Showing posts with label ഓര്‍മ്മകളില്‍. Show all posts
Showing posts with label ഓര്‍മ്മകളില്‍. Show all posts

Thursday, April 9, 2015

മൃതിയുടെ നിശ്ശൂന്യയിടങ്ങള്‍

ഒരു ഉള്‍ക്കിടിലത്തോടെ മാത്രം ഉള്‍ക്കൊള്ളാനാവുന്ന വാക്കാണ് മരണം. അല്ലെന്ന് വാദിക്കുമായിരിക്കാം. ഭയമില്ലെന്ന് നടിക്കുമ്പോഴും മറ്റേതൊരു വാക്കിനേയും സ്വീകരിക്കുന്ന ലാഘവത്തോടെ മൃത്യുവിനെ കേള്‍ക്കുവാന്‍ മനസ്സുകള്‍ മടിക്കുന്നില്ലേ? മരണഭയമെന്ന വികാരത്തെ വിശകലനം ചെയ്യുമ്പോള്‍ തിരിച്ചറിയാനാവും ഭയക്കുന്നത് സ്വയം ഇല്ലാതാവുന്നതിനേക്കാള്‍ ചുറ്റുമുള്ള പ്രിയപ്പെട്ടവരുടെ ദേഹവിയോഗങ്ങളെയാണ്. ഇത്തിരിയോര്‍മ്മകളെ മാത്രം അവശേഷിപ്പിച്ചുകൊണ്ട് മരണം പ്രിയപ്പെട്ടവരെ കൂടെകൊണ്ടുപോവുമ്പോള്‍ അനുഭവിക്കുന്ന നിസ്സഹായത കുടഞ്ഞെറിയുന്നത് കാത്തുവെച്ച ജീവിതവര്‍ണ്ണങ്ങളെയാണ്. പിന്നീടെത്ര ഛായക്കൂട്ടുകള്‍ ഏതൊക്കെയളവില്‍ കോരിയൊഴിച്ചാലും നിറംമങ്ങിപ്പോവുന്ന നാളേകള്‍. പിച്ചവെയ്ക്കാനൊരു വിരല്‍ത്തുമ്പ്, വാത്സല്യം കാത്തുവെച്ചൊരു മാറിടം, കാതോര്‍ത്ത് കിടക്കാനൊരു ഹൃദയതാളം, വാരിയെടുക്കാനൊരു പാല്പുഞ്ചിരി...;നഷ്ടങ്ങള്‍ക്ക് കടുംനിറങ്ങളാണ്!

തൂവെള്ള തുണിയില്‍ പൊതിഞ്ഞുകെട്ടിയ യാത്രാമൊഴിയായിരുന്നു കൊച്ചുന്നാളില്‍ എനിക്ക് മരണം. ഒരുപാടാളുകള്‍ ഒത്തുകൂടി ഒരാളെ വെള്ളപുതപ്പിച്ച്, എങ്ങോട്ടോ എടുത്തുകൊണ്ടുപോയി യാത്രയാക്കുന്നു. അന്ന് ഗള്‍ഫിലേക്കും മറ്റ് വിദൂരദേശങ്ങളിലേക്കും ആളുകളെ യാത്രയാക്കുന്ന ഒരു തോന്നല്‍ മാത്രമായിരുന്നു മനസ്സില്‍. ഒരു മതില്‍ക്കെട്ടിനപ്പുറമെന്നതുപോലെ, കാണാനാവാത്ത ഒരിടത്ത് അവര്‍ ഇതുപോലെ വീടും ജോലിയുമൊക്കെയായി ജീവിക്കുന്നു എന്നൊരു സങ്കൽപ്പം ഓരോ മരണവും എനിക്ക് തന്നുകൊണ്ടിരുന്നു. മരണത്തിനന്ന് വെള്ളപുതച്ച ഒരു അരൂപമായിരുന്നു മനസ്സില്‍. കാലമൊരിക്കല്‍, ഏറ്റവും നല്ല കൂട്ടുകാരിയായിരുന്ന മുത്തശ്ശിയെ മൃത്യുവിനെറിഞ്ഞ് കൊടുത്തപ്പോഴാണ് എന്‍റെ മനസ്സില്‍ ദ്രംഷ്ടകള്‍ നിറഞ്ഞ ഒരു നരച്ചരൂപം മരണത്തിന് കൈവന്നത്. ഇരുട്ടിലേത് നിമിഷവും എന്‍റെ പ്രിയപ്പെട്ടവര്‍ക്കാര്‍ക്ക് നേരേയുമത് ചാടിവീഴാമെന്ന ഒരു ഭയവും. മഴക്കാറ് മൂടിയ സന്ധ്യാസമയങ്ങളില്‍ പതുങ്ങിവന്ന് കോഴിക്കുഞ്ഞുങ്ങളെ കടിച്ചെടുത്ത് പൊന്തക്കാട്ടിലേക്ക് മറയുന്ന കീരിയെ പോലെ. മരണത്തെ കുറിച്ചുള്ള കൊച്ചുമനസ്സിലെ സംശയങ്ങള്‍ അന്നാരും നിവൃത്തിച്ചിരുന്നുമില്ല. മരണമെന്ന വാക്ക്  മൌനികളാക്കിയതാവാം.

വര്ഷങ്ങള്‍ക്കിപ്പുറം, രഞ്ജുവായിരുന്നു മരണത്തെ കുറിച്ച് അത്രയും അഗാധതയില്‍ എന്നോടാദ്യം സംസാരിക്കുന്നത്, ചിന്തിപ്പിക്കുന്നതും. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് ചാപ്പലിലേക്ക് നീണ്ടുകിടക്കുന്ന നിഴലുകള്‍ മൂടിയ വഴിത്താരയില്‍, നിറയെ കായ്ച്ചുകിടക്കുന്ന ലൂപിക്കാമരത്തിന്‍റെ ചുവട്ടില്‍ എന്നിലേക്ക് ചാഞ്ഞിരുന്ന് അവളിത്രയും ആഴത്തില്‍ സംസാരിക്കുമ്പോള്‍, അതുവരെ ചേര്‍ന്നുനടന്ന കൂട്ടുകാരിയുടെ സ്വരത്തില്‍ തളം കെട്ടിക്കിടന്ന പക്വത ഒട്ടൊരു അപരിചിതത്വത്തോടെ കേട്ടിരിക്കുകയായിരുന്നു ഞാന്‍.

അവള്‍ സദാസമയവും കളിചിരികളുമായി കറങ്ങിനടക്കുന്ന ഒരു വായാടിയായിരുന്നു. ആരേയും സങ്കടപ്പെട്ടിരിക്കാനോ പിണങ്ങാനോ അനുവദിക്കില്ല. അതുകൊണ്ടുതന്നെയാണ് തിരൂരിലെ വീട്ടില്‍ നിന്നും തിരികെയെത്താന്‍ അവധിദിവസങ്ങളും കഴിഞ്ഞ് അവളൊരു ദിവസം വൈകിയാല്‍ പോലും ഹോസ്റ്റലും ക്ലാസ്സുമെല്ലാം മൂകമാവുന്നത്. ഞങ്ങള്‍, കൂട്ടുകാരെല്ലാം നഷ്ടപ്പെട്ടവരെപോലെ ചുറ്റിനും തിരയുന്നത്. ജീവിതം ഉരുക്കിയൊഴിച്ച കറുത്തഹാസ്യങ്ങളാലാണ് അവളീ ചിരിപ്പിക്കുന്നതെന്ന തിരിച്ചറിവിന് ഗ്രീഷ്മങ്ങളൊരുപാട് പിന്നേയും വേണ്ടിവന്നു ഞങ്ങള്‍ക്ക്.

അന്ന് രഞ്ജു പറഞ്ഞതുമുഴുവന്‍ മരണത്തെ കുറിച്ചായിരുന്നു. തന്‍റെ ഏഴാം വയസ്സില്‍ അച്ഛനെ തട്ടിപ്പറിച്ചുകൊണ്ടുപോയ മരണം. ആ കൊച്ചുവീട്ടില്‍ അലതല്ലിയിരുന്ന ഒരുപാട് സന്തോഷങ്ങളെ അന്ന് മരണം കൂടെകൊണ്ടുപോയത്, അതുവരെ അവര്‍ സ്വരുക്കൂട്ടിവെച്ച ഇത്തിരി മോഹങ്ങള്‍ അനാഥമായത്.. ഇപ്പോഴും മരണം മണക്കുന്ന ആ വീടിന്‍റെ അകത്തളങ്ങളെ കുറിച്ച്, ഓരോ കോണിലും അച്ഛന്‍റെ ഓര്‍മ്മകളെ പൂജയ്ക്ക് വെച്ചിരിക്കുന്ന അമ്മമനസ്സിനെ കുറിച്ച്.. ഓര്‍മ്മകള്‍ നീറ്റുമ്പോള്‍ കണ്ണുനീരിനാല്‍ കുതിരുന്ന വിശേഷദിവസങ്ങളെ കുറിച്ച്.. അച്ഛനില്ലാതായതോടെ ഇരുട്ടിലേക്ക്പോലും ഒന്നു തറപ്പിച്ചുനോക്കാന്‍ ഭയപ്പെടുന്ന, ചുരുട്ടിവെക്കപ്പെട്ട തന്‍റെ വ്യക്തിത്വത്തെ കുറിച്ച്.. അകതാരിന്നാഴങ്ങളില്‍ നിന്നും അവള്‍ പറഞ്ഞുകൊണ്ടേയിരുന്നപ്പോള്‍ മൃതിയെ ഞാന്‍ ആദ്യമായി കേള്‍ക്കുന്നതുപോലെ. ഒരു ചെറുക്കാറ്റില്‍ ഞങ്ങള്‍ക്കിടയിലേക്ക് അപ്പോള്‍ പൊഴിഞ്ഞ ലൂപിക്കാപഴങ്ങളും മരണം രുചിച്ചിരുന്നു.

പിന്നീട് മരണമെന്ന വാക്കിന്‍റെ പരപ്പ് ഞാന്‍ അറിഞ്ഞുകൊണ്ടേയിരുന്നു.അപ്രതീക്ഷിത പ്രയാണങ്ങളുളവാക്കുന്ന നടുക്കങ്ങളുടെ പ്രകമ്പനം കേട്ടുകൊണ്ടേയിരുന്നു. മരണം ബാക്കിവെച്ചു പോവുന്ന നിശ്ശൂന്യയിടങ്ങളുടെ വ്യാപ്തി ഉറ്റവരുടെ ശിഷ്ടായുസ്സില്‍ വിഭീതിവടുക്കളായി വിണ്ടുപൊള്ളുന്നത് തളര്‍ച്ചയോടെ കണ്ടുനിന്നിട്ടുണ്ട്. ആ ഒഴിഞ്ഞയിടങ്ങളുടെ വിടവ് നികത്താനാവാതെ ജീവിച്ചു ജീവിച്ച് ഒടുവില്‍ ആയുസ്സിനെ തന്നെ ബലിയറ്പ്പിക്കുന്ന ചില ജന്മങ്ങളുടെ മുഖത്തെ ശാന്തത, ജീവിതം പറഞ്ഞുകൊടുത്ത മൃതിഹ്ലാദമായിരിക്കാം; ഉരുകിയുരുകി തീര്‍ക്കേണ്ടിവന്ന ഒരായുസ്സിന്‍റെ ആത്മാവിനായുള്ള കരുതല്‍.

ഒരൊറ്റ ജീവിതത്തെ പകുത്തെടുത്തത്, ഒരേ പുഴയായി ഒഴുകിയത്, വരണ്ട ഭൂമികയില്‍ നനവായ് തീര്‍ന്നത്, പടര്‍ന്ന് കയറാന്‍ ചില്ലയായ് വളര്‍ന്നത്, തണലായി താഴന്നത്..! ഒരു ദേഹാന്തം അനാഥമാക്കുന്നത് പലരെയാണ്. ക്ഷണേനയുള്ള അന്തര്‍ദ്ധാനം രൂപപ്പെടുത്തുന്ന ശൂന്യയിടങ്ങള്‍ അണയിടുന്നത് പല ജീവിതങ്ങള്‍ക്കാണ്. ദ്രുതഗതിയില്‍ സഞ്ചരിക്കുന്ന കാലം പോലും ഈ വീടകങ്ങളെ ഭയക്കുന്നു. അവിടെ പലപ്പോഴും ജീവിതം നിശ്ചലമാകുന്നു. വസന്തത്തിലും പൂക്കാന്‍ മറന്ന ചില മരങ്ങളെപോലെ അവര്‍...

മൃതിക്കപ്പുറമുള്ള ഒരിടത്തെ കുറിച്ച് മനനം ചെയ്യുക അപ്രാപ്യാമാണ് മനുഷ്യന്, സങ്കൽപ്പങ്ങളല്ലാതെ.മരിച്ചുപോയവര്‍ ആഹ്ലാദചിത്തരാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. എവിടെയോ വായിച്ചു, മരണം ഒരു ഗാഢനിദ്രയിലെന്നപോലെയാണെന്ന്. ആയിരിക്കട്ടെ, നല്ല നല്ല സ്വപ്നങ്ങളില്‍ അവര്‍ക്കുറങ്ങാനാവട്ടെ. അല്ലലുകളും അലട്ടലുകളുമൊഴിഞ്ഞ് ഒരുനാള്‍ എല്ലാവര്‍ക്കുമൊരിടം. അതൊരു ശുഭപ്രതീക്ഷയേകുന്നു. സര്‍വ്വ നഷ്ടതകളേയും ഏറ്റുവാങ്ങുവാനൊരു അത്താണി. സ്വപ്നങ്ങള്‍ നിഷേധിക്കപ്പെട്ട ഈയിടത്തില്‍നിന്ന് രഞ്ജുവും നേരത്തേ നടന്നകന്നത് അതുകൊണ്ടാവാം. മാരകരോഗത്തിന്‍റെ കൈപ്പിടിച്ച് നടന്നകലുമ്പോഴും ജീവിതത്തെ തോൽപ്പിക്കുന്ന ആ ചിരി അവളില്‍ നിറഞ്ഞിരുന്നു.

നിറഞ്ഞുകായ്ക്കാന്‍ വസന്തങ്ങളെ കാത്തിരുന്ന ആ ലൂപിക്കാമരത്തിന്‍റെ തണലില്‍ ഇന്നും അനേകം വിത്തുകള്‍ മുളപൊട്ടുന്നുണ്ടാവാം, ആര്‍ദ്രമായ ഏതോ കനവിലേക്ക് മിഴികളൂന്നി..

Monday, October 31, 2011

കാലം മറിച്ചൊരേട്

ഞങ്ങളുടെ ഗ്രാമത്തില്‍ ഏറ്റവും ഉന്നതങ്ങള്‍ കീഴടക്കിയ വ്യക്തിയാണ് അയ്യപ്പേട്ടന്‍. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഗ്രാമവാസികള്‍ക്കിടയില്‍ അദ്ദേഹത്തിന് മാത്രം അവകാശപ്പെടാവുന്നതാണ്  ജീവിതത്തില്‍ ഇത്രയും ആരോഹണവരോഹണങ്ങള്‍.. ജീവിതത്തിന്‍റെ രണ്ടറ്റങ്ങളിലാണ് അയ്യപ്പേട്ടന്‍റെ ദിനരാത്രങ്ങള്‍.. 

നാട്ടിലെ ഏക തെങ്ങുകയറ്റക്കാരനാണ് അയ്യപ്പേട്ടന്‍. ഒരു സംഘടനയിലും അംഗമല്ലാത്ത, ഒരു അവകാശവാദങ്ങളും ഉന്നയിക്കാത്ത, നാടിന്‍റെ സ്പന്ദനങ്ങളില്‍ അലിഞ്ഞ് ചേര്‍ന്ന് ജീവിക്കുന്ന ഒരുപാവം. നിഷ്കളങ്കമായ ഒരു പുഞ്ചിരിയാണ് സ്ഥായീഭാവം. മുട്ടോളമെത്തുന്ന ഒരു നീളന്‍ ട്രൌസറും അതിനു മുകളില്‍ മുഷിഞ്ഞ്നാറിയ ഒരു ഒറ്റമുണ്ടും , കുപ്പായമിടാതെ തോളിലൊരു മുഷിഞ്ഞ തോര്‍ത്തുമാണ് അയ്യപ്പേട്ടന്‍റെ വേഷം.നാട്ടുകാര്‍ നിര്‍ബന്ധിക്കുമ്പോള്‍ മാത്രം വര്‍ഷത്തില്‍ ഒന്നോ രണ്ടൊ തവണ മുറിക്കുന്ന ഒരിക്കലും ചീകാത്ത മുടിയും താടിയും അയാളെ പൂര്‍ണ്ണനാക്കുന്നു.കല്ല്യാണത്തിനായാലും കള്ള്ഷാപ്പിലേക്കായാലും ഇത് തന്നെ വേഷം.. നെറ്റി ചുളിക്കേണ്ടാ.അയ്യപ്പേട്ടനൊരിക്കലും മാന്യരുടെ പന്തിയിലൊന്നും കയറിയിരുന്നു കൂടെ കഴിക്കില്ല. ഏതെങ്കിലും ഒഴിഞ്ഞ് കോണില്‍ പോയിരുന്ന് എന്തെങ്കിലും വാരിത്തിന്ന് എണീറ്റ് പോരും,അതൊരു മരചുവട്ടില്‍ വെച്ച്കൊടുത്താലും അങ്ങേര്‍ക്ക് പരാതിയില്ല.. മുഖത്തെ പുഞ്ചിരി മായുകയുമില്ല. ഒരു ഭക്ഷണപ്രിയനല്ല , ഈ ലോകത്ത് അയാള്‍ക്കാര്‍ത്തി ചാരായത്തോട് മാത്രം. അതില്ലെങ്കില്‍ അയ്യപ്പേട്ടനില്ല.

നാട്ടിലെ തെങ്ങുകളെല്ലാം അയ്യപ്പേട്ടന് സ്വന്തം. എന്നും രാവിലെ തുടങ്ങുന്ന തെങ്ങുകയറ്റം ഉച്ചവരെ നീളും.അതുകഴിഞ്ഞാല്‍ അപ്പുവേട്ടന്‍റെ ചായക്കടയില്‍ കയറി ഉച്ചയൂണ്. ഉച്ചചൂടില്‍ ആളൊഴിഞ്ഞ കവലയില്‍ ഏതെങ്കിലും പീടികകോലായിലൊരു ഉച്ചമയക്കം. കയറികിടക്കാനൊരു വീടില്ല അയ്യപ്പേട്ടന്, കാത്തിരിക്കാനൊരു കുടുംബവും. ജീവിതം ഈ കടകളുടെ ഒഴിഞ്ഞ വരാന്തകളിലാണ്, പിന്നെ അങ്ങ് ഉയരത്തില്‍ തെങ്ങുകള്‍ക്ക് മീതേയും. കള്ള്ചെത്തലും തെങ്ങ്കയറ്റവുമായി ഉച്ചവരെ ഉന്നതങ്ങളിലും അതുകഴിഞ്ഞാല്‍ ഒരു വിരിപ്പ് പോലുമില്ലാതെ, ഭൂമിയോട് ചേര്‍ന്ന് തറയിലും. അയ്യപ്പേട്ടന്‍ ഓര്‍മ്മവെച്ചനാള്‍ മുതല്‍ ഈ ഗ്രാമക്കവലയ്ക്ക് സ്വന്തം. അനാഥനായ കൊച്ചയ്യപ്പന്‍ അന്ന് തൊട്ടെ ഈ കവലയിലാണ്.. ഗ്രാമം വിട്ട് ഇതുവരെ എവിടേയും പോയിട്ടില്ല. അടുത്ത ടൌണിലേക്ക് പോലും. സ്കൂളങ്കണത്തിലേക്കയാള്‍ കാലെടുത്ത് വെച്ചിട്ടുള്ളത്, തെങ്ങ് കയറാന് പോവുമ്പോഴാണ്.

വിവാഹിതനല്ല അയ്യപ്പേട്ടന്‍. നാട്ടുകാര്‍ പറഞ്ഞുനടക്കുന്നൊരു കഥയുണ്ട്, പണ്ട് പെട്ടികടക്കാരി സരസ്വതിയെ അയ്യപ്പേട്ടനേറെ ഇഷ്ടായിരുന്നത്രെ. അവള്‍ക്കിങ്ങോട്ടും. പക്ഷേ കള്ള് കുടിക്കാത്ത, കുപ്പായമിട്ട് നടക്കുന്ന തുണിവിൽപ്പനക്കാരന്‍  തമിഴനെ കണ്ടപ്പോള്‍ സരസ്വതി പാവം അയ്യപ്പനെ മറന്ന് തമിഴ്നാട്ടിലേക്കയാളുടെ കൂടെ ഒളിച്ചോടിയത്രെ.. അന്നും അയ്യപ്പന്‍റെ മുഖത്തെ ചിരി മാഞ്ഞില്ലെന്ന്, കുടിക്കുന്ന ചാരായത്തിന്‍റെ അളവ് കൂടി. അയ്യപ്പേട്ടന്‍റെ ചിരിയുടെ വികാരം കണ്ടെത്താന്‍ ആര്‍ക്കുമിതുവരെ കഴിഞ്ഞിട്ടില്ല.. ചിലപ്പോ തോന്നും വേദനകള്‍ക്കുമേല്‍ അയാളിട്ടിരിക്കുന്ന പുതപ്പാണതെന്ന്, ചിലപ്പോള്‍ നിസ്സഹായതയുടെ നിര്‍ജ്ജീവത കാണാം ആ ചിരിയില്‍.. മറ്റൊരിക്കല്‍ ആ ചിരി സമ്മാനിക്കുക ജീവിതത്തെ ജീവിതമായി മാത്രം കാണാനുള്ള അയാളുടെ ചങ്കൂറ്റമാണ്. അന്നന്ന് അധ്വാനിക്കുന്നത് കൊണ്ട് കള്ള് കുടിക്കുക സ്വയം മറക്കുക എന്നതിനപ്പുറം അയാള്‍ക്ക് സ്വപ്നങ്ങളുണ്ടാവില്ലേ.. ഇതുവരെ ഉത്തരം കണ്ടെത്താനാവാത്ത ഒരു സംശയം.
നാല് തെങ്ങെങ്കിലും സ്വന്തമായുള്ള നാട്ടുകാര്‍ മുഴുവന്‍ അയ്യപ്പേട്ടന് മുതലാളിമാരാണ്.. കവലയില്‍ എവിടെ വെച്ചവരെ കണ്ടാലും അയാള്‍ വിനയത്വനായി എണീറ്റ് നിന്ന് കൈകൂപ്പും, അവരിങ്ങോട്ട് കണ്ടില്ലെങ്കിലും.  കയ്യില്‍ പൈസയില്ലെങ്കില്‍ ഈ വീടുകളില്‍ ഓടിച്ചെന്ന്  കുടിക്കാന്‍ നാലണയില്ല മുതലാളിയെന്ന് പറഞ്ഞ് ഉമ്മറത്ത് കാത്ത് നില്‍ക്കും.. കിട്ടിയില്ലെങ്കിലും കിട്ടിയാലും മുഖഭാവത്തിനൊരു മാറ്റവുമില്ല. അയ്യപ്പേട്ടന്‍റെ മുഖഭാവം മാറി ഞാനൊരുക്കലേ കണ്ടിട്ടുള്ളൂ.. അന്ന്, ഒരു 25 മില്ലി ചാരായം വേണമല്ലോ അയ്യപ്പാന്ന് എന്‍റെ ഉമ്മ ഒരു ശങ്കയും കൂടാതെ  ചോദിച്ചപ്പോ അയ്യപ്പേട്ടന്‍ ഞെട്ടുന്നത് ഞാന്‍ ശരിക്കും കണ്ടു.. കോഴിവസന്ത വന്ന് തൂങ്ങി നില്‍ക്കുന്ന കോഴികള്‍ക്ക്  തീറ്റിയില്‍ കുറച്ച് ചാരായം തെളിച്ച് കൊടുത്താല്‍ അസുഖം കുറയുമെന്ന് ടിവിയില്‍ ആരോ ചികിത്സ പറയുന്നത് കേട്ട് ചാരായം സംഘടിപ്പിക്കാനുള്ള ശ്രമമായിരുന്നു ഉമ്മയുടെ. വിശദീകരണം കേട്ടപ്പോള്‍ അയ്യപ്പേട്ടന്‍ ആദ്യമായി പൊട്ടിച്ചിരിക്കുന്നതും ഞാനന്ന് കണ്ടു.

വൈകുന്നേരമായാല്‍ പിന്നെ അയ്യപ്പേട്ടന്‍ സ്വപ്നലോകത്താണ്.. അന്ന് കിട്ടിയകാശിനു മുഴുവന്‍ രാത്രി ഏറെവൈകുംവരെ അയാള്‍ ചാരായ ഷാപ്പിലിരുന്നു കുടിക്കും.. വരുന്നവരും പോകുന്നവരും എന്ത് ചോദിച്ചാലും ആ ചിരിയിലൊതുക്കും മറുപടി... എത്ര കുടിച്ചാലും അയ്യപ്പേട്ടന്‍ ആര്‍ക്കും ശല്ല്യാമാവാറില്ല.. ഒന്നുറക്കെ സംസാരിക്കുക കൂടിയില്ല. ഷാപ്പടക്കുമ്പോള്‍ വേച്ച് വേച്ച്  ഏതെങ്കിലും കടയുടെ വരാന്തയില്‍ വന്ന് വീഴും. പുലരും മുന്‍പേ അയാളുണരും.. ആദ്യം പോവുക ചാരായ ഷാപ്പിനു മുന്നിലേക്കാണ്, തലേന്ന്  വഴിയിലെവിടെയോ ഉതിര്‍ന്ന് വീണ ഉടുത്തുണിയന്വേഷിച്ച്..!! പിന്നെ തെക്കേകണ്ടത്തിലെ അരുവിക്കുളം ലക്ഷ്യമാക്കി നടക്കും,, പ്രഭാതകൃത്യങ്ങളും കുളിയുമെല്ലാം അവിടെ. ഉടുത്തിരുന്ന മുണ്ട് കഴുകി അവിടെ തന്നെ വിരിച്ചിട്ട് പാതിഉണങ്ങുന്നതുവരെ കാത്തിരിക്കും. അപ്പോഴേക്കും നേരം വെളിച്ചംവെച്ച് തുടങ്ങും.. പാതിയുണങ്ങിയ മുണ്ടെടുത്ത് ചുറ്റി തലേന്ന് ഏറ്റെടുത്ത ഏതെങ്കിലും മുതലാളിയുടെ തൊടി ലക്ഷ്യമാക്കി അയാള്‍ നീങ്ങും, കയ്യിലൊരു വളയവും പിച്ചാത്തിയുമായ്, തെങ്ങ് കയറാന്‍. അത്ര നേരത്തെ ഷാപ്പ് തുറക്കാത്തതിനാല്‍ അയാള്‍ ബെഡ്കോഫി ഇല്ല. പത്തുമണിയോടടുത്ത് ഒരു ചെറിയ ഇടവേള.. അപ്പോഴേക്കുമയാള്‍ക്ക് കൈകാലുകള്‍ വിറച്ച് തുടങ്ങും, തെങ്ങ് കയറാന്‍ കഴിയാതെയാവും. ഓടിപ്പോയി ‘കുറച്ച്‘ അകത്താക്കിയാല്‍ അയ്യപ്പേട്ടന്‍ ഉഷാര്‍. ഉച്ചയ്ക്ക് മാത്രമാണ് അയ്യപ്പേട്ടന്‍റെ ഭക്ഷണം. അതും വീടുകളില്‍ നിന്ന് കൊടുത്താലൊന്നും കഴിക്കില്ല. അപ്പ്വോട്ടന്‍റെ ചായപീടികയിലെ തന്നെ വേണം.

കാലം അയ്യപ്പേട്ടനിലും വാര്‍ദ്ധക്യത്തിന്‍റെ ശിൽപ്പം കൊത്തിവെച്ചു, അനാരോഗ്യത്തിന്‍റെ നിറങ്ങളില്‍ മുക്കി. അടങ്ങിയിരിക്കാന്‍ അയ്യപ്പേട്ടന്‍ തയ്യാറല്ലായിരുന്നു,, ഇരുന്നിട്ടുമെന്തിന്, ആരും നോക്കാനില്ലാതെ, കിടക്കാനൊരിടമില്ലാതെ.. പതുക്കെയാണെങ്കിലും എല്ലാ തെങ്ങുകളിലും അയ്യപ്പേട്ടനെത്തി.കുടിയുടെ ഇടവേളകള്‍ കുറഞ്ഞ് വന്നു. മുഖത്ത് നോക്കി ഇനി അയ്യപ്പന്‍ തെങ്ങ് കയറേണ്ടെന്ന് പറയാനുള്ള മടികാരണം ഉടമസ്ഥരും മൌനാനുവാദം നല്‍കി. ആരെങ്കിലും അങ്ങിനെ പറഞ്ഞാല്‍ ആ കണ്ണൂകള്‍ നിറയുമായിരുന്നു,, മുഖത്തെ ചിരി മാഞ്ഞില്ലെങ്കിലും.അയ്യപ്പേട്ടനെ ഒരുപാടിഷ്ടമായിരുന്ന നാട്ടുകാര്‍ക്ക് ആ വേദന കാണാന്‍ വയ്യായിരുന്നു.

ഒരു തെങ്ങുകയറ്റദിവസം തെങ്ങിന്‍റെ മണ്ടയില്‍ നിന്നും അയ്യപ്പേട്ടന്‍ താഴെ വീണു.  ആളുകള്‍ ഓടിക്കൂടി.. ഒന്നും ചെയ്യാനില്ലായിരുന്നു.. ഉന്നതങ്ങളില്‍ നിന്ന് ഒരുപാട് ആഴങ്ങളിലേക്കുള്ള യാത്രയിലായിരുന്നു നാടിന്‍റെ സ്വന്തം അയ്യപ്പേട്ടന്‍. മുഖത്തെ ചിരി മായാതെ.