന് നടക്കുന്ന ഈയാമ്പാറ്റകള്‍ക്കെവിടെ ചിറകൊടിഞ്ഞവയെ കേള്‍ക്കാന്‍ നേരം.. അങ്ങ് പട്ടണത്തില്‍ തങ്ങളുടെ കൂടെ വന്ന് താമസിക്കാന്‍ മക്കളെല്ലാവരും മാറി മാറി പറഞ്ഞിട്ടും തനിക്കും ശ്യാമളയ്ക്കുമിവിടം വിട്ട് പോവാനിഷ്ടമില്ല.. ചോര്‍ന്നൊലിക്കുന്നതെങ്കിലും ഓര്‍മ്മകളുടെ നഷ്ടസുഗന്ധം ഈ വീടിന് സ്വന്തം.. അഛന്‍റേയും അമ്മയുടേയും അസ്ഥിതറയ്ക്കടുത്ത് വേണം തനിക്കും അല്ലലുകളില്ലാതെ സ്വസ്ഥമായുറങ്ങാന്‍... ചോര്‍ന്നൊലിക്കുന്ന, ഏത് നിമിഷവും നിലംപതിക്കാവുന്ന ഈ വീടൊന്ന് ശരിയാക്കാന്‍ പോലും മക്കള്‍ക്കായ് സമ്പാദ്യങ്ങള്‍,,അല്ലാ തന്‍റെ ജീവിതം വീതം വെക്കുമ്പോള്‍ ഒരുപങ്ക് മാറ്റിവെയ്ക്കാന്‍ തോന്നിയില്ലല്ലൊ..

" ആ തണുപ്പിലിരുന്ന് സൂക്കേട് കൂട്ടേണ്ടാ, വന്ന് കഞ്ഞി കുടിച്ചോളൂ..” ഭാര്യയുടെ വിളി അയാളെ ഉണര്‍ത്തി.. ഈയാമ്പാറ്റകള്‍ ഏറെകുറെ ചത്തൊടുങ്ങിയിരിക്കുന്നു.. വിളക്കും എപ്പോഴൊ കെട്ടിരുന്നു... അയാള്‍ വൈദ്യുതി ബള്‍ബ് കത്തിച്ചു.... വരാന്തയില്‍ നിറയെ ചിറകുകള്‍.. തൊടിയില്‍ നിന്നും വീശിയ നനുത്ത കാറ്റില്‍ ഭാരമില്ലാത്ത ആ ചിറകുകള്‍ പാറുന്നു, ലക്ഷ്യങ്ങള്‍ പിഴച്ച തന്‍റെ സ്വപ്നങ്ങള്‍ പോലെ... ചിറകൊടിഞ്ഞ ഈയാമാമ്പറ്റകള്‍ ചത്ത്കിടക്കുന്നു,, ഇന്നിന്‍റെ നിലവിളികളായ്...!!