Tuesday, May 14, 2013

ഒറ്റസ്നാപ്പില്‍ ഒതുക്കാനാവാത്ത രചനകള്‍


“ സ്നേഹത്തിന്‍റെയും പരിഗണനയുടെയും അടയാളമെന്താണ്? 
-കാപ്പി. 
എപ്പോഴെന്നില്ലാതെ വന്നു കേറുന്ന അതിഥികളെ സ്നേഹമുണ്ടെന്നു  തെളിയിക്കാന്‍ ഞാന്‍ നിരന്തരം അടുക്കളയില്‍ കാപ്പി കൂട്ടിക്കൊണ്ടേയിരിക്കുന്നു. 
അടുക്കളയെ ബ്രസീല്‍ എന്നും വിളിക്കാം. 
കാപ്പിക്കയറ്റുമതിയുടെ നാട്. 
കളിമണ്‍ കപ്പുകളിലൊതുങ്ങുന്ന തവിട്ടു സമുദ്രത്തില്‍ ഞാന്‍ ലോക സഞ്ചാരങ്ങള്‍ ചെയ്യുന്നു.”

ഒറ്റസ്നാപ്പില്‍ ഒതുക്കാനാവാത്ത ജന്മസത്യങ്ങളെ നാൽപ്പത്തഞ്ചാം വയസ്സില്‍ വിധി ചുരുട്ടിക്കൂട്ടി തിരികെയെടുത്തപ്പോഴേക്കും വരുംകാലത്തോട് അലറിവിളിക്കാന്‍  അര്‍ത്ഥഗര്‍ഭം പേറുന്ന ഒരുപിടി അക്ഷരക്കൂട്ടങ്ങളെ മായ്ക്കാനാവാത്തവിധം മലയാളത്തിന്‍റെ വായനാചുവരില്‍ പതിപ്പിച്ച് കഴിഞ്ഞിരുന്നു മരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ട അക്ഷരങ്ങളുടെ പ്രിയതോഴി ഗീതാഹിരണ്യന്‍. അതുകൊണ്ടാവാം ‘ഗീതാഹിരണ്യന്‍റെ  കഥകള്‍’ വായിക്കുമ്പോള്‍ മനസ്സ്  കാലത്തിന് മുന്‍പേ നടന്ന ആ എഴുത്തുകാരിയുടെ നഷ്ടവേദനയില്‍ നെടുവീര്‍പ്പിടുന്നത്.


ഛിത്വരമൊഴികളാല്‍ അവര്‍ പറഞ്ഞുവെച്ച കഥകള്‍ വായനയുടെ ആഴങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നുണ്ട്. അതൊരുപക്ഷേ ഒട്ടുമേ അതിഭാവുകത്വമില്ലാതെ പറഞ്ഞുവെച്ച ജീവിതങ്ങളുടെ നേര്‍വഴികള്‍ കൊണ്ടെത്തിക്കുന്നത് ജന്മസത്യങ്ങളുടെ ചിരപരിചിതമായ  പൊള്ളലിലേക്കാണ് എന്നതുകൊണ്ടായിരിക്കും.

കഥപറച്ചിലിന്‍റെ അധികം പരിചിതമല്ലാത്തിടങ്ങളിലൂടെ പുതുമയുടെ ഗന്ധമാസ്വദിച്ചുള്ള വഴിനടത്തത്തില്‍ വായനക്കാരന്‍ പതറാതിരിക്കുന്നത് അയത്നലളിതമായ ആ ശൈലീയാകര്‍ഷകത്വത്തിലാണ്. വരികള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഉപഹാസങ്ങളില്‍ തട്ടി ഇടക്കിടെ വീഴുമ്പോഴും  വായന തുടരാനാഗ്രഹിക്കുന്നത് എഴുതിവച്ചിരിക്കുന്നവയുടെ സാമൂഹിക സത്യങ്ങളെ നിഷേധിക്കാനാവുന്നില്ല എന്നതിനാലുമാവാം.

ഗീതാഹിരണ്യന്‍റെ ലഭ്യമായ കഥകള്‍ ക്രോഡികരിച്ച് ‘ഗീതാഹിരണ്യന്‍റെ കഥകള്‍’ എന്ന ശീര്‍ഷകത്തോടെ കറന്‍റ്ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ പലനിലവാരത്തില്‍ നില്‍ക്കുന്ന ഇരുപത് രചനകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്, ഒരു അനുബന്ധകുറിപ്പും.   

അസ്വസ്ഥമായ  സ്ത്രീമനസ്സുകളുടെ അകത്തളങ്ങളിലൂടെ  സ്ത്രീമുക്തിയുടെ ദൃഢതപേറി ഗീതയുടെ കഥകള്‍ കയറിയിറങ്ങുമ്പോള്‍ പെണ്ണെഴുത്തെന്ന അറപ്പുളവാക്കുന്ന പടിപ്പുരപ്പുറത്തേക്ക് ഈ കഥാകാരിയെ മാറ്റിനിര്‍ത്തേണ്ടതില്ല. കാരണം  നിസ്സഹായതയുടെ ഒരുപിടി സ്ത്രൈണവ വികാര വിചാരങ്ങള്‍ക്കൊപ്പം സമൂഹത്തെ ഒന്നടങ്കം നാശോന്മുഖതമാക്കുന്ന ചില കുടില സ്ത്രീചിന്തകളേയും പിച്ചിചീന്തി എഴുത്തിന്‍റെ  തുലനത സാമൂഹിക ജീവിതാവസ്ഥകളുടേതാക്കാന്‍ അവര്‍ക്കാവുന്നുണ്ട്. സ്ത്രീമനസ്സിന്‍റെ അസ്വാരസ്യങ്ങള്‍  കഥകളിലൂടെ പായേരം പറയുമ്പോഴും പുരുഷസമൂഹത്തെ ഒന്നടങ്കം കാര്‍ക്കിച്ചുത്തുപ്പുന്ന ഒരു കുരുട്ട് സമീപനമല്ല ഗീതയുടേത്.

സ്ത്രീയുടെ വേദനകളും അരക്ഷിതാവസ്ഥയും അസ്വാതന്ത്ര്യവും വിഭിന്നമായ  ഭാവതലങ്ങളില്‍ നിന്നുകൊണ്ട് മലയാളസാഹിത്യത്തിന്‍റെ അകത്താളുകളില്‍ അവര്‍ കോറിയിട്ടപ്പോള്‍ വായനാസമൂഹം കൈനീട്ടി സ്വീകരിച്ചത് നിശബ്ദമായി അതില്‍ സം‌വേദിക്കുന്ന കലാപഭാഷയുടെ അസാധാരണത്വം കൊണ്ടായിരിക്കാം. 

‘ഒറ്റസ്നാപ്പില്‍ ഒതുക്കാനാവില്ല, ഒരു ജന്മസത്യം’ എന്ന കഥയിലൂടെ ഉള്ളവന്‍റെ മേല്‍ക്കോയ്മകള്‍ പേര് പോലും ഇല്ലാതാക്കിയ അവളെന്ന പുറം പണിക്കാരിയിലൂടെ കഥാകാരി സമൂഹത്തില്‍ നടമാടുന്ന വൃത്തിക്കെട്ട സാമ്പത്തീക വിവേചനങ്ങളെ നിശിതമായി പരിഹസിക്കുന്നുണ്ട്.

“സ്പോഞ്ച് പതപ്പിക്കുമ്പോള്‍ നനഞ്ഞു കുതിര്‍ന്ന ഒരു പൂച്ചക്കുട്ടിയാണ് കൈപ്പിടിയില്‍ എന്ന് അവള്‍ക്കു തോന്നാറുണ്ട്. ചുരുട്ടിപ്പിടിച്ച് തട്ടത്തിലേയ്ക്കു തിരികെ വെച്ചാല്‍ ഉടന്‍ മൂരി നിവര്‍ന്നു മെല്ലെ വലുപ്പം വെയ്ക്കുന്ന ഒരു പൂച്ച” എന്ന ഈ കഥയുടെ തുടക്കവരികള്‍ തന്നെ ഉള്ളവന്‍റെ മുന്നില്‍ നനഞ്ഞു കുതിരാനും ഉണങ്ങി വിള്ളാനും മാത്രം വിധിക്കപ്പെട്ട അവരുടെ കൈവെള്ളയ്ക്ക് പാകമായ  അധരപറ്റത്തിന്‍റെ അധോഗതിയെ പറഞ്ഞുവെയ്ക്കുന്നു.

“ഹൌ..! വേദനിക്കുന്നവന്‍റെ പരിഭാഷയാണത്. സ്കൂള്‍ ഇംഗ്ലീഷിന്‍റെ അവശിഷ്ടമായി വ്യാഖ്യാനിക്കാമെങ്കിലും.” വരികള്‍ വായനക്കാരനിലും വേദനയുടെ ഭാഷ്യം രചിക്കുന്നു!

“മൃഗശാല. ഒന്നാമത്തെ കാഴ്ചയില്‍ കൌതുകം. രണ്ടാമത്തെ കാഴ്ചയില്‍ പരിഹാസം. മൂന്നാമത്തേതില്‍ മടുപ്പും അറപ്പും.” ‘അകത്തും പുറത്തും’ കഥയിലെ സില്‍വിയയുടെ ഈ നിരീക്ഷണം തന്നെയാണവള്‍ ജീവിതത്തിലും പുലര്‍ത്തുന്നത്. ആദ്യകാഴ്ചയുടെ കൌതുകം എന്തിലും നഷ്ടപ്പെടുന്നു  എന്ന ആശങ്കയാവാം വളവുകളും തിരിവുകളും കൊണ്ടുപോവുന്ന അയാളുടെ ജീവിതാഭ്യര്‍ത്ഥന സ്വീകരിക്കാന്‍ സില്‍വിയയെ വിമുഖയാക്കുന്നത്.

“ഉള്ളിലടിക്കുന്ന വികാരങ്ങളെ ഒളിപ്പിച്ചു വെയ്ക്കുന്ന പര്‍ദ്ദ വാങ്ങാന്‍  ദൈവത്തോട് മറന്നവള്‍, ദുശ്ശാഠ്യങ്ങളുടേയും സ്നേഹദുരിതങ്ങളുടെയും അസാധാരണ ചേരുവ: ലളിത. പ്രണയത്താല്‍ കനം വെച്ച  ലക്കോട്ട് ആരുമറിയാതെ ഈടിരിപ്പായി മനസ്സില്‍ സൂക്ഷിക്കുന്നവള്‍.!”(കവിതയും ജീവിതവും. ഒരുപന്യാസവിഷയത്തിനപ്പുറം)

“മനസ്സിന്‍റെ ഒരറയ്ക്കും പൂട്ടുവാതിലുകള്‍ ഘടിപ്പിക്കാതെയാണ് ഈശ്വരന്‍ അവളെ ഭൂമിയിലേക്ക് കൈ വിട്ടു കളഞ്ഞത്. പ്രാണവായുവിനു പിടയുന്നവന്‍റെ കൈകാലിട്ടടിപോലെ തന്‍റെ ആശങ്കകളേയും വ്യഥകളേയും അവള്‍ നിര്‍ലജ്ജം എവിടേയും പ്രദര്‍ശിപ്പിച്ചു കളയും.” (സമുദ്രം മുഴങ്ങാത്ത വാക്ക്)


തന്‍റെ ദേഹത്ത് ചുംബനങ്ങളെക്കൊണ്ടും അവയവങ്ങളെക്കൊണ്ടും അടയാളപ്പെടുത്തിയതിലും എത്രയോ ആഴത്തില്‍ വാക്കുകളെകൊണ്ട് അയാള്‍ മനസില്‍ അടയാളം ചെയ്തിരിക്കുന്നു എന്ന് അവള്‍ക്കപ്പോള്‍ മനസ്സിലായി. അതോടെ ഈ ജന്മം അയാളെ നിരസിക്കാനൊ വെറുക്കാനൊ താന്‍ അശക്തയാണെന്നും.(ഘരെ ബായ് രെ)

ആര്‍ജ്ജവമുള്ള ഈ കഥകള്‍ വായനക്കാരനോട് സം‌വദിക്കുന്നത് സ്നേഹത്തിന്‍റെ വിവിധ ഭാവതലങ്ങളില്‍ നിന്നുകൊണ്ടാണ്. കഥകളോരോന്നിലൂടെയും കയറി ഇറങ്ങാനാവില്ല, ഓരോ കഥയിലും  വരികള്‍ക്കിടയില്‍ ഗീതാഹിരണ്യന്‍ പൂഴുത്തിവെച്ച വലിയൊരു  ഭാവ-വിവക്ഷാ സാഗരമുണ്ട്, ഓരോവായനയിലും മുങ്ങിതപ്പിയെടുക്കാന്‍ ഒത്തിരി കരുതിവെച്ചുകൊണ്ട്. എത്ര ശ്രമിച്ചാലും സമുദ്രത്തിന്‍റെ ആഴമളക്കാന്‍ അക്കങ്ങളില്ലാത്ത നിസ്സഹായതയില്‍ നില്‍ക്കാനേ എനിക്കാവൂ. 

"വാക്കാണ് എഴുത്തുകാരനെ ശിപാര്‍ശ ചെയ്യുക. അതുകൊണ്ട്  എനിക്ക് വാക്കിലേക്ക് സ്വതന്ത്രയാവണം. വാക്കിന്‍റെ ധ്വനി ഉണര്‍ന്നിരിക്കലാണ്. എഴുത്തിന്‍റെ മോഹനത്ത്വം എന്ന ഓര്‍മ്മയില്‍ മൌനംകൊണ്ട് സദാ വാക്കുകളെ ഞാന്‍ തേടുന്നു.” എന്ന് പറഞ്ഞുവെച്ച കഥാകാരിക്ക് വാക്കുകളെ ഇത്രമേല്‍ ചാരുതയോടെയല്ലാതെ വിന്യസിക്കാതിരിക്കാനാവില്ല തന്നെ.

അവസാനമെഴുതിയ ‘ശിലപ കഥയെഴുതുകയാണ്’ എന്ന അപൂര്‍ണ്ണകഥയില്‍ വാക്കുകളെ ഇത്രമേല്‍ സ്നേഹിക്കുന്ന ആ കഥകാരി വായനാലോകത്തോട് പറയാതെ ബാക്കിവെച്ചത് എന്തായിരിക്കും? പൂര്‍ണ്ണതയ്ക്ക് മുന്‍പേ മരണം മുനയൊടിച്ചുകളഞ്ഞ ആ തൂലികത്തുമ്പില്‍ ഇപ്പോഴും അക്ഷരങ്ങള്‍ കട്ടപ്പിടിച്ച്  കിടക്കുന്നുണ്ടാവുമോ!  


"വാക്കാണെന്‍റെ ഒരേ ഒരു സ്വത്ത്, ആരോടും വെളിപ്പെടുത്താത്ത സ്വത്ത്."കാലത്തിന്‍റെ സൂക്ഷ്മവികാരങ്ങളെ കഥകളാക്കിയ ആ എഴുത്തുകാരി നമുക്ക് തന്നിട്ട് പോയത് അവരുടെ വിലപ്പെട്ടസ്വത്താണ്; ജീവിതം തപംചെയ്തെടുത്ത വാക്കുകള്‍!

എഴുതാനാവാതെ പോയ വാക്കുകളുറങ്ങുന്ന ആ കൈവിരല്‍തുമ്പുകളില്‍ മനസ്സ്തൊട്ട് പറയട്ടെ- പ്രണാമം.