Tuesday, February 28, 2012

കാഴ്ച്ചാന്തരങ്ങള്‍



ശക്തമായ് പെയ്യുന്ന മഴ മുന്നിലെ കാഴ്ചകളെ മറയ്ക്കുന്നുവെന്ന് ഡ്രൈവിങ്ങിനിടെ പ്രസാദ് പരാതിപ്പെട്ടപ്പോള്‍ കാറിനു പിന്നിലൊളിക്കുന്ന കണ്ടുമതിവരാത്ത വഴിയോരക്കാഴ്ച്ചകളെ കുറിച്ച് വ്യാകുലപ്പെട്ടിരുന്നിരുന്ന ആതിര ഓര്‍ത്തത് കാഴ്ചപ്പാടുകളുടെ അന്തരത്തെ കുറിച്ചായിരുന്നു. കണ്ടുമതിവരാത്ത മഴയും വഴിയോരകാഴ്ചകളും തന്‍റെ ദു:ഖമാവുമ്പോള്‍ പ്രയാണത്തിന് വിഘ്നമാവുന്ന മഴയോട് അരിശംപൂണ്ട പരിഭവം പ്രസാദിന്.. കാലം കളിക്കുന്ന ഇന്ദ്രജാലമാണ് കാഴ്ചകളെന്ന് തോന്നാറുണ്ട്.. കാണുന്ന കാഴ്ചകള്‍ പലപ്പോഴും കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നു. കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍ കണ്ടിരിക്കാന്‍ വിധിക്കപ്പെട്ട നിസ്സഹായര് മനുഷ്യര്..






അവധിക്ക് നാട്ടിലേക്ക് വരുമ്പോഴേ നിശ്ചയിച്ചതാണ് ഇത്തവണ എത്ര തിരക്കായാലും ദൂരമേറെയെങ്കിലും മുത്തശ്ശിയെ കാണാന്‍ തറവാട്ടില്‍ പോവണമെന്ന്.. അമ്മയുടെ ഫോണ്‍സംസാരങ്ങളിലെല്ലാം കഴിഞ്ഞ ഒരുവര്‍ഷമായി നിറഞ്ഞു നിന്നത് മുത്തശ്ശീടെ ഓര്‍മ്മക്കുറവുകളും അസുഖങ്ങളുമായിരുന്നു.പോവാനൊരുങ്ങിയപ്പോള്‍ കുട്ടികള്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറി.. അല്ലെങ്കിലും അവര്‍ക്ക് കാണാനിഷ്ടമുള്ളതൊന്നും ആ  ഗ്രാമത്തിലില്ലല്ലൊ. നിഷ്കളങ്കതയുടെ നിറകാഴ്ചകളായ ഗ്രാമഭംഗിയും പച്ചപ്പും കാടും പടലവും തോടും പാടവുമൊന്നും ആകര്‍ഷകമായി തോന്നുന്നില്ലെങ്കില്‍ പിന്നെ..! ഈ പടര്‍ന്നു പന്തലിച്ച ജീവിതത്തിന്‍റെ തായ് വേരായ ഒരു മുത്തശ്ശി അവിടെ ഓര്‍മ്മകള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയിലെ ഇടനാഴികയില്‍ ഉഴലുന്നതും അവരെ അലട്ടുന്നില്ലെന്നത് ആതിരയെ തെല്ലൊന്ന് അസ്വസ്ഥയാക്കി..







മഴയുടെ ശക്തി  കുറഞ്ഞിട്ടുണ്ട്. തന്നെ ഓര്‍മ്മകളുടെ ലോകത്ത് തനിച്ചാക്കി  പ്രസാദ് ഗസലുകളില്‍ ഒതുങ്ങികൂടി ഡ്രൈവ് ചെയ്യുകയാണ്.. അദ്ദേഹത്തിനറിയാം തനിക്ക് ഈ യാത്രയും കാഴ്ചകളും  സമ്മാനിക്കുന്ന ഓര്‍മ്മകളുടെ പറുദീസ... ജനിച്ചതും കൌമാരംവരെ വളര്‍ന്നതും അമ്മത്തറവാട്ടിലാണ്. ആതിര ഏറെ ഇഷ്ടപ്പെടുന്നിടം.  അവിടെനിന്നും അഛന്‍റെ ജോലിസ്ഥലമായ ടൌണിലേക്കുള്ള പറിച്ചുനടല്‍ ഇന്നും മനസ്സിന് നൊമ്പരമേകുന്നു. ഗ്രാമത്തിന്‍റെ ഓരോ കാഴ്ചകളും തനിക്ക് ഓര്മ്മകളുടെ നിറയൂട്ടാണ്.



മഴ, വരുവാനിരിക്കുന്ന പേമാരിയുടെ മുന്നോടിപോലെ പെയ്ത്തവസാനിപ്പിച്ച് ശാന്തമായി. തറവാട്ടിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോഴേ മാറ്റങ്ങളനഭുവപ്പെട്ടു. മുന്‍പ് ഈ വഴിയുടെ ഇരുവശവും നിറയെ ഇടതൂര്‍ന്നമരങ്ങളും പൊന്തക്കാടും കൊണ്ട് നിറഞ്ഞിരുന്നു..നേരമിരുട്ടിയാല്‍ ആരുമീ വഴി നടക്കാന്‍ മടിയ്ക്കും..ഇന്നിപ്പോള്‍ റോഡ് വീതികൂട്ടി ടാര്‍ചെയ്തിരിക്കുന്നു.. കാടെല്ലാം വെട്ടിത്തെളിയിച്ച് മതില്‍ കെട്ടി തിരിച്ചിരിക്കുന്നു.. തറവാടിന്‍റെ പടിപ്പുര അകലെനിന്നേ കാണാം.പക്ഷേ ഒരു ഗെയ്റ്റിന്‍റെ സ്ഥാനത്ത് രണ്ട് ഗെയ്റ്റുകള്.പടിപ്പുരയും കയ്യാലയുമെല്ലാം ചേര്‍ന്ന ആ പ്രൌഢഗംഭീരമായ തറവാടിന്‍റെ സ്ഥാനത്ത് രണ്ട് കോണ്‍ക്രീറ്റ് സൌധങ്ങള്‍ മതില്‍കെട്ടി തിരിച്ചിരിക്കുന്നു, സ്വാര്‍ത്ഥതയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ട മനുഷ്യമനസ്സുകളുടെ നേര്‍കാഴ്ച. അമ്മാവന്മാരുടെ വഴക്കും,, മുത്തശ്ശിയെ ഗൌനിക്കാതെ വീടും തൊടിയും പകുത്ത് പങ്കിട്ടെടുത്തതുമെല്ലാം അമ്മയിലൂടെ കേട്ടറിഞ്ഞിരുന്നു.കാലം തീര്‍ക്കുന്ന ചില അനിവാര്യമായ വിള്ളലുകള്‍..!!



സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്ന അമ്മാവനേയും അമ്മായിയേയും കടന്ന് കണ്ണുകള്‍ മുത്തശ്ശിയെ പരതുന്നത് കണ്ടിട്ടാവണം  വിശേഷങ്ങളിലേക്ക് കടക്കുന്നതിനു മുന്‍പേ അമ്മായി മുത്തശ്ശിയുടെ അരികിലേക്ക് കൊണ്ട്പോയത്. പണ്ട് സ്കൂള്‍ വിട്ടുവരുന്ന തന്നേയും നോക്കി കയ്യാലപ്പടിയില്‍ കാത്തിരിക്കുന്ന മുത്തശ്ശിയാണപ്പോള്‍ ആതിരയുടെ മനസ്സിലേക്കോടിവന്നത്. അവിടെയിരുന്ന്തന്നെ അന്നത്തെ സ്കൂള്‍വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞേ വീട്ടിലേക്ക് കയറൂ.കുന്നിന്‍ ചെരുവിലെ ഞാവല്‍ പഴങ്ങള്‍ പഴുത്തതും തോട്ടുവക്കിലെ കൈതപൂത്തതും സ്കൂളിന്‍റെ പിറകുവശത്തെ വെള്ളച്ചാലിലെ വരാല്‍ മീനിനെ പിടിക്കാന്‍ തോര്‍ത്തുമുണ്ടുമായ് വന്ന കൂട്ടുകാരും..പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുണ്ടാവും.

കിടപ്പുമുറിയുടെ ഒഴിഞ്ഞ കോണില്‍ ഇരുട്ടിനോട് സംസാരിച്ചുകൊണ്ടതാ  മുത്തശ്ശി.നിറം മങ്ങിയ വെള്ളവസ്ത്രത്തിനുള്ളില്‍ ക്ഷീണിച്ച് എല്ലും തോലുമായ  രൂപം.. ലൈറ്റിട്ടപ്പോള്‍ കൈകൊണ്ട് കണ്ണുകള്‍ മറച്ച് തീ, തീ എന്നും പറഞ്ഞ് മുത്തശ്ശി അസ്വസ്ഥയായി.. മുത്തശ്ശീന്ന് വിളിച്ചപ്പോഴും ശ്രദ്ധിക്കാതെ മറ്റേതൊ ലോകത്തോട് സംസാരിക്കുകയാണ് . പറയുന്നതൊന്നും വ്യക്തമല്ല..യാതൊരു ബന്ധവുമില്ലാത്ത എന്തൊക്കെയൊ ചുമരുകളോടും കട്ടിലിനോടും കതകിനോടുമെല്ലാം സംസാരിച്ചുകൊണ്ടേ ഇരിക്കുന്നു,മനുഷ്യരോടെന്ന പോലെ. ഇടക്കിടെ വിശക്കുന്നു, എനിക്ക് വിശക്കുന്നു എന്ന് പറയുന്നുണ്ട്. പെയ്തുതോര്ന്നൊരു മഴയുടെ അവശിഷ്ടങ്ങള്‍ പോലെ ഞങ്ങളെയെല്ലാം ഇന്നില്‍ ഉപേക്ഷിച്ചുകൊണ്ട് മറവിരോഗത്തിന്‍റെ ഓര്‍മ്മകളിലൂടെ ബാല്യത്തിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന മുത്തശ്ശിയുടെ അരികിലിരിക്കുമ്പോള്‍  ജനല്പാളികള്‍ക്കപ്പുറം മഴക്കാറ് നിറഞ്ഞ ആകാശം പെയ്യാന്‍ ഇരുളടഞ്ഞ് നില്‍ക്കുന്നത് കാണാം.

ഈയൊരവസ്ഥയില്‍ മുത്തശ്ശിയെ കാണേണ്ടിയിരുന്നില്ല എന്ന് തോന്നി. മനസ്സിലൊരു മുത്തശ്ശിയുണ്ടായിരുന്നു, അണിഞ്ഞിരിക്കുന്ന തൂവെള്ള വസ്ത്രം പോലെ പ്രകാശിക്കുന്ന ചിരിയുള്ള, സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന, വാത്സല്ല്യത്തിന്‍റെ നിറകുടമായ മുത്തശ്ശി ഈ തറവാടിന്‍റെ നാഡീമിടിപ്പായിരുന്നു. മുത്തശ്ശനുള്ളപ്പോഴേ വീട്ടിലെ അകംകാര്യങ്ങളെല്ലാം കാര്യാപ്രാപ്തിയോടെ കൊണ്ടുനടന്നിരുന്നത് മുത്തശ്ശിയാണ്. ഭര്‍ത്താവിനേയും അദ്ദേഹത്തിന്‍റെ കാലശേഷം ആണ്മക്കളേയും നിശബ്ദം അനുസരിക്കുക എന്നൊരു വിധേയത്വ മനോഭാവമായിരുന്നു മുത്തശ്ശിയുടേത്. അതെത്ര പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ള സംഗതിയാണെങ്കിലുംശരി, എതിര്‍ക്കില്ല. പിന്നീടെപ്പോഴൊ മുത്തശ്ശിയില്‍ ഓര്മ്മക്കുറവും പെരുമാറ്റത്തില്‍ വളരെ അപൂര്‍വ്വമായി അസ്വാഭാവികതകളും കണ്ടു തുടങ്ങി. മക്കളുടെ പേരുകള്‍ വരെ ചില സമയങ്ങളില്‍ പറയാന്‍ കഴിയാതിരിക്കുക, പ്രധാനപ്പെട്ടവയെന്തെങ്കിലും സൂക്ഷിച്ചുവെച്ച സ്ഥലം മറക്കുക തുടങ്ങിയ സ്വാഭാവിക ഓര്‍മ്മത്തെറ്റുകളിലൂടെയായിരുന്നു തുടക്കം.കാലം വരുത്തിയ പലമാറ്റങ്ങളും ഉള്‍കൊള്ളാന്‍ നിരക്ഷരയായ, തറവാടിന്‍റെ മതില്‍കെട്ടിനുള്ളില്‍ ജീവിതം തളച്ചിടേണ്ടിവന്ന മുത്തശ്ശിക്ക്  കുറേ സമരസപ്പെടേണ്ടി വന്നിരുന്നു.

പിന്നീട് ഓര്‍മ്മകുറവുകള്‍ കൂടി കൂടി താന്‍ ഭക്ഷണം കഴിച്ചോ എന്ന് വരെ മുത്തശ്ശിക്ക് ഓര്ക്കാന്‍ കഴിയാതെയായി, സ്വന്തം മക്കളെ തിരിച്ചറിയാന്‍ വയ്യ,വലിയ പുരോഗമനങ്ങള്‍ ഉള്‍കൊള്ളാനും.. റ്റിവി , ഫോണ്‍ , ഫ്രിഡ്ജ്, ഫ്ളാറ്റ് ജീവിതം എല്ലാം മുത്തശ്ശിയുടെ സാമാന്യബുദ്ധിക്കപ്പുറമായിരുന്നു.. അതുകൊണ്ട്തന്നെയാണ് തറവാട്ടില്‍ ടിവി വാങ്ങിയ ആദ്യകാലങ്ങളില്‍  സിനിമയില്‍ തീ പടരുന്നതുകണ്ടപ്പോള്‍ മുത്തശ്ശി ഉറക്കെ നിലവിളിച്ച് ആളെ കൂട്ടാന്‍ ശ്രമിച്ചതും, റ്റി വിയിലെ കഥാപാത്രങ്ങള്‍ വീട്ടില്‍ വന്ന അതിഥികളാണെന്ന് കരുതി ചായ കൊടുക്കാന്‍ അടുക്കളക്കാരിയെ നിര്‍ബന്ധിച്ചതും, വീട്ടിലേക്കുള്ള പച്ചക്കറികള്‍ വാങ്ങിക്കുവാന്‍ പത്ത് പൈസ മാത്രം കൊടുത്തുവിട്ടതുമെല്ലാം.മക്കളുടെ വഴക്കും തറവാട് പൊളിക്കലുമെല്ലാം ആ പഴമനസ്സിന്‍ താങ്ങാവുന്നതിലധികമായിരുന്നു. മുത്തശ്ശിയുടെ മനസ്സ് പഴയ കാലങ്ങളില്‍ നിന്നും മുന്നോട്ട് നടക്കാന്‍ വിസ്സമ്മതിച്ചതോടെ  ഓര്‍മ്മമണ്ഡലങ്ങളെ അത്ഷിമേഴ്സെന്ന ഭീകരന്‍ കാര്‍ന്നു തിന്നുകയായിരുന്നു .യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മുത്തശ്ശി രോഗത്തിന്‍റെ ആഴങ്ങളിലൊളിക്കാന്‍ ശ്രമിച്ചു.മറവിയുടെ പുകമറയ്ക്കുള്ളില്‍ കണ്ടത് സ്വസ്ഥമായിരിക്കാന്‍ തന്‍റെ ബാല്യകാലവും. ഇപ്പോഴാ മനസ്സില്‍ ഇന്നുകളില്ല, മക്കളോ കൊച്ചുമക്കളോ ഇപ്പോഴത്തെ മുത്തശ്ശിയോ ജീവിതമൊ ഇല്ല,, മുത്തശ്ശിയുടെ ഇന്നലേകളാണവിടെ, കുട്ടിക്കാലവും ജനിച്ചുവളര്‍ന്ന വീടും ചുറ്റുപ്പാടും പരിചയക്കാരും മാത്രം.. ആ ലോകത്താണിപ്പോള്‍ മുത്തശ്ശി.. അവരെയാണ് മുത്തശ്ശി ഞങ്ങളിലോരോര്‍ത്തരിലും കാണുന്നത്..  അവരോടാണ് ഞങ്ങളോടെന്ന പോലെ സംസാരിക്കുന്നത്..

മുത്തശ്ശി പറഞ്ഞുതന്നിരുന്ന കഥകള്‍ കേട്ട്കൊണ്ട് തെക്കിനിയില്‍ ആ ചൂട്പറ്റികിടന്നിരുന്നതും പുലര്‍ച്ചേ വിളിച്ചുണര്‍ത്തി മുല്ലപ്പൂവും ഇലഞ്ഞിപ്പൂവും പെറുക്കാന്‍ കൂട്ട് വന്നിരുന്നതുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.. മുത്തശ്ശിക്കെപ്പോഴും കൈതപ്പൂവിന്‍റെ മണമായിരുന്നു,മുത്തശ്ശി വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന മരപ്പെട്ടിക്കുമതേ. ഹൃദ്യമായ കൈതപ്പൂ വാസന ഇപ്പോഴും ഓര്‍മ്മകളില്‍ വിരുന്നെത്താറുണ്ട്.. തിരിച്ചുപോവേണ്ടേ എന്ന പ്രസാദിന്‍റെ ചോദ്യമാണ് ആതിരയെ ഉണര്‍ത്തിയത്..അപ്പോഴും മുത്തശ്ശി ഇരുട്ടിനോട് സംസാരിക്കുകയാണ്.മഴ പെയ്യാനൊരുങ്ങി നില്‍ക്കുന്നു, തണുത്ത കാറ്റും . മുത്തശ്ശിയെ കെട്ടിപ്പിടിച്ച് യാത്രപറയുമ്പോള്‍ കണ്ണുകള്‍ പെയ്തിറങ്ങി.. നിറം മങ്ങിയ ആ കണ്ണാഴങ്ങളില്‍  കാണാനായത് നിറഞ്ഞാടിയൊരു ജീവിതത്തിന്‍റെ ഒഴിഞ്ഞ വേദികയായിരുന്നു.

യാത്രപറഞ്ഞ് കാറില് കയറുമ്പോള്‍ ഒരു സാന്ത്വനം പോലെ ചാറ്റല്‍മഴ. തറവാട്ടിലേക്ക് യാത്രതിരിക്കുമ്പോഴുണ്ടായിരുന്ന സന്തോഷവും ഉത്സാഹവുമെല്ലാം തന്നിലസ്തമിച്ചിരിക്കുന്നു. കാറിലിരുന്ന് മയങ്ങി പോയതറിഞ്ഞില്ല, തനിക്ക് ചുറ്റും കമ്പ്യൂട്ടറ് ഭാഷയില്‍ ആര്പ്പ് വിളിക്കുന്ന മക്കളും, ആയിരങ്ങള്‍ കൂലി കിട്ടാന്‍ പണസഞ്ചി കൊത്തിവലിക്കുന്ന വീട്ടുവേലക്കാരും, പകല്‍ വെളിച്ചത്തില്‍ കണ്മുന്‍പിലിട്ട് പെണ്മക്കളെ പീഡിപ്പിക്കുന്ന അഛന്മാരും, മകളെ വിറ്റ് കിട്ടിയ കാശുകൊണ്ട് മുഖം മിനുക്കാന്‍ പോകുന്ന അമ്മമാരും, വിദ്യാര്ത്ഥികള്‍ പരസ്പ്പരം മുറിവേല്പ്പിച്ച് രക്തം കുടിക്കുമ്പോള്‍ രക്തത്തിനായ് കൈക്കുമ്പിള് നീട്ടുന്ന അദ്ധ്യാപകരും അത്ഷിമേഴ്സിന്‍റെ മുഖമണിഞ്ഞ് ആര്‍ത്തലയ്ക്കുന്ന കാഴ്ചയിലാണ് ആതിര ഞെട്ടിയുണര്‍ന്നത്.. ഇന്നിന്‍റെ വരമ്പില്‍നിന്നും ഓര്‍മ്മകളുടെ ഗര്‍ത്തത്തിലേക്ക് ആ മുഖംമൂടികള്‍ തന്നെ തള്ളിയിടുമെന്ന് ഭയന്നിട്ടെന്നപോലെ ആതിര പ്രസാദിന്‍റെ കൈകളില്‍ മുറുകെ പിടിച്ചു.. മുന്നിലേക്കുള്ളവഴി കാണാനാവാത്ത വിധം മഴ ആര്‍ത്തുപെയ്യുമ്പോഴും ആതിര കാറിനുള്ളില് വിയര്‍ത്തൊഴുകുകയായിരുന്നു...!!












Tuesday, February 14, 2012

വ്യര്‍ത്ഥം

നീ കാര്‍ക്കിച്ചുതുപ്പിയ രണ്ടിറ്റ്  
കൊഴുത്ത കഫത്തിനായ് 
പരസ്പ്പരം രക്തം ചീന്തുന്ന
നിന്നുറ്റവര്‍ ചവിട്ടിയരച്ച
രണാങ്കണത്തില്‍ നിന്നാണ്
അനാഥത്വത്തിന്‍ പുഴുവരിക്കുന്ന
നിന്‍ കരളെനിക്ക് കിട്ടിയത്..

അവകാശങ്ങളുടെ ആര്‍ത്തലപ്പുമായ്
സ്വാര്‍ത്ഥതയുടെ നിഴല് നൃത്തമാടുന്ന
നെറികെട്ട  ആശ്രിതരാല്‍
ചവിട്ടിയരക്കപ്പെട്ട പ്രാണനില്‍
അപ്പോഴും മരണം കാത്ത്
കിടപ്പായിരുന്നു പാവം കരള്..., 
വ്യര്‍ത്ഥജന്മത്തിന്‍ കണ്ണുനീരൊലിപ്പിച്ച്..

അഴുകിയ  കരള്‍ തുടച്ചുമിനുക്കി 
അഴകേകാനെനിക്ക് ഭയമാണ്,
ചന്തമേറിയാല് അവരതും
കരളില്ലാത്തൊരുവന്
കശക്കിയെറിഞ്ഞ് രസിക്കാന്‍
ചന്തയിലെത്തിച്ച് വിലപേശും..

വേണ്ട, നിനക്കുചിതമീ മരണം..
ജീവിതം മുഴുവന്‍ ഉറ്റവര്‍ക്കായ് 
സ്നേഹം ഉരുക്കിയ കരളിന്
ഉറ്റവരുടെ ചവിട്ടേറ്റൊരു മരണം,
ഹാ..!! എത്ര മനോഹരം ജീവിതം,
അതോ മരണമോ....!!