Sunday, April 10, 2011

പറക്കുവാന്‍ മറന്ന്..


ഇന്നലെ മൂവന്തിനേരത്ത് നിലം പഴുത്ത് സ്വര്‍ണ്ണവര്ണ്ണമായി കിടക്കുന്നത് കണ്ടപ്പോഴേ കരുതിയതാ,,മാനത്തിന്‍റെ മനസ്സ് കലങ്ങിയിട്ടുണ്ട്,, കണ്ണുനീര്‍ ഇറ്റുവീഴാന്‍ താമസമുണ്ടാകില്ലാന്ന്.. മാനത്തിന്‍റെ മനമറിയുന്നവളല്ലേ ഭൂമി,, മാനത്തിന്‍റെ വിഷാദമാണിവിടെ മണ്ണില്‍ പ്രതിഫലിക്കുന്നത് ... പ്രതീക്ഷ തെറ്റിയില്ല, ഇന്നലെ രാത്രി എന്തൊരു മഴയായിരുന്നു.. ഇപ്പോള്‍ പണ്ടത്തെ പോലെ മഴയാസ്വദിക്കാന്‍ കഴിയാറില്ല. മനസ്സില്‍ വല്ലാത്തൊരു ഭീതിയാണ്‍ മഴക്കാലം സമ്മാനിക്കുന്നത്.. പണ്ട് നിലം പഴുത്താലും മാനം കറുത്താലും കാത്തിരിക്കും പെയ്തുവീഴുന്ന മഴനൂലുകള്‍ക്കായ്.. ഓരോ മഴതുള്ളിയും മനസ്സില്‍ കുളിര്‍ കോരിയിടുമ്പോള്‍ ,സശ്രദ്ധം അവയെടുത്ത് ഓര്‍മ്മയുടെ ചെപ്പില്‍ സൂക്ഷിക്കും... ആ ഓര്‍മ്മകളായിരുന്നല്ലോ പ്രവാസത്തിന്‍റെ നീണ്ട കാലയളവില്‍ തന്നിലെ നീരുറവ.ഒടുവില്‍ പ്രവാസജീവിതത്തിനായ് വിടപറയുമ്പോഴും യാത്രയാക്കാന്‍ കാലം തെറ്റി വന്നൊരു മഴാച്ചാറല്‍ കൂടെയുണ്ടായിരുന്നു,, പിഴച്ചുപോയ കണക്കുകൂട്ടലുകളുടെ ഓര്‍മ്മപ്പെടുത്തല്‍ പോലെ..



ഇപ്പോള്‍ മഴപെയ്യുമ്പോള്‍ മനസ്സില്‍ വ്യാകുലതകള്‍ പെയ്യും.. ചോര്‍ന്നൊലിക്കുന്ന വീടും ഏത് നിമിഷവും നിലം പതിക്കാവുന്ന വടിക്കിനിയുമെല്ലാം വല്ലാത്തൊരു ഭാരമായി മനസ്സില്‍ നിറയും.. ക്ഷണിക്കാതെ , പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ അകത്തേക്കെത്തുന്ന മഴതുള്ളികളെ സ്വീകരിക്കാന്‍ ബക്കറ്റും പാത്രങ്ങളും തികയാതെ ആകുലപ്പെടുന്ന ഭാര്യയോടിന്നലെ പറയുവാന്‍ ആശ്വാസവാക്കുകള്‍ തേടി താന്‍ മൌനിയായതോര്‍ത്ത് മുകുന്ദന്‍ നായരിരുന്നു, ഇന്നലത്തെ മഴയുടെ ബാക്കിപത്രമെന്നോണം കത്തിച്ച ബള്‍ബിന് ചുറ്റും പറന്ന് നടക്കുന്ന ഈയാമ്പാറ്റകളെ സാകൂതം വീക്ഷിച്ച്, കനംവെക്കുന്ന ഇരുട്ടിന്‍റെ കാവലാളായി ആ ഉമ്മറപടിയില്‍...



ശ്യാമള കത്തിച്ചു പിടിച്ച വിളക്കുമായ് കോലായിലേക്ക് വന്നു, ധൃതിയില്‍ വൈദ്യുതി വിളക്ക് കെടുത്തി നിറയെ വെള്ളംനിറച്ച പരന്നപാത്രത്തിനു നടുവിലാ മണ്ണെണ്ണ വിളക്ക് വെച്ചു.. “ ല്ലാച്ചാ വെളുക്കുമ്പം ഇവിടെ മുഴുവന്‍ ചത്ത ഇവറ്റേളെകൊണ്ട് നിറയും” സ്വയമെന്നോണം പറഞ്ഞ് അകത്തേക്ക് മറഞ്ഞു.. പുതിയ വെട്ടത്തിന്‍റെ മാസ്മരികതയില്‍ ആവേശത്തോടെ പറന്നടുക്കുന്ന ഈയാമ്പാറ്റകളോട് അയാള്‍ക്ക് സഹതാപംതോന്നി.. മണ്ണിലലിഞ്ഞ് സ്വയം ആത്മഹുതി ചെയ്ത മഴതുള്ളികളുടെ ആത്മാക്കള്‍ കണക്കേ അടുത്ത സന്ധ്യയില്‍ മണ്ണില്‍ നിന്നും തുരുതുരെ പറന്നുയരുന്ന ഈയാമ്പാറ്റകള്‍ കുട്ടികാലത്തെ തന്‍റെ അത്ഭുതമായിരുന്നു...



ഒരായിരം സ്വപ്നങ്ങളുമായ് തീയിലേക്ക് പറന്നടുത്ത് ചിറക് കരിഞ്ഞ് വെള്ളത്തില്‍ വീഴുന്ന ഈയാമ്പാറ്റകള്‍ മുങ്ങിതാഴ്ന്ന് വീണ്ടും മരിക്കുന്ന കാഴ്ച വിധിയുടെ വരച്ചുതീരാത്ത ചിത്രങ്ങളോര്‍മിപ്പിച്ചു. പ്രത്യാശയുടെ മാസ്മരികവെട്ടത്തിലേക്ക് മുന്പേ പറന്നവരുടെ വിധിയെ മാനിക്കാതെ വീണ്ടും വീണ്ടും ആര്‍ത്തിയോടെ പറന്നടുക്കുന്ന ഈയാം പാറ്റകള്‍ക്ക് തന്‍റെ പ്രവാസജീവിതത്തില്‍ കണ്ടുമുട്ടിയ സഹയാത്രികരുടെ മുഖഛായയാണെന്നയാള്‍ക്ക് തോന്നി.. നോക്കിയിരിക്കേ സ്വപ്രതിഛായയും അയാളവയ്ക്കിടയില്‍ കണ്ടു..



നടന്നുവന്ന പാതകളിലേക്ക് തിരിഞ്ഞ്നോക്കുമ്പോള്‍ ശൂന്യതയുടെ ഇരുട്ട് മാത്രം. പിന്നിട്ടുപോന്ന വഴിയോരകാഴ്ചകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.. എന്തിനായിരുന്നുവാ എടുത്ത് ചാട്ടം.. ജൂനിയര്‍ ക്ലാര്‍ക്കായിരുന്നെങ്കിലും പതുക്കെ ഓരൊ പടികളായി ചവിട്ടി കയറി നല്ലൊരു പദവിയില്‍നിന്ന് വിരമിക്കാമായിരുന്നു.. ഉള്ളതുകൊണ്ട് ഓണം പോലെ സ്വന്തം കുടുംബത്തോടൊപ്പം പിറന്നമണ്ണിന്‍റെ മടിത്തട്ടില്‍ ജീവിക്കാമായിരുന്നു...



ഒരു സാധാരണക്കാരനായി, കൈപ്പിടിയിലൊതുങ്ങുന്ന മോഹങ്ങളുമായി വലിയസന്തോഷങ്ങളും സന്താപങ്ങളുമില്ലാതെ വീടിനധികം അകലെയല്ലാത്ത ജോലിസ്ഥലവും നാടുമൊക്കെയായി ജീവിക്കുകയായിരുന്നു.. കൂടെ പഠിച്ച പലസുഹൃത്തുക്കളും നാട്ടുകാരുമൊക്കെ കൈ നിറയെ പണവും അതിലേറെ ആഡംബരവും ഗള്‍ഫ് നാടുകളുടെ വര്‍ണ്ണനകളുമായ് നാട്ടില്‍ അവധിക്ക് വന്ന് പോകുമ്പൊ തന്നിരുന്ന മണമുള്ള അത്തറുകള്ക്കും വിലകൂടിയ കുപ്പായതുണികള്‍ക്കുമിടയില്‍നിന്നെവിടെനിന്നൊ ഗള്‍ഫെന്ന സ്വര്‍ഗ്ഗഭൂമിക തന്നിലും കിനാവിന്‍റെ പട്ടിഴകള്‍ തുന്നിചേര്‍ത്തു... ഇവിടെയൊരു വര്‍ഷം കൊണ്ടുണ്ടാക്കുന്നതില്‍ കൂടുതല്‍ സമ്പത്ത് ഒരുമാസം കൊണ്ട് മരുഭൂമിയുടെ മണ്ണ് തരുമെന്ന തിരിച്ചറിവ് ആ പട്ടിഴകള്‍ക്ക് നിറംകൊടുത്തു... എങ്ങിനെയെങ്കിലും ആ സ്വപ്നമണ്ണില്‍ കാലുകുത്തുക എന്നതായിരുന്നു പിന്നെ തന്‍റെ ലക്ഷ്യം. ഉമ്മറത്ത് കത്തികൊണ്ടിരുന്ന വിളക്കിലെ തീ വീശിയടിച്ച കാറ്റിലൊന്നുലഞ്ഞപ്പോളയാള്‍ ഓര്‍മ്മകളില്‍നിന്നുണര്‍ന്നു... തീ വീണ്ടും തെളിമയോടെ കത്താന്‍ തുടങ്ങി..

അഛനും ശ്യാമളയുമാണ്‍ അന്നേറ്റവും കൂടുതല്‍ എതിര്‍ത്തത്.... എന്നാലും തന്‍റെ പിടിവാശിക്ക് മുന്‍പിലവര്‍ മുട്ടുമടക്കി.. അഛനൊരുപാട് പറഞ്ഞു, നാട്ടിലെ മണ്ണിന്‍റെ മണമില്ലാത്ത ജീവിതം മനസ്സിനെ തരിശ്ശുഭൂമിയാക്കുമെന്നും നിലാവാസ്വദിക്കാന്‍ കഴിയാത്ത നാട്ടില്‍ നിനക്ക് നഷ്ടപ്പെടുക നിന്‍റെ സത്വമായിരിക്കുമെന്നും.. ഒന്നിനും മറുപടി പറഞ്ഞില്ല.. രാത്രിയുടെ നിശബ്ദതയില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ശ്യാമളയുടെ നിശ്വാസങ്ങള് കേട്ടില്ലെന്ന് നടിച്ചു... മനസ്സില്‍ പോവാനുള്ള ആഗ്രഹം അത്രയും ശക്തമായിരുന്നു.. വീടും പറമ്പും പണയം വെച്ച് തികയാത്ത പൈസ ഒപ്പിക്കുമ്പോഴും, കഷടപ്പെട്ട് നേടിയെടുത്ത ജോലി രാജിവെയ്ക്കുമ്പോഴും കുറ്റബോധമില്ലായിരുന്നു.. നേടുവാന്‍ പോവുന്ന അളവറ്റ സൌഭാഗ്യങ്ങള്‍ക്ക് മുന്നില്‍ ഇതെല്ലാം നിസ്സാരം..

പ്രതീക്ഷിച്ചതുപോലെ തരക്കേടില്ലാത്തൊരു ജോലി കിട്ടി.. പണയപ്പെടുത്തിയ വീട് തിരിച്ചെടുത്തു, മക്കള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാനായി..പക്ഷേ ലാഭനഷ്ടങ്ങളുടെ തുലാസില്‍ നഷ്ടങ്ങള്‍ക്ക് കനമേറെ... എന്തൊക്കെയോ നേടാനുള്ള പാച്ചിലിനിടയില്‍ ഉരുകിതീര്‍ന്നത് തന്‍റെ ജീവിതമായിരുന്നെന്ന തിരിച്ചറിവ് ഈ അസ്തമനവേളയില്‍ വൈകിയുദിച്ച സൂര്യനെ പോലെ തനിക്ക് മുകളില്‍... ഉരുകുവാന്‍ പോലുമാവാതെ തന്‍റെ നിഴലില്‍ ഖനിഭവിച്ച്പോയ മറ്റൊരു ജന്മം, ശ്യാമളയുടെ കണ്ണുകളെ നേരിടാന്‍ ഇന്നും തനിക്കാവുന്നില്ല.. അവളിലെ ജീവിതത്തെയാണ്‍ ഞാന്‍ കൊന്നത്.. എന്നാലും പരാതികളില്ലാതെ പരിഭവങ്ങളില്ലാതെ വീണുകിട്ടുന്ന അവധികാലങ്ങളില്‍ അവള്‍ക്കായ് നീക്കിവെയ്ക്കുന്ന സമയങ്ങള്‍ തുഛമായിരുന്നെങ്കിലും സ്നേഹത്തോടെ അന്നുമിന്നും അവള്‍... മണ്ണെണ്ണവിളക്കിന്‍റെ കറുത്ത പുകച്ചുരുള്‍ പോലെ അയാളില്‍ വിഷാദം നിറഞ്ഞു..

അഛന്‍റെ അവസാനനാളുകളില്‍ ഒന്ന് വന്ന് കാണാന്‍ കഴിഞ്ഞില്ല, ആ ചിതയ്ക്ക് തീകൊളുത്താന്‍ പോലും കഴിയാതിരുന്നപ്പോള്‍ അന്നാദ്യമായി കുറ്റബോധത്തിന്‍റെ ചിത തന്‍റെ മനസ്സിലെരിയാന്‍ തുടങ്ങി.. ഇന്ന് താനീ നാട്ടില്‍ വെറും അഥിതിയാണ്.. പിറന്ന മണ്ണില്‍ അന്യനാവുന്നത് അനാഥത്വത്തിനു തുല്ല്യം. മക്കള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാനായെങ്കിലും അവരില്‍ അഛന്‍റെ അസാന്നിധ്യം നല്‍കിയ സ്വഭാവദൂഷ്യങ്ങളേറെ... പരിമിതമായ അവധിക്ക് വന്നപ്പോഴൊക്കെ അതുവരെ ഉണ്ടാക്കിയതുകൊണ്ട് ആര്‍ഭാടപൂര്‍വ്വമൊരു ജീവിതമെന്നതില്‍ കവിഞ്ഞ് മറ്റൊന്നും അന്വേഷിക്കാന്‍ സമയം തികഞ്ഞിരുന്നില്ല.. ജീവിതത്തില്‍ നഷ്ടലാഭങ്ങളുടെ കണക്ക്പുസ്തകമെഴുതാന്‍ കാലം അനുവദിക്കാത്ത, നിമിഷങ്ങളുടെ ആയുസ്സ് വരദാനമായി കിട്ടിയ ഈയാമ്പാറ്റകള്‍ അപ്പോഴും വിളക്കിനു ചുറ്റും പറന്ന് കൊണ്ടിരുന്നു, ആത്മഹുതിയുടെ ഊഴവും കാത്ത്..

സാമ്പത്തീകമാന്ദ്യത്തിന്‍റെ മറവില്‍ കമ്പനി നല്ലവേതനം കൈപ്പറ്റുന്നവരെ ഒഴിവാക്കിയവരില്‍ താനുമുണ്ടായിരുന്നു.. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അന്യദേശത്ത് ദിക്കറിയാതെ പകച്ചുപോയവനെപ്പോലെ താന്‍.. വീട്ടില്പോലും അപരിചിതന്‍.. മക്കളെല്ലാം സുഖസൌകര്യങ്ങള്‍ തേടി പട്ടണങ്ങളില്‍ ചേക്കേറി.. ഇന്ന് തന്‍റെ വാക്കുകളനുസരിക്കാതെ അവരും വിദേശങ്ങളില്‍ ജോലിതരപ്പെടുത്തുന്ന തിരക്കിലാണ്‍.. പറന്ന് നടക്കുന്ന ഈയാമ്പാറ്റകള്‍ക്കെവിടെ ചിറകൊടിഞ്ഞവയെ കേള്‍ക്കാന്‍ നേരം.. അങ്ങ് പട്ടണത്തില്‍ തങ്ങളുടെ കൂടെ വന്ന് താമസിക്കാന്‍ മക്കളെല്ലാവരും മാറി മാറി പറഞ്ഞിട്ടും തനിക്കും ശ്യാമളയ്ക്കുമിവിടം വിട്ട് പോവാനിഷ്ടമില്ല.. ചോര്‍ന്നൊലിക്കുന്നതെങ്കിലും ഓര്‍മ്മകളുടെ നഷ്ടസുഗന്ധം ഈ വീടിന് സ്വന്തം.. അഛന്‍റേയും അമ്മയുടേയും അസ്ഥിതറയ്ക്കടുത്ത് വേണം തനിക്കും അല്ലലുകളില്ലാതെ സ്വസ്ഥമായുറങ്ങാന്‍... ചോര്‍ന്നൊലിക്കുന്ന, ഏത് നിമിഷവും നിലംപതിക്കാവുന്ന ഈ വീടൊന്ന് ശരിയാക്കാന്‍ പോലും മക്കള്‍ക്കായ് സമ്പാദ്യങ്ങള്‍,,അല്ലാ തന്‍റെ ജീവിതം വീതം വെക്കുമ്പോള്‍ ഒരുപങ്ക് മാറ്റിവെയ്ക്കാന്‍ തോന്നിയില്ലല്ലൊ..

" ആ തണുപ്പിലിരുന്ന് സൂക്കേട് കൂട്ടേണ്ടാ, വന്ന് കഞ്ഞി കുടിച്ചോളൂ..” ഭാര്യയുടെ വിളി അയാളെ ഉണര്‍ത്തി.. ഈയാമ്പാറ്റകള്‍ ഏറെകുറെ ചത്തൊടുങ്ങിയിരിക്കുന്നു.. വിളക്കും എപ്പോഴൊ കെട്ടിരുന്നു... അയാള്‍ വൈദ്യുതി ബള്‍ബ് കത്തിച്ചു.... വരാന്തയില്‍ നിറയെ ചിറകുകള്‍.. തൊടിയില്‍ നിന്നും വീശിയ നനുത്ത കാറ്റില്‍ ഭാരമില്ലാത്ത ആ ചിറകുകള്‍ പാറുന്നു, ലക്ഷ്യങ്ങള്‍ പിഴച്ച തന്‍റെ സ്വപ്നങ്ങള്‍ പോലെ... ചിറകൊടിഞ്ഞ ഈയാമാമ്പറ്റകള്‍ ചത്ത്കിടക്കുന്നു,, ഇന്നിന്‍റെ നിലവിളികളായ്...!!

16 comments:

  1. കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  2. സ്വപ്നങ്ങളുടെ അക്കരപ്പച്ച തേടിപ്പോയവരിൽ എന്റെയും നിന്റെയും അവന്റെയും കഥകൾക്ക് സാമ്യതകളേറെ....

    നല്ല പദ സഞ്ചാരം..... നന്ന്.

    ReplyDelete
  3. നഷ്ട സ്വപ്നങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ വളരെ നന്നായിരിക്കുന്നു...!
    കഥ ഇഷ്ടായിട്ടോ....

    ReplyDelete
  4. valare nannayi ezuthi.... sheyuu

    ReplyDelete
  5. പ്രത്യാശയുടെ മാസ്മരികവെട്ടത്തിലേക്ക് മുന്പേ പറന്നവരുടെ വിധിയെ മാനിക്കാതെ വീണ്ടും വീണ്ടും ആര്‍ത്തിയോടെ പറന്നടുക്കുന്ന ഈയാം പാറ്റകള്‍ക്ക് തന്‍റെ പ്രവാസജീവിതത്തില്‍ കണ്ടുമുട്ടിയ സഹയാത്രികരുടെ മുഖഛായയാണെന്നയാള്‍ക്ക് തോന്നി.. നോക്കിയിരിക്കേ സ്വപ്രതിഛായയും അയാളവയ്ക്കിടയില്‍ കണ്ടു..
    pravaasathinte nerkaazhcha nannayi sheyu

    ReplyDelete
  6. ഇലഞ്ഞിപ്പൂമണം ഒഴുകിവരുന്നു കൂടെ ഈയ്യാം പാറ്റകളും നന്നായിട്ടുണ്ട്ട്ടോ...........

    ReplyDelete
  7. ചിറകൊടിഞ്ഞ ഈയാമ്പാറ്റകൾ...നഷ്ടസ്വപ്നങ്ങൾ....പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ച...നന്നായി ചേച്ചീ

    ReplyDelete
  8. ഈയാമ്പാറ്റകള്‍ പോലെ ഹോമിക്കപ്പെടുന്ന പ്രവാസ ജീവിതത്തിന്‍റെ വേദന എഴുത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്.....നന്നായിട്ടുണ്ട് ട്ടൊ ഷേയു........

    ReplyDelete
  9. ഉം...
    ഈയാമ്പാറ്റകള്‍ ....

    നന്നായിട്ടുണ്ട് ..

    ReplyDelete
  10. ഷേയാ....നന്നായിരിക്കുന്നു..

    "എനിക്ക് തിരിച്ചു പോണം...ചിറകുകള്‍ കരിയുന്നതിനു മുന്നേ........................:( "

    ReplyDelete
  11. കഥ നന്നായിട്ടുണ്ട്.

    ReplyDelete
  12. ജീവിത സായാഹ്നങ്ങളില്‍ നഷ്ടപെടാനിനി ഒന്നുമില്ല;ശ്വസിക്കുന്ന ജീവവായു അല്ലാതെ എന്ന തിരിച്ചറിവ്..അഥവാ ഈ അറിവുകളുടെ വെളിപാടുകള്‍ നമുക്കുണ്ടായാലും കടമകളുടെ ഘോഷയാത്രകളില്‍ അതൊരു ചേങ്ങിലത്താളം മാത്രം ..കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഉള്ളം വിങ്ങുന്നു..ഷേയൂ..സര്‍വശക്തന്റെ അനുഗ്രഹമുണ്ടാകട്ടെ..

    ReplyDelete
  13. നിലവാരമുണ്ട്. ബ്ലോഗിന്റെ ടെമ്പ്ലേറ്റ് ഒന്ന് മാറ്റു. വല്ലാതെ കണ്ണിന് സ്റ്റ്രൈയില്‍ ആവുന്നു

    ReplyDelete
  14. എല്ലാ കഥകളിലും ഇലഞ്ഞിപ്പൂക്കളുടെ ഗന്ധവും നൈര്‍മ്മല്യവും ഞാന്‍ തിരിച്ചറിയുന്നു..ഗൃഹാതുരവും നിഷ്കളങ്കവുമായ എഴുത്തുകള്‍ക്ക് എന്റെ ആശംസകളും നന്മകളും നേരുന്നു.

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!