Sunday, April 13, 2014

മൂഢവിശ്വാസങ്ങളുടെ പെണ്‍വിലാപങ്ങള്‍

മലയാളനാട് ഓണ്‍ലൈന്‍ വാരികയില്‍ പ്രസിദ്ധീകരിച്ചത്..


പുസ്തകം : ദേവദാസിത്തെരുവുകളിലൂടെ 
(യാത്രാവിവരണം)
വില : 65രൂപ 
പ്രസാധകര്‍: ഗ്രീന്‍ ബുക്ക്സ്

ശ്രീ പി സുരേന്ദ്രനെഴുതിയ യാത്രാവിവരണമാണ് ‘ദേവദാസിത്തെരുവുകളിലൂടെ’. ഡക്കാനിലെ ദേവദാസി സ്ത്രീകളുടെ ജീവിതമാണ് ഇതിലെ മുഖ്യപ്രമേയം.അധീശത്വത്തിന്‍റെ കരാളതാണ്ഡവം ചവിട്ടിമെതിച്ച നിസ്സഹായതയുടെ തേങ്ങലാണ് ഈ പുസ്തകമെന്ന് ഒറ്റവരിയില്‍ വിശേഷിപ്പിക്കാം.

ആധിപത്യങ്ങളുടെ അകക്കാമ്പ് എത്രമാത്രം ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധപൂരിതമാണെന്ന് ഈ പുസ്തകം അനുഭവിപ്പിക്കും. അത് മതത്തെ, വിശ്വാസങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യുന്നു എന്നതും നിസ്സഹായരായ ഒരു ജനവിഭാഗത്തെ മേലാളന്മാരുടെ അടങ്ങിക്കിടക്കാത്ത വികാരശമനത്തിനായി എങ്ങനെയൊക്കെ ഉപയോഗിക്കുന്നു എന്നതും ദേവദാസികളുടെ ദുരിതപൂര്‍ണ്ണത വിവരിക്കുന്ന ഈ വരികളിലുണ്ട്.

മേല്‍ക്കോയ്മ സ്ഥാപിക്കുന്നത് എന്തുമാവട്ടെ,
​ശക്തിയോ ബുദ്ധിയോ, വര്‍ണ്ണവര്‍ഗ്ഗ വേര്‍തിരിവുകളോ, ജാതീയചിന്തകളോ, ദേശ-ഭാഷാ വ്യത്യാസങ്ങളോ അങ്ങനെയെന്തും; അവയില്‍ നിന്നും നിഷ്കരുണം ആഴ്ന്നിറങ്ങും ചില കൂര്‍ത്ത മുനകള്‍. അവയുടെ തീറ്റ കീഴാളരുടെ കണ്ണുനീരും വേദനയുമാണ്. ക്രൂശിതരുടെ യാതനകള്‍ ഭക്ഷിപ്പിച്ച് കാലം വളര്‍ത്തിക്കൊണ്ടുവരുന്നവ നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുന്നതും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നതും സ്വാഭാവികം. ഉണ്ടിരിക്കുന്ന നായയ്ക്കാണല്ലോ ഓരിയിടാന്‍ തോന്നുക.

സര്‍ക്കാര്‍ നിരോധിച്ചതെങ്കിലും ഭാരതത്തിന്‍റെ വിവിധ ഗ്രാമപ്രദേശങ്ങളില്‍, പ്രത്യേകിച്ച് കര്‍ണാടക, ആന്ധ്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഹീനമായ ദേവദാസി സമ്പ്രദായത്തിന്‍റെ നേരറിവുകളാണ് ലേഖകന്‍ തന്‍റെ യാത്രകളെ സാക്ഷിനിര്‍ത്തി ഇവിടെ വിവരിക്കുന്നത്. ദൈന്യം നിറഞ്ഞ കാമപ്പേക്കൂത്തുകളുടെ ആഖ്യാനം മാത്രമല്ല; ഗോവയുടെ, ഡക്കാന്‍റെ ചരിത്രവും ഭൂപ്രകൃതിയും ദന്‍ഗര്‍ എന്ന ആട്ടിടയന്മാരുടെ ഗോത്രജീവിതവും സഞ്ചാരപഥങ്ങളും സാമൂഹികജീവിതവുമെല്ലാം നമുക്കീ പുസ്തകത്തില്‍ വായിക്കാം.സംഗീതം,​ നൃത്തം,​ ചിത്രമെഴുത്ത് തുടങ്ങി വിവിധ കലാരൂപങ്ങളുടെ നിപുണതയിലൂടെ ബഹുമാന്യരായ ഒരു ചരിത്രം ദേവദാസികള്‍ക്കുണ്ടായിരുന്നു. പ്രശസ്തരായ പലരും ഇന്നും ദേവദാസി വിഭാഗത്തില്‍നിന്ന് നമുക്കിടയിലുണ്ട്. പക്ഷേ,​ കാലം ഈ വിഭാഗത്തെ ചുരുക്കിച്ചുരുക്കി വെറുംലൈംഗികോപകരണങ്ങള്‍ മാത്രമാക്കി മാറ്റുകയായിരുന്നു. ദൈന്യം നിറഞ്ഞ ഗ്രാമാന്തരീക്ഷങ്ങളില്‍ ഉന്നതരുടെകാമവെറികൾക്ക് ഇരയാവാൻ വിധിക്കപ്പെട്ടവര്‍. ലേഖകന്‍ പറയുന്നു, “ഉയര്‍ന്ന ജാതിക്കാരായ ഭൂവുടമകളുടെ കാമത്തിന് ഇരയായി വിലാപങ്ങളുടെ കുടിലുകളില്‍ ജീവിക്കുന്ന ദളിത് സ്ത്രീകളാണ് ഇന്നത്തെ ഡക്കാന്‍ ദേവദാസികള്‍.”

പുരുഷകേന്ദ്രീകൃതമായ സാമൂഹികവ്യവസ്ഥയുടെ ഇരകളാണ് ഈ ദേവദാസികളില്‍ മഹാഭൂരിപക്ഷവും. അവന്‍റെ സുഖത്തിനുവേണ്ടി അവനുണ്ടാക്കിയ നിയമങ്ങളില്‍, അവന്‍ എഴുതിച്ചേര്‍ത്ത മതാചാരങ്ങളില്‍, അവന്‍ മെനഞ്ഞുണ്ടാക്കിയ അന്ധവിശ്വാസങ്ങളില്‍ തളച്ചിടപ്പെട്ട സ്ത്രീകള്‍. സ്ത്രീകളെന്ന വിഭാഗത്തില്‍ പൂര്‍ണ്ണമാവുന്നില്ല ദാംഭികന്‍റെ കുടിലാസക്തി. അവന്‍ കീഴാളരായ ചില പുരുഷ പ്രജകളിലേയ്ക്കുകൂടി ലമ്പടദംഷ്ട്രകള്‍ നീട്ടുന്നു. വിലാപങ്ങളുടെ ശവശരീരങ്ങള്‍ക്കുമേല്‍ കോരിയൊഴിക്കപ്പെട്ട ആസക്തികള്‍ക്ക് പ്രായപരിഗണനകള്‍ പോലുമില്ലായിരുന്നു. വിശ്വാസത്തിന്‍റെ തിരശ്ശീലയിട്ട് അന്ത:പുരങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടത് കേവലം പത്തുവയസ്സ് പോലും തികയാത്ത പെണ്‍കുരുന്നുകളാണ്.

രതിയെ ആദര്‍ശവത്ക്കരിച്ച് മതാത്മകമായി ഉപയോഗിക്കുന്നത് ഭാരതത്തില്‍ മാത്രമായിരുന്നില്ല, ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ മണ്ണിനും ദൈവങ്ങള്‍ക്കും പ്രകൃതിക്കും വേണ്ടി വൈകൃതമായി തന്നെ രതിയ്ക്ക് മതാവരണം നല്‍കിയിരുന്നു. നിര്‍മ്മിച്ചവന്‍റെ, നിയന്ത്രിക്കുന്നവന്‍റെ താല്പര്യാനുസരണം ആചാരതീവ്രതകളില്‍ ഏറ്റക്കുറച്ചിലുണ്ടായി.

യെല്ലമ്മയാണ് ദേവദാസികളുടെ കുലദേവത,​ ഹരിജനസമുദായത്തിന്റേയും എന്നും പറയാം. അതിന്‍റെ രസകരമായ ഐതീഹ്യവും പുരാണവുമെല്ലാം ലേഖകന്‍ വിവരിക്കുന്നുണ്ട്. ഐശ്വര്യം കാംക്ഷിച്ച് വീട്ടുകാര്‍ യെല്ലമ്മയ്ക്ക് സമര്‍പ്പിക്കുന്ന മനുഷ്യജന്മങ്ങളാണ് ദേവദാസികളാവാന്‍ വിധിക്കപ്പെട്ടവര്‍. ചില ആണ്‍കുരുന്നുകളും ഇങ്ങനെ ദേവീസമക്ഷം അര്‍പ്പിക്കപ്പെടുന്നു. ദേവപ്രീതിക്കുവേണ്ടിയുള്ള മൃഗബലിപോലെ. വ്യത്യാസം ഒന്ന് മാത്രം; മൃഗബലിയില്‍ ജീവനില്ലാത്ത മൃഗയിറച്ചി ഭുജിക്കുമ്പോള്‍ ഇവിടെ പ്രാണനോടെ പിടയ്ക്കുന്ന മനുഷ്യമാംസം പച്ചക്ക് തിന്നുന്നു!

“യെല്ലമ്മയ്ക്ക് സമര്‍പ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ അവളെ ആദ്യമായി പ്രാപിക്കാനുള്ള അവകാശം പുരോഹിതന്മാര്‍ക്കാണ്.  പണ്ടുകാലത്ത് ജന്മിമാര്‍ക്ക് വഴങ്ങി ജീവിച്ചിരുന്നവരാണ് പൂജാരിമാരും. അതിനാല്‍ ദേവദാസി പെണ്‍കുട്ടികളെ ഒരു പരിക്കുമേല്‍ക്കാത്ത പൂക്കളായി ജന്മിമാര്‍ക്ക് സമര്‍പ്പിച്ചാല്‍ പൂജാരിമാര്‍ക്കും ഗുണങ്ങളുണ്ട്.”

ക്ഷേത്രവേശ്യകളും വെപ്പാട്ടികളും മാത്രമല്ല അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളും നരകസമാനമായ ജീവിതം നയിക്കേണ്ടവരാണ് എന്നതാണ് ആചാരം. വളരെ ചെറുപ്പത്തിലേ കാമകലകള്‍ അവളെ പഠിപ്പിക്കാന്‍ തുടങ്ങും. എന്ന് പറഞ്ഞാല്‍ അവളെ തേടിവരുന്ന പുരുഷന്മാരെ പരമാവധി സന്തോഷിപ്പിക്കാനുള്ള പരിശീലനമുറകള്‍! സ്വന്തം ഭാര്യമാര്‍ക്ക് താനില്ലാത്തനേരത്ത് പരപുരുഷബന്ധം ഇല്ലാതിരിക്കാന്‍ വീടിനകത്ത് ‘ചാരിത്ര്യപ്പട്ട’ ധരിപ്പിച്ചിരുത്തി വെപ്പാട്ടികളെ തേടി പോവുമായിരുന്ന ഭര്‍ത്താക്കന്മാര്‍ പക്ഷേ ഭാരതത്തിന്‍റെ ചരിത്രസമ്പാദ്യമല്ല, പുരാതന പാശ്ചാത്യരാജ്യങ്ങളുടേതാണ്.

വൃദ്ധദേവദാസികള്‍ കരളലിയിപ്പിക്കുന്ന കാഴ്ചയാണെന്ന് എഴുത്തുകാരന്‍ പറയുന്നു. ജീവിതത്തിന്‍റെ നല്ലകാലം വെപ്പാട്ടികളും ഗ്രാമവേശ്യകളുമായി ജീവിച്ചവര്‍ വാര്‍ദ്ധക്യത്തില്‍ കരിമ്പിന്‍ ചണ്ടിപോലെ യെല്ലമ്മക്ഷേത്രങ്ങളുടെ പരിസരത്ത് നട ​തള്ളപ്പെടുന്നു. ഭിക്ഷയാചിച്ച്, വയര്‍
​ ​മുറുക്കിയുടുത്തുള്ള ജീവിതം അവര്‍ക്കെന്നേ പരിചിതമാണ്. വിശന്നൊട്ടിയ സ്വന്തം വയറിനെ അവഗണിച്ച് തേടിവരുന്ന പുരുഷന്മാരുടെ വിശപ്പടക്കി പ്രീതിപ്പെടുത്തുക എന്നതത്രെ പ്രഥമ ദേവദാസീധര്‍മ്മം! ഭക്തിയുടെയും (അന്ധ)വിശ്വാസത്തിന്‍റേയും ഇരകളായിരുന്നിട്ടും ഇത്രയേറെ ദുരിതങ്ങള്‍ അനുഭവിച്ചത് എന്തുകൊണ്ടാണീ ഹ്രസ്വജീവിതത്തിലെന്ന് ചിന്തിക്കാന്‍ പോലും അടിച്ചേൽപ്പിക്കപ്പെട്ട അന്ധവിശ്വാസങ്ങള്‍ അവരെ അധീരരാക്കുന്നു.

ദേവദാസി സമ്പ്രദായം ഒരു സമുദായത്തിന്‍റേയോ മതത്തിന്‍റേയോ ചുമലില്‍ കെട്ടിവെക്കാനാവില്ല. എല്ലാ മതങ്ങളിലും മനുഷ്യനിര്‍മ്മിതമായ ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയുമെല്ലാം ഏറ്റക്കുറച്ചിലോടെ കാമാസക്തരായ പുരുഷന്‍റെ കളിപ്പാട്ടമാവാന്‍ വിധിക്കപ്പെട്ട ദേവദാസീസമൂഹം സൃഷ്ടിക്കപ്പെട്ടിരുന്നു.​ പിന്നീടത് പലഘട്ടങ്ങളിലായി തുടച്ച് നീക്കപ്പെട്ടുവെങ്കിലും ഒളിഞ്ഞും തെളിഞ്ഞും പലയിടത്തും നിലനില്‍ക്കുന്നുമുണ്ട്.
മാറിയ കാലഘട്ടവും സര്‍ക്കാരിന്‍റെ വിലക്കും സാമൂഹിക പരിഷ്കരണവും ബോധവത്ക്കരണവുമെല്ലാം ഇന്ന് ഈ അവസ്ഥകള്‍ക്ക് ഒരുപാട് മാറ്റമേകിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ദേവദാസീസമ്പ്രദായം തീര്‍ത്തും ഇല്ലാതായിരിക്കുന്നു. പക്ഷേ പലയിടങ്ങളിലും ഇന്നും ഈ കെട്ടുകളെ പൂര്‍ണ്ണമായി പൊട്ടിച്ചെറിയാന്‍ അടിയുറച്ചുപോയ മിഥ്യാവിശ്വാസങ്ങള്‍ പലരേയും അനുവദിക്കുന്നില്ല. തീര്‍ത്തും വൃത്തിഹീനമായ,​ ദീനം പിടിച്ച ചേരികളില്‍ എയ്ഡ്സിന്‍റെ നിഴലില്‍ ജീവിക്കുന്ന അനേകം ദേവദാസീ കുടുംബങ്ങള്‍ ഇതിന് ഉദാഹരണമായി ലേഖകന്‍ എടുത്തുകാട്ടുന്നു. ഇവരുടെ പുനരധിവാസവും തൊഴില്ലായ്മയും പല പുനരധിവാസ സംഘടനകളും അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം കൂടിയാണ്.

ഗോവയുടെ സംസ്കാരത്തിലൂടേയും സാമൂഹികചുറ്റുപാടുകളിലൂടേയും പ്രകൃതിയിലൂടെയുമെല്ലാം ലേഖകന്‍ വിശദമായി കടന്നുപോവുന്നുണ്ട്. ഒരു ജനതയുടെ സംസ്കാരം ഉരുത്തിരിഞ്ഞുവരുന്നത് എങ്ങിനെയാണെന്ന് ഗോവന്‍ യാത്രാവിവരണത്തില്‍ വ്യക്തമായി വായിച്ചറിയാം. ദളിത് സമൂഹത്തിലൂടെയും ദന്‍ഗറുകളുടെ ഗ്രാമീണത ഇറ്റുവീഴുന്ന പീഠഭൂമികളിലൂടെയുമെല്ലാമുള്ള യാത്ര പുസ്തകത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത് അതിമനോഹാരിതയോടെയാണ്.

ഇനിയുമുണ്ട് ഏറെ, വിഷയങ്ങളുടെ ആഴക്കൂടുതലാല്‍ പറയാതെ മാറ്റിവെച്ചവ.
​​ഒരുപാട് വേദനിച്ച് പൊള്ളുമ്പോള്‍, ആ നീറ്റലില്‍ വെന്തുരുകാനാണൊ എന്നറിയില്ല, ചില വേദനകളെ നമ്മള്‍ വീണ്ടും ആഗ്രഹിക്കും. അതുപോലെയാണ് ഈ പുസ്തകവായന. ആദ്യപകുതി പൊള്ളിയടര്‍ത്തുന്നുണ്ട് മനസ്സ്. എന്നാലും വീണ്ടും വീണ്ടും വായിക്കാതിരിക്കാനാവുന്നില്ല. ദേവദാസി ജീവിതങ്ങളെ വരികളേകുന്ന അകക്കണ്ണോടെ കാണാതിരിക്കാനാവുന്നില്ല.

പി. സുരേന്ദ്രന്‍റെ ‘ദേവദാസിത്തെരുവുകളിലൂടെ’ എല്ലാവരും വാങ്ങിത്തന്നെ വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ​കാരണം,​ ഈ പുസ്തകത്തിലൂടെ കിട്ടുന്ന വരുമാനം നീക്കിവയ്ക്കപ്പെട്ടിരിക്കുന്നത് ദേവദാസസ്ത്രീകള്‍ക്കുവേണ്ടിയുള്ള പുനരധിവാസ സംഘടനയായ ‘സ്നേഹ’യ്ക്ക് വേണ്ടിയാണ്. നിസ്സാരമെങ്കിലും ഈ തുക ഒരു നിമിഷത്തേക്കെങ്കിലും അവരുടെ സ്വപ്നങ്ങളെ പൊലിപ്പിക്കുമെങ്കില്‍ അതില്‍പ്പരം പുണ്യമുണ്ടോ.

വിദ്യാഭ്യാസവും സാമൂഹികാവബോധവും നല്‍കപ്പെടേണ്ടത് സേവകരുടെ പാദങ്ങളില്‍ ചെളിപുരളാനിടവരാത്ത ഇടങ്ങളിലല്ല. ഇങ്ങനെ അന്ധവിശ്വാസങ്ങള്‍ കട്ടപിടിച്ചുകിടക്കുന്ന അബല സമൂഹങ്ങള്‍ക്കിടയിലാവുമ്പോഴേ അതൊരു കൈത്താങ്ങും ലക്ഷ്യപ്രാപ്തിയും രക്ഷാ മാര്‍ഗ്ഗവുമാവുന്നുള്ളൂ.
​​
​​നാളെ, അന്ധവിശ്വാസങ്ങളാല്‍ തന്‍റെ പേരില്‍ ബലിയര്‍പ്പിക്കപ്പെടുന്ന ഭക്തരുടെ തേങ്ങലുകളില്‍ ഉരുകിത്തീരാതെ ശാന്തയായ് വാഴാന്‍ യെല്ലമ്മാ ദേവിക്കാവട്ടെ.

12 comments:

  1. മലയാളകഥയിൽ ശ്രദ്ധേയനായ സുരേന്ദ്രൻമാഷ് നല്ലൊരു സഞ്ചാരി കൂടിയാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് സമൂഹങ്ങളേയും, ജീവിതങ്ങളേയും അപഗ്രഥിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങൾ മാസികകളിൽ പലപ്പോഴായി വായിച്ചിട്ടുണ്ട്. ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പഠിക്കുന്ന അവസരത്തിൽ അദ്ദേഹം നിരന്തരം എഴുതിയിരുന്ന ലേഖനങ്ങൾ താൽപ്പര്യപൂർവ്വം വായിച്ചിട്ടുണ്ട്.അദ്ദേഹം തന്റെ പഠനങ്ങൾ പുസ്തകമായി ഇറക്കിയത് വായിച്ചിട്ടില്ല.....

    തീർച്ചയായും ഈ പുസ്തകം വാങ്ങുകയും, വായിക്കുകയും ചെയ്യും. നല്ലൊരു പുസ്തകത്തിന് നല്ലൊരു അവതാരികയാണ് ഈ ലേഖനം

    ReplyDelete
  2. ആന്ധ്രയിലെ അനക്കാപ്പള്ളി എന്ന സ്ഥലത്ത് പെണ്‍കുട്ടികള്‍ ദേവദാസികളായി മാറ്റപ്പെടുന്ന ഒരു അനുഷ്ഠാനരാത്രിയില്‍ ഞങ്ങള്‍ കുറെ യുവാക്കള്‍ തെലുങ്കുസുഹൃത്തുക്കളുടെ ക്ഷണപ്രകാരം പോയിരുന്നു. അന്നത്തെ വയസ്സില്‍ അത് ആസ്വദിച്ച് കണ്ടുവെങ്കിലും പിന്നെ പക്വത വന്നപ്പോള്‍ ആണ് അതിന്റെ ഗൌരവം മനസ്സിലായത്. അവിടെക്കണ്ട ചില മുഖങ്ങള്‍ ഇപ്പോഴും മനസ്സില്‍ മായാതെയുണ്ട്

    ReplyDelete
  3. ഇതേ വിഷയത്തെകുറിച്ചു അന്വേഷിച്ചപ്പോള്‍ ഈ പുസ്തകത്തെ കുറിച്ചു കേട്ടിരുന്നു.ഇപ്പോള്‍ ഉറപ്പിച്ചു എന്തായാലും വായിക്കണം.

    ReplyDelete
  4. കാലം ഇത്രയോക്കെ പുരോഗമിച്ചിട്ടും ഇത്തരം ആചാരങ്ങള്‍ക്ക് മാറ്റമില്ലല്ലോ ? എന്തായാലും ഈ പുസ്തകത്തിനു പിന്നിലെ ലക്‌ഷ്യം ഒരു മഹത്തായ സല്കര്‍മ്മത്തിനാണ് എന്നറിഞ്ഞതില്‍ സന്തോഷം . എല്ലാവരും വായിക്കട്ടെ !! നന്ദി ഈ പരിചയപ്പെടുത്തലിന് .

    ReplyDelete
  5. പി.സുരേന്ദ്രനെ വായിച്ചിട്ടില്ല.
    പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന പരിചയപ്പെടുത്തല്‍.

    ReplyDelete
  6. പരിചയപ്പെടുത്തല്‍ നന്നായി.

    ReplyDelete
  7. വായിക്കാതെ തന്നെ പുസ്തകത്തെ അടുത്തറിയാന്‍ കഴിഞ്ഞു.

    ReplyDelete
  8. എഴുതുന്നതിനു വേണ്ടി ഈ വിഷയത്തിൽ മുൻപേ തന്നെ കുറച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. പക്ഷേ അതെല്ലാം ഇന്റർനെറ്റിനെ ആശ്രയിച്ചുകൊണ്ടുള്ളതായിരുന്നു. സുരേന്ദ്രൻ മാഷ് ഈ വിഷയത്തിൽ പുസ്തകം എഴുതിയിട്ടുണ്ട് എന്നറിയുന്നത് ഇപ്പോഴാണ്. നല്ല പരിചയപ്പെടുത്തൽ. വാങ്ങിക്കാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റിലേക്ക് ഒന്നുകൂടി.

    ReplyDelete

  9. രതിയെ ആദര്‍ശവത്ക്കരിച്ച് മതാത്മകമായി
    ഉപയോഗിക്കുന്നത് ഭാരതത്തില്‍ മാത്രമായിരുന്നില്ല,
    ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ മണ്ണിനും ദൈവങ്ങള്‍ക്കും
    പ്രകൃതിക്കും വേണ്ടി വൈകൃതമായി തന്നെ രതിയ്ക്ക് മതാവരണം
    നല്‍കിയിരുന്നു. നിര്‍മ്മിച്ചവന്‍റെ, നിയന്ത്രിക്കുന്നവന്‍റെ താല്പര്യാനുസരണം
    ആചാരതീവ്രതകളില്‍ ഏറ്റക്കുറച്ചിലുണ്ടായി. ..”

    ഈ ബുക്കിനെ ഇത് വായ്ച്ചപ്പോൾ
    ഞാൻ ,വായിക്കാൻ ബുക്ക്മാർക്ക് ചെയ്തൂട്ടാ..

    ReplyDelete
  10. ഇലഞ്ഞിപ്പൂവിന്റെ അവലോകനം എന്നും അസൂയാര്‍ഹമാണ്. വായിക്കാതെ തന്നെ ദേവദാസികളൂടെ വിധേയമാക്കപ്പെട്ട പൊള്ളുന്ന ജീവിതം മുന്നിലേക്കെത്തി. വായിക്കണം.

    ReplyDelete
  11. ഒരു പ്രസിദ്ധീകരണം തന്നെ നിസ്സഹായരായ ഒരു കൂട്ടം സമൂഹങ്ങള്‍ക്ക്
    വേണ്ടി വിപണനദ്രവ്യം മാറ്റിവെയ്ക്കുക എന്നത് ഒരു മഹത്തായ കര്‍മ്മം
    തന്നെയാണ്..
    ഈ പുസ്തകം പരിചയപ്പെടുത്തിയതിന് അഭിവാദ്യങ്ങള്‍..!!

    ReplyDelete
  12. തുമ്പിയുടെ അഭിപ്രായം പങ്കുവെക്കുന്നു.

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!