പരപരാ വെളുക്കുന്നതിനു മുന്‍പേ മൂഷികത്തെരുവിലൂടെ പതിവു സവാരിക്കിറങ്ങിയ അവന്‍റെ ദൃഷ്ടിയില്‍ ഓടയ്ക്കരികില്‍ കിടക്കുന്ന ആ തകിട് കുരുങ്ങാന്‍ അത്ര സൂക്ഷ്മക്കാഴ്ച്ചയുടെ ആവശ്യമൊന്നുമില്ലായിരുന്നു. ഇരുട്ടിന്‍റെ ശതകോടി കണികകളെ വലിച്ചുകീറി നേത്രപടലത്തിലേക്ക് തുളഞ്ഞുകയറുകയായിരുന്നുവത്. പുലര്‍ക്കാല തണുപ്പില്‍ ചുരുണ്ടുകൂടിയ വാല്‍ കുടഞ്ഞ് നിവര്‍ത്തി തകിട് കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കാന്‍ തുടങ്ങുമ്പോഴാണ് അതിലെഴുതിയിരിക്കുന്ന ദൈവിക വചനങ്ങളില്‍ കണ്ണുടക്കിയത്..
“അല്ലയോ എലികുമാരാ, നിന്‍റെ ഭക്തിയില്‍ ഞാന്‍
സമ്പ്രീതനായിരിക്കുന്നു. ആഗ്രഹപ്രകാരം നിനക്കിതാ
മനുഷ്യജന്മമേകുന്നു. ഈ തകിടില്‍ നിന്‍റെ നഖങ്ങളാലുരസിയാല്‍
നീയാഗ്രഹിക്കുന്ന സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്കൊരു ഭ്രൂണമായ് നിനക്ക്
പ്രവേശിക്കാം. അച്ഛനമ്മമാരുടെ തിരഞ്ഞെടുപ്പിനായ് നിനക്കവരുടെ മനസ്സ്
വായിക്കാം, ചിന്തകള്‍ തൊട്ടറിയാം, അദൃശ്യനായി അവര്‍ക്കിടയില്‍ ജീവിക്കാം. ഓര്‍ക്കുക നരജന്മം പ്രാപിച്ചാല്‍ ആയുസ്സൊടുങ്ങുംവരെ മനുഷ്യനായി തന്നെ ജീവിക്കണം. തകിടില്‍ ഉരസുന്നതുവരെ ചിന്തിക്കാം.”
ജന്മമോഹമാണീ തകിടിലൂടെ സഫലമാകുന്നത്.
മുടക്കാത്ത പ്രാര്‍ത്ഥനകളുടേയും വ്രതങ്ങളുടേയും ഫലപ്രാപ്തി.
മൂഷികസമൂഹത്തിന്‍റെ പരിഹാസങ്ങളെ തൃണവല്‍ക്കരിച്ചുകൊണ്ട് പ്രാര്‍ത്ഥനയും ജപവുമായി കഴിഞ്ഞത്
മനുഷ്യജന്മം അത്രമാത്രം മോഹിച്ചതൊന്നുകൊണ്ടു മാത്രമാണ്.മനുഷ്യരുടെ ആഢംബരവും സുഖലോലുപതയും കണ്ട് മതിമറന്ന് ഒരു ദിവസമെങ്കിലും അവരെ പോലെ ആരെയും പേടിക്കാതെ, വല്ലവരുടേയും കലവറകളിലും
ഓടകളിലും വായുസഞ്ചാരമില്ലാത്ത പോടുകളിലും ജീവിക്കാതെ , രാത്രിയുടെ മറപറ്റി
വല്ലതും കട്ടുതിന്ന് വിശപ്പടക്കാതെ മനുഷ്യനായി ജീവിക്കുക എന്നത് വലിയൊരു
സ്വപ്നമായിരുന്നു. ഇപ്പോഴിതാ ഒരു ദിവസമല്ല, ഒരു മനുഷ്യ ജന്മം മുഴുവന്‍....
നഗരത്തിലെ ആഢംബരത്തിന്‍റെ ആര്‍ഭാടമായ ഡ്രീംലാന്‍റിലെ ചെറുപ്പക്കാരായആ ദമ്പതികളുടെ ജീവിതം കണ്ട്
അവനൊരുപാട് മോഹിച്ചിട്ടുള്ളതാണ്. ഒട്ടും സമയം കളയാതെ ഫ്ളാറ്റിലെത്തി
തകിടിലുരയ്ക്കണം. മാനം മുട്ടി നില്‍ക്കുന്ന കെട്ടിടത്തിനെ തൊട്ട്
പൂത്തുലഞ്ഞ് നില്‍ക്കുന്ന പാരിജാതത്തിന്‍റെ ചില്ലകളിലൂടെ മൂന്നാം നിലയിലെ
മുന്നീറ്റിനാലാം ഫ്ളാറ്റ് ജാലകത്തിലൂടെ അകത്തുകയറി.
ചെന്നുവീണത് അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വലിയൊരു കടുക് ഭരണിയില്‍. ഭരണി മറിഞ്ഞ് കടുകുമണികള്‍ നാലുപാടും ചിതറി. ശബ്ദംകേട്ട് ആദ്യം ഓടിയെത്തിയത് സുന്ദരിയായ സ്ത്രീയാണ്. പുറകില്‍ ആ ചെറുപ്പക്കാരനും. എലിക്കുട്ടന്‍ അവളുടെ ഭാവം കണ്ട് ഞെട്ടിത്തരിച്ചു. ക്രുദ്ധയായ അവര്‍ ഭര്‍ത്താവിനു നേരെ അടുക്കളയിലുള്ളവ ഓരോന്നായി വലിച്ചെറിയുന്നു.
“എന്തിന് നിങ്ങളിത്ര ക്രൂരനാവുന്നു”
“വൈഷ്ണവീ ഞാന്‍ നിന്നോടൊപ്പമായിരുന്നില്ലേ, ഇവിടെ വന്നതേയില്ലല്ലൊ”
ഭാര്യയുടെ കുറ്റപ്പെടുത്തലുകള്‍ തുടരുകയാണ്.
“എനിക്കറിയാം, നിങ്ങളെപോലൊരു പുരുഷനേ ഇത് ചെയ്യൂ”
അയാള്‍ തെല്ലു നേരം നിശബ്ദനായി, പിന്നെ തിരിഞ്ഞു നടന്നു.
അഴിഞ്ഞു കിടക്കുന്ന മുടി വാരിക്കെട്ടി കുനിഞ്ഞിരുന്ന് വിതുമ്പികൊണ്ട് കടുകുമണികളോരോന്നായി അരുമയോടെ കൈവെള്ളയില്‍ സ്വരുകൂട്ടുന്ന ആ സ്ത്രീയുടെ, തന്‍റെ അമ്മയുടെ മനസ്സറിയാനായി എലിക്കുട്ടന് തിടുക്കം.
ആ മനസ്സിലവന്, ചുറ്റും ചിതകളെരിയുന്ന ശ്മശാനത്തിനു നടുവിലകപ്പെട്ടതുപോലെ വല്ലാത്ത ചൂടും വേവുമനുഭവപ്പെട്ടു. പൊള്ളിക്കുന്ന മനസ്സാഴങ്ങളില്‍ നിന്നും കണ്ടെടുത്ത ചിന്തകളില്‍ കനലെരിയുന്നു. പൊള്ളിയടര്‍ന്ന വേദനയോടെയവന്‍ തിരികെയിറങ്ങി.
അച്ഛനെ തിരിക്കി ചെന്നപ്പോള്‍ കിടപ്പുമുറിയോട് ചേര്‍ന്ന നിലാമുറ്റത്ത് ചാരുകസേരയില്‍ കിടന്നെന്തോ ഗാഢചിന്തയിലാണയാള്.
ആ ചിന്തകളിലേക്ക് കയറിയവന് പരതാന്‍ തുടങ്ങി. മുളച്ചു പൊങ്ങിയ കരിമ്പനപൊങ്ങ് പോലെ മരവിച്ചിരിക്കുകയാണാ മനം.
കാലവര്‍ഷമാനം പോലെ വിഷാദം മൂടിക്കെട്ടിയ മനസ്സില്‍നിന്നും ചിന്തകളെ വായിച്ചെടുത്തു.
പ്രണയ സാഫല്യമായി വിവാഹം, സ്വപ്നങ്ങളുടെ ഗരിമ ഇരുമനസ്സുകളിലുമേറുകയായിരുന്നു. ഏകമനത്തോടെയുള്ള വഴിയാത്രയില്‍ എവിടെവെച്ചാണ് ഇരുധ്രുവങ്ങളിലേക്ക് വഴിമാറി നടക്കാന്‍ തുടങ്ങിയത്? ഓരോ ചുവടിലും ചേര്‍ത്തണച്ചിട്ടേയുള്ളൂ താനവളെ. പക്ഷേ തന്‍റെ ഹൃദയമിടിപ്പുകളെ വൈര്യത്തോടെ കേള്‍ക്കാന്‍ തുടങ്ങിയ വൈഷ്ണുവിലെ മാറ്റം ഹൃദയമിടിപ്പ് നിലക്കാന്‍ പര്യാപ്തമായിരുന്നു. വീട്ടില്‍ വിരുന്നുകാര്‍ വരുന്നതിലുള്ള എതിര്‍പ്പ്, കിടപ്പറയിലെ പോലും അവളുടെ നിസ്സഹകരണം, അവളുടെതന്നെ സ്വപ്നമായിരുന്ന കുഞ്ഞ്..എല്ലാമെല്ലാം ഓരോന്നായാവള്‍ തച്ചുടയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കാരണമറിയാതെ പകച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
വൈഷ്ണവിയുടെ കടുകിനോടുള്ള ഭ്രമം, അതിന്‍റെ വ്യാപ്തി തൊട്ടറിഞ്ഞതും അക്കാലത്താണ്. ആഴ്ച്ചവട്ട പലവ്യജ്ഞന ലിസിറ്റില്‍ കടുകിന്‍റെ അളവ് ഗ്രാമില്‍ നിന്നും കിലോഗ്രാമിലേക്ക് മാറിയത് കടക്കാരനെ അമ്പരിപ്പിച്ചപ്പോഴാണ് അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതും അടുക്കളയിലെ അവളെ സാകൂതം വീക്ഷിക്കാന്‍ തുടങ്ങിയതും.
പാന്‍ നിറയെ എണ്ണയൊഴിച്ച് കത്തിക്കാതെ, കടുകതിലേക്ക് കമിഴ്ത്തി പൊട്ടിത്തെറിക്കാത്ത കടുക്മണികളെ നോക്കി തേങ്ങിക്കരയുകയും, ചിലപ്പോള്‍ തീയാളിക്കത്തിച്ച് നിറയെ കടുകിട്ട് ചറപറാ പൊട്ടുന്ന കടുകിലേക്ക് കൈകള്‍ നീട്ടി പൊള്ളിച്ച് പൊട്ടിച്ചിരിക്കുകയും ആളിക്കത്തുന്ന തീ കെടുത്തി, വെള്ളമെടുത്ത് എണ്ണയിലേക്ക് കമിഴ്ത്തി നിസ്സംഗയായ്നോക്കിനില്‍ക്കുകയും ചെയ്യുന്ന വൈഷ്ണു.
മാനസീകരോഗിയെന്ന തോന്നല്‍ അവളെ വേദനിപ്പിക്കാതിരിക്ക്യാനാണ് ഒറ്റയ്ക്ക് പോയി ഡോക്ടറുടെ ഉപദേശം തേടിയത്. മനസ്സ് അസ്വസ്ഥമാക്കുന്നതിനെ ഒഴിവാക്കുക എന്ന് പറഞ്ഞപ്പോള്‍ അത് കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് അവള്‍ ആവശ്യപ്പെട്ടത്..
“ജയേട്ടാ, നമുക്ക് ആള്‍ത്താമസമില്ലാത്ത കടുക്പാടങ്ങള്‍ക്ക് നടുവില്‍ കുടില്‍ക്കെട്ടി താമസമാക്കാം.”
"അവിടെ നമുക്ക് ജനിക്കുന്ന പെണ്മക്കള്‍ കടുക് വിത്തുകളുടെ പൊട്ടിത്തെറികള്‍ക്ക് നടുവില്‍ സുരക്ഷിതരായിരിക്കും. ആണ്മക്കള്‍ കാമവെറിയുടെ ദ്രംഷ്ടയുള്ളവരാവില്ല.”
"സ്വാര്‍ത്ഥത തീണ്ടാത്ത വയല്‍ക്കാറ്റവരുടെ ചേതനയുണര്‍ത്തും. പൂത്തുലഞ്ഞ കടുക്പാടങ്ങളുടെ നറുസുഗന്ധമവര്‍ക്ക് ജീവചോദനമേകും.”
രൗദ്രതയോടട്ടഹസിക്കുന്ന നവലോക വൃത്താന്തങ്ങളാണവളെ ചകിതയാക്കുന്നതെന്ന് താന്‍ തിരിച്ചറിയവേ, ആ വിടര്‍ന്ന മിഴികളില്‍ നിഴലിച്ച ഇച്ഛാഭംഗത്തോടെ അവള്‍ തുടര്‍ന്നു;
"കടുക്മണികളുടെ വിധിയുമായാണേട്ടാ ഓരോ സ്ത്രീജന്മവും.നറുമണമോലും സൌന്ദര്യത്താല്‍ ഏവരേയുമാകര്‍ഷിച്ച് ഒരുപാട് പ്രതീക്ഷകളോടെ വര്‍ണ്ണാഭമായ് പൂത്തുലയുന്നു .
പിന്നീടെപ്പോഴോ വിത്തായ് പൊട്ടിച്ചിതറി ഒട്ടും പ്രതീക്ഷിക്കാത്തൊരടുക്കളയിലേക്ക്!
അനിശ്ചിതത്വത്തിന്‍റെ പുകച്ചുരുകള്‍ക്കിടയില്‍ കരിപിടിച്ചൊരു ജാറിലെ കാത്തുകിടപ്പ്.
ലഭിക്കുന്ന എണ്ണച്ചൂടനുസരിച്ച് പ്രതികരിക്കാനാവാത്തവളുടെ കണ്ണുനീരോടെ മറ്റുള്ളവര്‍ക്ക് വേണ്ടി പൊട്ടിത്തെറിക്കേണ്ടിവരാം, നനഞ്ഞുകുതിര്‍ന്ന് നിശബ്ദയാവേണ്ടി വരാം. മറ്റുചിലപ്പോള്‍പച്ചയ്ക്ക് തൊലിയുരിക്കപ്പെട്ടേക്കാം.
പ്രതികരിക്കാനാവാത്തവളുടെ കണ്ണീരോടെ എരിഞ്ഞടങ്ങുന്ന ജന്മങ്ങള്‍”
പ്രായോഗികമാല്ലാത്തതെന്ന് തീര്‍ച്ചയുണ്ടായിട്ടും നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകള്‍ നോക്കി നമുക്കാലോചിക്കാം വൈഷ്ണു എന്ന് പറയാനാണ് തോന്നിയത്. ഡോക്ടര്‍ കുറച്ചുനാള്‍ അങ്ങിനെയൊരിടത്തേക്ക് മാറി നില്‍ക്കാനുപദേശിച്ചെങ്കിലും എങ്ങിനെ എന്ന ചോദ്യം ജീവിതം തൂങ്ങിയാടുന്ന കൊളുത്തായ് ഇപ്പോഴും മുന്നിലുണ്ട്.
ആള്‍ത്താമസം കുറഞ്ഞ കുഗ്രാമത്തിലെ ഏക്കര്‍ക്കണക്കിന് വ്യാപിച്ചുകിടക്കുന്ന കടുക്പാടത്തിനു നടുവിലുണ്ടാക്കിയ കൊച്ചുവീട്ടിലെ താമസത്തില്‍ ഇന്ന് അവരോടൊപ്പം എലിക്കുട്ടനും ആഹ്ലാദവാനാണ്.
പാസ് വേര്‍ഡും അക്കൌണ്ട്നമ്പറുമില്ലാത്ത കൃഷിജീവിതം വൈഷ്ണവിക്കൊപ്പം അയാളുമേറെ ഇഷ്ടപ്പെട്ടു കഴിഞ്ഞു.
കയ്യിലെ ലോഹത്തകിട് അബദ്ധവശാല്‍ ഉരസി പോവുമോ എന്ന ഭയത്താല്‍ കടുക് ചെടികള്‍ക്ക് ഇടയിലേക്ക് വലിച്ചെറിയുമ്പോള്‍ എലിക്കുട്ടന്‍ ചെടികള്‍ക്ക് നോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു...