1963-ല്‍ പ്രസിദ്ധീകരിച്ചതാണ് നന്തനാരുടെ ‘ആത്മാവിന്റെ നോവുകള്‍‘ എന്ന നോവല്‍. പട്ടാളക്കാരുടെ കഥ പറയുന്ന ഈ നോവലിലൂടെ ആ കാലഘട്ടത്തിലെ പട്ടാളജീവിതത്തിന്റെ ദുരിതങ്ങളും ചിട്ടവട്ടങ്ങളും വായനക്കാരന് തൊട്ടറിയാം. പട്ടാള ബാരക്കുകള്ക്കുള്ളിലെ വേവും ചൂടും വിയര്‍പ്പ് നാറ്റവും അക്ഷരങ്ങളിലൂടെ വായനക്കാരനിലേക്ക് പകരാന്‍ ഈ കഥയ്ക്ക് കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വ്യക്തിത്വം പണയം വെച്ച്, ആഗ്രഹങ്ങളെ, മോഹങ്ങളെ കടിഞ്ഞാണിട്ട് ബലിമൃഗങ്ങളെ പോലെ തലതാഴ്ത്തി പിടിച്ചുമാത്രം ജീവിക്കേണ്ടിവരുന്ന സാധാരണ പട്ടാളക്കാര്‍ ഉള്ളിലൊരു നൊമ്പരമായി തീരുന്നതും കാര്‍ക്കശ്യക്കാരായ മേലധികാരികളോട് വായനക്കാരനിലും പക നുരഞ്ഞ് പൊങ്ങുന്നതും.
കഥ നടക്കുന്ന കന്റോണ്മെന്റും പരിസരപ്രദേശങ്ങളും നോവല്‍ വായിച്ചുകഴിയുമ്പോഴേക്ക് ഏറെ കണ്ടുപരിചയിച്ച ഒരിടമായി വായനക്കാരനില്‍ പതിയുന്നത് നോവലിസ്റ്റിന്റെ രചനാ വൈഭവം ഒന്നുകൊണ്ടാണ്. അവിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്ന പലഭാഷ സംസാരിക്കുന്ന, വ്യത്യസ്ഥ വ്യക്തിത്വങ്ങളുള്ള, സ്വഭാവങ്ങളുള്ള, സ്വപ്നങ്ങളുള്ള, മോഹങ്ങളുള്ള, വേദനകളുള്ള ഒരുപാട് പട്ടാളക്കാരുണ്ട്. പക്ഷേ ആ പട്ടാളബാരക്കുകള്‍ക്കുള്ളില്‍ അവരുടെ വേദനകളും സങ്കടങ്ങളും മോഹങ്ങളും വ്യക്തിത്വങ്ങളും സ്വപ്നങ്ങളും ഒരേ ഭാഷ സംസാരിക്കുന്നു; കാത്തിരിപ്പിന്റെ, ഇച്ഛാഭംഗങ്ങളുടെ, നിരാശയുടെ നെടുവീര്‍പ്പൂകളാണവിടെ അവരെ ഒന്നാക്കുന്നത്.
കാര്‍ക്കശ്യക്കാരനല്ലാത്ത അഗര്‍വാളിനെ പോലുള്ള മേലാധികാരികളില്‍ അവര്‍ ദൈവത്തെ കാണുന്നു. അവരുടെ സമീപനം പട്ടാളക്കാരുടെ തപിച്ചുരുകുന്ന കാര്‍ക്കശ്യ ചിട്ടകളില്‍ കുളിര്‍മഴ പെയ്യിക്കുന്നു. ക്രൂരമായ സമീപനങ്ങള്‍ക്ക് പകരം തങ്ങളെ മനുഷ്യരായി കണ്ടാല്‍, പെരുമാറിയാല്‍ നഷ്ടങ്ങളേക്കാള്‍ നേട്ടങ്ങളാണെന്ന് ക്രൂരരായ ബഹുഭൂരിപക്ഷം വരുന്ന മേലാധികാരികള്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ നോവല്‍. മേജര്‍ ചൊക്കലിംഗവും കേണല്‍ മല്‍ഹോത്രയുമൊക്കെ പിന്നീട് വ്യക്തിജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന ദുരവസ്ഥകള്‍ പട്ടാളക്കാരോട് കൈക്കൊണ്ട ക്രൂര സമീപനങ്ങളുടേയും മൃഗീയമായ ശിക്ഷാനടപടികളുടേയും ശാപമാണെന്ന് അവര്‍ സംതൃപ്തിയടയുമ്പോള്‍ വായനക്കാരനും അവര്‍ക്കൊപ്പം ചേരുന്നു.
പട്ടാളക്കാരനാവാന്‍ ആഗ്രഹിച്ച് പട്ടാളത്തില്‍ ചേര്‍ന്നവരല്ല ഇവിടെ മിക്കവരും. സാഹചര്യ സമ്മര്‍ദ്ദങ്ങളാല്‍ ചേര്‍ന്നവരണാധികവും. സ്വന്തം ആഗ്രഹത്താല്‍ ചേര്‍ന്നവരാകട്ടെ ആ തീരുമാനത്തില്‍ വല്ലാതെ ഖേദിക്കുന്നു. നരഗതുല്ല്യമാവുന്നു പട്ടാളജീവിതം. കാര്‍ക്കശ്യക്കാരനായ മേലുദ്ദ്യോഗസ്ഥര്‍ക്ക് കീഴില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍. അര്‍ഹിക്കുന്ന പരിഗണനയോ ഉദ്ദ്യോഗ കയറ്റമോ ഒരിക്കലും ലഭിക്കില്ല. പോറ്റി, അയ്യര്‍, സുകുമാരന്‍, വര്‍ഗ്ഗീസ് തുടങ്ങി പല കഥാപാത്രങ്ങളിലൂടെ പട്ടാള കാമ്പിലെ ദുരവസ്ഥകള്‍ ഭംഗിയായി കോറിയിട്ടിരിക്കുന്നു പട്ടാളക്കാരനായിരുന്ന നോവലിസ്റ്റ്.
ചിട്ടപ്പെടുത്തിയ പട്ടാള ജീവിതത്തിന്റെ കാര്‍ക്കശ്യങ്ങള്‍ക്കിടയില്‍ കുടുംബജീവിതത്തിന്റെ താളം തെറ്റുന്നത് അറിയാതെ പോവുന്നവരേയും ഇത്രയും കടുത്ത നിയമങ്ങള്‍ക്കിടയിലും വേലി ചാടി അസന്മാര്‍ഗ്ഗികങ്ങള്‍ പിന്തുടരുന്നവരേയും നോവലില്‍ കാണാം.. കേണല്‍ മല്‍ഹോത്രയും അയ്യരുമെല്ലാം അങ്ങിനെ ജീവിക്കുന്നവരാണ്.
പട്ടാളബാരക്കുകള്‍, മേലധികാരികളുടെ ബംഗ്ലാവുകള്‍, ഗോള്‍ഫ് ഗ്രൌണ്ട്, സിഗ്നല്‍ റെജിമെന്റ്, ട്രാന്‍സ്മിറ്റ് സ്റ്റേഷന് തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെ പുരോഗമിക്കുന്ന ഈ നോവല്‍ ദേശസ്നേഹപ്രകീര്‍ത്തനമെന്നതിനേക്കാള്‍ പട്ടാളക്കാരുടെ ചൂടും ചൂരും വേവും സാധരണക്കാരനില്‍ നിന്നും ഭിന്നമല്ലെന്ന് പറയാനാണ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഒരുപാട് ജീവിതങ്ങള്‍ നമുക്കീ നോവലില്‍ കാണാം.
ഒരു നോവലിന്റെ ഭാഷാ ഭംഗി ഇതില്‍ കുറവായിരുന്നെങ്കിലും അതെഴുതിയ കാലഘട്ടം പരിഗണിക്കുമ്പോള്‍ മഹത്തരമായി തന്നെ തോന്നുന്നു. ഒരുപാടിടങ്ങളില്‍ വരികളും സാഹചര്യങ്ങളും വിവരണങ്ങളില്‍ സഭ്യ-സഭ്യേതര നൂലിഴയിലൂടെ കടന്നുപോവുന്നുണ്ടെങ്കിലും നോവലിസ്റ്റവ അസാമാന്യ വഴക്കത്തോടെ നിയന്ത്രിച്ചെഴുതിയിട്ടുണ്ട്.
ഇന്നിന്റെ വായനക്കാരന് ഒരുപക്ഷേ എഴുത്ത് ശൈലി അത്യാകര്‍ഷകമായി തോന്നില്ലായിരിക്കാം. പക്ഷേ ആത്മാവിന്റെ നോവുകള്‍ വായിക്കേണ്ടത് ആ കാലഘട്ടത്തെ മനസ്സില്‍ കുടിയിരുത്തിയ ശേഷമായിരിക്കണം. സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യയുടെ പ്രാരംഭവര്‍ഷങ്ങളുടെ കഥയാണെന്നോര്‍ക്കണം. അന്നത്തെ ജീവിത സാഹചര്യങ്ങളും പ്രത്യേകിച്ച് പട്ടാളക്കാരുടെ ജീവിതവും മനസ്സിലുണ്ടാവണം. അന്നത്തെ പട്ടാള ജീവിതത്തിന്റെ നേര്‍ചിത്രം ഇങ്ങിനെയല്ലാതെ എഴുതിയാല്‍ അതില്‍ നേര്‍ജീവിതത്തിന്റെ ആത്മാവുണ്ടാവില്ല..
‘ആത്മാവിന്റെ നോവുകള്‍‘ എന്ന പേര് എനിക്കേറെ ആകര്‍ഷകമായി തോന്നി. പട്ടാളക്യാമ്പിലെ മേലുദ്ദ്യോഗസ്ഥന്മാര്‍ മുതല്‍ ഏറ്റവും താഴെ തട്ടിലുള്ള ഓര്‍ഡര്‍ലിമാരുടെയും തോട്ടിപ്പണിക്കാരുടേയും വരെ ആത്മാവിന്റെ നോവുകള്‍ അതേപടി കോറിയിട്ട ഈ നോവലിന് മറ്റേതുപേരാണ് ഇതില്കൂടുതല് ചേരുക.
നന്തനാര്‍ എന്ന നോവലിസ്റ്റിന്റെ ദുരിതമയമായ ബാല്യവും പിന്‍ജീവിതവും ദാരുണമായ മരണവും എല്ലാം പലയിടങ്ങളില്‍ നിന്നായി വായിച്ചപ്പോള്‍ ഈ നോവല്‍ എഴുതുമ്പോഴുള്ള അദ്ദേഹത്തിന്റെ മാനസീകാവസ്ഥ എന്തായിരിക്കുമെന്നാണ് ഞാനോര്‍ത്തത്. കൊടിയ ദാരിദ്ര്യത്തിന്റേയും കഷ്ടപ്പാടുകളുടേതുമായിരുന്നത്രെ അദ്ദേഹത്തിന്റെ ബാല്യവും മുഴുജീവിതവും. ഗതിയില്ലാതെ പതിനാറാം വയസ്സില്‍ പട്ടാളത്തില്‍ ചേരേണ്ടിവന്നു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 1962-ല്‍ സേവനം അവസാനിപ്പിച്ച് ഫാക്റ്റിലെ ജീവനക്കാരനായി. 1974-ല്‍ സ്വയം ജീവിതമവസാനിപ്പിച്ചു. നന്തനാരെന്ന എഴുത്തുകാരനെ കൂടുതലറിയുമ്പോള്‍ ആത്മാവിന്റെ നോവുകള്‍ അദ്ദേഹത്തിന്റെ കൂടി കഥയാണൊ എന്ന് വരെ എന്റെയുള്ളിലിരുന്ന് അക്ഷരങ്ങള്‍ കലപില കൂട്ടുന്നു. അതു തന്നെയാവാം കാലമിത്ര കഴിഞ്ഞിട്ടും നോവലിന്റെ പ്രസക്തി നിലനിര്‍ത്തുന്നത്.