Wednesday, August 31, 2011

ഒഴുക്കുകളൊഴുകിയൊഴുകി..











ഒഴുക്കുകള്‍ ഒഴുകികൊണ്ടേയിരിക്കും
വിഘ്നങ്ങളില്‍ വീണുമരിക്കാതെ
ഗതിമാറിയത് വീണ്ടുമൊഴുകും..
തടസ്സങ്ങളോട് പരിഭവിക്കാതെ
തിട്ടമല്ലാത്തതെന്തോ തേടി
നിലയ്ക്കാതെ നീണ്ടൊഴുകും...

നിലച്ചേക്കാമൊരിക്കല്‍
ഇനിയൊരൊഴുക്കനുവദിക്കാതെ
മുച്ചുവരുകളുടെ കോട്ടത്തളങ്ങളില്
കൈകാലുകള്‍ക്കെട്ടി തളയ്ക്കുപ്പെടുമ്പോള്‍..

തിരിഞ്ഞൊഴുകി രക്ഷപ്പെടാനൊരു
പാഴ്ശ്രമം നടത്തും വെറുതെ..
പുറകിലൊഴുകിയെത്തും ഒഴുക്കളിലൂടെ
തിരിഞ്ഞൊഴുകുവാനാവാതെ  വീണ്ടും...
ഒടുവില്‍ ഒഴുക്കുകളെല്ലാമൊരുമിച്ച്
വിഘ്നം നിന്നവനെ വിഴുങ്ങി
കുത്തൊഴുക്കിന്‍ താണ്ഡവം.....

താഴിട്ടടച്ച വികാരങ്ങളുമൊരിക്കല്‍
തടവറച്ചാടി, മനസ്സിനെ
ചവിട്ടിമെതിച്ച് ഭ്രാന്തമായലറും...
കരച്ചിലിന് കൂച്ചുവിലങ്ങിട്ട കണ്ണുകളും
പൊട്ടിച്ചിരികള്ക്ക് ചങ്ങലയിട്ട ചുണ്ടുകളും
അന്ന് വെറും നോക്കുകുത്തികളാകും...

ലോകം ഭ്രാന്തനെന്ന് വിളിച്ചാലും
കൈകാലുകള്‍ ചങ്ങലയ്ക്ക് തീറെഴുതിയാലും
നൊമ്പരപ്പെടാന്‍, ശാസിക്കാന്
ചിട്ടകള്‍ പഠിപ്പിച്ച മനസ്സിനാവില്ല..
അന്ന് മനസ്സിന്‍റെ പറിച്ചെടുത്ത
മാംസപിണ്ഡങ്ങളിലാവും വികാരങ്ങള്‍
സ്വാതന്ത്യമാഘോഷിക്കുന്നത്.....!!
അടിച്ചമര്‍ത്തപ്പെട്ടവന്‍റെ സ്വാതന്ത്ര്യം...!!
!