Saturday, October 11, 2014

സ്വപ്നങ്ങളെ തടവിലാക്കിയവര്‍



വീടിനകത്തെ ചൂട് അസഹനീയമായൊരു ഉച്ചനേരത്തിലേക്കാണ് സൈന കയറിവന്നത്. പാപമുക്തമാക്കപ്പെടാതെ, പ്രകൃതിയുടെ ശകാരച്ചൂടില്‍ ആ കോണ്‍ക്രീറ്റ് കാട് ഒന്നാകെ പൊള്ളിയടരുന്നുണ്ടായിരുന്നു. ആ വേവിലേക്കാണ് തണുത്ത വെള്ളത്തില്‍ നിന്നെന്നപോലെ, ഉരുകിയൊലിക്കുന്ന ടാര്‍ റോഡിലൂടെ കത്തിവീഴുന്ന ചൂടിനെ വകഞ്ഞുമാറ്റി വിളറിവെളുത്ത മുഖവുമായി സൈന തന്‍റെ കുട്ടികളേയുംകൊണ്ട് ഒട്ടും തിടുക്കപ്പെടാതെ നടന്നു വന്നത്. വികാരങ്ങളേശാത്ത ഇവളുടെ മനസ്സ് പോലെ ശരീരവും മരവിച്ചുവോ എന്നത്ഭുതപ്പെട്ട് നില്‍ക്കേ സൈന ചോദിക്കുന്നു;

“ന്നാള് കാണുന്നേക്കാളും യ്യി ഒന്നൂടെ തടിച്ചോ?!”

ഞങ്ങള്‍ അവസാനം കണ്ടത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നുവെന്ന് ചിരിയോടെ ഓര്‍ത്തു. എന്നിട്ടും കഴിഞ്ഞ ദിവസം കണ്ടതുപോലെ സൈന സംസാരിച്ചു തുടങ്ങുന്നു, പ്രവൃത്തിക്കുന്നു.
അടുക്കളയില്‍ കയറി കരിപുരണ്ട പാത്രങ്ങളെടുത്ത് മുറ്റത്തേക്ക് വെച്ച് ചാരമിട്ട് കഴുകാന്‍ തുടങ്ങിയപ്പോള്‍ തടയാന്‍ തോന്നിയില്ല, ആ ഔപചാരികത അവളെ വേദനിപ്പിക്കുമെന്നറിയാവുന്നതുകൊണ്ട്.

സൈനയുടെ മക്കള്‍ ചാമ്പയുടെ താഴെ വീണുകിടക്കുന്ന പഴങ്ങള്‍ ആര്‍ത്തിയോടെ പെറുക്കിയെടുക്കുന്ന തിരക്കിലാണ്. ഉന്തിയ വയറും മെലിഞ്ഞുണങ്ങിയ ശരീരവുമായി എന്തൊരു കോലമാണ് ഓരോന്നിന്‍റേയും. പഴകിമുഷിഞ്ഞ ഉടുപ്പുകള്‍ നിറയെ ചാമ്പയ്ക്ക ശേഖരിച്ച് അവര്‍ സൈനയ്ക്കരികില്‍ വന്നിരുന്നു.
“ചൂല് ദാ ആ ചായ്പ്പിലിരിക്ക്ണ്, യ്യ്യാ മുറ്റൊന്നടിക്ക് വെക്കം.” മൂത്തവളെ നോക്കി സൈന.

“ഇവരെല്ലാം ഏതു ക്ലാസ്സുകളിലാണ് പഠിക്കുന്നത്?”

“ഓരെയൊന്നും പഠിക്കാനയക്ക്ണില്ല. പെണ്‍കുട്ട്യേളല്ലേ..” അതുപറയുമ്പോള്‍ സൈനയുടെ ഒട്ടിയ മുഖത്തെ ഉന്തിനില്‍ക്കുന്ന മുന്‍പല്ലുകള്‍ പതിവിലും കൂടുതല്‍ പുറത്തേക്ക് തള്ളിയതുപോലെ തോന്നി . അടിച്ചമര്‍ത്തിവെച്ചിരിക്കുന്ന മനസ്സിലെ പ്രതിഷേധങ്ങളില്‍ വേരുകളൂന്നിയാവുമോ ഈ പല്ലുകളിങ്ങനെ പുറത്തേക്ക് വളരുന്നത്! പണ്ട് സൈനയുടെ പല്ലുകളിങ്ങനെയായിരുന്നില്ല.

പഠിക്കാന്‍ മിടുക്കിയായിരുന്നു സൈന. ജീവിതം തകര്‍ന്നുതരിപ്പണമാക്കുംവിധം പഠിച്ചവള്‍! മീന്കാരന്‍ അലവിക്കായുടെ ഒന്‍പത് പെണ്മക്കളില്‍ ഒരുവളാണെന്നത് ഓര്‍ക്കാതെ, ദാരിദ്ര്യത്തിന്‍റെ ആ ചെറ്റക്കുടിലില്‍ അന്തിയുറങ്ങുന്നവളുടെ വിധികളെ മാനിക്കാതെ പഠിച്ചവള്‍, നല്ല ജോലിയും വലിയ വീടും മികച്ച ജീവിതവും സ്വപ്നംകണ്ടവള്‍. അവസാനം..

ഓരോ പരീക്ഷകളിലേയും ഉന്നതവിജയം അവളുടെ കണ്ണുകളിലെ സ്വപ്നത്തിളക്കം കൂട്ടുന്നത് കൌതുകത്തോടെ നോക്കിയിരിക്കാന്‍ എനിക്കിഷ്ടമായിരുന്നു. അവളോ, വാതോരാതെ തന്‍റെ സ്വപ്നങ്ങളെന്നോട് പങ്കുവെയ്ക്കുമായിരുന്നു. സ്വപ്നങ്ങള്‍ക്കിത്രയും അഴകുണ്ടെന്ന് ഞാനറിഞ്ഞത് സൈന കണ്ട സ്വപ്നങ്ങളിലൂടെയായിരുന്നു. പക്ഷേ സ്വപ്നങ്ങളെ ചിതയൊരുക്കി ദഹിപ്പിക്കുന്നതെങ്ങനെയെന്നും അവളവസാനം കാണിച്ചുതന്നു.

എട്ടാം ക്ലാസ്സിലെ വേനലവധിക്ക് വിരുന്ന് പോയി കുറേ ദിവസങ്ങള്‍ നിന്ന് തിരികെയെത്തിയപ്പോഴാണ് സൈനയുടെ കല്ല്യാണമായിരുന്നെന്നും തമിഴ്നാട്ടിലെ ഏതോ കുഗ്രാമത്തിലേക്ക് പോയെന്നുമെല്ലാം അറിഞ്ഞത്. ദേഷ്യമാണവളോട് തോന്നിയത്; സ്വപ്നങ്ങളെന്ന പേരില്‍ പലതും പറഞ്ഞെന്നെ പറ്റിച്ചതിന്. ക്ലാസ്സ് മുറികളിലും ഒഴിവുദിനങ്ങളിലും എന്നെ അനാഥയാക്കിയതിന്.

സൈനയ്ക്കു താഴെ നാല് പെണ്മക്കള്‍ കൂടിയുള്ള അലവിക്കായുടെ നിസ്സഹായതയും സൈനയുടെ എതിര്‍പ്പും പഠിക്കണമെന്ന വാശിയും കരച്ചിലും അപേക്ഷകളും എല്ലാമെല്ലാം പിന്നീടാണ് പലരിലൂടെ കേട്ടറിഞ്ഞത്. ഒടുവില്‍ അറവുമാടിനെപോലെ അന്യദേശത്തേക്ക് അതുവരെ അറിയാത്ത ഒരാളുടെ കൂടെ ഇറങ്ങിപോയ സൈനയെ കുറിച്ചുള്ള വിവരണങ്ങള്‍ പലരാത്രികളേയും വേട്ടയാടിക്കൊണ്ടിരുന്നു.

മൂന്നോ നാലോ വര്‍ഷങ്ങളുടെ ഇടവേളകളില്‍ പിന്നീടവളെ കാണുമ്പോഴെല്ലാം മുഖത്ത് ഈ വിരക്തിയുടെ മുഖാവരണവുമുണ്ടായിരുന്നു.കാലം അതിന്റെ കനം കൂട്ടിയതേയുള്ളൂ. പല്ലുകള്‍ കൂടുതല്‍ കൂടുതല്‍ പുറത്തേക്ക് വളര്‍ന്നുകൊണ്ടിരുന്നു. കണ്ണുകള്‍ കുഴികളിലാണ്ടാണ്ടു പോയി..

“-പഠിച്ചോര്‍ക്കേ വേദനിക്ക്ള്ളൂ. സകലതും ചോദ്യം ചെയ്യാന്‍ തോന്നൂ.
-ഇതിപ്പോ ഒന്നൊറിയാത്തോര്‍ക്ക് എന്തായാലെന്താ. എല്ലാരും പറേണതും കാട്ട്ണതുംന്നെ ശരി.
-അതോണ്ടന്നെ ഒന്നിനേം ഞാന്‍ സ്കൂളീലയച്ചില്ല.
-പുസ്തകം കണ്ടാ ന്റെ മക്കള്‍ പഠിക്കാതിരിക്കില്ല. സ്വപ്നം കാണാണ്ടേമിരിക്കില്ല.
-നിക്ക് വയ്യടീ ന്‍റെ മക്കളുടെ നെഞ്ച് പൊളിച്ച് അവരുടെ കിനാവുകള്‍ക്ക് ഖബറ് തോണ്ടാന്‍.” സൈന പറഞ്ഞുകൊണ്ടിരുന്നു.

ചരിത്രത്തിന്‍റെ ആവര്‍ത്തനം പോലെ സൈനയ്ക്കും ആറ് പെണ്മക്കള്‍! പക്ഷേ ഇത്തവണ വിധിയെ തോല്പിക്കാനുള്ള വാശിയിലാണവള്‍. സ്വപ്നങ്ങളെ അടുപ്പിക്കാതെ തടവറയിലാക്കിയ മക്കളുടെ ജീവിതങ്ങള്‍ക്ക് കാവലിരിക്കുന്നു. ഇനിയൊരിക്കല്‍ തല്ലിക്കെടുത്താന്‍ വിധിക്ക് ഒരവസരമേകാതെ വര്‍ണ്ണങ്ങളില്ലാത്തലോകത്ത് മക്കളെ തളച്ചിട്ടിരിക്കുന്നു.

“അനക്കോര്‍മ്മണ്ടാ, സിസിലിടീച്ചര്‍ എപ്പ്ഴും പറയും നന്നായി പഠിക്കണം, പഠിച്ചവരുടെ മുഖം ഏതാള്‍ക്കൂട്ടത്തിലും തിളങ്ങി നില്‍ക്കും ന്ന്. എല്ലാം വെറുതെയാ. ഞങ്ങളെ പോലുള്ളോര് പഠിച്ചാ തീക്കനിലിന്‍റെ ചൂടില്‍ അകം വെന്തുകൊണ്ടിരിക്കാ ചെയ്യാ. ഒരു കാലത്തിനും അതൊന്ന് ഊതികെടുത്താന്‍ പറ്റില്ല. കനലെരിയും മനം എന്നൊക്കെ പണ്ടേതോ കവിതയില്‍ പഠിച്ചതോര്‍മ്മണ്ടാ? അതുപോലെ വെന്ത് വെന്ത്, എന്നാലൊന്ന് കരിഞ്ഞ് ഇല്ലാതാവാന്‍ പോലും സമ്മതിക്കാതെ...”

വീര്‍ത്ത വയറും താങ്ങി ആയാസപ്പെട്ട് സൈന പാത്രങ്ങള്‍ കഴുകിയെണീറ്റു.
“ആറാം മാസായിട്ടേള്ളൂ. അപ്പളേക്കും തീരെ വയ്യാണ്ടായി നിയ്ക്ക്.”
“ഇതുംകൂടി പെണ്ണാണെങ്കില് ഞങ്ങള്‍ടെ ചെറ്റപുരേല്‍ക്ക് പുതിയൊരു മണവാട്ടി കൂടിവരും. ന്റെ മാപ്ലേടെ രണ്ടാംബീവ്യായിട്ട്. ആങ്കുട്ട്യേ പെറാന്‍!” പല്ലുകള്‍ പുറത്തേക്കുന്തി സൈന ചിരിക്കുന്നത് നോക്കി നില്‍ക്കാനാവുന്നില്ല.

“ആ കൊട്ടാരത്തില്‍ വര്‍ണോള്‍ക്ക് കൂടി ഇനിയെവിടെ പായ വിരിക്കൂന്നാ ഞാനാലോയിക്ക്ണത്.. ആകെ രണ്ട് അകാണ് പെരക്കുള്ളില്. ഒന്നില്‍ ഞങ്ങള്‍ മൂന്ന് ആണ്മക്കളുടെ പെണ്ണുങ്ങളും കുട്ട്യേളും വാപ്പേം ഉമ്മേം കൂടി കിടക്കും. ആണുങ്ങളെല്ലാരും മുറ്റത്ത് കയര്‍ കട്ടിലിലും. തുണിയും പായയും കൊണ്ട് കെട്ടിമറച്ചുണ്ടാക്കിയ മറ്റേ മുറിയില്‍ ഊഴമനുസരിച്ച് ഞങ്ങള്‍ ഓരോ കുടുംബം ഓരോ രാത്രി കഴിയും. അതില്‍ക്കാണിനി പുതിയൊരു പെണ്ണുകൂടി.” തല താഴ്ത്തിയിരുന്ന് ഭക്ഷണം കഴിക്കുന്ന സൈനയുടെ മുഖം കാണാതിരുന്നതില്‍ ആശ്വാസം തോന്നി.

“ ഞാന്‍ ഭാഗ്യള്ളോളാന്നാ ആ കോളനിക്കാര്‍ മുഴോന്‍ പറേണത്. കള്ള് കുടിച്ച് വന്ന് തല്ലാത്ത, ആ വലിയ കൂട്ടു കുടുംബത്തെ മുഴോന്‍ നയിച്ചുണ്ടാക്കി പോറ്റുന്നോന്‍റെ ബീവ്യല്ലേന്ന്.. ഉടുമുണ്ട് മുറുക്ക്യെടുത്തെടുത്ത് അടയാളം വീണ പട്ടിണിവയറുകളുടെ ഭാഗ്യം അന്നാട്ടുകാര്‍ക്ക് പുത്തരിയല്ല.”

"അനന്തരാവകാശിക്ക് വേണ്ട്യാത്രെ ഒരു ആങ്കുട്ടി. നാലു കുടുംബങ്ങള്‍ പാര്‍ക്കണ ഞങ്ങള്‍ടെ ചെറ്റപ്പെര തന്നെ പുറമ്പോക്കിലാണ് കെട്ടിണ്ടാക്കീട്ട്ള്ളത്. അനന്തരവാകാശം!”

സൈനയുടെ കൂടുതല്‍ വിശേഷങ്ങള്‍ കേള്‍ക്കാന്‍ അശക്തയായി ഞാനിരിക്കവേ, അവളും മക്കളും വെയിലിലേക്കിറങ്ങി യാത്ര ചോദിച്ചു. കരുതിവെച്ചിരുന്ന പൈസ സൈനയുടെ കൈകളില്‍ വെച്ചുകൊടുക്കുമ്പോള്‍ എന്‍റെ കൈകളില്‍ മുറുകെ പിടിച്ച് അവളാശ്വസിപ്പിച്ചു;

"യ്യി വ്യസിനിക്കണ്ടാ. ഇതൊക്കെ നിക്ക് ശീലായി. ഇനി ന്‍റെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കുമെല്ലാം വിധി ഇതന്ന്യാ. ഇല്ല്യാത്തോന്‍റെ കുടുംബത്തില്‍ പെണ്ണായി പിറക്കണേലും നല്ലത് കന്നുകാലി ജന്മാണ്. വല്ലോനും പിടിച്ചുകെട്ടി അറ്ക്കണവരല്ലേ അനുഭവിക്കേണ്ടൂ.ഇതുപോലെ മൂക്കുകയറില്‍ ജന്മം മുഴുവന്‍ അവറ്റോള്‍ക്ക് നരകിക്കേണ്ടല്ലോ.”

പൊന്തിയ പല്ലുകളെ ചുണ്ടുകള്‍കൊണ്ട് മൂടിവെയ്ക്കാന്‍ വ്യഥാശ്രമിച്ച് നിസ്സംഗതയുടെ മൂടുപടം മുഖത്തേക്ക് വലച്ചിട്ട് സൈന മക്കളേയും കൂട്ടി പടിയിറങ്ങി.അവര്‍ എരിയിച്ചുവെച്ച ഈ നെരിപ്പോടിലേക്കിനി എത്ര ദിവസങ്ങളെ കോരിയൊഴിക്കേണ്ടി വരുമോ ആവോ ഒന്നണയാന്‍...

Sunday, April 13, 2014

മൂഢവിശ്വാസങ്ങളുടെ പെണ്‍വിലാപങ്ങള്‍

മലയാളനാട് ഓണ്‍ലൈന്‍ വാരികയില്‍ പ്രസിദ്ധീകരിച്ചത്..


പുസ്തകം : ദേവദാസിത്തെരുവുകളിലൂടെ 
(യാത്രാവിവരണം)
വില : 65രൂപ 
പ്രസാധകര്‍: ഗ്രീന്‍ ബുക്ക്സ്

ശ്രീ പി സുരേന്ദ്രനെഴുതിയ യാത്രാവിവരണമാണ് ‘ദേവദാസിത്തെരുവുകളിലൂടെ’. ഡക്കാനിലെ ദേവദാസി സ്ത്രീകളുടെ ജീവിതമാണ് ഇതിലെ മുഖ്യപ്രമേയം.അധീശത്വത്തിന്‍റെ കരാളതാണ്ഡവം ചവിട്ടിമെതിച്ച നിസ്സഹായതയുടെ തേങ്ങലാണ് ഈ പുസ്തകമെന്ന് ഒറ്റവരിയില്‍ വിശേഷിപ്പിക്കാം.

ആധിപത്യങ്ങളുടെ അകക്കാമ്പ് എത്രമാത്രം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധപൂരിതമാണെന്ന് ഈ പുസ്തകം അനുഭവിപ്പിക്കും. അത് മതത്തെ, വിശ്വാസങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതും നിസ്സഹായരായ ഒരു ജനവിഭാഗത്തെ മേലാളന്മാരുടെ അടങ്ങിക്കിടക്കാത്ത വികാരശമനത്തിനായി എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നതും ദേവദാസികളുടെ ദുരിതപൂര്‍ണ്ണത വിവരിക്കുന്ന ഈ വരികളിലുണ്ട്.

മേല്‍ക്കോയ്മ സ്ഥാപിക്കുന്നത് എന്തുമാവട്ടെ,
​ശക്തിയോ ബുദ്ധിയോ, വര്‍ണ്ണവര്‍ഗ്ഗ വേര്‍തിരിവുകളോ, ജാതീയചിന്തകളോ, ദേശ-ഭാഷാ വ്യത്യാസങ്ങളോ അങ്ങനെയെന്തും; അവയില്‍ നിന്നും നിഷ്കരുണം ആഴ്ന്നിറങ്ങും ചില കൂര്‍ത്ത മുനകള്‍. അവയുടെ തീറ്റ കീഴാളരുടെ കണ്ണുനീരും വേദനയുമാണ്. ക്രൂശിതരുടെ യാതനകള്‍ ഭക്ഷിപ്പിച്ച് കാലം വളര്‍ത്തിക്കൊണ്ടുവരുന്നവ നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുന്നതും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതും സ്വാഭാവികം. ഉണ്ടിരിക്കുന്ന നായയ്ക്കാണല്ലോ ഓരിയിടാന്‍ തോന്നുക.

സര്‍ക്കാര്‍ നിരോധിച്ചതെങ്കിലും ഭാരതത്തിന്‍റെ വിവിധ ഗ്രാമപ്രദേശങ്ങളില്‍, പ്രത്യേകിച്ച് കര്‍ണാടക, ആന്ധ്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഹീനമായ ദേവദാസി സമ്പ്രദായത്തിന്‍റെ നേരറിവുകളാണ് ലേഖകന്‍ തന്‍റെ യാത്രകളെ സാക്ഷിനിര്‍ത്തി ഇവിടെ വിവരിക്കുന്നത്. ദൈന്യം നിറഞ്ഞ കാമപ്പേക്കൂത്തുകളുടെ ആഖ്യാനം മാത്രമല്ല; ഗോവയുടെ, ഡക്കാന്‍റെ ചരിത്രവും ഭൂപ്രകൃതിയും ദന്‍ഗര്‍ എന്ന ആട്ടിടയന്മാരുടെ ഗോത്രജീവിതവും സഞ്ചാരപഥങ്ങളും സാമൂഹികജീവിതവുമെല്ലാം നമുക്കീ പുസ്തകത്തില്‍ വായിക്കാം.സംഗീതം,​ നൃത്തം,​ ചിത്രമെഴുത്ത് തുടങ്ങി വിവിധ കലാരൂപങ്ങളുടെ നിപുണതയിലൂടെ ബഹുമാന്യരായ ഒരു ചരിത്രം ദേവദാസികള്‍ക്കുണ്ടായിരുന്നു. പ്രശസ്തരായ പലരും ഇന്നും ദേവദാസി വിഭാഗത്തില്‍നിന്ന് നമുക്കിടയിലുണ്ട്. പക്ഷേ,​ കാലം ഈ വിഭാഗത്തെ ചുരുക്കിച്ചുരുക്കി വെറുംലൈംഗികോപകരണങ്ങള്‍ മാത്രമാക്കി മാറ്റുകയായിരുന്നു. ദൈന്യം നിറഞ്ഞ ഗ്രാമാന്തരീക്ഷങ്ങളില്‍ ഉന്നതരുടെകാമവെറികൾക്ക് ഇരയാവാൻ വിധിക്കപ്പെട്ടവര്‍. ലേഖകന്‍ പറയുന്നു, “ഉയര്‍ന്ന ജാതിക്കാരായ ഭൂവുടമകളുടെ കാമത്തിന് ഇരയായി വിലാപങ്ങളുടെ കുടിലുകളില്‍ ജീവിക്കുന്ന ദളിത് സ്ത്രീകളാണ് ഇന്നത്തെ ഡക്കാന്‍ ദേവദാസികള്‍.”

പുരുഷകേന്ദ്രീകൃതമായ സാമൂഹികവ്യവസ്ഥയുടെ ഇരകളാണ് ഈ ദേവദാസികളില്‍ മഹാഭൂരിപക്ഷവും. അവന്‍റെ സുഖത്തിനുവേണ്ടി അവനുണ്ടാക്കിയ നിയമങ്ങളില്‍, അവന്‍ എഴുതിച്ചേര്‍ത്ത മതാചാരങ്ങളില്‍, അവന്‍ മെനഞ്ഞുണ്ടാക്കിയ അന്ധവിശ്വാസങ്ങളില്‍ തളച്ചിടപ്പെട്ട സ്ത്രീകള്‍. സ്ത്രീകളെന്ന വിഭാഗത്തില്‍ പൂര്‍ണ്ണമാവുന്നില്ല ദാംഭികന്‍റെ കുടിലാസക്തി. അവന്‍ കീഴാളരായ ചില പുരുഷ പ്രജകളിലേയ്ക്കുകൂടി ലമ്പടദംഷ്ട്രകള്‍ നീട്ടുന്നു. വിലാപങ്ങളുടെ ശവശരീരങ്ങള്‍ക്കുമേല്‍ കോരിയൊഴിക്കപ്പെട്ട ആസക്തികള്‍ക്ക് പ്രായപരിഗണനകള്‍ പോലുമില്ലായിരുന്നു. വിശ്വാസത്തിന്‍റെ തിരശ്ശീലയിട്ട് അന്ത:പുരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടത് കേവലം പത്തുവയസ്സ് പോലും തികയാത്ത പെണ്‍കുരുന്നുകളാണ്.

രതിയെ ആദര്‍ശവത്ക്കരിച്ച് മതാത്മകമായി ഉപയോഗിക്കുന്നത് ഭാരതത്തില്‍ മാത്രമായിരുന്നില്ല, ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ മണ്ണിനും ദൈവങ്ങള്‍ക്കും പ്രകൃതിക്കും വേണ്ടി വൈകൃതമായി തന്നെ രതിയ്ക്ക് മതാവരണം നല്‍കിയിരുന്നു. നിര്‍മ്മിച്ചവന്‍റെ, നിയന്ത്രിക്കുന്നവന്‍റെ താല്പര്യാനുസരണം ആചാരതീവ്രതകളില്‍ ഏറ്റക്കുറച്ചിലുണ്ടായി.

യെല്ലമ്മയാണ് ദേവദാസികളുടെ കുലദേവത,​ ഹരിജനസമുദായത്തിന്റേയും എന്നും പറയാം. അതിന്‍റെ രസകരമായ ഐതീഹ്യവും പുരാണവുമെല്ലാം ലേഖകന്‍ വിവരിക്കുന്നുണ്ട്. ഐശ്വര്യം കാംക്ഷിച്ച് വീട്ടുകാര്‍ യെല്ലമ്മയ്ക്ക് സമര്‍പ്പിക്കുന്ന മനുഷ്യജന്മങ്ങളാണ് ദേവദാസികളാവാന്‍ വിധിക്കപ്പെട്ടവര്‍. ചില ആണ്‍കുരുന്നുകളും ഇങ്ങനെ ദേവീസമക്ഷം അര്‍പ്പിക്കപ്പെടുന്നു. ദേവപ്രീതിക്കുവേണ്ടിയുള്ള മൃഗബലിപോലെ. വ്യത്യാസം ഒന്ന് മാത്രം; മൃഗബലിയില്‍ ജീവനില്ലാത്ത മൃഗയിറച്ചി ഭുജിക്കുമ്പോള്‍ ഇവിടെ പ്രാണനോടെ പിടയ്ക്കുന്ന മനുഷ്യമാംസം പച്ചക്ക് തിന്നുന്നു!

“യെല്ലമ്മയ്ക്ക് സമര്‍പ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ അവളെ ആദ്യമായി പ്രാപിക്കാനുള്ള അവകാശം പുരോഹിതന്മാര്‍ക്കാണ്.  പണ്ടുകാലത്ത് ജന്മിമാര്‍ക്ക് വഴങ്ങി ജീവിച്ചിരുന്നവരാണ് പൂജാരിമാരും. അതിനാല്‍ ദേവദാസി പെണ്‍കുട്ടികളെ ഒരു പരിക്കുമേല്‍ക്കാത്ത പൂക്കളായി ജന്മിമാര്‍ക്ക് സമര്‍പ്പിച്ചാല്‍ പൂജാരിമാര്‍ക്കും ഗുണങ്ങളുണ്ട്.”

ക്ഷേത്രവേശ്യകളും വെപ്പാട്ടികളും മാത്രമല്ല അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും നരകസമാനമായ ജീവിതം നയിക്കേണ്ടവരാണ് എന്നതാണ് ആചാരം. വളരെ ചെറുപ്പത്തിലേ കാമകലകള്‍ അവളെ പഠിപ്പിക്കാന്‍ തുടങ്ങും. എന്ന് പറഞ്ഞാല്‍ അവളെ തേടിവരുന്ന പുരുഷന്മാരെ പരമാവധി സന്തോഷിപ്പിക്കാനുള്ള പരിശീലനമുറകള്‍! സ്വന്തം ഭാര്യമാര്‍ക്ക് താനില്ലാത്തനേരത്ത് പരപുരുഷബന്ധം ഇല്ലാതിരിക്കാന്‍ വീടിനകത്ത് ‘ചാരിത്ര്യപ്പട്ട’ ധരിപ്പിച്ചിരുത്തി വെപ്പാട്ടികളെ തേടി പോവുമായിരുന്ന ഭര്‍ത്താക്കന്മാര്‍ പക്ഷേ ഭാരതത്തിന്‍റെ ചരിത്രസമ്പാദ്യമല്ല, പുരാതന പാശ്ചാത്യരാജ്യങ്ങളുടേതാണ്.

വൃദ്ധദേവദാസികള്‍ കരളലിയിപ്പിക്കുന്ന കാഴ്ചയാണെന്ന് എഴുത്തുകാരന്‍ പറയുന്നു. ജീവിതത്തിന്‍റെ നല്ലകാലം വെപ്പാട്ടികളും ഗ്രാമവേശ്യകളുമായി ജീവിച്ചവര്‍ വാര്‍ദ്ധക്യത്തില്‍ കരിമ്പിന്‍ ചണ്ടിപോലെ യെല്ലമ്മക്ഷേത്രങ്ങളുടെ പരിസരത്ത് നട ​തള്ളപ്പെടുന്നു. ഭിക്ഷയാചിച്ച്, വയര്‍
​ ​മുറുക്കിയുടുത്തുള്ള ജീവിതം അവര്‍ക്കെന്നേ പരിചിതമാണ്. വിശന്നൊട്ടിയ സ്വന്തം വയറിനെ അവഗണിച്ച് തേടിവരുന്ന പുരുഷന്മാരുടെ വിശപ്പടക്കി പ്രീതിപ്പെടുത്തുക എന്നതത്രെ പ്രഥമ ദേവദാസീധര്‍മ്മം! ഭക്തിയുടെയും (അന്ധ)വിശ്വാസത്തിന്‍റേയും ഇരകളായിരുന്നിട്ടും ഇത്രയേറെ ദുരിതങ്ങള്‍ അനുഭവിച്ചത് എന്തുകൊണ്ടാണീ ഹ്രസ്വജീവിതത്തിലെന്ന് ചിന്തിക്കാന്‍ പോലും അടിച്ചേൽപ്പിക്കപ്പെട്ട അന്ധവിശ്വാസങ്ങള്‍ അവരെ അധീരരാക്കുന്നു.

ദേവദാസി സമ്പ്രദായം ഒരു സമുദായത്തിന്‍റേയോ മതത്തിന്‍റേയോ ചുമലില്‍ കെട്ടിവെക്കാനാവില്ല. എല്ലാ മതങ്ങളിലും മനുഷ്യനിര്‍മ്മിതമായ ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയുമെല്ലാം ഏറ്റക്കുറച്ചിലോടെ കാമാസക്തരായ പുരുഷന്‍റെ കളിപ്പാട്ടമാവാന്‍ വിധിക്കപ്പെട്ട ദേവദാസീസമൂഹം സൃഷ്ടിക്കപ്പെട്ടിരുന്നു.​ പിന്നീടത് പലഘട്ടങ്ങളിലായി തുടച്ച് നീക്കപ്പെട്ടുവെങ്കിലും ഒളിഞ്ഞും തെളിഞ്ഞും പലയിടത്തും നിലനില്‍ക്കുന്നുമുണ്ട്.
മാറിയ കാലഘട്ടവും സര്‍ക്കാരിന്‍റെ വിലക്കും സാമൂഹിക പരിഷ്കരണവും ബോധവത്ക്കരണവുമെല്ലാം ഇന്ന് ഈ അവസ്ഥകള്‍ക്ക് ഒരുപാട് മാറ്റമേകിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ദേവദാസീസമ്പ്രദായം തീര്‍ത്തും ഇല്ലാതായിരിക്കുന്നു. പക്ഷേ പലയിടങ്ങളിലും ഇന്നും ഈ കെട്ടുകളെ പൂര്‍ണ്ണമായി പൊട്ടിച്ചെറിയാന്‍ അടിയുറച്ചുപോയ മിഥ്യാവിശ്വാസങ്ങള്‍ പലരേയും അനുവദിക്കുന്നില്ല. തീര്‍ത്തും വൃത്തിഹീനമായ,​ ദീനം പിടിച്ച ചേരികളില്‍ എയ്ഡ്സിന്‍റെ നിഴലില്‍ ജീവിക്കുന്ന അനേകം ദേവദാസീ കുടുംബങ്ങള്‍ ഇതിന് ഉദാഹരണമായി ലേഖകന്‍ എടുത്തുകാട്ടുന്നു. ഇവരുടെ പുനരധിവാസവും തൊഴില്ലായ്മയും പല പുനരധിവാസ സംഘടനകളും അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം കൂടിയാണ്.

ഗോവയുടെ സംസ്കാരത്തിലൂടേയും സാമൂഹികചുറ്റുപാടുകളിലൂടേയും പ്രകൃതിയിലൂടെയുമെല്ലാം ലേഖകന്‍ വിശദമായി കടന്നുപോവുന്നുണ്ട്. ഒരു ജനതയുടെ സംസ്കാരം ഉരുത്തിരിഞ്ഞുവരുന്നത് എങ്ങിനെയാണെന്ന് ഗോവന്‍ യാത്രാവിവരണത്തില്‍ വ്യക്തമായി വായിച്ചറിയാം. ദളിത് സമൂഹത്തിലൂടെയും ദന്‍ഗറുകളുടെ ഗ്രാമീണത ഇറ്റുവീഴുന്ന പീഠഭൂമികളിലൂടെയുമെല്ലാമുള്ള യാത്ര പുസ്തകത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത് അതിമനോഹാരിതയോടെയാണ്.

ഇനിയുമുണ്ട് ഏറെ, വിഷയങ്ങളുടെ ആഴക്കൂടുതലാല്‍ പറയാതെ മാറ്റിവെച്ചവ.
​​ഒരുപാട് വേദനിച്ച് പൊള്ളുമ്പോള്‍, ആ നീറ്റലില്‍ വെന്തുരുകാനാണൊ എന്നറിയില്ല, ചില വേദനകളെ നമ്മള്‍ വീണ്ടും ആഗ്രഹിക്കും. അതുപോലെയാണ് ഈ പുസ്തകവായന. ആദ്യപകുതി പൊള്ളിയടര്‍ത്തുന്നുണ്ട് മനസ്സ്. എന്നാലും വീണ്ടും വീണ്ടും വായിക്കാതിരിക്കാനാവുന്നില്ല. ദേവദാസി ജീവിതങ്ങളെ വരികളേകുന്ന അകക്കണ്ണോടെ കാണാതിരിക്കാനാവുന്നില്ല.

പി. സുരേന്ദ്രന്‍റെ ‘ദേവദാസിത്തെരുവുകളിലൂടെ’ എല്ലാവരും വാങ്ങിത്തന്നെ വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ​കാരണം,​ ഈ പുസ്തകത്തിലൂടെ കിട്ടുന്ന വരുമാനം നീക്കിവയ്ക്കപ്പെട്ടിരിക്കുന്നത് ദേവദാസസ്ത്രീകള്‍ക്കുവേണ്ടിയുള്ള പുനരധിവാസ സംഘടനയായ ‘സ്നേഹ’യ്ക്ക് വേണ്ടിയാണ്. നിസ്സാരമെങ്കിലും ഈ തുക ഒരു നിമിഷത്തേക്കെങ്കിലും അവരുടെ സ്വപ്നങ്ങളെ പൊലിപ്പിക്കുമെങ്കില്‍ അതില്‍പ്പരം പുണ്യമുണ്ടോ.

വിദ്യാഭ്യാസവും സാമൂഹികാവബോധവും നല്‍കപ്പെടേണ്ടത് സേവകരുടെ പാദങ്ങളില്‍ ചെളിപുരളാനിടവരാത്ത ഇടങ്ങളിലല്ല. ഇങ്ങനെ അന്ധവിശ്വാസങ്ങള്‍ കട്ടപിടിച്ചുകിടക്കുന്ന അബല സമൂഹങ്ങള്‍ക്കിടയിലാവുമ്പോഴേ അതൊരു കൈത്താങ്ങും ലക്ഷ്യപ്രാപ്തിയും രക്ഷാ മാര്‍ഗ്ഗവുമാവുന്നുള്ളൂ.
​​
​​നാളെ, അന്ധവിശ്വാസങ്ങളാല്‍ തന്‍റെ പേരില്‍ ബലിയര്‍പ്പിക്കപ്പെടുന്ന ഭക്തരുടെ തേങ്ങലുകളില്‍ ഉരുകിത്തീരാതെ ശാന്തയായ് വാഴാന്‍ യെല്ലമ്മാ ദേവിക്കാവട്ടെ.

Friday, March 28, 2014

ഉത്തരാധുനികതയുടെ നാട്ടിന്‍പുറത്തുകാരന്‍

‘പുടവ’ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്..



   ഇതോ ഉത്തരാധുനികചെറുകഥയുടെ യുവകഥാകൃത്ത് ! കിടപ്പറസമരം എന്ന കഥാസമാഹാരത്തിലെ ആദ്യ കഥ ‘പൊക്കന്‍’ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയതിങ്ങനെ. കഥയെഴുത്തില്‍ ഉത്തരാധുനികന്‍ എന്ന വിശേഷണം കണ്ട് വായിക്കാനെടുക്കാതെ തീണ്ടാപ്പാടകലെ നിര്‍ത്തിയതായിരുന്നു പിവി ഷാജികുമാറിന്‍റെ പുസ്തകങ്ങള്‍. അവിടേയുമിവിടേയും തൊടാതെ, കഥാകൃത്തിന്‍റെ മനസ്സിലുള്ള ആശയത്തെ വായനക്കാരന് മനസ്സിലാവരുതെന്ന വാശിയിലെഴുതിയ കഥകളാണ് ഇത്രനാള്‍ ഈ വിശേഷണ മേല്‍വിലാസത്തോടെ ഞാന്‍ വായിച്ചവയിലധികവും. വായനാഭൂരിപക്ഷമാവട്ടെ ഇത്തരം കഥകള്‍ വായിച്ച് മരണാനന്തര സ്ഥിതികളെ കുറിച്ച്പോലുമില്ലാത്തയത്രയും സംശയചോദ്യങ്ങളെ പൊതുക്കിവെച്ച് സ്വന്തമായി ഒരു നിഗമനത്തിലെത്തിയെന്ന് ഭാവിക്കുന്നു, കഥയെ കുറിച്ച് അഭിപ്രായം പറയുന്നു! എനിക്കിത്തരം വായനാ വ്യായാമങ്ങളേക്കാള്‍ വായനാ ആസ്വാദനങ്ങളാണ് പതം.പക്ഷേ ഉത്തരാധുനിക ചെറുകഥകളെന്ന് ഞാന്‍ ധരിച്ച് വശായവയല്ല യഥാര്‍ത്ഥത്തില്‍ അവയെന്ന് തിരുത്തി തരുന്നവയായിരുന്നു ഷാജികുമാറിന്‍റെ കഥകള്‍ . തിരഞ്ഞെടുപ്പിലെ പിഴവാണ് അത്തരംകഥകളില്‍ മാത്രം ഉത്തരാധുനിക മലയാളചെറുകഥയെ തളച്ചിടാന്‍ എന്നെ പ്രേരിപ്പിച്ചത് എന്നത് നേര്.

നാട്ടുമണം ചുവയ്ക്കുന്ന, ഗ്രാമീണത തുടിക്കുന്ന കഥകളാണ് കിടപ്പറസമരമെന്ന കഥാസമാഹാരത്തിലധികവും. അസാമാന്യ ഭാഷാ സൗന്ദര്യം നിങ്ങള്‍ക്കീ പുസ്തകത്തില്‍ അനുഭവ്യമാകും . ഒട്ടും ഔപചാരികതകളില്ലാതെ ഒരു നാട്ടിന്‍പുറത്തുകാരന്‍റെ കൂടെ ഈ കഥാവഴികളിലൂടെ നടക്കാം. പൊടുന്നനെ, ഉത്തരം കിട്ടാത്ത ചില നാഗരിക സമാസങ്ങളുടെ അക്ഷരക്കൂട്ടങ്ങള്‍ക്കിടയില്‍ ചിലരെങ്കിലും കാലിടറി വീഴാനും സാധ്യതയുണ്ട്. പക്ഷേ അവിടേയും മേൽപ്പറഞ്ഞ ഭാഷാസൗന്ദര്യത്തില്‍ വീഴ്ച്ചയുടെ എല്ലാ മുറിപ്പാടുകളും കരിഞ്ഞ് ഇല്ലാതാവും..

ജീവിച്ചിടം കഥാതട്ടകമാക്കി മാറ്റാനുള്ള ഷാജികുമാറിന്‍റെ പാടവം അപാരമാണ്. പിറന്നുവീണ, വളര്‍ന്നുവലുതായ നാടിനോടുള്ള ഒടുങ്ങാത്ത പ്രതിപത്തി, ഓരോ കഥാപാത്രത്തേയും തന്‍റെ നാട്ടില്‍ നിന്നും നുള്ളിയെടുത്ത് കഥാതാളുകള്‍ക്കിടയില്‍ പ്രതിഷ്ഠിക്കാന്‍ , അങ്ങനെ വായനാമനസ്സുകളില്‍ തന്‍റെ നാട്ടോര്‍മ്മകള്‍ക്ക് ചിരഞ്ജീവിത്വമേകാന്‍ ആ കഥാകാരനെ പ്രേരിപ്പിച്ചിരിക്കണം. നാട്ടിന്‍ പുറത്തെ ഈ കഥ പറച്ചിലുകള്‍ക്കിടയിലും കഥാകാരന്‍റെ തൂലിക ഇടക്കിട നാഗരിക ഇടങ്ങളിലേക്ക് എഴുത്തിനെ എടുത്തെറിയുന്നുണ്ട്.

വളരെ ലാഘവത്തോടെ വായിച്ച് പോകാവുന്നവയും വായനയുടെ ആഴങ്ങള്‍ ആവശ്യപ്പെടുന്നവയുമായ കഥകള്‍ ഈ സമാഹാരത്തിലുണ്ട്.അനുഭവങ്ങളുടെ സൂക്ഷ്മനിരീക്ഷണങ്ങളെ ഭാഷയുടെ അലോക്യ ശബളിതയില്‍ കൊരുത്തുണ്ടാക്കിയ ഈ കഥകള്‍ ഷാജികുമാറിനെ, കേട്ട് തഴമ്പിച്ച കഥകളുടെ സാധാരണത്വത്തില്‍ നിന്നും എന്നാല്‍ വ്യത്യസ്തതയ്ക്കുവേണ്ടി പടച്ചുണ്ടാക്കുന്ന കഥകളുടെ അസാധാരണത്വത്തില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നുണ്ട്. കഥ പറച്ചിലിന്‍റെ പുതുമ ഇത്രകണ്ട് ആസ്വദിച്ച് അനുഭവിക്കാവുന്ന കഥകള്‍ ആധുനിക ചെറുകഥകളിലും ഉത്തരാധുനിക ചെറുകഥകളിലും വിരളമാണെന്ന് വായന സാക്ഷ്യപ്പെടുത്തുന്നു. കിടപ്പറസമരമെന്ന ഈ കഥാസമാഹാരത്തിലെ എല്ലാം കഥകള്‍ക്കും ഒരുപോലെ അവകാശപ്പെടാനാവുന്നതാണ് ഈ ആഖ്യാനപുതുമ. വ്യക്തമായ രാഷ്ട്രീയബോധത്തോടെയുള്ള കഥകള്‍ സമകാലിക സമൂഹത്തിന്‍റെ പരിച്ഛേദം കൂടിയാവുന്നുണ്ട്. ഒഴുക്കോടെ, മികച്ച ഭാഷയില്‍, പുതുമയോടെ വായനക്കാരെ പിടിച്ചിരുന്ന ഈ കഥപറച്ചില്‍ കഥാകൃത്തിന്‍റെ മറ്റുപുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കാന്‍ പ്രേരിപ്പിക്കും.

പൊക്കന്‍, മരണമുണ്ടാക്കിക്കളിക്കാം, നഗരത്തിലെ മഴ, 18+, സ്വപ്നവേട്ട, കോട്ടച്ചേരി വളവിലെ വാര്‍പ്പിന്‍പണിക്കാരികള്‍ , വിശ്വസിച്ചേ പറ്റൂ, ഉച്ചമഴയിലെ തുമ്പികള്‍, കാലാവസ്ഥ, കളി, ബില്‍ക്ലിന്‍റന്‍റെ അച്ഛന്‍, കിടപ്പറസമരം എന്നീ പന്ത്രണ്ട് കഥകളും എണര് എന്ന പേരിലൊരു അനുബന്ധവുമാണ് ഈ പുസ്തക സമ്പാദ്യം.

‘പൊക്കന്‍’ മാനസികവിഭ്രാന്തിയുള്ള, നിര്‍ത്താതെ നടന്നുകൊണ്ടിരിക്കുന്ന നീളം കുറഞ്ഞ, കറുത്തുമെല്ലിച്ച, വലിയകൂനുള്ള പൊക്കന്റെ കഥയാണ്. പക്ഷേ വായനാന്ത്യം വായനക്കാരന്‍ വിരല്‍ചൂണ്ടപ്പെടുന്നത് തന്‍റെ തന്നെ ഉള്ളകങ്ങളില്‍ ചിലനേരമെങ്കിലും പിടിതരാതെ കുതറിയോടുന്ന ജീവിതത്തിലേക്കാണെന്നത് നേര്.

“പൊരല്ലാലാവുമ്പം(പുലര്‍ച്ചയ്ക്ക് തന്നെ) പൊക്കന്‍ നടത്തം തുടങ്ങും. രാത്രിയാവുമ്പരെ. കുടേം കൈയിലുണ്ടാവും. ഒരക്ഷരം മിണ്ടൂല. ഏട്ത്തേക്കാണ് നടക്കുന്നെന്നറിയില്ല. നടത്തത്തോട് നടത്തം... പ്രാന്തന്നെ.. നട്ടപ്രാന്ത്..”

ചാരുതയാര്‍ന്ന നാട്ടിന്‍പുറ പാശ്ചാത്തലമാണ് ഈ കഥാവായനയെ പിടിച്ചിരുത്തുന്ന മറ്റൊരു ഘടകം.

മരണപ്പെട്ടവന്‍റെ നിസ്സഹായതയും വെപ്രാളചെയ്തികളുമാണ് മരണമുണ്ടാക്കിക്കളിക്കാമെന്ന കഥയുടെ ഇതിവൃത്തം. പക്ഷേ ആ കഥ മനുഷ്യാവസ്ഥയുടെ നൈമിഷികായുസ്സിനെ പൊതിഞ്ഞുവെച്ച ഒന്നാണ്.

“ഉടലില്‍ ചൂട് പൊതിഞ്ഞപ്പോള്‍ ഉറക്കം ഞെട്ടി. ചിതയില്‍ താന്‍ ലോകത്തുനിന്ന് അദൃശ്യപ്പെട്ടിരിക്കുന്നത് ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു.”“തീ അയാളെ ചുറ്റിപ്പിടിച്ചു. ചിതയില്‍ നിന്ന് പുറത്തേക്ക് ചാടി, തീ അയാളുടെ ഉടലിന്‍റെ ചിറകുകളായി, ‘ദാണ്ടെടാ.. തല പുറത്തേക്ക് വീണു. അകത്തേക്ക് കുത്തിയിട്’ ആരോ അങ്ങനെ പറഞ്ഞതും രണ്ടുതടിച്ച മുളക്കഷ്ണങ്ങള്‍ അയാളെ ചിതയിലേക്ക് തള്ളി. അയാളിലെ പ്രതിരോധം വിഫലമായി.”

പൊക്കന്‍ , മരണമുണ്ടാക്കിക്കളിക്കാം, 18+, കോട്ടച്ചേരിവളവിലെ വാര്‍പ്പിന്‍പണിക്കാരികള്‍, കിടപ്പറസമരം എന്നിവയാണ് ആവര്‍ത്തിച്ച് വായിക്കാന്‍ എന്നെ പ്രേരിപ്പിച്ച കഥകള്‍ . ഒന്നോ രണ്ടോ കഥകള്‍ ഒരു ശരാശരി കഥാ നിലവാരത്തില്‍ നിന്ന് ഒട്ടും ഉന്നതിയിലല്ല എന്ന തോന്നലും വായനാനുഭവം. പക്ഷേ അവിടേയും ഭാഷാ നിലാവാരവും ശൈലിയും എടുത്ത് പറയേണ്ടവയാണ്.

അനുബന്ധമായി ചേര്‍ത്തിരിക്കുന്ന ‘എണര്’ എന്ന അനുഭവക്കുറിപ്പ് പരാമര്‍ശിക്കാതെ അപൂര്‍ണ്ണമാണീ ആസ്വാദനം . കഥാകൃത്തിന്‍റെ വ്യക്തിസ്വരൂപവും ചിന്താഗതികളും രാഷ്ട്രീയനിലപാടുകളും ഉറച്ച, വേറിട്ട ശബ്ദവും, കഥാതലങ്ങളുമെല്ലാം ഇവിടെ നേരിട്ടനുഭവിക്കാം, അതിമനോഹരമായ, ഗ്രാമീണത മുറ്റിനില്‍ക്കുന്ന വരികളിലൂടെ.

ഒരു അവതാരികപോലുമില്ലാതെ നേരെ കഥകളിലേക്ക് കൈപ്പിടിച്ചാനയിക്കുന്ന ഈ പുസ്തകത്തിന് മുഴുവനുണ്ട് കഥകാരന്‍റെ അതേ ചങ്കൂറ്റം. കഥകളിലൂടെ പലപ്രദേശങ്ങളിലേക്കും ചിന്തകളിലേക്കും ആസ്വാദനങ്ങളിലേക്കും വായനക്കാരനെ വഴിനടത്തുമ്പോള്‍ ഒരു ഗ്രാമം മൊത്തം കണ്മുന്നില്‍ അക്ഷരങ്ങളായി തെളിയും.. അവസാനം, കഥകളെല്ലാം വായിച്ചവസാനിച്ചാലും ഒരു നാട്ടിന്‍പുറ ഇടവഴിയിലെ കലുങ്കില്‍, നാടന്‍ കാറ്റ് കൊണ്ടിരിക്കുന്ന ഹൃദ്യതയില്‍നിന്നും മുക്തരാവാന്‍ നമ്മള്‍ പിന്നേയും നേരമെടുക്കും.

Monday, March 17, 2014

സ്വോണ്‍ റിവറിലെ സ്വര്‍ണ്ണമരാളങ്ങള്‍

മലയാളനാട് ഓണ്‍ലൈന്‍ വാരികയില്‍ പ്രസിദ്ധീകരിച്ചത്..

പുസ്തകം :സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍
(യാത്രാവിവരണം)
വില: 110 രൂപ
പ്രസാധകര്‍ : റാസ്ബെറി ഇംപ്രിന്‍റ്

അജ്ഞാതരായ സഞ്ചാരികളെ കാത്ത് ഓരോ ഇടവും എത്രയെത്ര കാഴ്ചകളാണ് കരുതിവെച്ചിരിക്കുന്നത്! ഓരോ സഞ്ചാരവും അനുഭവങ്ങളോടൊപ്പം ആശ്ചര്യങ്ങളുടേതും ആകസ്മിതകളുടേതുമാണ്. ഒരേയിടങ്ങള്‍ തന്നെ പലപ്പോഴും വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിക്കും, ഒരേയിടത്ത് പലരും കാണുന്ന കാഴ്ചകളും തീര്‍ത്തും ഭിന്നമായിരിക്കും. അത് കാലം, കാഴ്ച, കാഴ്ചപ്പാട്, വ്യക്തി, നിലപാട് തുടങ്ങി പലതിനേയും ആശ്രയിച്ചിരിക്കും. യാത്രകളുടെ മനോഹാരിത അതുകൊണ്ടുതന്നെ പൂര്‍ണ്ണമായും സഞ്ചാരിയില്‍ ആലംബിതമാണ്. കാഴ്ചകളെ അക്ഷരപ്പെടുത്താന്‍ അക്ഷരങ്ങളാലാവുന്ന ഒരു സഞ്ചാരി വായനാലോകത്തിന്‍റെ കൂടി സൗഭാഗ്യമാവുന്നതുമങ്ങിനെയാണ്.

‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’ എന്ന പുസ്തകത്താളുകള്‍ മറിക്കുമ്പോള്‍ ആദ്യം കണ്ണിലുടക്കുക
"As a woman, I have no country.
As a woman I want no country.
As a woman my country is the whole world." എന്ന വരികളാണ്. പ്രശസ്ത എഴുത്തുകാരി വിര്‍ജിനീയ വൂള്‍ഫ്, സ്ത്രീയുടെ രാജ്യസങ്കൽപ്പം വിവരിക്കുന്ന വരികള്‍!

ശ്രീമതി സാജിദ അബ്ദുറഹ്മാന്‍റെ ഓസ്ട്രേലിയന്‍ യാത്രാവിവരണമാണ് ‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’. അതിമനോഹരമായ ഭാഷയില്‍ സാഹിതീയചൈതന്യമുറ്റ എട്ട് അധ്യായങ്ങളിലായി ഓസ്ട്രേലിയന്‍ സഞ്ചാരത്തിന്‍റെ കാഴ്ചകളെ വിതാനിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ കെ എ ബീനയുടെ അവതാരികയുമുണ്ട്. റാസ്ബെറി ഇംപ്രിന്‍റ് ആണ് പ്രസാധകര്‍.

“ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് രാജ്യങ്ങളില്ല. ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് രാജ്യങ്ങള്‍ വേണ്ട. ഒരു സ്ത്രീയെന്ന നിലയില്‍ എന്‍റെ രാജ്യം ഈ ലോകം മുഴുവനാണ്.” എന്ന വിര്‍ജിനീയ വൂള്‍ഫിന്‍റെ വരികളിലൂടെ തുടങ്ങുന്ന ഈ യാത്രാവിവരണ വായന മേല്‍വരികളെ അടിവരയിടുന്നതാണ്. സഞ്ചാരത്തിന്‍റെ നയനമനോഹര കാഴ്ചകളെ വര്‍ണ്ണാതീത സാഹിത്യഭംഗിയോടെ വരികളായി വിന്യസിക്കുമ്പോള്‍ സഞ്ചാരിണിയിവിടെ അതിരുകളില്ലാത്ത പ്രകൃതിഭംഗിയുടെ വായനാസമൂഹത്തിലേക്കുള്ള സഞ്ചാരിക കൂടിയാവുന്നു. സഞ്ചാരത്തിന്‍റെ സ്ത്രീപക്ഷ കാഴ്ചയെന്ന് ഈ യാത്രാവിവരണത്തെ വിവക്ഷിക്കാമെങ്കിലും സ്ത്രീപക്ഷകാഴ്ച എന്ന വാക്കിന്‍റെ ഉപരിപ്ലവ പ്രതിച്ഛന്ദത്തില്‍ തളച്ചിടാനാവുന്നതല്ല ഈ എഴുത്ത്.

കാഴ്ചകളുടെ നേര്‍ചിത്രങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയയെന്ന ചെറിയ ഭൂഖണ്ഡത്തിന്‍റെ രാഷ്ട്രീയ-ഭൂമിശാസ്ത്ര-സാമൂഹിക-അധിനിവേശ വിവരണങ്ങളും ഒട്ടും മുഷിപ്പില്ലാതെ കോര്‍ത്തിണക്കി വായനയെ ഉന്നതമായൊരു തലത്തിലേക്കുയര്‍ത്തുന്നുണ്ട് ഈ പുസ്തകം. ആദ്യമായി കാണുന്ന, തീര്‍ത്തും പുതിയൊരു ലോകത്തെ അതേ ആശ്ചര്യത്തോടെ വായനക്കാരനിലേക്ക് പകര്‍ന്നുതരാന്‍ എഴുത്തുകാരിക്കാവുന്നുണ്ട്. അതിനുപയോഗിച്ച നല്ല ഭാഷയും മികച്ച ശൈലിയും എഴുത്തിനെ ഹൃദ്യമാക്കുന്നു.

ഇരുപതാംനൂറ്റാണ്ടിന്‍റെ അവസാനപകുതിയില്‍ ജീവിച്ചവര്‍ക്ക് മറക്കാനാവാത്ത ഒരു സംഭവത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് ആദ്യ അധ്യായം ‘ആത്മാക്കളുറങ്ങുന്ന താഴ്വരയില്‍’ തുടങ്ങുന്നത്; അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സകൈലാബ് എന്ന ബഹിരാകാശ പേടകത്തിന്‍റെ തിരിച്ചുവരവുണ്ടാക്കിയ ആശങ്കകളും ഒടുവിലത് ഓസ്ട്രേലിയയിലെ പെര്‍ത്തിന്‍റെ പ്രാന്തപ്രദേശത്ത് നിപതിച്ചതും. ഓര്‍മ്മകളുടെ ഈ പിന്‍യാത്രയിലൂടെ എലിസ മലനിരകളുടെ താഴ്വാരത്തിലെ ചരിത്രം മയങ്ങുന്ന കിംഗ്സ് പാര്‍ക്കിലേക്കും സ്വോണ്‍ നദീതീരത്തേക്കും അനന്യസുന്ദരമായ പ്രകൃതിഭംഗിയിലേക്കുമാണ് പിന്നീട് വായന നമ്മെ കൂട്ടിക്കൊണ്ടുപോവുന്നത്.

ഓസ്ട്രേലിയയുടെ നയനമനോഹരകാഴ്ചകളില്‍ നിന്നും അധിനിവേശത്തിന്‍റേയും സാമ്രാജ്യത്വവെറിയുടേയും, സ്വന്തം ഭൂമികയില്‍ നിന്നും നാമാവശേഷമാക്കപ്പെട്ട ആദിമവര്‍ഗ്ഗത്തിന്‍റെ നിസ്സഹായതയുടേയും വരണ്ടുണങ്ങിയ ചരിത്രത്തിലേക്ക് കാഴ്ചകളെ പറിച്ചുനടുമ്പോള്‍ വായനക്കാരനിലും രക്തം തിളയ്ക്കുന്നത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അധിനിവേശ തിന്മകളുടെ വര്‍ത്തമാനകാലത്തെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കും. ബൂമറാങ്ങുകളുടെ മൂളിപ്പറക്കലിന്‍റെ ഇരമ്പം പോലെ അബോര്‍ജിന്‍ വംശത്തിന്‍റെ അവശിഷ്ടങ്ങളായി, എല്ലാ ഉന്മൂലനങ്ങളേയും അതിജീവിച്ച ചെറുതല്ലാത്ത ഒരു സമൂഹത്തെ ഇന്നും ഓസ്ട്രേലിയയില്‍ കാണാം.

അരയന്നങ്ങളുടെ താഴ്വരയും മുന്തിരിപ്പാടങ്ങളും പ്രാചീനഗുഹകളും കടലാഴങ്ങളിലെ നിഗൂഢതകളും, ഭൂപ്രകൃതിയുടെ വന്യതയും, ആധുനിക സാമൂഹികജീവിതവും വായനയിലേക്ക് വരുന്നത് കേവലം കാഴ്ചകളെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല. അവിടെ നിമിത്തങ്ങളും ചരിത്രവുമെല്ലാം ഒരു വഴികാട്ടിയുടെ നിപുണതയോടെ എഴുത്തുകാരി കാത്തുവെച്ചിട്ടുണ്ട്. അതുതന്നെയാണ് ഈ വായനയുടെ പൂര്‍ണ്ണതയും.

മുന്നൊരുക്കങ്ങളില്ലാതെ നടത്തുന്ന യാത്രകളുടെ ത്രസിക്കുന്ന വായനാനുഭവം ഈ പുസ്തകമേകില്ല. പാതയോരത്ത് പതിയിരിക്കുന്ന ആകസ്മികതകളും വൈതരണികളും തുലോം കുറവാണ്. വഴിയോരത്ത് കണ്ടുമുട്ടുന്ന ജീവിതാനുഭവങ്ങളും വഴിയമ്പലങ്ങളിലെ ജീവിതതാളവും ഈ പുസ്തകത്തില്‍ വായിക്കാനാവില്ല. ഈ പുസ്തകത്തെക്കുറിച്ച് എനിക്കാരോപിക്കാനാവുന്ന പോരായ്മയും ഇതാണ്. കുടുംബത്തോടൊപ്പം ഒരു സ്ത്രീ നടത്തിയ യാത്രയുടെ നേര്‍ച്ചിത്രമാണിത്. തീര്‍ത്തും ആസൂത്രിതമായി നടത്തിയ ഒരു യാത്രയുടെ സര്‍വ്വമനോഹാരിതയും ഇതിലുണ്ട്.

ആത്മാക്കളുറങ്ങുന്ന താഴ്വരയില്‍, മൂളിപ്പറക്കുന്ന ബൂമറാങ്ങുകള്‍, സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങളും മണിമേടയും, മത്സ്യകന്യകയുടെ ഉദ്യാനവിരുന്ന്, ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം, ശില്പവിസ്മയങ്ങളുടെ രത്നഖനി, ബണ്‍ബെറിയിലേക്ക് ഒഴുകിയെത്തിയ യാനപാത്രങ്ങള്‍, പനിനീര്‍ മലരുകളുടെ പറുദീസ എന്നീ എട്ട് അധ്യായങ്ങളിലായി ഒരുക്കിവെച്ച ഓസ്ട്രേലിയന്‍ യാത്രാവിവരണം ഇത്ര മനോഹരമായി വായനക്കാരനിലേക്ക് എത്തിക്കുന്നതില്‍ ‘റാസ്ബെറി ഇംപ്രിന്‍റ് ’ എന്ന പ്രസിദ്ധീകരണശാല വഹിച്ച പങ്ക് നിസ്തുലമാണ്. അന്തര്‍ദ്ദേശീയനിലവാരമുള്ള രൂപകല്പനയും അച്ചടിയും വായനാതാല്പര്യം ഉയര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെയാണ്. അച്ചടിലോകത്തേക്ക് ആദ്യമായെത്തുന്ന ഒരു എഴുത്തുകാരന്‍റെ പുസ്തകത്തെ വായനക്കാരനിലേക്കെത്തിക്കാന്‍ ആ പുസ്തകത്തിന്‍റെ രൂപഘടനയും അച്ചടിനിലവാരവും അവതാരികയും വലിയ സ്ഥാനം വഹിക്കുന്നുണ്ട്.

ശ്രീമതി സാജിദ അബ്ദുറഹ്മാന്‍റെ ആദ്യപുസ്തകമാണ് ‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’. തുടക്കക്കാരിയുടെ യാതൊരു പതര്‍ച്ചയുമില്ലാതെ, സ്വോണ്‍ നദിയില്‍ നീന്തിത്തുടിക്കുന്ന അരയന്നപ്പിടകളുടേതുപോലെ ചാരുതയും ലാളിത്യവും ഈ എഴുത്തിലും നമുക്കനുഭവിക്കാം. നിലവാരമുള്ള ഭാഷയും സാഹിത്യഭംഗിയും ഇഴചേര്‍ന്ന ഈ എഴുത്ത് ഓസ്ട്രേലിയയുടെ ഇളം കാറ്റേറ്റ് ഒരു വട്ടമെങ്കിലും സ്വോണ്‍നദീതീരത്ത് സ്വയം മറന്നിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കും.

യാത്രകളുടെ തുടച്ചകള്‍ സംഭവിക്കുക ഒരേ ജീവിതത്തില്‍ തന്നെയാവണമെന്നില്ല. ‘സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍’ വായന എന്നെങ്കിലും നിങ്ങളുടെ ഓസ്ട്രേലിയന്‍ യാത്രയെ പണ്ടെന്നോ നടത്തിയ ഒരു യാത്രയുടെ തുടര്‍ച്ചയെന്ന് അനുഭവിപ്പിച്ചാല്‍ യാത്രകളുടെ നിരന്തരത തൊട്ടറിയാം, വായനയുടെ അനശ്വരതയും. വായനയുടെ അവസാനതാളുകളിലെ, ഒരുപാട് മോഹിപ്പിച്ച പനിനീര്‍ മലരുകളുടെ പറുദീസയില്‍ എന്നെങ്കിലുമെത്തിപ്പെട്ടാല്‍ എനിക്കുമേറെ പരിചിതമായിരിക്കും ആ മലര്‍വാടിയിലെ ഓരോ ദളവും. അക്ഷരങ്ങളാല്‍ മുദ്രണം ചെയ്യപ്പെട്ട ചില കാഴ്ചകളെ കവച്ചുവയ്ക്കാന്‍ കണ്ണുകള്‍ക്കുമാവില്ലല്ലോ..

Thursday, March 6, 2014

അമുദയുടെ അമ്മ

അവരുടെ പേരെനിക്കോര്‍മ്മയില്ല. പരിചയപ്പെട്ട ആദ്യനാളുകളില്‍ ഒന്നില്‍കൂടുതല്‍ തവണ ചോദിച്ചതാണ്. പക്ഷേ..

അമുദയുടെ അമ്മ എന്നാണെന്‍റെ മനസ്സില്‍ അവരുടേതായി പതിഞ്ഞുകിടപ്പുള്ള പേര്. അമുദയുടെ അമ്മയായതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ പരിചിതരായതും. എനിക്ക് അവരെ വിളിക്കാവുന്ന സമുചിതമായ പേര് അതുതന്നെയാണ്. അവര്‍ക്ക് മാത്രമേകാവുന്ന ഒരുപേരായി അമുദയുടെ അമ്മ എന്നത് എന്‍റെയുള്ളില്‍ മാറുകയും ചെയ്തിരിക്കുന്നു!

അമുദ, എന്‍റെ മോള്‍ പഠിക്കുന്ന സ്കൂളിലെ രണ്ടാംക്ലാസ്സുകാരിയാണ്. നാലാം ക്ലാസ്സുകാരിയായ മോള്‍ക്ക് ബസ് സ്റ്റോപ്പ് വരെ കൂട്ടുപോവുന്ന ഞാനും അമുദയ്ക്ക് കൂട്ടുവരുന്ന അമുദയുടെ അമ്മയും ആദ്യമായി കണ്ടതും പരിചയപ്പെട്ടതും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ബസ് സ്റ്റോപ്പില്‍ വച്ചാണ്.

പരിചയപ്പെടല്‍ എന്ന് പറഞ്ഞാല്‍ സ്വന്തം മക്കളുടെ ലോകത്ത് അലിഞ്ഞ് ചേര്‍ന്നതിനടയ്ക്ക് ചിലപ്പോള്‍ മാത്രം പരസ്പരം ദാനം നല്‍കുന്ന ഒരു നോട്ടം, ആകസ്മികമായി കണ്ണുകള്‍ തമ്മില്‍ ഉടക്കിയാല്‍ സംഭവിക്കാവുന്ന ഒരു പുഞ്ചിരി, ഏതെങ്കിലും ദിവസം ശബ്ദവീചികള്‍ക്ക് പ്രാപ്യമായ ചുറ്റളവില്‍ എത്തപ്പെട്ടാല്‍ ഒരു ഹായ്, അല്ലെങ്കില്‍ രണ്ടോ മൂന്നോ അക്ഷരങ്ങളില്‍ ഒതുക്കാവുന്ന എന്തെങ്കിലുമൊരു വാക്ക്, ഒരു മറുവാക്ക്. വളരെ അപൂര്‍വ്വമായി മാത്രം കാര്യമാത്രാ പ്രസക്തമായ ഹ്രസ്വസംഭാഷണം. പരിചയത്തിന്‍റെ പ്രാന്തം ഇതിലും വളര്‍ന്നിട്ടില്ല ഇപ്പോഴും.

എന്നിട്ടും ഇന്ന് കാലത്ത് അമുദയുടെ അമ്മ ഞങ്ങള്‍ ഈ മാസവസാനം നാട്ടില്‍ പോവുകയാണ്,ഇനി തിരിച്ചുവരില്ല, മോളുടെ ടി സിക്ക് അപേക്ഷിച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ തീവ്രമായി മനസ്സ് വേദനിച്ചതും തീര്‍ത്തും അപ്രതീക്ഷിത വാര്‍ത്തയെന്ന് ഉള്ളുരുക്കത്തോടെ തിരിച്ചറിഞ്ഞതും എന്തുകൊണ്ടായിരുന്നു?! ഒരുദിവസത്തിന്‍റെ സകല സന്തോഷങ്ങളേയും തച്ചുടച്ച് മനസ്സ് തളര്‍ന്ന് തിരികെ വീട്ടിലെത്തിയപ്പോഴും ഞാനോര്‍ക്കുകയായിരുന്നു അതിന് മാത്രം എന്ത് സ്നേഹബന്ധനമാണ് ഞങ്ങള്‍ക്കിടയിലുള്ളതെന്ന്. തമിഴ്നാട്ടുകാരാണ്, അവരും ഭര്‍ത്താവും സ്വകാര്യസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നു, അമുദ ഏകമകളാണ്, എന്നതില്‍ കൂടുതല്‍ എനിക്കൊന്നുമറിയില്ല, അവര്‍ക്കെന്നേയും. താമസിക്കുന്ന കെട്ടിടം പോലും കൃത്യമായറിയില്ല എന്നതാണ് നേര്. എന്നിട്ടും...

പ്രവാസമങ്ങിനെയാണ്. പുതുതായി നട്ട ചെടിയെന്ന പോലെ പതുക്കെ, വളരെ പതുക്കെ പ്രവാസി ചുറ്റുപാടുകളുമായി സൌഹാര്‍ദ്ദത്തിലാവുന്നു. വേരുകള്‍ ആഴത്തിലിറങ്ങാതെ സൂക്ഷിച്ച് ചുറ്റുഭാഗങ്ങളിലേക്ക് പടര്‍ത്തുന്നു, വീണുപോവാതെ പിടിച്ചുനില്‍ക്കാന്‍ വേണ്ടിമാത്രം. പറിച്ച് നടപ്പെടുമ്പോള്‍ നോവാതിരിക്കാന്‍ എന്നും തിരുത്താം ആ ഉപരിപ്ലവ വേരോടലുകളെ. എന്നാല്‍ ഒരു ചിരിയില്‍, ഒരു കൈവീശലില്‍ പരിചയങ്ങളെ തളച്ചിടുമ്പോഴും അവരോട്, മനസ്സ് നാം അറിയാതെ പടര്‍ത്തിയെടുക്കുന്ന ഒരു ആത്മബന്ധമുണ്ട്; ഒഴുക്കൊളിപ്പിക്കുന്ന പുഴയെപോലെ. അവനവനിലേക്ക് മുരടിക്കാനുള്ള വ്യഗ്രതയ്ക്കിടയിലും നാടറിയാതെ, ഭാഷയറിയാതെ, ജീവിതമറിയാതെതന്നെ ചിരപരിചിതരായി മാറും ചിലര്‍ ചിലര്‍ക്ക്. കുറേ നാളുകള്‍ പതിവ് സമയങ്ങളില്‍ ചിലരെ കാണാതെയാവുമ്പോള്‍ അവര്‍ക്കെന്ത് പറ്റിയെന്ന് മനസ്സ് ആധികൊള്ളും. അതിന് പ്രവാസിയെന്ന നൂലിഴബന്ധം ഒന്ന് മാത്രം മതി.

ആ ഇഴചേര്‍ക്കല്‍ തന്നെയാവാം ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ താഴെയുള്ള തേന്‍ കടയിലെ ലബനാനി വൃദ്ധന്‍ തീര്‍ത്തും അപരിചിതരായിരുന്നിട്ടും കാണുമ്പോഴെല്ലാം വാത്സല്യപൂര്‍ണ്ണമൊരു പുഞ്ചിരിയോടെ സലാം ചൊല്ലുന്നതും ഇടയ്ക്കിടെ മോള്‍ക്ക് മധുരമൂറും തേനറകള്‍ സമ്മാനിക്കുന്നതും അവള്‍ക്ക് ഏറെ വേണ്ടപ്പെട്ട ഒരാളോടെന്ന പോലെ അടുപ്പം ഏതോ ഭൂപ്രകൃതിയില്‍ ജനിച്ചുവളര്‍ന്ന അയാളോട് ഉണ്ടാക്കപ്പെട്ടതും. തണുത്ത് വിറക്കുന്ന ശൈത്യരാവുകളില്‍ ഏറെ വൈകി കടയടച്ച് കൂനിക്കൂടി ആ വൃദ്ധന്‍ ഇരുട്ടിലലിയുമ്പോള്‍ കേവലം മനുഷ്യസഹജമായ സഹതാപത്തിനുമപ്പുറം അയാള്‍ക്കുവേണ്ടി ഒരു പ്രാര്‍ത്ഥനാശകലം എന്‍റെ മനസ്സിലുയരുന്നതും ആ ഇഴചേര്‍ക്കലില്‍ നിന്നാവാം.

എത്ര പരിചിതമുഖങ്ങള്‍ ഇതുപോലെ മുഖമില്ലാത്തവരായി ഈ ഭൂമികയില്‍ പ്രവാസക്കൂട്ടത്തിലലിയുന്നു.. വാക്കുകള്‍ക്കും ഭാഷകള്‍ക്കുമപ്പുറം കാലം നെയ്തെടുക്കുന്ന ആത്മബന്ധങ്ങളായി ഇഴചേര്‍ക്കപ്പെടുന്നു. ഓരോ പരിചിതമുഖത്തേക്കും സൂക്ഷിച്ച് നോക്കുമ്പോള്‍ കാണാം വിവിധ സംസ്കാരങ്ങളെ, ദേശങ്ങളെ, സ്വപ്നങ്ങളെ പേറി നടക്കുന്ന ഉള്ളകങ്ങള്‍. കുതൂഹലമാണ് ഓരോ മുഖത്ത് നിന്നും ഒട്ടും പരിചിതമല്ലാത്ത ഇടങ്ങളെ ഉദ്ഭാവനം ചെയ്യുക എന്നത്. അവരുടെ സ്വപ്നങ്ങളെ സങ്കൽപ്പ രൂപേണ വായിച്ചെടുക്കാന്‍ .

സെഡാര്‍ മരങ്ങള്‍ തണല്‍വിരിച്ച വഴിത്താരയുള്ള, ആപ്പിളും മാതളവും ചെറീസും നിറയെ കായ്ച്ച് കിടക്കുന്ന തൊടിയുടെ മദ്ധ്യത്തില്‍ മനോഹരമായ ഒരു കൊച്ച് വീട് ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ലെബനാനില്‍ ആ വൃദ്ധസുഹൃത്തിനും, ജമന്തിയും സൂര്യകാന്തിപൂക്കളും നിറഞ്ഞ പൂപ്പാടത്തിനോരത്ത് പച്ചപ്പാര്‍ന്ന ഒരുകുന്നിന്‍ച്ചെരുവില്‍ തമിഴ്നാട്ടിലെ മനോഹരമായ ഒരു പേരറിയാഗ്രാമത്തില്‍ അമുദയുടെ അമ്മയ്ക്കുമായി ഞാനെന്നോ എന്‍റെ മനസ്സില്‍ പണിതീര്‍ത്തിക്കുന്നു.

പ്രവാസത്തിനിടയില്‍ പരിചയപ്പെട്ട പല പേരറിയാ മുഖങ്ങള്‍ക്കും ഇതുപോലെ സങ്കൽപ്പലോകങ്ങളുണ്ട് മനസ്സില്‍ . തീര്‍ത്തും വൈരുദ്ധ്യമാര്‍ന്നതായിരിക്കാം അവരുടെ നാട്ടിലെ ചുറ്റുപാടുകള്‍. വരണ്ടുണങ്ങിയ ഇടുങ്ങിയ തെരുവോരങ്ങളില്‍ സംഘര്‍ഷഭരിതമായൊരു ചുറ്റുപാടില്‍ ജീവിതം അനുഭവിച്ച് തീര്‍ക്കുന്നവരായിരിക്കാം പലരും ഈ പ്രാവസങ്ങള്‍ക്കുമപ്പുറം. എങ്കിലും ഈ സങ്കൽപ്പക്കണ്ണുകളിലൂടെ ഇവരെ കാണാന്‍ ഒരു മാധുര്യമുണ്ട്.

ഓരോ പ്രവൃത്തിദിവസവും തുടക്കം കുറിച്ചിരുന്നത് അമുദയുടെ അമ്മയ്ക്കൊപ്പമായിരുന്നു തീര്‍ന്നുപോയ ഈ രണ്ടുവര്‍ഷക്കാലം. ഇനി ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാന്‍ സാധ്യതയില്ലാത്ത ഒരിടത്തേക്ക് അവര്‍ യാത്രയാവുകയാണ്. പ്രവാസമേകിയ ഇത്തിരി അനുഭവങ്ങളുടേയും ഓര്‍മ്മകളുടേയും ഭാണ്ഡം മുറുകെക്കെട്ടുന്ന തിരക്കിലായിരിക്കും ആ മനസ്സിപ്പോള്‍ . എത്ര ശ്രമിച്ചാലും അവയെ പൂര്‍ണ്ണമായും ഈ ഭൂര്‍ണ്ണിയില്‍ പരിത്യജിക്കാന്‍ പ്രവാസിക്കാവില്ല .

നാളെ ഒരുപക്ഷേ അമുദയും അമുദയുടെ അമ്മയും എന്‍റെ ഓര്‍മ്മകളില്‍ നിറം മങ്ങിയേക്കാം. എനിക്ക് സങ്കൽപ്പിക്കാന്‍ പോലുമാവാത്ത ഒരു ചുറ്റുപാടില്‍ അവരുടെ ജീവിതവും പലവഴികളിലൂടെ സഞ്ചരിക്കാം. അന്ന് ഹൃദയത്തിന്‍റെ ഈ കൊളുത്തിവലിക്കല്‍ ഒരു തമാശരൂപേണ ഓര്‍ത്തെടാക്കാനും കഴിയും. കാരണം, വിടവാങ്ങലുകള്‍ പ്രവാസത്തില്‍ ആദ്യാനുഭവമല്ല. ഒരുപാട് ശൂന്യമാക്കപ്പെടലുകള്‍ മനസ്സറിഞ്ഞതാണ്. കാലം വിദഗ്ദ്ധമായി മായ്ച്ചുകളയുന്ന ശൂന്യയിടങ്ങള്‍.

ഒരു തിരിച്ച് പോക്കിന് എല്ലാ പ്രവാസികളേയും പോലെ ഞാനുമൊരുങ്ങുന്നുണ്ട്. നാളെ പതിനഞ്ചുവര്‍ഷങ്ങളുടെ ഭാണ്ഡം മുറുക്കുമ്പോള്‍ മനസ്സിടറാതിരിക്കില്ല, ദേഹം തളരാതിരിക്കില്ല, തൊണ്ടവരളാതിരിക്കില്ല. യാത്രയാവുന്ന കാലടികള്‍ ഇടറാതിരിക്കില്ല. എങ്കിലും കണ്ണുകളില്‍ നിന്നും ഇറ്റുവീഴുന്ന കണ്ണുനീര്‍ ഈ മണ്ണില്‍ പതിയുമ്പോള്‍ എണ്ണമറ്റ കണ്ണുനീര്‍ തുള്ളികളെ മുന്‍പും ഏറ്റുവാങ്ങിയ ഈ മണല്‍തരികള്‍ എന്നേയും സമാശ്വാസിപ്പിച്ച് യാത്രയാക്കും. അമുദയുടെ അമ്മയുടേതടക്കം അനേകായിരം കാലടികളില്‍ ചവിട്ടി ഞാനും നാളെ....

പറിച്ചുനടലെന്നതിനേക്കാള്‍ വാര്‍ദ്ധക്യമാര്‍ന്ന മരത്തിന്‍റെ വെട്ടിമാറ്റലിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പലപ്പോഴും ഈ തിരിച്ചുപോക്കുകള്‍.ജന്മനാടിനോടുള്ള വൈരക്തമോ സുഖലോലുപതയോടുള്ള ആസക്തിയോ അല്ല ഈ കൊളുത്തിവലികള്‍. ദുരിതത്തിന്‍റെ ഭിന്നമുഖങ്ങളാണ് പ്രവാസഭൂരിപക്ഷത്തിന്. വീഴപ്പെട്ടിടത്ത്നിന്ന് പെറുക്കിമാറ്റപ്പെടുമ്പോഴുള്ള ഒരു അസ്വസ്ഥത മാത്രാമാണിത്. കണ്ടുപരിചയിച്ച കാഴ്ച്ചകളില്‍ നിന്നും കണ്ണുകള്‍ അടര്‍ത്തിമാറ്റപ്പെടുമ്പോഴുള്ള ഒരു ഇടര്‍ച്ച..

Saturday, February 1, 2014

വ്രണിത സമസ്യകള്‍


മലയാളനാട് ഓണ്‍ലൈന്‍ വാരികയില്‍ പ്രസിദ്ധീകരിച്ചത്..


പ്രവാസത്തിന്‍റെ മുറിവുകള്‍
(അനുഭവ കുറിപ്പുകള്‍)
മാതൃഭൂമി ബുക്സ്
വില: 115രൂപ.

എടുത്തെറിയപ്പെടുന്ന കല്ലുകളെ അറിഞ്ഞിട്ടുണ്ടോ? തീര്‍ത്തും യാദൃച്ഛികമായിരിക്കും പലപ്പോഴും ആ പ്രാസനം. കിടന്നിരുന്ന ഇടത്തോട് ഒരു യാത്രാമൊഴി പോലും പറയാനാവാതെ, ഇനിയൊരിക്കലും അവിടേക്ക് തിരികെ വരാനാവാതെ, എന്നാലും എന്നെങ്കിലുമൊരുനാള്‍ തിരികെ വരുമെന്ന പ്രത്യാശയോടെ മനസ്സവിടെ സൂക്ഷിച്ച് തായ് വേരിളക്കാതെ ഒരു യാത്രയാവല്‍ . തീര്‍ത്തും അപരിചിതമായ മറ്റൊരിടത്ത് നിപതിക്കല്‍ . ഒന്നിളകാന്‍ പോലുമാവാതെ പിന്നീട്, ഒരുപക്ഷേ കല്പാന്തത്തോളം, അതല്ലെങ്കില്‍ മറ്റൊരു എടുത്തെറിയലോളം. അറ്റുപോയതിനെ ധ്യാനിച്ച് ഒരു തപസ്സുപോലെ ജീവിതശിഷ്ടം. ഒരത്ഭുതം എന്നെങ്കിലും ആ തായ് വേരിലേക്കൊരു കൂടിച്ചേരലൊരുക്കിയാലും എത്ര ഏച്ചുകൂട്ടിയാലും മുഴച്ചുനില്‍ക്കുന്ന നിസ്സഹായത!

ഒരിക്കല്‍ താനായിരുന്ന ഒരിടം തന്‍റേതാണെന്നുപോലും വിശ്വസിക്കാനാവാത്ത ഒരു മനസ്സ് നിങ്ങളെ വന്ന് തൊട്ടിട്ടുണ്ടോ, എന്നെങ്കിലുമൊരിക്കല്‍? മണലാരണ്യത്തിന്‍റെ ധമനികളിലൂടെ ഇരമ്പിയാര്‍ത്തൊഴുകുന്ന, ശൂന്യതയുടെ മണലാഴങ്ങളില്‍ തന്‍റെ സ്വപ്നങ്ങളെ കുഴിച്ചിട്ട് അത് പെറ്റുപെരുകുന്നത് നിസ്സംഗതയോടെ നോക്കിയിരിക്കാന്‍ വിധിക്കപ്പെട്ട ഒരു സാധാരണ പ്രവാസിയുടെ ഹൃദയസ്പന്ദനത്തിന് കാതോര്‍ത്ത് നോക്കൂ. പിറവിയുടെ ആദ്യതാളം, വളര്‍ച്ചയുടെ താളധ്വനികള്‍, ഉറ്റവരുടെ തലോടലുകള്‍ എല്ലാമെല്ലാം ഓര്‍മ്മകളില്‍ ഇനിയൊരു കാത്തിരിപ്പസാധ്യമാംവിധം തിരികെ വിളിക്കുമ്പോള്‍ , അതുമല്ലെങ്കില്‍ ഊറ്റിക്കൊടുക്കാന്‍ ഇനിയൊരിറ്റ് സ്വാസ്ഥ്യം തന്നിലവശേഷിക്കുന്നില്ലെന്ന നിസ്സഹായതയില്‍ തിരികെ ജന്മനാട് പൂകുമ്പോള്‍, അവനെ കാത്തിരിക്കുന്ന അന്യത്വത്തിലേക്കുള്ള കാഴ്ചകള്‍ ഹൃദയഭേദകമാണ്. എന്നോ മുറിച്ചുമാറ്റപ്പെട്ട നാരായവേരിലേക്ക് തിരികെച്ചേരാനാവാതെ തിരസ്കൃതനാക്കപ്പെടുന്നവന്‍റെ ജീവിതബാക്കി തീര്‍ത്തും ശാപതുല്യമാണ്.

ബാബു ഭരദ്വാജിന്‍റെ ‘പ്രവാസത്തിന്‍റെ മുറിവുകള്‍’ പറഞ്ഞുവയ്ക്കുന്നതും പ്രവാസിയുടെ ഒരിക്കലുമുണങ്ങാതെ, ചീഞ്ഞളിഞ്ഞ് പ്രേക്ഷകനെപോലും അസ്വസ്ഥമാക്കുന്ന ഇത്തരം കുറേ വ്രണങ്ങളെകുറിച്ചാണ്. അറബ് ദേശങ്ങളിലൂടെയുള്ള ഈ യാത്രാനുഭവങ്ങള്‍, ജീവിതാനുഭവങ്ങള്‍ ഒരിക്കലും നിലയ്ക്കാത്ത പ്രവാസത്തേങ്ങലുകളുടേതാണ്. രചയിതാവ് പറയുന്നു, പ്രവാസത്തിന്‍റേയും അധിനിവേശത്തിന്‍റേയും പ്രതിരോധത്തിന്‍റേയുമാണ് ഈ മുറിവുകളെന്ന്. പ്രവാസം വലിയൊരു മുറിവാണെന്ന് ഞാനറിയുന്നു, ആ മുറിവിന്‍റെ നീറ്റലാണെന്നെ മനുഷ്യനാക്കുന്നതെന്ന്. അതുകൊണ്ടുതന്നെയാകാം വായനക്കാരനുള്ളിലും ഒരു നീറ്റലുളവാക്കിക്കൊണ്ട് ഈ അനുഭവാഖ്യാനങ്ങള്‍ ഇത്രയധികം വായിക്കപ്പെടുന്നത്; പ്രവാസവും അധിനിവേശവും പ്രതിരോധവും കേട്ടും അനുഭവിച്ചും തഴക്കം ചെന്ന മലയാളിസമൂഹം പിന്നേയും പിന്നേയും ‘പ്രവാസത്തിന്‍റെ മുറിവുകള്‍’ സ്വയമൊരു ഓര്‍മ്മപ്പെടുത്തലിനെന്നവണ്ണം വായനക്കെടുക്കുന്നതും.

സമാനതകള്‍ക്കിടമില്ലാത്ത അതിമനോഹരമായ ഭാഷയും ശൈലീപ്രയോഗവും ബാബു ഭരദ്വാജിന്‍റെ എഴുത്തിനെ ഹൃദ്യമാക്കുന്നു. ഒരിക്കല്‍ വായിച്ചവനെ ആരാധകനാക്കുന്ന മാന്ത്രികതയുണ്ട് ആ അനുഗൃഹീത എഴുത്തുകാരന്‍റെ തൂലികത്തുമ്പില്‍. ഓരോ വാചകവും വന്നുപതിക്കുക വായനക്കാരന്‍റെ ഉള്ളകങ്ങളിലാണ്. അതൊരുപക്ഷേ എഴുതിയതെല്ലാം, അനുഭവിച്ചറിഞ്ഞ അനുഭവസാക്ഷ്യങ്ങളുടെ പരിച്ഛേദങ്ങളായതുകൊണ്ടാവാം. എഴുത്തിന് ചുറ്റുമാര്‍ക്കുന്ന ചെറുതല്ലാത്ത വായനാസമൂഹം ഓര്‍മ്മിപ്പിക്കുന്നതും പഴുത്തൊലിക്കുന്ന മുറിവിനുചുറ്റും കൊതിയോടെ ഇരതേടിയാര്‍ക്കുന്ന ഒരുപറ്റം ഈച്ചകളെയാണ്.

പ്രവാസത്തിന്‍റെ ഭിന്നമുഖങ്ങളാണ് ഈ പുസ്തകത്തിലൂടെ ബാബു ഭരദ്വാജ് അനാവൃതമാക്കിയിരിക്കുന്നത്. അതില്‍ നിസ്സഹായതയുടെ, അധിനിവേശത്തിന്‍റെ, അതിജീവനത്തിന്‍റെ, ചെറുത്തുനില്‍പ്പിന്‍റെ, ഒളിപ്പോരിന്‍റെ, പ്രതികാരത്തിന്‍റെ, കരുത്തിന്‍റെ, ക്രൂരതയുടെ , കാലത്തിന്‍റെ, സ്വപ്നങ്ങളുടെ, മറവിയുടെ, ഓര്‍മ്മപ്പെടുത്തലുകളുടെ, വിരഹത്തിന്‍റെ, സാക്ഷാത്കാരത്തിന്‍റെ എല്ലാമെല്ലാം പ്രവാസതലങ്ങളുണ്ട്.

ഒലിവും മുന്തിരിയും അത്തിയും മാതളവും കുലച്ച് കായ്ച്ചുനില്‍ക്കുന്ന തോപ്പുകളും അതിരുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന ഞാവല്‍മരക്കാടുകളും ദേവദാരു വൃക്ഷങ്ങള്‍ തണല്‍ വിരിച്ച നാട്ടുവഴികളുമുള്ള, കാറ്റിന് മുന്തിരിപ്പഴങ്ങളുടെ ലഹരിയും അത്തിപ്പഴങ്ങളുടെ മധുരവും, അന്തികള്‍ക്ക് മാതളപ്പഴങ്ങളുടെ ശോഭയും പുലരികള്‍ക്ക് ഞാവല്‍പ്പഴങ്ങളുടെ കടുംനീലിമയുമുള്ള കനാവെന്ന ലെബനാനിലെ സുന്ദരഗ്രാമത്തിനേറ്റ മുറിവ് ഇനിയൊരിക്കലും ഉണങ്ങാത്തവിധം പഴുത്തളിഞ്ഞപ്പോള്‍ അതില്‍ പിടഞ്ഞുമരിച്ച അനേകം കിനാവുകളിലൊന്നായിരുന്നു നടക്കാതെ പോയ വിവാഹത്തിന്‍റെ വാര്‍ഷികം ചരമഗീതമായി മനസ്സില്‍ സൂക്ഷിക്കുന്ന യാക്കുബിന്‍റേതും. കല്ല്യാണത്തലേന്ന് വധൂഗൃഹത്തിലേക്ക് ഇരമ്പിക്കയറിയ ഇസ്രായേല്‍ സേന തട്ടിത്തെറിപ്പിച്ചത് ചുണ്ടോടടുപ്പിച്ച മിറിയമെന്ന അവന്‍റെ പാനപാത്രമായിരുന്നു.“ ഇന്ന് കനാവിലെ ഞാവല്‍പ്പഴങ്ങള്‍ക്ക് വെടിമരുന്നിന്‍റെ ചുവയാണ്, തെളിനീര്‍ ചോര ഉപ്പിക്കുന്നു..”

ജമീല ഖാദിരിയെപ്പോലെ ചിലര്‍ , പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രവാസമനുഭവിക്കുന്നവര്‍ . ജമീലാ ഖാദിരിയുടെ വാക്കുകളില്‍ പറഞ്ഞാല്‍, “ഞങ്ങള്‍ ഒളിച്ചോടി വന്നത് കുടുംബം പുലര്‍ത്താനല്ല. ഒരുപാട് സമ്പാദിച്ച് തിരിച്ചുചെന്ന് രമ്യഹര്‍മ്യങ്ങള്‍ തീര്‍ക്കാനും പൊങ്ങച്ചം പ്രദര്‍ശിപ്പിക്കാനുമല്ല. ഞങ്ങളുടെ പ്രവാസം രാഷ്ട്രീയമാണ്. ഞങ്ങളുടെയൊക്കെ കൗമാര യൗവന സ്വപ്നങ്ങളാണ് ഞങ്ങള്‍ ബലികൊടുത്തിരിക്കുന്നത്. വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഞങ്ങളൊക്കെ നാടുവിട്ടത്. അങ്ങനെ പറയുന്നതും ശരിയല്ല. സ്വപ്നങ്ങള്‍ക്ക് പൂക്കാനും കായ്ക്കാനും പറ്റിയ ഒരിടമല്ല സോമാലിയ. അതാവണമെങ്കില്‍ ഞങ്ങള്‍ കുറേപ്പേര്‍ക്ക് ഇങ്ങനെ ചീഞ്ഞുവളമാകാതെ വയ്യ.”

ചങ്ങലക്കെട്ടുകളില്‍ പിടയുന്ന ഒരു ജനതയ്ക്ക് നേരെ സഹായഹസ്തം നീട്ടാനാണ്, അവരുടെ വേദനകള്‍ക്കൊപ്പം ഞാനുമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കാനാണ് രണ്ടാംക്ലാസ്സിലെ സഹപാഠിയായിരുന്ന സൈനബ സഹാറയുടെ ഉരുകലിലേക്ക് പ്രവാസത്തെ പറിച്ചുനട്ടത്. മാനവീകതയുടെ സൗമ്യമധുരമായ പ്രകാശമായിരുന്നു സൈനബയ്ക്കപ്പോള്‍..

എല്ലാ തപാല്‍പെട്ടികളും അടഞ്ഞുപോയ ഒരു പ്രവാസം. എഴുതിത്തീര്‍ത്ത കത്ത് കൈമാറാനാവാതെ, എഴുത്തിനുള്ളില്‍ കിടന്ന് ശ്വാസം മുട്ടുന്ന അക്ഷരങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് പോക്കറ്റില്‍ സൂക്ഷിച്ച നാളുകള്‍ . ഒടുവില്‍ ഒരു ദൂതനുമില്ലാതെ പ്രിയതമയ്ക്ക് നേരിട്ടേകാന്‍ നിയോഗപ്പെട്ട കത്ത്. അക്ഷരങ്ങളേറെയും മാഞ്ഞുപോയിരുന്നെങ്കിലും വരികള്‍ക്കിടയിലെ സ്നേഹം അപ്പോഴും നിറഞ്ഞ് ജീവിച്ചിരുന്നു. ഗോപാലന്‍കുട്ടിയുടെ ഈ അനുഭവക്കുറിപ്പില്‍ കുവൈറ്റ് അധിനിവേശവും നരകയാതനയുടെ കുറേ നാളുകളും വിശക്കുന്നവന്‍റെ വെറിയും ... ദുരിതങ്ങളിനിയുമൊരുപാട് തൊട്ടറിയാം.

മടക്കമില്ലാത്ത ചില യാത്രകള്‍ ഒരു വിധിയാണ്. അവിടെ ഉപേക്ഷിക്കേണ്ടിവന്നവയുടെ നഷ്ടപ്പെടലിന്‍റെ ആഴം അളവറ്റതാണ്. പക്ഷേ അതൊരു നിയോഗം കൂടിയാണ്. കൃഷ്ണേട്ടനെ പോലെ.

ജീവിതം കൊണ്ടുതന്നെ മേല്‍വിലാസം തീര്‍ത്ത പാര്‍വ്വതിയെ പോലുള്ള പ്രവാസികള്‍, നഷ്ടപ്പെടുന്നത് ജീവിതമാണെന്ന ബോധ്യമില്ലാത്ത മോഹനനെ പോലുള്ള അതിമോഹത്തിന്‍റെ പ്രവാസക്കുരുതികള്‍, സ്ത്രീജന്മത്തിന്‍റെ ശാപമായ അരക്ഷിതത്വം താലിച്ചരടിന്‍റെ പേരില്‍ എന്നെന്നേക്കുമായി പ്രവാസിയാക്കിയ ഖദീജ, ഈന്തപ്പനകള്‍ക്കൊപ്പം പൂക്കുകയും കായ്ക്കുകയും ചെയ്യുന്നവര്‍, ഒരേ നുകത്തിനുചുറ്റും തലമുറകളായി കറങ്ങിക്കൊണ്ടിരിക്കുന്നവര്‍ , ഓര്‍മ്മകളെകൊണ്ട് മരണത്തെ പ്രതിരോധിക്കുന്നവര്‍ . പ്രവാസമുഖങ്ങള്‍ ഇനിയുമൊരുപാടുണ്ട് ഈ പുസ്തകത്താളുകള്‍ക്കിടയില്‍.

പറഞ്ഞ്പഴകിയ പ്രവാസം പരിചിതമെങ്കിലും ആഖ്യാനമികവതിനെ തീര്‍ത്തും പുതുമയുളവതാക്കുന്നു. കൂടെ നേരത്തെ പറഞ്ഞ ഭാഷാമാന്ത്രികതയും. പ്രവാസത്തിന്‍റെ മുറിവുകളിലെ പ്രവാസം ആഗോളവത്കരിക്കപ്പെട്ടതാണ്. കഥാപാത്രങ്ങള്‍ പാശ്ചാത്യനും പൌരസ്ത്യനും കറുത്തവനും വെളുത്തവനുമടക്കം പലരുമാണ്, പല സംസ്കാരങ്ങളാണ്. പ്രവാസി ചുമക്കുന്ന മുറിവുകളുടെ നീറ്റലിനൊപ്പം അതാത് ദേശങ്ങളുടെ യാത്രാവിവരണവും കാഴ്ചകളും സാമൂഹികജീവിതവും ചരിത്രവും ഭൂപ്രകൃതിയുമെല്ലാം രചയിതാവ് ഏറ്റവും ഹൃദ്യമായി തന്നെ വിവരിച്ച് തരുന്നുണ്ട്.

സ്വാനുഭവങ്ങള്‍ക്കും നേര്‍ക്കാഴ്ചയ്ക്കും മാത്രമല്ല മനസ്സില്‍ കൊള്ളുന്ന എഴുത്തിനും ഹൃദയങ്ങളില്‍ മുറിവും നീറ്റലുമുണ്ടാക്കാനാവുമെന്ന് ഈ വായന സാക്ഷ്യപ്പെടുത്തും, തീര്‍ച്ച.

Thursday, January 23, 2014

യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍




പ്രസാധകര്‍ : പൂര്‍ണ പബ്ലിക്കേഷന്‍സ് 
വില : 25 രൂപ

മന്‍സൂര്‍ ചെറുവാടിയുടെ യാത്രാവിവരണങ്ങള്‍ , അനുഭവക്കുറിപ്പുകള്‍ എല്ലാം വായിക്കുമ്പോള്‍ നൊസ്റ്റാള്‍ജിക്കെന്ന് കളിയാക്കുമെങ്കിലും ഉള്ളാലെ അഭിമാനിക്കാറുണ്ട്, ഇത്രയും നന്നായെഴുതുന്നവരും എന്‍റെ കൂട്ടുകാരില്‍ ഉണ്ടല്ലോ എന്ന്. അത്രയും ഹൃദ്യമാണ് പല കുറിപ്പുകളും. ഒരിക്കല്‍ വായിച്ചാല്‍ മനസ്സില്‍ പതിയുന്നവ. നീയെങ്ങിനെ ഇത്ര നന്നായെഴുതുന്നു എന്ന കുശുമ്പ് ചിലപ്പോഴൊക്കെ അവനോട്തന്നെ പറയാറുമുണ്ട്. പ്രശസ്ത എഴുത്തുകാരന്‍ അബ്ദുചെറുവാടിയുടെ ചില പുസ്തകങ്ങള്‍ വായിച്ചപ്പോഴാണ് മന്‍സൂര്‍ ചെറുവാടിയെന്ന മകന്‍റെ ആലേഖന നിപുണതയുടെ രഹസ്യം മനസ്സിലായത്. ആ പിതാവിന്‍റെ മകനായി ജനിച്ച മന്‍സൂറിന്‍റെ എഴുത്ത് ഇത്രയും ചുരുങ്ങിപോയതില്‍ നൈരാശ്യം തോന്നുന്നുണ്ടിപ്പോള്‍ . കഴിവില്ലാതെയല്ല, ശ്രമിക്കാതെയാണ് എന്ന് മന്‍സൂറിന്‍റെ കൂട്ടുകാര്‍ക്കെല്ലാം അറിയാം..


അബ്ദുചെറുവാടിയെന്ന എഴുത്തുകാരനെ ഇത്രയുംനാള്‍ വായിക്കാതെ മാറ്റിവെച്ചതില്‍ നേരിയ കുറ്റബോധമുണ്ട് മനസ്സില്‍. ‘യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍’ എന്ന ചെറിയൊരു പുസ്തകത്തിലൂടെ അദ്ദേഹം കാണിച്ചുതരുന്നത് വലിയൊരു ലോകം തന്നെയാണ്. ഒരു യാത്രാവിവരണത്തിന്‍റെ പൂര്‍ണ്ണതയല്ല ഈ പുസ്തകത്തിന്‍റെ മാഹാത്മ്യം. മറിച്ച് യാത്രകളിലെ  അപരിചിതമായ പാതയോരങ്ങളില്‍ കാത്തിരിക്കുന്ന ആകസ്മികതകളാണ്.

ഒരു നോട്ടത്തിനോ, ഏതാനും വാക്കുകള്‍ക്കോ, ഒരു ആലിംഗനത്തിനോ മാത്രം തരാന്‍ കഴിയുന്ന  ചില അനശ്വര ബന്ധങ്ങളുണ്ട്, പിന്നീടൊരിക്കലും കണ്ടില്ലെങ്കിലും ജീവിതത്തിലെന്നും പ്രിയപ്പെട്ടവയാവാന്‍ പ്രാപ്തിയുള്ളവ. അങ്ങനെയുള്ള ഹൃദയബന്ധങ്ങളെ  ഈ പുസ്തകത്താളുകള്‍ക്കിടയില്‍ പലവട്ടം അനുഭവിക്കാം. കാലത്തിനും ദൂരത്തിനുമൊന്നും മായ്ച്ചുകളയാനാവാത്ത അത്തരം ഹൃദയമിടിപ്പുകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന എഴുത്തുകാരന്‍റെ മനസ്സും കൂടിയുണ്ടിതില്‍ . യാത്രയ്ക്കിടയില്‍ , അതും വലിയ മുന്നൊരുക്കങ്ങളില്ലാത്ത യാത്രകളില്‍, നേരിടേണ്ടിവരുന്ന ചില അവിചാരിത പ്രതിസന്ധികളില്‍  എല്ലായാത്രകളും ഇതാ ഇവിടെ അവസാനിക്കുന്നു, ജീവിതയാത്രയടക്കം എന്ന ആന്തലില്‍ തീര്‍ത്തും അപ്രതീക്ഷിതമായി നമുക്ക് നേരെ നീണ്ടുവരുന്ന സഹായഹസ്തങ്ങള്‍ ദൈവീകം തന്നെയെന്ന് വിശ്വസിക്കുന്നത് സ്വാഭാവികം. എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ ദൈവമൊരു കൈ നീട്ടിത്തരും എന്ന വിശ്വാസം തന്നെയാണല്ലോ ജാതിവിഭാഗീയതകള്‍ക്കപ്പുറം ഓരോവിശ്വാസിയുടേയും കരുത്ത്.

എഴുത്തുകാരന്‍റെ മുന്‍മൊഴിയും ശ്രീ സക്കറിയയുടെ അവതാരികയും എട്ട് അനുഭവ കുറിപ്പുകളുമടക്കം കേവലം 52 പേജുകളുള്ള ഈ കൊച്ചുപുസ്തകം ഒറ്റയിരിപ്പില്‍ വായിച്ചുതീരുമ്പോള്‍ ദാഹം തീരുന്നതിന് മുന്‍പേ മൊന്തകാലിയായതുപോലെ ഒരു നിരാശ വായനക്കാരനില്‍ പടരും. തീര്‍ത്തും ലളിതമായി, വായനക്കാരന്‍റെ മുന്നിലിരുന്ന് നേരില്‍ അനുഭവങ്ങള്‍ വിവരിക്കുന്ന എഴുത്തുകാരനെ ഈ വരികള്‍ക്കിടയില്‍ പരിചയപ്പെടാം.

ശ്രീനഗറിലേക്കുള്ള യാത്രാമദ്ധ്യേ പരിചയപ്പെട്ട യൂറോപ്പ്യന്‍ പെണ്‍കുട്ടി പറഞ്ഞ ‘ആയിശ’ എന്ന പോര്‍ത്ത്ഗീസ് നാടോടി വിലാപകാവ്യത്തിന്‍റെ കഥയും പിറ്റേന്ന് പുലര്‍ച്ചെ മൂടല്‍മഞ്ഞ്പോലെ, ഒരു യാത്രമൊഴിപോലുമേകാതെ അപ്രത്യക്ഷമായ ആ പെണ്‍കുട്ടിയും, മറ്റൊരു യാത്രയില്‍ ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കണ്ട ഖദര്‍സൂട്ടുകാരന്‍ എന്നോ നാട് വിട്ടുപോയ തന്‍റെ അമ്മാവനാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയ വിചിത്രതയും പിന്നീടുണ്ടായ സമാഗമവും,ഒരിക്കല്‍ ശ്രീനഗറിലെ നിസ്സഹായാവസ്ഥയില്‍ തണലായ റസൂല്‍ ഭായിയും മകള്‍ നൂറാനൂനും പിന്നീട് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മക്കയില്‍ വെച്ച് ആ മകളെ കണ്ടുമുട്ടാനിടവന്നതുമെല്ലാം  ജീവിതം കാത്തുവെച്ച ആകസ്മിതകളല്ലാതെ മറ്റെന്താണ്. അദൃശമായ ചില കണ്ണികളാല്‍ കാലം ചില സംഭവങ്ങളെ പരമ്പരകള്‍ പോലെ കാത്ത് സൂക്ഷിക്കുന്നുണ്ട്.  അവ ജീവിതത്തിന്‍റെ ഏതൊക്കെ വഴിത്തിരിവുകളിലായിരിക്കും കാത്തിരിക്കുന്നത് എന്നത് പ്രവചനാതീതം.


ഉദ്വേകജനകമാണ് ഈ വിചിത്രാനുഭവ വായന. തീര്‍ത്തും ആസ്വാദ്യകരവും. ലാളിത്യമാര്‍ന്ന ഭാഷയും വശ്യമാര്‍ന്ന ആഖ്യാനവും വായനയെ ആകര്‍ഷകമാക്കുന്നു. ‘അജ്മീറില്‍ ഒരു വെളിപാട് ’പോലുള്ള ചില കുറിപ്പുകള്‍ എഴുത്തുകാരന്‍റെ വ്യക്തിബന്ധങ്ങളുടെ ഊഷ്മളത വെളിവാക്കുന്നവയാണ്.


ഒരു നല്ല യാത്രികന്‍ യാത്ര ചെയ്യുക തന്‍റെ കണ്ണും കാതും മനസ്സും ഒരുപോലെ തുറന്നുവെച്ചുകൊണ്ടായിരിക്കും. യാത്രയുടെ ഓരോ മിടിപ്പും ഒപ്പിയെടുത്ത് മനസ്സില്‍ പതിപ്പിക്കുമ്പോള്‍തന്നെ അതിനൊരു അക്ഷരരൂപം കൈവരുന്നുണ്ടെങ്കില്‍ തീര്‍ച്ച, അദ്ദേഹമൊരു നല്ല എഴുത്തുകാരന്‍ കൂടിയാണ്. വായനക്കാരന്‍റെ പ്രാര്‍ത്ഥനയും അതായിരിക്കും, കാഴ്ച്ചകളെ അക്ഷരങ്ങളാക്കി  രൂപഭേദം വരുത്താനാവുന്നവരാവട്ടെ ഓരോ സഞ്ചാരിയുമെന്ന്. കാഴ്ച്ചകളെ ഇത്ര ഹൃദ്യതയോടെ വരച്ചുവെയ്ക്കാന്‍ വാക്കുകള്‍ക്ക് കാഴ്ച്ചയേകുന്ന ഒരു സഞ്ചാരിക്കാവുമെന്ന് വായനക്കാരനറിയാം.

പരക്കെ വായിക്കപ്പെടേണ്ട ഈ കൃതിക്ക് അതര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചോ എന്ന എന്‍റെ സംശയം ന്യായമല്ലേ?  പരിചയക്കാര്‍ക്കിടയിലും കൂട്ടുകാര്‍ക്കിടയിലും മാത്രം ഒതുങ്ങേണ്ടതല്ല ആ മഹാനായ എഴുത്തുകാരന്‍റെ പുസ്തകങ്ങള്‍. ചിലതങ്ങനെയാണ് അര്‍ഹിക്കുന്ന പ്രാമുഖ്യം  കാലം ചില കണ്ണികളില്‍  വിളക്കിചേര്‍ത്തിട്ടുണ്ടാവും. അവിടെയെത്തുമ്പോള്‍ മാത്രം ഒരു ഉയര്‍ത്തെഴുന്നേൽപ്പ് പോലെ അംഗീകരിക്കപ്പെടും, വായിക്കപ്പെടും.  ‘യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍’ എന്ന പുസ്തകത്തെ വിളക്കിചേര്‍ത്ത കണ്ണിയിലേക്ക് കാലം ഒരിക്കല്‍ വായനക്കാരെ കൂട്ടികൊണ്ടുപോവുന്ന് ആശിക്കാം, അതര്‍ഹിക്കുന്ന അംഗീകാരമേകിക്കൊണ്ടുതന്നെ.


Wednesday, January 8, 2014

ഓര്‍മ്മകളുടെ ജാലകം




ജീവിതം അതിവിദഗ്ദ്ധമായി നെയ്തുകൊണ്ടിരിക്കുന്ന ഓര്‍മ്മകളുടെ ജാലിക ഓരോ മനുഷ്യനും പേറുന്നുണ്ട്. ആയുസ്സ് ഇന്നലേകളുടെ മടിത്തട്ടില്‍ കൂനിക്കൂടിയിരുന്ന് ഓര്‍മ്മവല നെയ്തുകൊണ്ടേയിരിക്കുന്നു, മരണത്തോളം. പലമനസ്സുകളില്‍ ഉരുവംകൊള്ളുന്ന ഈ സൂക്ഷ്മവലകള്‍ക്ക് ഉരുതയും പലതായിരിക്കും. മനോഹാരിതയും നൈപുണ്യവുമൊത്ത ഓര്‍മ്മവലകള്‍ക്ക് പക്ഷേ ചില സമയങ്ങളില്‍ വല്ലാത്ത ഭാരം അനുഭവപ്പെടും. വലക്കണ്ണികളിലൊളിപ്പിച്ച അസഖ്യം സ്മരണകളില്‍ ചിലത് അനുസരണക്കേടോടെ ഇടയ്ക്കൊന്ന് തുളുമ്പിയാല്‍ മതി ഹൃദയം ഘനം തൂങ്ങാന്‍. ചിലയകങ്ങള്‍ക്ക് ഈ ഘനംതൂങ്ങലുകളെ കല്പനാമൂശയിലിട്ട് അതിമനോഹരമായ വരികളായി ഉടച്ചുവാര്‍ത്ത് പുറംതള്ളി ഉള്ളം ശിഥിലമാക്കാന്‍ അപാരമായ കഴിവുണ്ട്.

അനില്‍കുമാര്‍ സി പിയുടെ ‘ഓര്‍മ്മകളുടെ ജാലകം’ എന്ന പതിനെട്ട് കഥകളുടെ സമാഹാരത്തിന്‍റേതും ഏറെക്കുറെ ഇത്തരമൊരു പ്രജനനമാണെന്ന് വായനയിലൂടെ അനുമാനിക്കാം. ഓര്‍മ്മകളുടെ ജാലകപ്പഴുതിലൂടെ കഥാകൃത്ത് ചുരുള്‍നിവര്‍ത്തിയിടുന്ന വലക്കണ്ണികള്‍ വായനക്കാരനുള്ളിലെ ഓര്‍മ്മകളേയും പ്രകമ്പനം കൊള്ളിക്കുന്നത് നെയ്തെടുക്കപ്പെട്ട ഇഴകളുടെ സമാനതകള്‍ കൊണ്ടാവും. ഓര്‍മ്മകളും പ്രവാസവും നഷ്ടമൂല്യങ്ങളും വരികളില്‍ ലയിക്കുമ്പോള്‍ ആഖ്യാനമികവേകുന്ന ശ്രുതിമധുരം അത്തരം മനസ്സുകളില്‍ ഗൃഹാതുരവീചികളാവും.

വൈഖരി എന്ന കഥയുടെ വായന തീര്‍ന്നിട്ടും ഹൃദയമിടിപ്പുകളുടെ താളം പ്രായികമാവാത്തത് കഥയുടെ തീവ്രതകൊണ്ടുതന്നെയാണ്. വിരഹത്തിന്‍റെ വരണ്ടഭൂമികയിലൂടെ ഇന്നലേകളിലേക്കുള്ള ആ തിരിച്ചുനടത്തം വായനയെ ഇങ്ങിനെ വേദനിപ്പിച്ചത് പ്രണയത്തിന്‍റെ മാസ്മരിക വീര്യമാണ്. സ്വപ്നങ്ങളുടെ ഉത്തുംഗതയില്‍ നിന്നും നഷ്ടപ്പെടലുകളുടെ അഗാധങ്ങളിലേക്ക് നിപതിച്ച പാര്‍വ്വതിയുടെ ജീവിതം മനോഹരമായി കഥാകൃത്ത് വരച്ചുവെച്ചിരിക്കുന്നു. തകര്‍ന്നടിഞ്ഞ ധനുഷ്കോടിയുടെ പാശ്ചാത്തലം ഈ കഥയ്ക്ക് വര്‍ദ്ധിതഭാവമേകുന്നുണ്ട്.

“കടലെടുത്ത മോഹങ്ങളും പേറിയുള്ള എന്‍റെയീ യാത്രയില്‍ എനിക്കു കൂട്ട് കണ്ണീരുണങ്ങാത്ത ഓര്‍മ്മകളുടെ ഉപ്പുകാറ്റ് മാത്രമായിരുന്നു എന്ന് നീയറിഞ്ഞിരുന്നോ?

അനന്താ, കടലാഴങ്ങളിലേക്ക് എന്നേയും തനിച്ചാക്കി പോയപ്പോള്‍ നീ കൊണ്ടുപോയത് കണ്ടുതീരാത്ത നമ്മുടെ സ്വപ്നങ്ങളായിരുന്നില്ലേ?..

...മോളെ ചേര്‍ത്ത് പിടിച്ചു.

അനന്താ, ഇതാ നമ്മുടെ വൈഖരി.

ഒരു നിഴല്‍ നടന്ന് മറയുന്നതുപോലെ. എനിക്ക് തോന്നിയതാണൊ.. അറിയില്ല”

മനക്കോട്ടയുടെ അസ്തിവാരം തകര്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ജീവിതങ്ങളെ എത്രത്തോളം ജീവച്ഛവമാക്കുമെന്നത് തീര്‍ത്തും വ്യത്യസ്തമായ പാശ്ചാത്തലത്തിലെഴുതിയ ‘ശവമുറിയിലെ 358-ആം നമ്പര്‍ പെട്ടി’ എന്ന കഥയില്‍ വായിക്കാം. ചിത്രകാരനാവാന്‍ ആഗ്രഹിച്ചവന്‍ മോര്‍ച്ചറിയിലെ ശവപ്പെട്ടികളുടെ പരിചാരകനാവേണ്ടിവരുന്ന വിധിവൈപരീത്യം. തുച്ഛമായ ജീവിതസഫലീകരണങ്ങള്‍ക്ക് വേണ്ടി സ്വപ്നങ്ങളുടെ ശവപ്പറമ്പിലൂടെ അലയാന്‍ വിധിക്കപ്പെട്ട ഓരോരുത്തരുടേയും കഥയാണിത്. അവസാനം ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ അവകാശമില്ലാത്തവന് അവശ്യം വേണ്ട നിസ്സംഗതയിലേക്ക് വായന നമ്മളെ കൊണ്ടെത്തിക്കുന്നു.

വൈഖരി, ശവമുറിയിലെ 358-ആം നമ്പര്‍ പെട്ടി, എരിഞ്ഞ് ഒടുങ്ങാത്ത ചിത, പാപസങ്കീര്‍ത്തനം, മൂന്നാമത്തെ നദി, മേഘമായ് മധു മാത്യൂസ്, ഓര്‍മ്മകളുടെ ജാലകം, അമ്മ, ചാറ്റ്റൂം, ഗ്രീഷ്മം, കണ്ണുകള്‍, ചോര മണക്കുന്ന നാട്ടുവഴികള്‍, കൊഴിഞ്ഞുപോയൊരു കൊന്നപ്പൂ, ഗുല്‍മോഹര്‍പ്പൂക്കളെ സ്നേഹിച്ച പെണ്‍കുട്ടി, ആഘോഷമില്ലാത്തവര്‍, നിലാവ് പരത്തിയൊരു മിന്നാമിനുങ്ങ്, ഊന്നുവടികള്‍, ചുവരുകളുടെ ചുംബനങ്ങള്‍ എന്നീ കഥകളാണ് ‘ഓര്‍മ്മകളുടെ ജാലകം’ എന്ന കഥാ സമാഹരത്തിലുള്ളത്. ഫേബിയന്‍ ബുക്സാണ് പ്രസാധകര്‍. എല്ലാകഥകളേയും പരിചയപ്പെടുത്തി വായനാപുതുമ കളയുന്നില്ല.

ലാളിത്യമാര്‍ന്നവയാണ് ശ്രീ അനില്‍കുമാറിന്‍റെ കഥകളെല്ലാം. പ്രിയപ്പെട്ടൊരു സുഹൃത്തിന്‍റെ അനുഭവക്കഥകള്‍ നേരില്‍ കേട്ടിരിക്കുന്ന ലാഘവത്തോടെ ഈ കഥകളെ നമുക്ക് വായിക്കാം. അതൊരുപക്ഷേ ഞാന്‍ നേരത്തെ പറഞ്ഞ പലജീവിതങ്ങളുടെ അനുഭവസമാനതകളുടേതാവാം. പ്രവാസത്തിന്‍റെ തപിക്കുന്ന ജീവിതാനുഭവങ്ങളെ ചെറുക്കാന്‍ ഒരു മഞ്ഞുക്കട്ടിപോലെ മനസ്സില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഗൃഹാതുരതയും പ്രണയത്തുണ്ടുകളുമെല്ലാം നാടുവിട്ടവനിലെ സ്ഥാസ്നുവാം ചുമടുകളാണല്ലൊ. തീര്‍ത്തും അസ്വസ്ഥമാക്കുന്ന ഇന്നിന്‍റെ വികൃതചെയ്തികളേയും ചില കഥകളിലൂടെ വായിക്കാം. കൃത്രിമത്വമാര്‍ന്ന സംഭാഷണ ശകലങ്ങളും ഏറെപരിചയിച്ച വിഷയങ്ങളും പല കഥകളിലും കേട്ട് പഴകിയ ഒരു കഥാവസന്തകാലത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഓര്‍മ്മകളുടെ ജാലകത്തില്‍ നിന്നും മുക്തനായി കഥാകാരന്‍ പുതുവഴികളിലൂടെ തൂലിക ചലിപ്പിക്കേണ്ടത് വായനക്കാരന്റെ കൂടി ആവശ്യമാണ്, കാരണം അത് കഥയുടെ പുതിയൊരു വസന്തക്കാലം തീര്‍ക്കും, തീര്‍ച്ച.

ആദ്യകൃതിയെന്ന നിലയ്ക്കുള്ള ഇത്തരം പോരായ്മകള്‍ ശിഥിലമാക്കപ്പെടുന്നുണ്ട് മികവുറ്റ പ്രയോഗങ്ങളിലൂടെയും ശൈലിയിലൂടേയും. അവതാരികയില്‍ ശ്രീ. എം കെ ഹരികുമാര്‍ പറഞ്ഞിരിക്കുന്നതുപോലെ അനില്‍കുമാര്‍ സി പിയുടെ കഥകള്‍ ഗതകാലത്തേക്ക് മൃതസഞ്ജീവനി തേടിപ്പോകുന്ന അനുഭവമാണ് തരിക. അതുകൊണ്ടുതന്നെ ഈ പുസ്തകവായന നാം മറന്നുവെച്ച പലതിലേക്കും ഒരു പിന്‍ നടത്തത്തിന് വ്യഗ്രതയേകും. കഥാകൃത്തിന്‍റെ തന്നെ വാക്കുകള്‍ കടംകൊണ്ടാല്‍, ഒറ്റപ്പെടലിന്‍റെ വേവില്‍ ഉതിര്‍ന്നുവീണ വാക്കുകള്‍ എഴുതിച്ചേര്‍ത്ത ഇതിലെ കഥകള്‍ക്ക് ആത്മാവിന്‍റെ നേരും അനുഭവങ്ങളുടെ തീഷ്ണതയും കാല്പനികതയുടെ സ്പര്‍ശവും കണ്ടേക്കാം..

ഇതുകൊണ്ടുകൂടിയാവാം വായിച്ചുമടക്കിയ പുസ്തകത്തോടൊപ്പം പടിയിറക്കപ്പെടുന്ന കഥാപാത്രങ്ങളില്‍ നിന്നും ഭിന്നമായി ചിലരെങ്കിലും ചില ഓര്‍മ്മകളിലേക്ക് കൈപിടിച്ച് നടത്തി ഉള്ളിലുള്ളത്.

Sunday, January 5, 2014

ഫെമിനിസ്റ്റ് ബീവ്യാത്ത

ഓഫീസ് കെട്ടിടത്തിന്‍റെ പടികളിറങ്ങുമ്പോള്‍ ജാക്വലിന്‍റെ മനസ്സ് നിറയെ സിസ്റ്റം ഓഫ്ചെയ്യുന്ന സമയത്ത് ഫേസ്ബുക്കിലിട്ട പുതിയ സ്റ്റാറ്റസിലിപ്പോള്‍ എത്രപേര്‍ പ്രതികരിച്ചിരിക്കുമെന്നതായിരുന്നു.. ഉച്ചസമയത്ത് പെയ്ത മഴയില്‍ നനഞ്ഞൊലിച്ച് കയറിവന്ന് ഗാര്‍ഹിക വായ്പയെ കുറിച്ച് വ്യഗ്രതയോടെ അന്വേഷിച്ച സ്ത്രീയെ കണ്ടപ്പോള്‍ കിട്ടിയ ഒരു ത്രെഡാണ് ആ ഫെമിനിസ്റ്റ് സ്റ്റാറ്റസിന് ആധാരമെന്നതാണ് തമാശ. ഓണ്‍ലൈന്‍ സ്വാതന്ത്ര്യവും അതാണ്. ഒരു അടിസ്ഥാനവുമില്ലാതെ ഭാവനകളെ സ്ഥാപിച്ചെടുക്കാം, ദൃക്‌സാക്ഷിയേക്കാള്‍ ദൃഢതയോടെ. അല്ലെങ്കില്‍ തനിക്കെന്തറിയാമായിരുന്നു ആ സ്ത്രീയെ കുറിച്ച്, മുഖത്ത് കണ്ട വിവശതയല്ലാതെ. ഭര്‍ത്താവ് ഒരു കള്ളുകുടിയാനാണെന്നും, അവരെ ഉപദ്രവിക്കുമെന്നും ചോര്‍ന്നൊലിക്കുന്ന വീട് പുതുക്കി പണിയാനാവാതെ, ഒരു നേരത്തെ ഭക്ഷണം കിട്ടാതെ ആ സ്ത്രീയും കുട്ടികളും കഷ്ടപ്പെടുകയാണെന്നുമൊക്കെ എന്നിട്ടും എത്ര വിശ്വസനീയതയോടെയാണ് എഴുതിപിടിപ്പിച്ചത്. അവര്‍ക്ക് ഭര്‍ത്താവുണ്ടോ കുട്ടികളുണ്ടോ എന്ന് പോലും തനിക്കറിയില്ല. ആണുങ്ങളെ അടച്ചാക്ഷേപിച്ച് നാല് വരികള്‍ കൂടുതല്‍ എഴുതിചേര്‍ത്തപ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അനേകം കമന്റുകളും ലൈക്കുകളും, പുരുഷന്മാരുടേതടക്കം.

ചിന്തകളില്‍നിന്നും പടിയിറങ്ങിയത് ഒഴിഞ്ഞ പെപ്സി കാന്‍ കാലുകൊണ്ട് തട്ടിക്കളിച്ച് പോവുന്ന ഒരു കൂട്ടം ആണ്‍കുട്ടികളുടെ നടുവിലേക്കാണ്. കഴിഞ്ഞ ദിവസം സിതാ ഗോപാലാണെന്ന് തോന്നുന്നു പെണ്ണുങ്ങളുടെ ജീവിതം ഒഴിഞ്ഞ കോളാകാന്‍ പോലെ എന്ന് സ്റ്റാറ്റസിട്ടത്. പുരുഷന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ള വെറും തകരപാത്രം! അവരുടെ ഇഷ്ടത്തിനനുസരിച്ച് തട്ടപ്പെടാനും ഞളുങ്ങാനും ആകൃതിവരെ നഷ്ടപ്പെട്ട് അവസാനം തന്‍റെ രൂപം(വ്യക്തിത്വം) എന്തായിരുന്നു എന്ന് പോലും തിരിച്ചറിയപ്പെടാനാവാത്ത വികൃത ജന്മങ്ങള്‍.

വീട്ടുമുറ്റത്ത് കളിക്കുന്ന അഞ്ചുവയസ്സുകാരന്‍ അച്ചുവും മൂന്നുവയസ്സുകാരി പൊന്നുവും ഉമ്മറപ്പടിയില്‍ കുട്ടികളേയും നോക്കി ഇരിക്കുന്ന രവിയേയും കണ്ടപ്പോള്‍ അവളുടെ സകല ചിന്തകളും അവരിലേക്കലിഞ്ഞു.

-കുറേ നേരായോ രവ്യേട്ടാ വന്നിട്ട്? ഞാന്‍ ചായയെടുക്കാം.
-പതുക്കെ മതി ജാനീ..

കുളി കഴിഞ്ഞ് ചായയുമെടുത്ത് വരുമ്പോഴേക്ക് മക്കള്‍ കളിനിര്‍ത്തി ടിവി ഓണ്‍ ചെയ്തിരുന്നു. രവിയേട്ടന്‍ ലാപ്ടോപ്പും. ഫേസ്ബുക്കും സ്റ്റാറ്റസും വീണ്ടും മനസ്സിലേക്ക് വന്നതപ്പോഴാണ്. ചായകപ്പ് രവിക്ക് കൈമാറി ജാക്വലിന്‍ രവിയുടെ കൈയിലിരിക്കുന്ന ലാപ്ടോപ്പില്‍ ഫേസ്ബുക്ക് ലോഗിന്‍ ചെയ്തു. ഒരുപാട് പേര്‍ പ്രതികരിച്ചിരിക്കുന്നു. സ്റ്റാറ്റസ് വായിച്ച രവിയുടെ മുഖമിരുണ്ടത് അവള്‍ ശ്രദ്ധിച്ചു.

-എന്തേ രവിയേട്ടാ? പലപ്പോഴായി ഞാന്‍ കാണുന്നു, എന്‍റെ സ്റ്റാറ്റസുകള്‍ വായിച്ചാലുള്ള ഈ ഇഷ്ടക്കുറവ്. നമുക്കിടയില്‍ അങ്ങിനെയൊന്ന് ഇല്ലായിരുന്നല്ലോ?

-നിനക്കെന്‍റെ കൂടെ ജീവിക്കുന്നത് തടവും പീഡനവുമായി അനുഭവപ്പെടുന്നുണ്ടോ ജാനീ?
രവിയുടെ ചോദ്യം പൊടുന്നനെയായിരുന്നു.

-അത്രയും ആഗ്രഹിച്ച്, വ്രതം നോറ്റ് നേടിയെടുത്തതാണ് ഈ ചെക്കനെ. എന്നിട്ടെനിക്കങ്ങിനെ തോന്നോ? ഏട്ടനും മക്കളുമല്ലേ എന്‍റെ പുണ്യം..

-നിന്‍റെ അച്ഛനെ കുറിച്ചെന്താ അഭിപ്രായം, എന്‍റെ പുന്നാര അളിയന്മാരെ കുറിച്ചും? അവരെന്നെങ്കിലും നിന്നോട് മോശമായി....?
-ഹേയ്..!!
-പഠിപ്പിച്ച സാറ്മാരോ മറ്റുവല്ല ആണുങ്ങളോ നിന്നോട്...?
രവി വളരെ ഗൗരവത്തിലായിരുന്നു.

ജാനിക്ക് രവി പറഞ്ഞുവരുന്നത് മനസ്സിലായി.

-രവിയേട്ടാ, അതൊക്കെ വെറുതെ ഫേസ്ബുക്കിലെ ജനകീയതയ്ക്ക് വേണ്ടിയുള്ളതല്ലേ. ഏട്ടനും അറിയാലൊ ഞാനൊരു പുരുഷവിദ്വേഷിയല്ലാന്ന്. അവിടെ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ഇങ്ങിനെയെന്തെങ്കിലും വേണം. ഫെമിനിസം ഏറ്റവും ഡിമാന്‍ഡുള്ള ഒന്നാണ്..
പൊട്ടിച്ചിരിച്ചുകൊണ്ട് ജാനി പറഞ്ഞത് പക്ഷേ രവിയുടെ മുഖത്തെ കടുപ്പമേറ്റിയതേയുള്ളൂ.

-രാപ്പകല്‍ ഫേസ്ബുക്കില്‍ തപസ്സിരിക്കുന്ന, ഇതൊക്കെ വായിച്ച് വികലമായ ചിന്താഗതിയോടെ വളര്‍ന്നുവരുന്ന ഒരു പുതിയ തലമുറയെ കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ ജാനീ? പുരുഷനെന്നാല്‍ ഇതൊക്കെയാണെന്ന് വായിച്ചു മനസ്സിലാക്കി പുരുഷവിദ്വേഷികളാവുന്ന പെണ്‍കുട്ടികളും പുരുഷനെകുറിച്ച് സ്ത്രീകള് ഇങ്ങിനെയേ മനസ്സിലാക്കൂവെന്ന് കരുതി സ്ത്രീവിദ്വേഷികളാവുന്ന ആണ്‍കുട്ടികളും.നാളെ നമ്മുടെ മക്കളടക്കം. അവരാല്‍ സൃഷ്ടിക്കപെടുന്ന കുടുംബം, സമൂഹം..

രവി നിര്‍ത്താന്‍ ഭാവമില്ല.

-ഏതാനും ശ്രദ്ധിക്കപ്പെടലുകള്‍ക്ക് വേണ്ടി ഫെമിനസത്തിന്‍റേയും അതുപോലെയുള്ള അനേകായിരം ചിന്താഗതികളുടേയും ചുവട്ടില്‍ ബലികൊടുക്കപ്പെടുന്നവയെ കുറിച്ച് കൂടി ഒരു നിമിഷം നിന്നെപോലുള്ളവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഫെമിനിസത്തോടെനിക്ക് എതിര്‍പ്പില്ല. പക്ഷേ അത് നീയും നിന്‍റെ കൂട്ടുകാരും കാട്ടികൂട്ടുന്ന ഈ പ്രകടനപരതയല്ല.നമ്മുടെ ബീവ്യാത്തയെ നീ മറന്നിട്ടില്ലല്ലോ. അവരൊരു ഫെമിനിസ്റ്റായിരുന്നെന്ന് ഞാന്‍ സമ്മതിക്കും.

-രവ്യേട്ടാ കുട്ടികളുറങ്ങും. ഭക്ഷണമുണ്ടാക്കട്ടെ.

രവിയേട്ടന്‍റെ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേറെ വഴിയില്ല.

പണികള്‍ക്കിടയിലും ഇടക്കിടെ മിന്നല്‍പിണര്‍ പോലെ ജാനിയുടെ മനസ്സില്‍ ബീവ്യാത്തയുടെ ഓര്‍മ്മകള്‍ തെളിഞ്ഞുകൊണ്ടിരുന്നു.

അന്നാട്ടുകാര്‍ക്കൊന്നും ബീവ്യാത്തയെ മറക്കാനാവില്ല..

ജീവിതംകൊണ്ട് സമരം ചെയ്ത് മരണത്തിലേക്ക് കയറിപോയവളാണ് ബീവ്യാത്ത.

ഫെമിനിസമെന്ന വാക്ക് സമൂഹം കേട്ട്തുടങ്ങുന്നതിനുമുന്‍പേ ഫെമിനിസ്റ്റായവള്‍ .

ഒരേ നാട്ടുകാരായ താനും രവിയേട്ടനും കല്ല്യാണത്തിന് ശേഷം ഈ പട്ടണത്തിലേക്ക് മാറിയത് ജോലി സൗകര്യത്തിനായിരുന്നു.
അന്ന്, കല്ല്യാണദിവസം വൈകുന്നേരം ആളുകളൊഴിഞ്ഞ് തുടങ്ങിയ രവിയേട്ടന്‍റെ വീട്ടിലെ വടിക്കിനി ഭാഗത്ത് പുറത്തേക്ക് നോക്കി നില്‍ക്കുമ്പോഴായിരുന്നു ബീവ്യാത്ത കടന്ന് വന്നത്.

-യ്യി ന്താടി കുട്ട്യേ പന്തം കണ്ട പെരുച്ചായീടെ മട്ട് മീച്ചോക്കി നിക്ക്ണത്. യ്യി കളിച്ച് വളര്‍ന്ന വീടല്ലേ ദ്ദ്.ന്ന്ട്ടാ പെണ്ണിന്‍റൊരു നാണം.

-ബീവ്യാത്താ, ഞാന്‍...

-യ്യി പര്ങ്ങൊന്നും മാണ്ടാ, ങ്ങടെ മൊഹബ്ബത്തൊക്കെ ഞമ്മള് കണ്ടേയ്നി.. തൊടാനും പിടിക്കാനൊന്നും നിക്കാത്തോണ്ട് ഞമ്മള് കണ്ണ് ചിമ്മ്യേതാ.. ഓനല്ലേലും തറവാട്ടി പിറന്നോനല്ലേ, ആ വക വങ്കത്തരത്തിനൊന്നും നിക്കൂലാ..

ബീവ്യാത്ത അങ്ങനെയാണ്. അനീതി എവിടെ കണ്ടാലും എതിര്‍ക്കും.സ്ത്രീകള്‍ക്കെതിരെയാണെങ്കില്‍ പ്രത്യേകിച്ച്. തന്‍റെ മലബാര്‍ ചുവയുള്ള ഗ്രാമീണഭാഷയില്‍തന്നെ ഉച്ചത്തില്‍ എതിര്‍ത്ത് സംസാരിക്കും, അതിനൊരു തീര്‍പ്പുണ്ടാവുന്നതുവരെ.

മലപ്പുറത്തെ ഏതോ നാട്ടിന്‍പുറത്ത് നിന്ന് വളക്കച്ചവടക്കാരനായ സെയ്താലിക്ക നിക്കാഹ് കഴിച്ച് ഇന്നാട്ടില്‍ കൊണ്ടുവന്നതാണ് ബീവ്യാത്തയെ.

-ചേല്ള്ള കുപ്പിവള കാട്ടി ലോഗ്യാക്ക്യേതാ ഓരെന്നെ. എല്ലാ ബുദനാച്ചേം വളക്കൊട്ട എടേഴീല് കാണണത് നോക്കികുത്തിരിക്കും ഉമ്മറത്ത് ഞാന്‍. അന്നെനിക്ക് പതിമൂന്ന് തേഞ്ഞിട്ടേണ്ടാര്‍ന്ന്ള്ളൂ.. അയലോക്കത്തെ തട്ടാന്‍റെ വളപ്പിലൂടെ ഞാന്‍ ഓരിരിക്ക്ണ ആലിഞ്ചോട്ടിലേക്കോടും. അന്‍റെ ചിരി കുപ്പിവള കില്ങ്ങണ ചേല്ക്കാന്നാ ഓരെന്നോട് പറയാ..

ഓര്‍മ്മകളിലേക്ക് നഷ്ടപ്പെടുന്ന ബീവ്യാത്ത.

അന്യനാട്ടുകാരനായിരുന്ന സെയ്താലിക്ക വളക്കച്ചവടത്തിന് വന്നിരുന്നതും അവരുടെ പ്രണയവും പലവുരു വാര്‍ദ്ധക്യത്തിന്‍റെ വിറയാര്‍ന്ന ശബ്ദത്തില്‍ കേട്ടിട്ടുണ്ട്..

തരക്കേടില്ലാത്ത ഒരു തറവാട്ടിലെ ബീവ്യാത്ത അവസാനം എല്ലാം ഉപേക്ഷിച്ച് സെയ്താലിക്കയോടൊപ്പം ഇറങ്ങി പോന്നു. വീട്ടുകാരുടെ ഉപദ്രവം പേടിച്ച് വഴിയില്‍ നിന്നും ഒരു കാളവണ്ടിയില്‍ കയറി രക്ഷപ്പെട്ടതും കാളവണ്ടിക്കാരന്‍ ദൂരെ, ഈ നാട്ടില്‍ കൊടുന്നിറക്കിയതുമൊക്കെ ബീവ്യാത്ത തന്‍റേതായ ശൈലിയില്‍ വിവരിക്കുമ്പോള്‍ ഒരു സിനിമാകഥയേക്കാള്‍ ഉദ്വേഗജനകമാണത്.

-ഓരപ്പോഴും ആ വളക്കൊട്ട തലേല്‍ന്ന് ഇറക്കീര്ന്നില്ല. ക്കാച്ചാ എട്ടും പൊട്ടും തിര്യാത്ത പ്രായം. ഒരു അന്തോമില്ലാത്ത നാടും നാട്ടാരും. പരുപരാ വെളുക്ക്ണേനും മുമ്പാ വണ്ടിക്കാരന്‍ ആ പീട്യേകോലായില്‍ എറക്ക്യേതേ.

- ഞങ്ങളങ്ങനെ പേടിച്ചിരിക്ക്മ്പളാ ചെറുമന്‍ കോരന്‍ തെക്ക്ന്ന് നടന്ന് വര്ണത് . കയ്യിലൊരു കൈക്കോട്ടും ണ്ട്. പാടത്ത് വെള്ളം തേവാന്‍ പോണ പോക്കാ. ഓന്‍റെ കാല്‍ക്ക വീണ് ന്‍റെ ആള്. ഒടുക്കം കാരിയേറ്റുകാരുടെ കളപ്പുരേല്‍ താമസം ഒപ്പിച്ച് തന്നത് ഓനാ.

ബീവ്യാത്താടെ കഥപറച്ചില്‍ ഇങ്ങിനെ തുടരും. എത്ര തവണ കേട്ടാലും ആ ഈണമുള്ള കഥപറച്ചില്‍ മടുക്കില്ല.

മുത്തശ്ശി പറയാറുണ്ട് അന്ന് ബീവ്യാത്ത ഒരു ഹൂറി തന്നെയായിരുന്നു എന്ന്. ആ ഭംഗി ആസ്വദിക്കാന്‍ വേണ്ടി മാത്രം അവര്‍ വെള്ളം കോരാന്‍ വരുന്ന പഞ്ചായത്ത് കിണറിന്‍റെ ചുറ്റും പെണ്ണുങ്ങള്‍ കൂടുമത്രെ. ആണുങ്ങള്‍ ആ വഴി വെറുതെ കറങ്ങിനടക്കുമായിരുന്നു എന്നും.
സെയ്താലിക്ക പൊന്ന് പോലെയാണ് ബീവിയെ നോക്കിയിരുന്നത്. വളക്കച്ചവടം കഴിഞ്ഞ് സന്ധ്യയ്ക്ക് മുന്‍പ് അരിസാമാനങ്ങളുമായി വീട്ടിലെത്തും. കളപ്പുരയിലെ താമസം വാടകയ്ക്ക് കിട്ടിയ ഒരു ചെറിയ ഓലപ്പുരയിലേക്ക് മാറിയിരുന്നു. ആഴ്ച്ചയിലൊരിക്കല്‍, വാടകയെക്കെടുത്ത സൈക്കിളില്‍ ബീവ്യാത്തേനേയും മുന്നിലിരുത്തി ചവിട്ടി സെയ്താലിക്ക രേവതി ടാക്കീസിലേക്ക് സിനിമ കാണാന്‍ പോവും.

പിന്നീടെപ്പോഴോ ഈ സൈക്കില്‍ സവാരി നിലച്ചു. സെയ്താലിക്ക വീട്ടിലെത്താന്‍ വൈകിത്തുടങ്ങി. ബീവ്യാത്താടെ തൂവെള്ളനിറമുള്ള കണ്‍തടങ്ങളില്‍ കറുപ്പിഴഞ്ഞു. ബീവ്യാത്ത അടുത്ത വീടുകളിലേക്ക് അടുക്കളപണിക്ക് പോവാന്‍ തുടങ്ങി.

വാണിയം കുളം കാലിച്ചന്തയില്‍ പോയി വന്ന ഹമീദാണ് ആ വാര്‍ത്ത നാട്ടില്‍ വിതച്ചത്; സെയ്താലിക്കയ്ക്ക് അവിടെ പെണ്ണും കുട്ടികളുമുണ്ടത്രെ!

-ഞാന് ന്‍റെ കണ്ണോണ്ട് കണ്ടതല്ലേ, ആ ഓടിട്ട വീടിന്‍റെ ഉമ്മറത്ത് മൂപ്പിരിങ്ങനെ വീടീം പൊകച്ചിരിക്ക്ണത്. മടീലൊരു പൈതലൂണ്ട് . മുറ്റത്ത് മൂത്തചെക്കന്‍ വണ്ടിരുട്ടി കളിക്ക്ണ്. ഞാങ്കേറിച്ചെന്നപ്പോ ഒന്ന് വെപ്രാളപ്പെട്ടെങ്കിലും പിന്നെ കട്ടനും മിക്സ്ച്ചറും തീറ്റിച്ചേ ന്നെ വിട്ടുള്ളൂ.”
ഹമീദ് നെഞ്ച് വിരിച്ച് നിന്ന് തെളിവുകള്‍ നിരത്തുകയാണ്. മൂക്കത്ത് വിരല്‍ വെച്ച് നിന്ന നാട്ടുകാര്‍ സെയ്താലിക്കാടെ ബീടരെ ഇതറിയിക്കാന്‍ തിക്കുംതിരക്കും കൂട്ടി. പക്ഷേ..

-അയ്ന്പ്പോന്താ കൂട്ടരേ. രണ്ടും നാലോക്കെ കെട്ട്ണത് ആണ്ങ്ങക്ക് പറഞ്ഞതന്നല്ലേ.. പോരാച്ചാ അഞ്ചാറാണ്ട് കയ്ഞ്ഞിട്ടും ഓര്ക്ക് മടീലിരുത്തി കളിപ്പിക്കാന്‍ ഒന്നിനെ കൊടുക്കാന്‍ ന്നെകൊണ്ടായിട്ടില്ല. അപ്പോ പിന്നെ ന്‍റെ മാപ്ലേം അയ്നുള്ള വയ്യ് നോക്ക്യേതാവും...

ബീവ്യാത്താടെ പ്രസ്താവന നാട്ടുകൂട്ടത്തെ വല്ലാതെ നിരാശപ്പെടുത്തുന്നതായിരുന്നു.
ഹമീദ് കണ്ടത്കൊണ്ടോ എന്തോ സെയ്താലിക്ക പിന്നെ അന്നാട്ടിലേക്ക് വന്നതേയില്ല.
-ഒരുപെണ്ണൊരുത്ത്യേ ഒറ്റയ്ക്ക് ഇവിടെകൊണ്ട്ന്ന് താമസിപ്പിച്ചിട്ട് ഓനങ്ങനെ മണ്ട്യാ ശര്യാവോ.. ഇന്നാട്ടിലെ വാല്യേക്കാര് ആണുങ്ങളെ ചീത്താവാന്‍ അത് മത്യേല്ലോ..
പലതവണ മുട്ടിയിട്ടും തുറക്കപ്പെടാത്ത ബീവ്യാത്തയുടെ വാതിലിനോടുള്ള പ്രതിഷേധം. നാട്ടിലെ സദാചാരവാദികള്‍ ഉണര്‍ന്നു, സെയ്താലിക്കയെ നിര്‍ബന്ധമായി കൂട്ടികൊണ്ടുവരാന്‍ തീരുമാനമായി.

-ന്നെ പോറ്റാനും കാക്കാനും നിക്കറിയാം. ങ്ങള് ബേജാറാവണ്ടാ. ആരും ഓരെ തേടി പോവേം മാണ്ടാ..
ബീവ്യാത്തയിലെ സ്ത്രീ സടകുടഞ്ഞെണീറ്റു.

ബീവ്യാത്ത ഞാറ് നടാനും കൊയ്യാനും ചാണകം ചുമക്കാനും പ്രസവശുശ്രൂഷയ്ക്കുമെല്ലാം പോയിതുടങ്ങി. പണികഴിഞ്ഞ് വന്നാല്‍ രാത്രിവരെ അടുക്കളജോലികള്‍ക്ക് പോവും പലവീടുകളില്‍. കൂലി ചോദിച്ച് വാങ്ങിക്കും.

-ഒത്തൊരു ആണൊരുത്തനേക്കാള്‍ അധ്വാനിക്കും ഓള്. പാവം ഓരോ വിധി, എങ്ങനത്തെ വീട്ടില്‍ ജീവിക്കേണ്ടോളാ..!
കൂലിക്കൊപ്പം കിട്ടുന്ന സഹതാപങ്ങള്‍ക്ക് ബീവ്യാത്ത ചെവികൊടുത്തില്ല.
ദാനം കൊടുക്കുന്നതൊന്നും ബീവ്യാത്ത കൈപ്പറ്റില്ല. എവിടേയും കൈനീട്ടുകയുമില്ല.

ഇരുട്ടിന്‍റെ കൂട്ടില്‍ അടയിരിക്കാനെത്തുന്ന രാത്രികൂട്ടങ്ങളെ ഉച്ചത്തില്‍ തെറിപറഞ്ഞും തിളച്ചവെള്ളം വാതില്പാളികള്‍ക്കിടയിലൂടെ നീട്ടിയൊഴിച്ചും ബീവ്യാത്ത ഓടിച്ചു.

വയര്‍ മുറുക്കിയെടുത്ത സമ്പാദിച്ചത് സ്വരുക്കൂട്ടി, പേശിപിണങ്ങി ഇത്തിരിസ്ഥലം വാങ്ങി ഒരു കൂരപണിതു.
-ഒരുപെണ്ണ് ഇത്രയൊക്കെ...!
നാട്ടുകാര്‍ക്ക് മൂക്കത്ത് വെച്ച വിരലെടുക്കാന്‍ ബീവ്യാത്ത സമയം കൊടുത്തില്ല.

പതുക്കെ ബീവ്യാത്തയും വാര്‍ദ്ധക്യത്തിലേക്ക് കടന്നു. ആരോഗ്യം നശിച്ച് തുടങ്ങിയപ്പോള്‍ വീടിന്‍റെ വരാന്തയില്‍ തന്നെ ഒരു ചെറിയ പലചരക്ക് കട തുടങ്ങി.പശുക്കള്‍ക്കുള്ള പുല്ല് വരെ അരിഞ്ഞ്കൊടുന്നുവെച്ച് വില്‍ക്കുന്നൊരിടം.

എന്ത് അനീതി കണ്ടാലും എതിര്‍ക്കും. നല്ല കാര്യങ്ങളെ പിന്തുണയ്ക്കും.
കവലയില്‍ ഘോരം ഘോരം പ്രസംഗിച്ചിരുന്ന രാഷ്ട്രീയക്കാരന്‍റെ മൈക്ക് പിടിച്ചുവാങ്ങി തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ച് നാണം കെടുത്തിയിട്ടുണ്ട് ബീവ്യാത്ത.
പെണ്‍കുട്ടികളെ വഴിനടക്കാനനുവദിക്കാത്ത ഓട്ടോറിക്ഷ ഡ്രൈവര്‍മാരടക്കമുളളവരുടെ കോളറിന് പിടിച്ച് ഭീഷണി മുഴക്കിയിട്ടുണ്ട്.

പ്രണയിച്ച് വിവാഹം കഴിക്കാനൊരുങ്ങിയവരെ തടഞ്ഞ വീട്ടുകാരെ പരസ്യമായി തെറിവിളിച്ച് കല്ല്യാണത്തിന് സാക്ഷി ഒപ്പിട്ട് അവരെ വീട്ടില്‍ കൊടുന്ന് താമസിപ്പിക്കും അവര്‍.

നടുറോഡില്‍ കയറി നിന്ന് വിദ്യാര്‍ത്ഥിനികളെ കയറ്റാതെ പോവുന്ന ബസുകളെ തടഞ്ഞിടും.

കള്ള്കുടിച്ച് ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്മാരില്‍ നിന്നും വിളിച്ചിറക്കികൊണ്ടുവന്ന് സ്ത്രീകളെ സ്വന്തം കൂരയില്‍ പാര്‍പ്പിക്കും.

ബിവ്യാത്തയോടുള്ള അന്നാട്ടുകാരുടെ ആദരവും അംഗീകാരവും അവരുടെ വ്യക്തിത്വത്തോടുള്ളതായിരുന്നു.

പ്രായം ബീവ്യാത്തയ്ക്കൊരു കൂന് സമ്മാനിച്ചു. എന്നാലും അവര്‍ അധ്വാനം നിര്‍ത്തിയില്ല.

അക്കൊല്ലത്തെ അമ്പലവിളിക്കിന് വന്ന കച്ചവടക്കാരില്‍ ആരോ പറഞ്ഞാണ് നാട്ടുകാരറിഞ്ഞത് സെയ്താലിക്ക ഗുരുവായൂര്‍ അമ്പലനടയിലും തെരുവോരത്തും അലഞ്ഞ് നടക്കുന്നുണ്ട്, രണ്ടാം ഭാര്യയും മക്കളും വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയാളെ വീട്ടില്‍ നിന്നും അടിച്ചുപുറത്താക്കിയെന്ന്.
ഇത്തവണ നിസ്സംഗത ബീവ്യാത്തയ്ക്ക് കൂട്ടിനെത്തിയില്ല. വിവരമറിഞ്ഞ അവര്‍ ഗുരുവായൂര്‍ക്ക് ബസ് കയറി. സഹായത്തിന് അന്നാട്ടുകാരില്‍ ചിലര്‍ സ്വമേധയാ കൂടെ പോയി.

ഓര്‍മ്മ പൂര്‍ണ്ണമായും നശിച്ച നിലയിലായിരുന്നു സെയ്താലിക്ക.
മുഷിഞ്ഞ്  നാറി അസ്ഥികൂടമായ ഒരു രൂപം..

ബീവ്യാത്താടെ മനസ്സ് വിങ്ങി. ആ കൈകളില്‍ മുറുകെ പിടിച്ച് കൂടെ നടത്തി. ബസില്‍ ആ മാറിലേക്ക് ചാഞ്ഞിരുന്ന് ബീവ്യാത്ത സ്വയം നിറഞ്ഞു.

- ന്നെ ദ് വരെ ഒന്നറിയിച്ചില്ലല്ലോ യ്യി ന്‍റെ പടച്ചോനേ..

അവര്‍ ദൈവത്തോട് പരിഭവപ്പെട്ടു.

സെയ്താലിക്ക പക്ഷേ ഓര്‍മ്മകള്‍ നഷ്ടപ്പെട്ടവരുടെ മായികലോകത്തായിരുന്നു. ബീവ്യാത്തയും ആ പഴയ കുപ്പിവള നിറങ്ങളുമൊക്കെ മോഷ്ടിക്കപ്പെട്ടിരിക്കുന്നു സെയ്താലിക്കയുടെ മനസ്സില്‍ നിന്നും.

-ഞമ്മന്‍റെ രണ്ടൂട്ടരുടേം പേരിലാ ഈ പൊരേം പറമ്പും മാങ്ങ്യേക്ക്ണത്..
വീട്ടിലേക്ക് സെയ്താലിക്കായെ കയറ്റുമ്പോള്‍ ഭംഗിയുള്ള തൊണ്ണ് കാട്ടി ചിരിച്ചുകൊണ്ട് ബീവ്യാത്ത സെയ്താലിക്ക കേള്‍ക്കാനെന്നോണം പറഞ്ഞു.

സെയ്താലിക്കയെ ശുശ്രൂഷിക്കുക എന്ന തപസ്സിലേക്ക് ബീവ്യാത്ത സ്വയം അര്‍പ്പിക്കുകയായിരുന്നു. കൂനികൂടിയ ദേഹവും ചുമന്ന് ,ഒരു പരിഭവവുമില്ലാതെ, വല്ലാത്തൊരു നിര്‍വൃതിയോടെ നഷ്ടപ്പെട്ട കാലങ്ങളെ തിരിച്ചെടുക്കാനെന്നതുപോലെ അവര്‍ ഭര്‍ത്താവിനെ രാപ്പകല്‍ പരിചരിച്ചു. ബീവ്യാത്താടെ മുഖത്ത് ആ പഴയ തിളക്കം തിരികെ വന്നുവെന്ന് നാട്ടുകാര്‍..

പക്ഷേ ബീവ്യാത്തയെ തനിച്ചാക്കി സെയ്താലിക്ക വീണ്ടും യാത്രപോയപ്പോള്‍ വല്ലാത്തൊരു മൌനത്തിലേക്ക് വഴുതിവീണു അവര്‍. ആരോടും മിണ്ടാതെ കബറിസ്ഥാന്‍റെ വേലിക്കല്‍ ചെന്ന് വിദൂരയിലേക്ക് നോക്കിനില്‍ക്കും ബീവ്യാത്ത എന്നും.. തിരികെ പോരുമ്പോള്‍ വേലിപടര്‍പ്പില്‍ നിന്നും ഒരുപിടി മൈലാഞ്ചിയിലകള്‍ പറിച്ചെടുത്ത് തന്‍റെ തലയിണക്കീഴെ കൊടുന്ന് സൂക്ഷിക്കും.

ഒരു വെള്ളിയാഴ്ച്ചരാവില്‍ ഖബറിസ്ഥാനില്‍ നിന്ന് നിറയെ മൈലാഞ്ചിയിലകള്‍ പറിച്ച്കൊണ്ടുവന്ന് തന്‍റെ പായയില്‍ വിതറി ബീവ്യാത്ത. കുറച്ച് ഇലകള്‍ അരച്ചെടുത്ത് ഇരുകൈകളും മൈലാഞ്ചിയാല്‍ പൊതിഞ്ഞ് ഉറങ്ങാന്‍ കിടന്നു.
പിറ്റേന്ന്, മൈലാഞ്ചിചുവപ്പിനാല്‍ തിളങ്ങുന്ന ബീവ്യാത്തയുടെ നിശ്ചല കരങ്ങളെടുത്ത് നേരെ വെയ്ക്കുമ്പോള്‍ അന്നാട്ടുകാരുടെ കാഴ്ച്ചകള്‍ക്ക് മീതെ കണ്ണുനീരും ശബ്ദങ്ങള്‍ക്ക് മീതെ മൌനവും കൂടുകൂട്ടിയിരുന്നു.

സെയ്താലിക്കയുടെ ഖബറിനോട് ചേര്‍ന്ന് ബീവ്യാത്തയ്ക്ക് വെട്ടിയ ഖബറിലേക്ക് ഇറങ്ങി വന്നിരിക്കുന്ന മൈലാഞ്ചിവേരുകള്‍ക്ക് ബീവ്യാത്തയോളം മൊഞ്ചുണ്ടായിരുന്നെന്ന് അവര്‍ ഓര്‍മ്മകളുടെ ഇടര്‍ച്ചകളില്‍ ഇന്നുമോര്‍ക്കും.

- അമ്മേ ഉറക്കം വരുന്നു.
അച്ചുവിന്‍റെ ശബ്ദം.

- ദാ, ഭക്ഷണം കഴിച്ചോളൂ.

തിരക്കിട്ട് അച്ചുവിലേക്ക് നടക്കുമ്പോള്‍ ബീവ്യാത്തയുടെ ഒരു ഫോട്ടോ എടുത്ത് വെക്കാതിരുന്നതിലുള്ള നഷ്ടബോധമായിരുന്നു ജാക്വലിനില്‍ നിറയെ. എന്‍റെ ഫെമിനിസ്റ്റ് ഗുരു എന്ന തലക്കെട്ടോടെ ഇടുകയായിരുന്നെങ്കില്‍ എത്ര കമന്‍റ്സ് കിട്ടുമായിരുന്നു..!