Sunday, February 13, 2011

പ്രണയരേണുക്കള്‍


നിനച്ചിരിക്കാതെ നിലം പൂകിയ ഒരില...
വൃക്ഷത്തെ പ്രണയിച്ചിരുന്നവള് ഇവള്‍...
പ്രണയാതുരനാം മരത്തിന്‍ സിരകളില്‍
പ്രണയ കാവ്യമായ് മുളച്ചവള്‍....

രാപ്പകല്‍ ചുമക്കുമൊരീ തടിക്ക് തന്നോട്
പവിത്രപ്രണയമെന്നവള്‍ വ്യഥാ....
ഋതുഭേതങ്ങള്‍ക്കേകാതെ താന്‍
വൃക്ഷത്തെ കാക്കുന്നുവെന്നെന്തേ
ഇല അറിഞ്ഞില്ലെന്ന് നടിച്ചു....

ഇലയുടെ കളിതോഴന്‍ തെക്കന്‍ കാറ്റ്
വിരുന്നിനെത്തിയൊരുനാള്‍ മരത്തില്‍..
കാറ്റിന്‍റെ പാട്ടില്‍ ഇല നൃത്തമാടി....
വൃക്ഷത്തിനികതാരില്‍ പകയെരിഞ്ഞു..
ഇലയെ നിഷ്കരുണം കാറ്റിന്‍
കൈകളിലേക്കെടുത്തെറിഞ്ഞു…

കരയുവാന് കണ്ണുനീരില്ലാതെ,
തേങ്ങുവാന്‍ സ്വരമില്ലാതെ,
ഇല നിസ്സഹായതയുടെ തമസ്സിലേക്ക്...
പുതുനാമ്പുകളെ പ്രണയിക്കും മരം...
താണ്ടുവാനിനിയുമേറെദൂരമോതി
പറന്നകന്ന കാറ്റ് മൂളിയത്
ഇലയുടെ തേങ്ങലിനീണമോ...

പരവശതയാല്‍ നിപതിച്ച ഇലയെ
സ്നേഹതലോടല്‍ തൊട്ടുണര്‍ത്തി..
വൃക്ഷത്തെ ചുമക്കും ഭൂമി,, ഭൃത്യന്‍റെ
മാറിലെ അഭയമവള്‍ക്ക് അലോസരമായ്...
കുതറിമാറുവാനുള്ള ശ്രമങ്ങളൊക്കെയും
അവനിയുടെ മാറില്‍ തിരികെ പതിച്ചു..
പ്രണയത്തിന്‍ അനന്തപൊരുള്‍ ഭൂമി-
യിലൂടെ അറിയുകയായിരുന്നവള്‍,
നിസ്വാര്‍ത്ഥ പ്രണയമായ്...
നിരുപാധിക സാന്ത്വനമായ്...

അനുരാഗത്തിന്‍ ഭൂമികയില്‍
ഇല ഊഴിതന്‍ സിരകളില്‍ ലയിച്ചു...
“നൈമിഷികായുസ്സിന്‍ ദേഹങ്ങളല്ല,,
നിത്യസത്യത്തിന്‍ ദേഹികള് കമിതാക്കള്‍...
നശ്വരപ്രണയം മാത്രം വര്‍ത്തമാനം
അനശ്വരപ്രണയം സൃഷ്ടാവിനോട്....."
കൊഴിയുംഇലകളോട് ഭൂമിയുടെ
ഹൃത്തില്‍ ചേര്‍ന്നിരുന്ന് ഇല
മന്ത്രിച്ചു,,പ്രണയാതുരമായ്...!!

Tuesday, February 1, 2011

ഓര്‍മ്മകളേ...


മണ്ണിന്‍റെ മാറിലൊരു 
മഞ്ഞുത്തുള്ളിയായ്
വീണലിയുമ്പോഴും മിഴികള്‍ 
തിരഞ്ഞത്  മൌനത്തിന്‍
 മണ്‍ചിരാതില്‍ മനസ്സൊളിപ്പിച്ച
പ്രിയമെഴുമാ ഓര്‍മ്മകളെ....

കിനാവിന്‍റെ രാക്കിളികള്‍ക്ക്
രാപ്പാര്‍ക്കാന്‍ ഓര്‍മ്മകളില്‍
ഞാന്‍ സ്വപ്നകമ്പുകളാല്‍
മോഹക്കൂട് പണിതിരുന്നു...

ബാല്യത്തിന്‍ കുസൃതിയുടെ 
ചുവന്ന മഞ്ചാടിക്കുരു പെറുക്കി
ഈ ഓര്‍മ്മയുടെ ഇടനാഴിയില്‍
കൂട്ടിവെച്ചിരുന്നു....

കാലത്തിനൊപ്പം പായാത്ത,
നാളേകളെ  വിരുന്നിനു വിളിക്കാത്ത
സമയസൂചിക ഒളിപ്പിച്ചതും
ഓര്‍മ്മകളുടെ ഇരുണ്ട
കോണിലെവിടെയോ....

കൌതുകത്തിന്‍ കുഞ്ഞിക്കൈകള്‍
സ്വരുക്കൂട്ടിയ  വളപ്പൊട്ടുകള്‍
വര്‍ണ്ണങ്ങള്‍ നെയ്യാറുണ്ടിവിടെ...

മനംമയക്കും കൈതപ്പൂവിന്‍റെ
ഗന്ധമാണെന്‍റെ ഓര്‍മ്മകള്‍ക്ക്,
ഒരിക്കലും നഷ്ടപ്പെടാത്ത 
ആത്മബന്ധങ്ങളുടെ ഗന്ധം....

മാനം കാണിക്കാതെ സൂക്ഷിച്ച
മയിൽപ്പീലി പേറ്റുനോവുമായ്
ഇന്നും ഓര്‍മ്മത്താളുകളിലെവിടേയൊ.....

എനിക്ക് മുന്‍പേ മണ്ണിന്‍റെ 
മനസ്സറിഞ്ഞ ഉറ്റവരുടെ
കാൽപ്പാടുകള്‍ നക്ഷത്രങ്ങളായ്
ഓര്‍മ്മയുടെ മാനത്ത് തിളങ്ങുന്നു...

പെയ്തൊഴിഞ്ഞ ഇന്നലേകള്‍ക്ക്
ഞാനൊരുക്കിയ സ്മാരകം
ഓര്‍മ്മകളില്‍ ജീവിക്കുന്നു...

ഓര്‍മ്മയുടെ പെരുമഴയിലെന്നെ
നനച്ച ഭൂമിയില്‍ ഒരിക്കല്‍
ഞാനുമൊരു തുള്ളിയായ് 
അലിഞ്ഞുചേരും...

ഓര്‍മ്മകളേറെ എനിക്കേകിയ ഈ 
മണ്ണില്‍ എന്‍റെ ഓര്‍മ്മകളും
മണ്ണാവുന്നു, ഒടുവില്‍ ഞാനുമീ 
മണ്ണിലലിയുന്നു, വെറും 
ഓര്‍മ്മയാവുന്നു...!!