Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts

Friday, December 21, 2012

ഉണ്ണിമാങ്ങയത്, എറിയരുതേ..


പഴുത്തമാങ്ങ-അത് വേണ്ട..
കഴിച്ച് കഴിച്ച് രുചികെട്ടു..
കനത്തവിലയേകാം
ഉണ്ണിമാങ്ങയെങ്കില്‍ ..

വേണ്ട, പറയേണ്ട- അറിയാം
കൈപ്പാണതിനുള്ളമെന്ന്
വളര്‍ന്ന് പാകമായില്ലെന്ന്
തകരുമെളുപ്പം പിഞ്ചുമാംസമെന്ന്
ചിതറുമതിന്‍ കുരുന്നസ്ഥിയെന്ന്
എങ്കിലും രുചിക്കാത്തത്..!

ആഞ്ഞൊന്നു വീശുക ...
ആടിയുലഞ്ഞെടുത്തെറിയാന്‍
കാത്തിരിക്കുന്നുണ്ട് മാവ്
നെഞ്ചോടമര്‍ന്നുറങ്ങും
കണ്ണിമാങ്ങയൊന്നിനെ...

വിതുമ്പുന്നതെന്തിന് കാറ്റേ
പാകിയ വിത്തിനും
ചുമക്കുന്ന മരത്തിനും
വളര്‍ത്തിയ കാലത്തിനും
നോവതില്ലെങ്കില്‍  നീ മാത്രം ..

ഭയക്കുന്നതില്ല ശിക്ഷയെ,
പരമാവധിയൊരു പല്ലുപുളി..!
പുളിപ്പത് മാറിയാല്‍ ചവച്ചരയ്ക്കാം
ഇളം മാങ്ങകള്‍ ഇനിയുമിനിയും..
കൂര്‍ത്ത ദന്തങ്ങളാല്‍ ആഴ്ന്നിറങ്ങാം
രുചിയുടെ പുത്തനുദയങ്ങളിലേക്ക്
പിഞ്ചുമാംസങ്ങളിലൂടിഞ്ചിഞ്ചായ്..

നിര്‍ലോഭമുണ്ടവ ശിഖരങ്ങളില്‍
പല വലിപ്പത്തില്‍, പാകത്തില്‍
കൈഞൊടിച്ചാല്‍ എറിയുവാന്‍
മാങ്ങകളൊരുക്കി മാവുകളും..








Monday, November 26, 2012

ഉണരുക..ഉണരുക..

ഇലയനക്കങ്ങള്‍ക്കേകാതെ എന്‍റെ
സ്വപ്നങ്ങള്‍ക്ക് കാവലിരിക്കാന്‍,
പുലരും മുന്‍പേ ഉണര്‍ന്ന് പുലരിയെ
വിളിച്ചുണര്‍ത്തും പുണ്യമാവാന്‍,
ഉണരുക പ്രിയ സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..

കാണാത്ത കാഴ്ചകള്‍ തേടി

നിശബ്ദയീണങ്ങള്‍ക്ക് കതോര്‍ത്ത്
സ്വപ്ന പെയ്യലില്‍ കൂടെ നനഞ്ഞ്
മോഹഭംഗങ്ങളില്‍ ചേര്‍ന്നിരുന്ന്
ജീവിതത്താളമെനിക്ക് തിരികെയേകാന്‍
ഇമകളിങ്ങിനെ ഇറുകെയടക്കാതെ
ഉണരുക സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..


ശിശിരത്തില് ഇലകള്‍പൊഴിക്കാന്‍
വസന്തത്തില്‍ പൂത്ത് തളിര്‍ക്കാന്‍
ഗ്രീഷ്മത്തില്‍ ദാഹജലം തേടി
എന്നിലാഴ്ന്നാഴ്ന്നിറങ്ങാന്‍,
വേരുകള് നിന്‍ ഹൃദയത്തിലൂന്നി
എന്നാത്മാവില് പടര്‍ന്ന്പന്തലിച്ച
ജീവിതം കരിയാതെ കാക്കുവാന്‍

ഉണരുക സഖീ, ഒരിക്കലും
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..

നിഴലുകള്‍ ഇഴപിരിഞ്ഞ നരച്ച
പകലറുതികളില്‍ സന്ധ്യാദീപമാവാന്‍
എന്‍റെ മോഹങ്ങളെ കിനാവുകാണാന്‍ 
എന്‍റെ കിനാക്കളെ കരളിലേറ്റാന്‍
കരള്‍പകുത്തവനെന്ന് പിന്നെ 
നീ കുസൃതിയാകുവാന്‍
ഉണരുക പ്രിയ സഖീ, ഒരിക്കലും 
ഉണരാത്തൊരീ ഉറക്കം വെടിഞ്ഞ്..

കുത്തഴിഞ്ഞ കൂട്ടിലെ കാമത്തിന്‍ 
കഴുകപ്പടയില്‍ നിന്നും സഖീ നിന്നെ
കാക്കുവാനായില്ലെനിക്കെങ്കിലും
കാത്തുസൂക്ഷിക്കുന്നുണ്ട് കൊത്തി-
നോവിക്കാതിരിക്കുവാനൊരു മന-
-മെന്നില്‍ കൊത്തിവലിക്കപ്പെടാത്ത
നിന്നാത്മാവിനെ കാത്തിപ്പോഴും..

ഉണരുക പ്രിയസഖീ,ഭീരുവല്ലെന്നുറക്കെ
പറയുവാന്‍,കൊത്തിപറിച്ചവര്‍ക്ക് നേരെ
ചൂണ്ടുവിരലുയര്‍ത്തുവാന്‍,, ഉയര്‍ത്തിയ 
വിരലിനാല്‍ ചോദ്യങ്ങളുതിര്‍ക്കുവാന്‍.
സദാചാര കോലങ്ങളെ ദൃഷ്ടിയാല്‍ കരിക്കുവാന്‍
ഒരിക്കലുമുണരാത്തൊരീ ഉറക്കം നീ ഉണരുക..

Sunday, October 28, 2012

ചിലതുണ്ട്..!

ഒരിക്കലുമുറങ്ങാതെ ചിലതുണ്ട്,
വെന്തരാത്രികളുടെ വേവ് തിന്നാന്‍ 
ആര്‍ത്തിയോടെ കാത്തിരിക്കുന്ന ചിലത്..

ചിതലരിച്ച ചിന്തകള്‍ക്കുമേല്‍ 
ചിറകുവിടര്‍ത്തി അടയിരുന്ന് 
വിരിയെച്ചെടുക്കുമവ ഒരായിരം 
ചിന്തകളെ തലപെരുപ്പിക്കാന്‍....

ചിലമ്പിച്ച ചിറകടിയൊച്ചകളുടെ 
ചിറകരിയും ചക്രവാളങ്ങളെന്നാശിക്കേ
ചൂളംകുത്തിയവ പറന്നടുക്കും 
ചാവേറുകളെ പോലെ 
കരള്‍ ചുരന്നുള്ളിലേക്ക്..  

കൊത്തിവലിക്കുമവ, കുഴിച്ചുമൂടിയ 
മറവിയുടെ പുഴുതിളയ്ക്കുന്ന 
നാറുന്ന ഓര്‍മ്മകോലങ്ങളെ.. 
കൂര്‍ത്ത നഖങ്ങളാഴ്ത്തി
ആഴ്ന്നിറങ്ങി വലിച്ചു പുറത്തേക്കിടും
കാലം പൂഴ്ത്തിയ ചിലതിനെ... 

കനലെരിയുന്ന മനസ്സാഴങ്ങളില്‍ 
നിദ്ര ചിതാഭസ്മമാകുമ്പോള്‍ 
കൈക്കൊട്ടി അട്ടഹസിക്കാറുണ്ടവ 
ഒരു ചങ്ങലദൂരം കാത്ത് ... !

Sunday, June 10, 2012

ഇരുളിന്‍റെ പൊരുള്‍


അസ്തമനചുമപ്പിന്‍ പൊരുള്‍തേടി
പകലോന്‍റെ അതിര്‍ത്തിക്കപ്പുറത്തേക്ക്
ഉറക്കെ പറക്കുന്ന പക്ഷി പറ്റത്തിന്‍
പതിയാത്ത നിഴൽപ്പാടുകള്‍ നോക്കി 
യാത്ര തുടങ്ങിയതാണ്..



പകലവസാനിക്കുന്ന രാത്രിവഴിയില്‍
ഒറ്റയാനൊരു വേനല്‍മരം
ഭൂമിയുടെ ഹൃദയത്തില്‍ വേരുകളാഴ്ത്തി
വരള്‍ച്ചയിലേക്ക് ചാഞ്ഞ് നിൽപ്പുണ്ട്,
പരിഹാസത്തിന്‍ പച്ചപ്പോടെ..

ആര്‍ത്തട്ടഹസിച്ചിരമ്പിവരുമൊരു
വര്‍ഷപെയ്ത്തിന്‍ കാല്‍ക്കീഴില്‍
കരിഞ്ഞുണങ്ങാനുള്ളതാണ് നിന്‍
ജന്മമെന്ന് കൈക്കൊട്ടി ചിരിക്കാന്‍
സമയമില്ലൊട്ടും, സമയമില്ല.

പകലടരുകള്‍ വകഞ്ഞുമാറ്റി
രാത്രിയുടെ ആഴങ്ങളിലേക്കിറങ്ങി
ഇരുട്ടിനായ് വിലപേശണമെനിക്ക്..
ആഴമളക്കാനാവാത്ത മനസ്സും
അളന്നെടുക്കാനാവാത്ത ഇരുട്ടും!
അവസാനനുള്ളിരുട്ടും ശേഖരിച്ചേ
ഇനിയുള്ളൂ മനസ്സറിഞ്ഞൊരു മടക്കം..

മടക്കയാത്രയിലൊട്ടുമിടറാതെ
അന്ധകാരചൂട്ട് ആഞ്ഞുവീശി
പാഞ്ഞുനടന്ന് പാപിയാവണം..



പെറ്റവയര്‍ കത്തിച്ചുവെച്ച
ഒരിറ്റ് വെട്ടമുണ്ടിപ്പോഴും
അണയാതെന്നുള്ളില്‍..
എറിഞ്ഞുടയ്ക്കണം.
ആഞ്ഞെറിഞ്ഞുടയ്ക്കണം..
കഠിനപാപ ശിലയിലെറിഞ്ഞ്
വെട്ടം തരിപ്പണമാക്കണം..


Tuesday, February 14, 2012

വ്യര്‍ത്ഥം

നീ കാര്‍ക്കിച്ചുതുപ്പിയ രണ്ടിറ്റ്  
കൊഴുത്ത കഫത്തിനായ് 
പരസ്പ്പരം രക്തം ചീന്തുന്ന
നിന്നുറ്റവര്‍ ചവിട്ടിയരച്ച
രണാങ്കണത്തില്‍ നിന്നാണ്
അനാഥത്വത്തിന്‍ പുഴുവരിക്കുന്ന
നിന്‍ കരളെനിക്ക് കിട്ടിയത്..

അവകാശങ്ങളുടെ ആര്‍ത്തലപ്പുമായ്
സ്വാര്‍ത്ഥതയുടെ നിഴല് നൃത്തമാടുന്ന
നെറികെട്ട  ആശ്രിതരാല്‍
ചവിട്ടിയരക്കപ്പെട്ട പ്രാണനില്‍
അപ്പോഴും മരണം കാത്ത്
കിടപ്പായിരുന്നു പാവം കരള്..., 
വ്യര്‍ത്ഥജന്മത്തിന്‍ കണ്ണുനീരൊലിപ്പിച്ച്..

അഴുകിയ  കരള്‍ തുടച്ചുമിനുക്കി 
അഴകേകാനെനിക്ക് ഭയമാണ്,
ചന്തമേറിയാല് അവരതും
കരളില്ലാത്തൊരുവന്
കശക്കിയെറിഞ്ഞ് രസിക്കാന്‍
ചന്തയിലെത്തിച്ച് വിലപേശും..

വേണ്ട, നിനക്കുചിതമീ മരണം..
ജീവിതം മുഴുവന്‍ ഉറ്റവര്‍ക്കായ് 
സ്നേഹം ഉരുക്കിയ കരളിന്
ഉറ്റവരുടെ ചവിട്ടേറ്റൊരു മരണം,
ഹാ..!! എത്ര മനോഹരം ജീവിതം,
അതോ മരണമോ....!!

Monday, January 9, 2012

പിന്‍വിളിയരുതേ..


പെയ്തുതോര്‍ന്നേതോ മഴയുടെ
നനഞ്ഞ വീഥികളിലൂടൊരുനാള്‍ 
നേര്‍ത്തൊരു പെയ്ത്തീണമായ് 
ഓര്‍മ്മയുടെ മഴനൂലുകള്‍ത്തേടി
നീ വരുമ്പോള്‍ നിന്നോര്‍മ്മകളില്‍ 
കുതിര്‍ന്ന ജീവിതം മടക്കിവെച്ച് 
ഞാന്‍ മൃതിയുടെ ഒറ്റവിരിയിട്ട 
ജാലകത്തിനപ്പുറത്തേക്ക് 
യാത്ര തുടങ്ങിയിരിക്കും...

പിന് വിളിയരുത്... തിരികെയേകാന്‍ 
ഒന്നുമവശേഷിക്കുന്നില്ല..
കാത്തിരിപ്പിന്‍റെ നേരടരുപോലും.. 
ഓര്‍മ്മകളെ തളച്ചിട്ട മനസ്സ് 
മടക്കിവെച്ച ആ 
ജീവിതത്തിലെവിടെയോ 
ആത്മഹുതി ചെയ്തിട്ടുണ്ട്.. 
ദഹിപ്പിച്ചുകൊള്‍ക...!!

Friday, December 30, 2011

ആണ്ടറുതി

പൊട്ടിത്തകര്‍ന്നിതാ പതിനൊന്ന്
പൊട്ടിവിടര്‍ന്നിതാ  പന്ത്രണ്ട്..
പതിനൊന്നിനോട് പരിതപിക്കാനും
പന്ത്രണ്ടിനോട് പുഞ്ചിരിക്കാനുമാവാതെ
സ്വയം പരിഹാസ്യനായ് രണ്ടായിരം 
തുടക്കത്തില്‍ നിശ്ചലം നില്‍പ്പൂ..

മുല്ലപ്പെരിയാറില്‍ പ്രതിബിംബങ്ങളായ്
ജലതാഴ്ച്ചയിലിവര്‍ പ്രതിഫലിക്കുന്നു,
പേടിപ്പിയ്ക്കും പേക്കോലങ്ങളായ്..

ഞാഞ്ഞൂലുകളെ ഭയക്കും നേതാക്കളെപോല്‍ 
പാവം പതിനൊന്ന് പൊട്ടിതകരുന്നു,
പേരിനു പോലും പ്രതിഛായയില്ലാതെ..

പൊട്ടന്‍ പൂരം കണ്ടത് പോലെ പന്ത്രണ്ട്,
തലൈവരുടെ താന്തോന്നിത്തരങ്ങള്‍ കണക്കെ
പൂത്തിരിപോല്‍ പൊട്ടിവിടരുന്നു, കെട്ടണയുമീ 
പൊട്ടിത്തെറി വര്‍ഷാന്ത്യത്തിലെന്നോര്‍ക്കാതെ....

പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ലെന്നുറച്ച്
അചഞ്ചലനായ് രണ്ടായിരം തുടക്കത്തിലങ്ങിനെ
മര്‍ക്കടമുഷ്ടിക്കാരനായ കേന്ദ്രത്തെ പോലെ, 
തൂങ്ങികിടക്കാനിനി പന്ത്രണ്ട് വേണ്ടതുകൊണ്ടങ്ങോട്ട്
തലതിരിച്ച്  സുഖസുഷ്പ്തിയിലാണ്...., ഉണര്‍ത്തായ്ക...

പ്രതീക്ഷകളസ്തമിച്ച  പാവം കാലമൊരു 
നിസ്സഹായനാം കുടുംബനാഥനെപോല്‍ 
പ്രളയം പ്രതീക്ഷിച്ച് വഴിക്കണ്ണുമായിരിക്കുന്നു,
കെട്ടടങ്ങാത്തൊരു പ്രതീക്ഷയിലപ്പോഴും 
മൊഴിയുന്നു “നമുക്ക് നാമേ തുണയുണ്ണീ, ദൈവവും...”!!

പുതുവത്സരാശംസകള്‍

Sunday, December 25, 2011

പ്രിയപക്ഷീ...

                                      

കരിയിലകള്ക്കിടയില്‍
ചിറകൊടിഞ്ഞ പക്ഷി
നീ ചികയുന്നതെന്ത്...
പൊയ്പോയ വസന്തമോ,
ഇതളടര്‍ന്ന ഇന്നലേകളോ,
സ്വപ്നനാരുകളാല്‍ തീര്‍ത്ത
കൂടിനസ്ഥിപഞ്ജരമോ...
അതോ പഞ്ഞനാളിലേക്ക്
കാത്തുവെയ്ക്കാന്‍ യാതാര്‍ത്ഥ്യത്തിന്‍
ഇത്തിരി പരുക്കനടരുകളോ..

ഇലപൊഴിച്ച മരച്ചില്ലയിലിരുന്ന്
ഈണം മറന്ന പ്രിയപക്ഷീ
നിന്‍ മൌനം പാടുന്നതെന്ത്...
അങ്ങ് ചക്രവാള സീമയില്‍
ആത്മഹുതി വരിച്ച
പകലോന്‍റെ പ്രണയമോ.
അസ്തമന വസന്തത്തിന്
വര്‍ണ്ണങ്ങളടര്‍ന്നൊരാ
വിരഹഗാനമോ..
കായുന്ന വയറിന്‍റെ
പട്ടിണിയകറ്റാന്‍ ഒരിറ്റ് 
വറ്റിന്‍റെ ഗീതകമോ..


മറുവിളിയേകാതെ 

അനന്തതയിലലിഞ്ഞ
സ്വപ്നചീളിന്‍ കിലുക്കം
നിന്നിലെ നെടുവീര്‍പ്പായ്,
കൂടൊടിഞ്ഞ് പൊട്ടിതകര്‍ന്ന
വദനങ്ങളില്ലാത്ത വാത്സല്ല്യം
നിന്‍ നൊമ്പരക്കനലായ്,
തണുത്തുറഞ്ഞൊരീ രാത്രിയില്‍
നിദ്രയെ കൊളുത്തിവലിക്കുമ്പോള്‍
പക്ഷീ പിടയായ്ക... നാളേയുടെ
പുലരിയെ കാത്തിരിക്കാന്‍
മനസ്സിനെ പഠിപ്പിച്ച്,
നിന്‍ മിഴികളോടോതുക..


കണ്ണേ കരയായ്ക.

നീ കോറിയിട്ട സ്വപ്നങ്ങളില്‍
കാലം കരിയെഴുതുമ്പോള്‍
കണ്ണുകള്‍ നിറയ്ക്കായ്ക..
കരുതിവെച്ച കനവുകള്
കാലവര്‍ഷ കുളിര്‍പോലെ
കൈവിട്ടകലുമ്പോള്‍
കരളുരുകാതെ കാക്കുക..
കാണുവാനിനിയും കാഴ്ചകള്‍
കാലം കൊതിയോടെ നിനക്കായ്
കാത്ത് വെച്ചിരിക്കുന്നെന്ന് വെറുതെ
കാത്ത് കാത്തിരിക്കുക..


കാത്തിരിപ്പനന്തമാണ്,, കനവുകളും..!!

Monday, December 5, 2011

കടവും കടമയും (രണ്ടു കവിതകള്‍)

കടം
=====

കണ്ണുതുറന്നപ്പോള്‍ കണ്ടത്
കാക്കത്തൊള്ളായിരം കടങ്ങള്‍...
കാലം കാത്തുവെച്ച കുസൃതികളായ്,
കഴിഞ്ഞവയെല്ലാം കടങ്ങളായ്
കൂട്ടിയും കിഴിച്ചും കളിച്ച്ചിരിച്ച്
കഴുത്തിനു ചുറ്റും കുത്തികുത്തിയങ്ങിനെ..


കണ്ടതും കടം കൊണ്ടതും കടം
കരുതലായ് നിനച്ച കൈകളും കടം
കൂനിന്മേല്‍ കുരുപോല് ഞാന്‍
കൈകൊണ്ട കാലവും കടം...


കണക്കുകള്‍ തെറ്റാതെ കടം
കോലംത്തുള്ളുമ്പോഴെന്‍
കൈകള്‍ വിറയ്ക്കുന്നു കണ്ണുനിറയുന്നു..


കടം വീട്ടേണ്ടത് കൈകരുത്താലല്ല,
കൈക്കൊണ്ട ധനം കൊണ്ടല്ല..
കാരുണ്യവാന് കനിഞ്ഞേകിയ
ജീവിതം കൊണ്ടെന്ന സത്യം
കരുത്തേകുന്നു കാവലാവുന്നു...!!
============================
കടമ
====

എഴുതുവാനുള്ളത് എഴുതിതീര്‍ക്കണം
എറിയുന്ന കല്ലും ഏറിന്‍റെ ഉന്നവും
എഴുത്തില്‍ കൊള്ളാതെ കാക്കണം
എഴുത്തുകാര് ഏറാന്മൂളികളല്ല..!!


അന്തസ്സിലെഴുതുക, അസ്ഥിത്വം കാക്കുക
അളിഞ്ഞെഴുതരുത്, അയഞ്ഞെഴുതരുത്
ജ്ഞാനുര്‍ത്തികളാവരുത്..
അറിഞ്ഞെഴുതുക, അറിവ് പകരുക
അകമറിഞ്ഞെഴുതിയാലേ ആത്മാവുണ്ടാവൂ..!!


നേരെഴുതണം, നിറഞ്ഞെഴുതണം
നന്മയാല്‍ തിന്മയെ തിരുത്തണം..
നാട്ടറിവുകളും നേരറിവുകളും നിറഞ്ഞ്,
നാലക്ഷരങ്ങളാല്‍ നാല്പതുവരികള്‍പിറന്ന്,
നാലായിരം, നാല്പതിനായിരമറിവുകളേകണം..
നോക്കുകുത്തിയാവാതെ നട്ടെല്ലു നിവര്ത്തണം..


കൊള്ളുന്ന കല്ലിന്‍റെ കൂര്‍മ്മത മറന്ന്
കൊടുക്കുന്ന വരിയുടെ മൂര്‍ച്ച കൂട്ടണം..
കാലം കാത്തുവെച്ച കൈവഴികളില്‍
കിടക്കും കരിങ്കല്‍ ചീളുകളിലും
നിന്നെഴുത്തിന്‍ കയ്യൊപ്പ് പതിയണം..!!

Sunday, November 27, 2011

ഗ്രീഷ്മസന്ധ്യ


നോവുകള്‍ കണ്ണീര്‍ചാല്‍ 
വെട്ടിയ മരവിച്ചൊരു  
ഗ്രീഷ്മസന്ധ്യയിലാണ്
സര്‍വ്വം ഒഴുക്കിയകറ്റി 
കുളിരുള്ള പേമാരിയായ്  
നീ പെയ്തിറങ്ങിയത്..
ഊഷ്മള പ്രണയത്തിനുമപ്പുറം 
അനിര്‍വചിനീയ ഇഴയടുപ്പം
അറിയാതെ ,പറയാതെ 
നമ്മളിലാഴ്ന്നിറങ്ങി..

മനസ്സാകെ പരന്ന് 
വെളിച്ചമേകും നനുത്തൊരു നിലാവായിരുന്നെനിക്ക് നീ
അനന്തമാം ആ നീലിമയില്‍ 
ആത്മബന്ധത്തിന്‍ സ്പന്ദനങ്ങള്‍ ആഴ്ന്നിറങ്ങുകയായിരുന്നു..
എന്നിട്ടുമെന്തേ വിരല്‍ത്തുമ്പിനപ്പുറം 
എന്‍റെ നിശ്വാസങ്ങള്‍ക്ക് 
കാതോര്‍ത്ത് നീ ഉണര്‍ന്നിരുന്നിട്ടും
മൌനത്തിന്‍ വാചലതിയില്‍ 
ഞാന്‍ ഉറക്കം നടിച്ചത്..

ഇലയനക്കങ്ങള്‍ക്കേകാതെ 
നിന്‍റെ സ്വപ്നമയക്കങ്ങള്‍ക്ക് 
കാവലിരുന്നതും,
ആകാശച്ചെരുവില്‍ വെണ്മേഘമായ് 
നീയൊഴുകുമ്പോള്‍ അകലങ്ങളില്‍, 
നൊമ്പരനൂലുകളാല്‍ തീര്‍ത്ത 
മൌനകൂട്ടിലിരുന്ന്  
കൈകുമ്പിള്‍ നീട്ടിയതും,
നീയറിയാതിരിക്കാന്‍ തമസ്സടരുകളില്‍
ആഴ്ന്നിറങ്ങിയവളാണ് ഞാന്‍...

നിന്‍റെ ഓര്‍മ്മകളില്‍ പെയ്ത 
കണ്ണീര് പേമാരിയെ പ്രളയമെന്ന് 
നീ തള്ളിപറഞ്ഞപ്പോള്‍ നിലച്ചത്
മനസ്സിലെ സ്വപ്നങ്ങളുടെ 
ഒഴുക്കായിരുന്നു..
നിനക്കുണര്‍ത്തുപ്പാട്ടായിരുന്ന 
എന്‍റെ തേങ്ങലുകള്‍,
നിന്നിലേക്കുള്ള പ്രാര്‍ത്ഥനകളായിരുന്ന 
എന്‍റെ ഉദയാസ്തമനങ്ങള്‍... 
എല്ലാം വേനല്‍ സന്ധ്യപോലെ 
വരണ്ടണുങ്ങി.. 
എന്‍റെ കണ്ണീര്‍ ചാലുകളും...


നാളേകളടര്‍ന്നുവീണ്
ഗ്രീഷ്മസന്ധ്യകള് 
ആളികത്തുമ്പോള്
ഈ മൌനക്കൂട്ടില്‍ നിന്ന് 
ഞാനുറക്കെ ചിരിക്കും, 
ഊതികത്തിച്ച അഗ്നിതാപത്തില്‍
ഉള്ളം വേവുന്നവന്‍റെ പൊട്ടിച്ചിരി..
അപ്പോഴും കൊത്തിയകറ്റപ്പെട്ട 
ഒരു കുഞ്ഞിക്കിളിയുടെ 
കത്തിയമര്ന്ന ചിത 
വിരഹഗീതം മീട്ടുന്നുണ്ടാവും..

എന്‍റെ അട്ടഹാസങ്ങള്‍ക്ക്   
നിന്നെ ഉണര്‍ത്താനാവാതെ, 
ദൂരങ്ങള്‍ക്കളക്കാനാവാത്ത
അകലത്തില്‍ നീയുറങ്ങുമ്പോള്‍
എന്‍റെ വാചാലത 
മൌനത്തിലേക്ക് അടിത്തെറ്റിവീഴും 
ഒരു പകല്‍കിനാവ് പോലെ
നിന്‍റെ ഓര്‍മ്മകളും...!!!

Wednesday, November 9, 2011

ഇതളടര്‍ന്നവ


ശോണമേഘങ്ങള്‍ വിലപിക്കുന്ന
ആകാശച്ചെരുവില്‍
പ്രണയം മറന്ന്, മാനമുപേക്ഷിച്ച്
അങ്ങകലെ കടലാഴങ്ങളില്‍
പകല്‍ രാത്രിയിലൊളിക്കുന്നു..

ഇലപൊഴിഞ്ഞ മരച്ചില്ലകള്‍
ഇടറിയ മനസ്സോടെ വെറുതെ
മണ്ണിലൊളിച്ച  ഇലകളെ നോക്കി
കടല്‍കാറ്റില്‍  തലതല്ലി കേഴുന്നു..

കൈവിരലുകള്‍ക്കിടയിലൂടെ 

പിടിതരാതെ ഊര്‍ന്ന് വീണൊരീ

പ്രണയം മറക്കാന്‍ മാനവും മരവും
സ്വയം തമസ്സിലലിയുന്നു...

അങ്ങകലെ തമസ്സിനുമപ്പുറം
കടലാഴങ്ങളിലെവിടെയോ
രണ്ടിണക്കിളികളപ്പോഴും
പ്രണയം പൂക്കും പുലരിക്കായ്
തപംചെയ്തിരുന്നു..!!

Monday, October 24, 2011

നീ..


നിന്നില്‍ വീണ്‍ ചിതറി തെറിക്കുന്നെ
എന്‍ കണ്ണുനീര്‍  തുള്ളികളില്‍ നീ
ചഞ്ചലപെടാത്തത്  സ്നേഹം
ഈയം കണക്കേ ഉരുക്കിയൊഴിച്ച്
മനതാരില്‍ ഞാന്‍ നിന്നെ കാലത്തിന്‍ 
മൂശയില്‍ വാര്‍ത്തെടുത്തതിനാലാവാം...


സ്വതന്ത്രമാവാന്‍ നീയാഗ്രഹിച്ചിട്ടും

വേദനയോടെയെങ്കിലും ഞാനതെത്ര 
ശ്രമിച്ചിട്ടും പറിച്ചെടുക്കാനാവാതെ
നിന്നോടൊപ്പം എന്‍റെ ഹൃദയവും 
ഉതിരുന്നതോ സഖേ ആത്മബന്ധം.....



ഖിന്നയാണ്‍ ഞാന്‍ നിന്‍ അടിയായ്മയില്‍

ഇനി നിന്‍ മൃതിയിലും നീ അസ്വാതന്ത്ര്യ
അന്നുമെന്‍ ചേതസ്സില്‍ നിന്നോര്‍മ്മകള്‍
വാഴും, ചിപ്പിയിലുറങ്ങും മുത്ത് പോലെ..



ശ്രമിക്കുക, അവഗണനയുടെ കൂരമ്പുകളാല്
എന്‍റെ കരള്‍  തുരന്ന് മോചിതയാവാന്‍,
എന്‍റെ കണ്ണുകള്‍ പെയ്യിക്കും നൊമ്പരം 
ശിരസ്സില്‍ വീണ്‍ തകര്‍ന്നുടയുമ്പോഴും
നീ നനയുന്നില്ലെന്ന് സ്വയം വിശ്വസിച്ച്
പറന്നകലാന്‍ ചിറകിട്ടടിക്കുക..
സ്നേഹ മന്ത്രങ്ങള്‍ ഉണര്‍ത്തുപാട്ടാവാത്ത
ബന്ധനങ്ങളില്ലാത്ത തീരത്തേക്ക്...

അവിടെ, പകുത്തേകാത്ത സ്നേഹം
നിന്നില്‍ പര്‍വ്വതീകരിക്കുമ്പോള്‍,
ബന്ധനങ്ങളില്ലാത്ത സ്വാതന്ത്ര്യം
നിന്നെ വരിഞ്ഞു മുറുക്കുമ്പോള്‍
തിരിച്ചു പറക്കാമെന്‍റെ
അകതാരിലേക്ക് സങ്കോചമന്യേ..
നീ ശൂന്യമാക്കിയ മനം കാതോര്‍ക്കും
പ്രത്യാഗമനത്തിന്‍ ചിറകടികള്‍ക്കായ്..

Tuesday, October 11, 2011

ഇതു ജീവിതമാണ്

കണ്ണേ കരയരുതേ..
നീ കോറിയിട്ട സ്വപ്നങ്ങളില്‍
കാലം കരിയെഴുതുമ്പോള്‍
കണ്ണുകള്‍ നിറയ്ക്കരുതേ...

കാതേ അടയരുതേ..
കേള്‍ക്കാന്‍ കൊതിച്ച
ഈണങ്ങളില്‍ കാലം
അപശ്രുതിമീട്ടുമ്പോള്
കാതുകള്‍ പൊത്തരുതേ...

പ്രിയ ഹൃദയമേ വിതുമ്പരുതേ..
കൂരമ്പുകളാല്‍  കാലം
നിന്നില്‍ ചിത്രങ്ങള്‍ വരച്ച്,
വരച്ചതില്‍ വീണ്ടും വരച്ച്
രക്തചിത്രങ്ങള്‍ക്കാഴം കൂട്ടുമ്പോള്‍
സ്വയം പൊട്ടിയൊഴുകരുതേ...

ഇതുജീവിതമാണ്
ജനിച്ചവനായ് ചാര്‍ത്തി
കൊടുക്കുമുടയാട...
ധരിക്കുവാന്‍ പഠിക്കണം 
നോവാതെ നോവാവാതെ..
കൈകുമ്പിളില്‍ സൂക്ഷിക്കും
നീര്‍മണിത്തുള്ളിപോല്‍
അടരാതെ, പതിക്കാതെ
കാത്തുകൊള്ളുക..
ഇതു ജീവിതമാണ്...!

Tuesday, October 4, 2011

നിമിഷങ്ങള്‍


നിമിഷങ്ങള്‍ നിരര്‍ത്ഥകമായതും
നിലാവിന്‍റെ നീലിമയ്ക്ക് നിറം മങ്ങിയതും
നീലവിരിയിട്ട ജാലകത്തിലൂടെ
തേടിവന്ന നീര്‍മണിത്തുള്ളികള്‍ക്ക്
കുളിരില്ലാതായതും വിധി
നിനച്ചിരിക്കാതെയൊരു നിമിഷം
എതിര്ദിശയില്‍ നിന്നും 
പെയ്ത് വീണപ്പോഴായിരുന്നു...

നിമിഷങ്ങള്‍ നിശ്ചലമായത്
പരസ്പര അസാന്നിധ്യങ്ങളിലും
നിമിഷങ്ങള്‍ക്ക് നരവീണത്
ശൂന്യമാക്കപ്പെട്ട പ്രതീക്ഷകളിലും
കടുത്ത വേനലിന്‍റെ പകല്‍ പോലെ
നിമിഷങ്ങളുടെ ദൈര്‍ഘ്യമളന്നത്
ചേതനയറ്റ ചില കാത്തിരിപ്പുകളിലുമായിരുന്നു..
നിമിഷങ്ങള്‍ വേനല്‍മണ്ണില്‍ വീണ
പുതുമഴ തുള്ളിപോല്‍ അപ്രത്യക്ഷമായത്
ഏറെ കൊതിച്ച  കണ്ടുമുട്ടലുകളിലും..

നിമിഷങ്ങള് തന്‍ നൃത്തം നിലച്ചാല്‍
നിശ്ചലം നിശബ്ദം   ലോകം..
ആയുസ്സൊഴുക്കുകള്‍ നിലയ്ക്കും..
നീയും ഞാനും നിരര്‍ത്ഥരാവും..
ജീവിതം, സൂചികള്‍ നിലച്ച
ഘടികാരം പോലെ ആയുസ്സിന്‍
ഭിത്തിയില്‍ ചത്തിരിക്കും...!








Friday, September 23, 2011

നശ്വരം



തിളച്ചുമറിയുമെണ്ണയില്‍
ശബ്ദകോലാഹലങ്ങളാല്‍
പൊട്ടിച്ചിതറുകയാണ്
ഒരുപിടി കടുക് മണികള്‍...
ചുറ്റിലുമാരെന്നും എന്തെന്നും
പൊട്ടിത്തെറിയില്‍ പൊള്ളുന്നത്
ആര്ക്കെന്നും ഗൌനിക്കാതെ..

തിളച്ചുമറിയുമെണ്ണയിലെന്ന
അഹങ്കാരത്തിന്‍ പൊട്ടിത്തെറി..


എണ്ണയുടെ തിള അഗ്നിയില്,
കടുകിന്‍റേതാ എണ്ണയിലും..!
തീയൊന്നണഞ്ഞാല്‍ ക്ഷണം
അണയുമഹങ്കാരങ്ങള്‍..!!

നശ്വരനേട്ടങ്ങളന്ധനാക്കും
നീര്‍കുമിളകളാം മാനവരും
അഗ്നിയാലഹങ്കരിക്കുമീ
കടുകുമണികളും...!!!

Friday, September 16, 2011

പുസ്തകത്താളുകള്‍

ഒരുനാളൊരു പുസ്തകത്തില്‍
ഒരുമിച്ച് ഒരുമയോടെ
ജീവിച്ച് തുടങ്ങിയവരീ
പുസ്തക താളുകള്‍...
ഇരു പുറംച്ചട്ടകള്‍ക്കുള്ളില്‍
ഒരുമിച്ച് ശ്വസിച്ചവര്‍
ഒരുമിച്ച് വളര്‍ന്നവര്‍..
ഒരുമയുടെ നൂലിഴകളില്‍
ഒരേ രക്തമൊഴുകിയവര്‍...

കാലം ഏടുകള്‍ മറിച്ചു..
പുസ്തകതാളുകള്‍ മറിഞ്ഞു...
ഒരുമിച്ച് ചേര്‍ത്ത ചരടിന്‍
കെട്ടുകളഴിഞ്ഞു...
പുറംചട്ടകള്‍ മുഷിഞ്ഞു..
അടുക്കിയ ഏടുകളയഞ്ഞു...
അസ്വാരസ്യങ്ങള്‍ പുകഞ്ഞു...
ഏടുകള്  ഇടഞ്ഞു..
ഒരുമയൊടുങ്ങി, അകലം തുടങ്ങി
നമ്മള്‍ മരിച്ചു, നീയും ഞാനും ജനിച്ചു..
സാക്ഷികളാം പുറംച്ചട്ടകള്‍ വിതുമ്പി..

ഒന്നാം ഏട് മൊഴിഞ്ഞു ഞാന് കേമന്‍
ഞാനില്ലെങ്കില്‍ വായന അപൂര്‍ണ്ണം..
രണ്ടാമനോതി നിന്നെ വായിച്ചു തള്ളി
അവരെത്തുമെന്നെ തേടി, കേമന്‍ ഞാന്‍..
മൂന്നമനുമുണ്ട് കേമവാദങ്ങള്‍, മറ്റേടുകള്‍ക്കും...
അവസാനതാളോതി അവരെന്നിലൂടെ
മാത്രം പൂര്‍ണ്ണതയിലെത്തുന്നു,കേമനാര്‍..
കേമത്വത്തിന്‍ കലപില കൂടി,
കാത്ത്സൂക്ഷിച്ച പുറംചുട്ടകള്‍ കുത്തിക്കീറി
കെട്ടിയുറപ്പിച്ച നൂലിഴകള്‍ പൊട്ടിച്ച്
ഏടുകള്‍ ഒരുമയുടെ കുത്തഴിച്ചു...
പുറംച്ചട്ടകള് നൊമ്പരത്തില്‍ ദ്രവിച്ചു..

പുസ്തകം വെറും ഏടുകളായ്..
അപൂര്‍ണ്ണരായ് ആത്മാവില്ലാതെ..
വായിക്കുവാനാളില്ലാതെ
വിലയില്ലാത്ത വെറും
കടലാസു കഷണങ്ങളായ്..
ഒരുനാളെല്ലാം ഒരുമിച്ച് കൂട്ടി
അഗ്നിക്കിരയാക്കിയാരൊ..
പാതി വെന്ത മനസ്സോടെയേടുകള്‍
ഒരുമയുടെ ശക്തിയറിഞ്ഞു..
വിലയുണ്ട്, ശക്തിയുണ്ട്, ആത്മാവുണ്ട്
ഒരു
മയോടെന്നും ഒന്നായിരിക്കുകില്‍....

Monday, September 12, 2011

പനിയോര്‍മ്മകള്‍


പനിയൊരോര്‍മ്മയാണ്..
കര്‍ക്കിടകത്തിലെ 
ഇരുട്ടിന്‍ ചായ്പ്പില്‍,
ചോര്‍ന്നൊലിച്ച കൂരയില്‍
മഴവികൃതികള്‍ക്കൊപ്പം
പനി പൊള്ളിച്ചത്..
അമ്മവാത്സല്ല്യം നുണഞ്ഞ്
ചുടുകഞ്ഞി മോന്തിയത്..
മാറികിടക്കാനിടമില്ലാതെ 
കീറിയ കമ്പളത്തിനുള്ളില്‍
ഞാനുംപനിയുംകൂട്ടായത്...
അമ്മയുടെ കണ്ണീര്‍ മായ്ക്കാന്‍
കൂരതകര്‍ത്ത് മഴയെത്തിയത്..
എരിയുന്നൊരാ പനിയിലേക്കാണ്.

പിന്നേയും പനിച്ചു.....
പ്രണയത്തിന്‍ അടയിരുപ്പില്‍
കുളിരുന്ന വൃശ്ചികരാവില്‍
വിറയാര്‍ന്ന പൊള്ളുന്ന പനി 
സ്വപ്നങ്ങള്‍ക്ക് കാവലിരുന്നു 
പ്രണയ രുചിയില്‍ അന്ന്
അമ്മതന്‍ മനസ്സറിഞ്ഞില്ല
അമ്മകണ്ണീരിന്‍ നനവറിഞ്ഞില്ല
മഞ്ഞുവീണ സ്വപ്നങ്ങള്‍ക്കൊപ്പം
ഞാനും പനിയും പ്രണയവും..

പിന്നെ പനിച്ചത്....
ഗ്രീഷ്മത്തിലെ പൊള്ളുന്ന പകലില്‍
തപിച്ചുരുകും ജീവിതസത്യങ്ങളിലേക്ക്
ഒട്ടുമേ കുളിരാതെ, വിറയ്ക്കാതെ
നിശബ്ദനായ് പനിയെത്തി..
പനിയില്‍ കുതിര്‍ന്ന ജീവിതം
സ്വപ്നങ്ങളുടെ കുഴിമാടത്തിനരികെ
അമ്മക്കഞ്ഞി തിരഞ്ഞപ്പോള്‍
പനിയുറക്കെയുറക്കെ ചിരിച്ചു..
ജീവിതത്തിനു മേലൊരു പുതപ്പിട്ട്
ഞാനും പനിയും യാത്രയായി
അമ്മക്കഞ്ഞിയുടെ സ്വാദ് നുകരാന്‍
മഴനൂലുകളായ് ചോര്‍ന്നൊലിക്കാന്‍
വൃശ്ചികരാത്രിയില്‍ കുളിരാകുവാന്‍
ഗ്രീഷ്മപകലുകളില്‍ പൊള്ളിപടരുവാന്‍..
ദിക്കറിയാതെ ദിശയറിയാതൊരു യാത്ര
ഓര്‍മ്മയുടെ കൈവഴികളിലൂടെ...

Wednesday, August 31, 2011

ഒഴുക്കുകളൊഴുകിയൊഴുകി..











ഒഴുക്കുകള്‍ ഒഴുകികൊണ്ടേയിരിക്കും
വിഘ്നങ്ങളില്‍ വീണുമരിക്കാതെ
ഗതിമാറിയത് വീണ്ടുമൊഴുകും..
തടസ്സങ്ങളോട് പരിഭവിക്കാതെ
തിട്ടമല്ലാത്തതെന്തോ തേടി
നിലയ്ക്കാതെ നീണ്ടൊഴുകും...

നിലച്ചേക്കാമൊരിക്കല്‍
ഇനിയൊരൊഴുക്കനുവദിക്കാതെ
മുച്ചുവരുകളുടെ കോട്ടത്തളങ്ങളില്
കൈകാലുകള്‍ക്കെട്ടി തളയ്ക്കുപ്പെടുമ്പോള്‍..

തിരിഞ്ഞൊഴുകി രക്ഷപ്പെടാനൊരു
പാഴ്ശ്രമം നടത്തും വെറുതെ..
പുറകിലൊഴുകിയെത്തും ഒഴുക്കളിലൂടെ
തിരിഞ്ഞൊഴുകുവാനാവാതെ  വീണ്ടും...
ഒടുവില്‍ ഒഴുക്കുകളെല്ലാമൊരുമിച്ച്
വിഘ്നം നിന്നവനെ വിഴുങ്ങി
കുത്തൊഴുക്കിന്‍ താണ്ഡവം.....

താഴിട്ടടച്ച വികാരങ്ങളുമൊരിക്കല്‍
തടവറച്ചാടി, മനസ്സിനെ
ചവിട്ടിമെതിച്ച് ഭ്രാന്തമായലറും...
കരച്ചിലിന് കൂച്ചുവിലങ്ങിട്ട കണ്ണുകളും
പൊട്ടിച്ചിരികള്ക്ക് ചങ്ങലയിട്ട ചുണ്ടുകളും
അന്ന് വെറും നോക്കുകുത്തികളാകും...

ലോകം ഭ്രാന്തനെന്ന് വിളിച്ചാലും
കൈകാലുകള്‍ ചങ്ങലയ്ക്ക് തീറെഴുതിയാലും
നൊമ്പരപ്പെടാന്‍, ശാസിക്കാന്
ചിട്ടകള്‍ പഠിപ്പിച്ച മനസ്സിനാവില്ല..
അന്ന് മനസ്സിന്‍റെ പറിച്ചെടുത്ത
മാംസപിണ്ഡങ്ങളിലാവും വികാരങ്ങള്‍
സ്വാതന്ത്യമാഘോഷിക്കുന്നത്.....!!
അടിച്ചമര്‍ത്തപ്പെട്ടവന്‍റെ സ്വാതന്ത്ര്യം...!!
!

Saturday, July 23, 2011

ഉണര്‍ത്തുപ്പാട്ട്..


അകലുവാനാവാത്ത
ആത്മബന്ധത്തിനാ-
ഴങ്ങളില്‍ നിപതിച്ച-
-തറിയാതെ പോയ്...


ഞാനെന്‍റെ കരള്‍ 
പറിച്ചെറിയാം
നിന്നെ സ്വതന്ത്രമാക്കുവാന്‍


വിരലുകളറുത്ത് മാറ്റാം 
മുറുകെ പിടിച്ചൊരാ 
പിടി വിടുവിക്കുവാന്‍


കണ്ണുകള്‍ തുരന്നെടുക്കാ-
മിനി നിന്‍ കാലടികള്‍ 
പിന്തുടരാതിരിക്കുവാന്‍


കാതുകറുത്ത് മാറ്റാം
നിന്‍ നിശ്വാസങ്ങള്‍ക്ക് 
കാതോര്‍ക്കാതിരിക്കുവാന്‍


എങ്കിലും നിന്നോര്‍മ്മകളെ
 തൂത്തെറിയുവാനിനിയുമെത്ര
ജന്മങ്ങള്‍ ഞാന്‍
 ജനിമൃതികള്‍ക്കിടയി-
 ലലയണം... 

നീയെന്ന സ്വപ്നമെന്‍ 
ഉറക്കുപാട്ടാവാതീരിക്കുവാന്‍
എത്ര യാമങ്ങളെ 
നിദ്രാവിഹീനമാക്കണം..


എന്നാലും വിരിയുമോരോ 
മലരും നീയായെന്നില്‍ വിടരും..

കാറ്റിന്‍റെ ജന്മം 
പൂക്കളെ താലോലിക്കാനെന്ന്
നീ മറന്നതെന്തേ...

Tuesday, July 19, 2011

കനലുകള്‍




കനലുകള്‍ കരയാറില്ലേ..
കരള്‍ കലങ്ങുമ്പോള്‍
കണ്ണുകള്‍ നിറയുമ്പോള്‍
കണ്ണുനീര്‍ തൂവാതെ എങ്ങിനെ...

കനലിന്‍റെ കണ്ണുനീരല്ലേ
അഗ്നിയായ് ആളികത്തി
കത്തിച്ചവനെ കരിയാക്കി
കീഴടങ്ങലിന്റെ പ്രതികാരമായ്
കോലം തുള്ളുന്നത്..

കേവലം കരിയായടങ്ങും മുന്‍പേ
കാലത്തില്‍ കാൽപ്പാട് പതിപ്പിക്കാനൊ
കണ്ണില്‍ കണ്ടതെല്ലാം ആശ്ലേഷിച്ച്
കണ്ണടച്ചൊരു കത്തിപടരല്‍...

കത്തിയാളലുകള്‍ക്കൊടുവില്‍,
ഒരുപാട് കനവുകള്‍ ചാരമാക്കി
നേടുന്നത്  കൂടെ കരയാന്‍
കുറെ കരിക്കട്ടകള്‍ മാത്രം..

കുറ്റം കത്തിപടര്‍ന്ന കനലിന്‍റേയൊ
കനലാക്കി മാറ്റിയ കത്തിച്ചവന്‍റേയൊ...