Friday, September 23, 2011

നശ്വരം



തിളച്ചുമറിയുമെണ്ണയില്‍
ശബ്ദകോലാഹലങ്ങളാല്‍
പൊട്ടിച്ചിതറുകയാണ്
ഒരുപിടി കടുക് മണികള്‍...
ചുറ്റിലുമാരെന്നും എന്തെന്നും
പൊട്ടിത്തെറിയില്‍ പൊള്ളുന്നത്
ആര്ക്കെന്നും ഗൌനിക്കാതെ..

തിളച്ചുമറിയുമെണ്ണയിലെന്ന
അഹങ്കാരത്തിന്‍ പൊട്ടിത്തെറി..


എണ്ണയുടെ തിള അഗ്നിയില്,
കടുകിന്‍റേതാ എണ്ണയിലും..!
തീയൊന്നണഞ്ഞാല്‍ ക്ഷണം
അണയുമഹങ്കാരങ്ങള്‍..!!

നശ്വരനേട്ടങ്ങളന്ധനാക്കും
നീര്‍കുമിളകളാം മാനവരും
അഗ്നിയാലഹങ്കരിക്കുമീ
കടുകുമണികളും...!!!

Friday, September 16, 2011

പുസ്തകത്താളുകള്‍

ഒരുനാളൊരു പുസ്തകത്തില്‍
ഒരുമിച്ച് ഒരുമയോടെ
ജീവിച്ച് തുടങ്ങിയവരീ
പുസ്തക താളുകള്‍...
ഇരു പുറംച്ചട്ടകള്‍ക്കുള്ളില്‍
ഒരുമിച്ച് ശ്വസിച്ചവര്‍
ഒരുമിച്ച് വളര്‍ന്നവര്‍..
ഒരുമയുടെ നൂലിഴകളില്‍
ഒരേ രക്തമൊഴുകിയവര്‍...

കാലം ഏടുകള്‍ മറിച്ചു..
പുസ്തകതാളുകള്‍ മറിഞ്ഞു...
ഒരുമിച്ച് ചേര്‍ത്ത ചരടിന്‍
കെട്ടുകളഴിഞ്ഞു...
പുറംചട്ടകള്‍ മുഷിഞ്ഞു..
അടുക്കിയ ഏടുകളയഞ്ഞു...
അസ്വാരസ്യങ്ങള്‍ പുകഞ്ഞു...
ഏടുകള്  ഇടഞ്ഞു..
ഒരുമയൊടുങ്ങി, അകലം തുടങ്ങി
നമ്മള്‍ മരിച്ചു, നീയും ഞാനും ജനിച്ചു..
സാക്ഷികളാം പുറംച്ചട്ടകള്‍ വിതുമ്പി..

ഒന്നാം ഏട് മൊഴിഞ്ഞു ഞാന് കേമന്‍
ഞാനില്ലെങ്കില്‍ വായന അപൂര്‍ണ്ണം..
രണ്ടാമനോതി നിന്നെ വായിച്ചു തള്ളി
അവരെത്തുമെന്നെ തേടി, കേമന്‍ ഞാന്‍..
മൂന്നമനുമുണ്ട് കേമവാദങ്ങള്‍, മറ്റേടുകള്‍ക്കും...
അവസാനതാളോതി അവരെന്നിലൂടെ
മാത്രം പൂര്‍ണ്ണതയിലെത്തുന്നു,കേമനാര്‍..
കേമത്വത്തിന്‍ കലപില കൂടി,
കാത്ത്സൂക്ഷിച്ച പുറംചുട്ടകള്‍ കുത്തിക്കീറി
കെട്ടിയുറപ്പിച്ച നൂലിഴകള്‍ പൊട്ടിച്ച്
ഏടുകള്‍ ഒരുമയുടെ കുത്തഴിച്ചു...
പുറംച്ചട്ടകള് നൊമ്പരത്തില്‍ ദ്രവിച്ചു..

പുസ്തകം വെറും ഏടുകളായ്..
അപൂര്‍ണ്ണരായ് ആത്മാവില്ലാതെ..
വായിക്കുവാനാളില്ലാതെ
വിലയില്ലാത്ത വെറും
കടലാസു കഷണങ്ങളായ്..
ഒരുനാളെല്ലാം ഒരുമിച്ച് കൂട്ടി
അഗ്നിക്കിരയാക്കിയാരൊ..
പാതി വെന്ത മനസ്സോടെയേടുകള്‍
ഒരുമയുടെ ശക്തിയറിഞ്ഞു..
വിലയുണ്ട്, ശക്തിയുണ്ട്, ആത്മാവുണ്ട്
ഒരു
മയോടെന്നും ഒന്നായിരിക്കുകില്‍....

Monday, September 12, 2011

പനിയോര്‍മ്മകള്‍


പനിയൊരോര്‍മ്മയാണ്..
കര്‍ക്കിടകത്തിലെ 
ഇരുട്ടിന്‍ ചായ്പ്പില്‍,
ചോര്‍ന്നൊലിച്ച കൂരയില്‍
മഴവികൃതികള്‍ക്കൊപ്പം
പനി പൊള്ളിച്ചത്..
അമ്മവാത്സല്ല്യം നുണഞ്ഞ്
ചുടുകഞ്ഞി മോന്തിയത്..
മാറികിടക്കാനിടമില്ലാതെ 
കീറിയ കമ്പളത്തിനുള്ളില്‍
ഞാനുംപനിയുംകൂട്ടായത്...
അമ്മയുടെ കണ്ണീര്‍ മായ്ക്കാന്‍
കൂരതകര്‍ത്ത് മഴയെത്തിയത്..
എരിയുന്നൊരാ പനിയിലേക്കാണ്.

പിന്നേയും പനിച്ചു.....
പ്രണയത്തിന്‍ അടയിരുപ്പില്‍
കുളിരുന്ന വൃശ്ചികരാവില്‍
വിറയാര്‍ന്ന പൊള്ളുന്ന പനി 
സ്വപ്നങ്ങള്‍ക്ക് കാവലിരുന്നു 
പ്രണയ രുചിയില്‍ അന്ന്
അമ്മതന്‍ മനസ്സറിഞ്ഞില്ല
അമ്മകണ്ണീരിന്‍ നനവറിഞ്ഞില്ല
മഞ്ഞുവീണ സ്വപ്നങ്ങള്‍ക്കൊപ്പം
ഞാനും പനിയും പ്രണയവും..

പിന്നെ പനിച്ചത്....
ഗ്രീഷ്മത്തിലെ പൊള്ളുന്ന പകലില്‍
തപിച്ചുരുകും ജീവിതസത്യങ്ങളിലേക്ക്
ഒട്ടുമേ കുളിരാതെ, വിറയ്ക്കാതെ
നിശബ്ദനായ് പനിയെത്തി..
പനിയില്‍ കുതിര്‍ന്ന ജീവിതം
സ്വപ്നങ്ങളുടെ കുഴിമാടത്തിനരികെ
അമ്മക്കഞ്ഞി തിരഞ്ഞപ്പോള്‍
പനിയുറക്കെയുറക്കെ ചിരിച്ചു..
ജീവിതത്തിനു മേലൊരു പുതപ്പിട്ട്
ഞാനും പനിയും യാത്രയായി
അമ്മക്കഞ്ഞിയുടെ സ്വാദ് നുകരാന്‍
മഴനൂലുകളായ് ചോര്‍ന്നൊലിക്കാന്‍
വൃശ്ചികരാത്രിയില്‍ കുളിരാകുവാന്‍
ഗ്രീഷ്മപകലുകളില്‍ പൊള്ളിപടരുവാന്‍..
ദിക്കറിയാതെ ദിശയറിയാതൊരു യാത്ര
ഓര്‍മ്മയുടെ കൈവഴികളിലൂടെ...