Tuesday, February 28, 2012

കാഴ്ച്ചാന്തരങ്ങള്‍



ശക്തമായ് പെയ്യുന്ന മഴ മുന്നിലെ കാഴ്ചകളെ മറയ്ക്കുന്നുവെന്ന് ഡ്രൈവിങ്ങിനിടെ പ്രസാദ് പരാതിപ്പെട്ടപ്പോള്‍ കാറിനു പിന്നിലൊളിക്കുന്ന കണ്ടുമതിവരാത്ത വഴിയോരക്കാഴ്ച്ചകളെ കുറിച്ച് വ്യാകുലപ്പെട്ടിരുന്നിരുന്ന ആതിര ഓര്‍ത്തത് കാഴ്ചപ്പാടുകളുടെ അന്തരത്തെ കുറിച്ചായിരുന്നു. കണ്ടുമതിവരാത്ത മഴയും വഴിയോരകാഴ്ചകളും തന്‍റെ ദു:ഖമാവുമ്പോള്‍ പ്രയാണത്തിന് വിഘ്നമാവുന്ന മഴയോട് അരിശംപൂണ്ട പരിഭവം പ്രസാദിന്.. കാലം കളിക്കുന്ന ഇന്ദ്രജാലമാണ് കാഴ്ചകളെന്ന് തോന്നാറുണ്ട്.. കാണുന്ന കാഴ്ചകള്‍ പലപ്പോഴും കാഴ്ചപ്പാടുകളെ മാറ്റിമറിക്കുന്നു. കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍ കണ്ടിരിക്കാന്‍ വിധിക്കപ്പെട്ട നിസ്സഹായര് മനുഷ്യര്..






അവധിക്ക് നാട്ടിലേക്ക് വരുമ്പോഴേ നിശ്ചയിച്ചതാണ് ഇത്തവണ എത്ര തിരക്കായാലും ദൂരമേറെയെങ്കിലും മുത്തശ്ശിയെ കാണാന്‍ തറവാട്ടില്‍ പോവണമെന്ന്.. അമ്മയുടെ ഫോണ്‍സംസാരങ്ങളിലെല്ലാം കഴിഞ്ഞ ഒരുവര്‍ഷമായി നിറഞ്ഞു നിന്നത് മുത്തശ്ശീടെ ഓര്‍മ്മക്കുറവുകളും അസുഖങ്ങളുമായിരുന്നു.പോവാനൊരുങ്ങിയപ്പോള്‍ കുട്ടികള്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറി.. അല്ലെങ്കിലും അവര്‍ക്ക് കാണാനിഷ്ടമുള്ളതൊന്നും ആ  ഗ്രാമത്തിലില്ലല്ലൊ. നിഷ്കളങ്കതയുടെ നിറകാഴ്ചകളായ ഗ്രാമഭംഗിയും പച്ചപ്പും കാടും പടലവും തോടും പാടവുമൊന്നും ആകര്‍ഷകമായി തോന്നുന്നില്ലെങ്കില്‍ പിന്നെ..! ഈ പടര്‍ന്നു പന്തലിച്ച ജീവിതത്തിന്‍റെ തായ് വേരായ ഒരു മുത്തശ്ശി അവിടെ ഓര്‍മ്മകള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കുമിടയിലെ ഇടനാഴികയില്‍ ഉഴലുന്നതും അവരെ അലട്ടുന്നില്ലെന്നത് ആതിരയെ തെല്ലൊന്ന് അസ്വസ്ഥയാക്കി..







മഴയുടെ ശക്തി  കുറഞ്ഞിട്ടുണ്ട്. തന്നെ ഓര്‍മ്മകളുടെ ലോകത്ത് തനിച്ചാക്കി  പ്രസാദ് ഗസലുകളില്‍ ഒതുങ്ങികൂടി ഡ്രൈവ് ചെയ്യുകയാണ്.. അദ്ദേഹത്തിനറിയാം തനിക്ക് ഈ യാത്രയും കാഴ്ചകളും  സമ്മാനിക്കുന്ന ഓര്‍മ്മകളുടെ പറുദീസ... ജനിച്ചതും കൌമാരംവരെ വളര്‍ന്നതും അമ്മത്തറവാട്ടിലാണ്. ആതിര ഏറെ ഇഷ്ടപ്പെടുന്നിടം.  അവിടെനിന്നും അഛന്‍റെ ജോലിസ്ഥലമായ ടൌണിലേക്കുള്ള പറിച്ചുനടല്‍ ഇന്നും മനസ്സിന് നൊമ്പരമേകുന്നു. ഗ്രാമത്തിന്‍റെ ഓരോ കാഴ്ചകളും തനിക്ക് ഓര്മ്മകളുടെ നിറയൂട്ടാണ്.



മഴ, വരുവാനിരിക്കുന്ന പേമാരിയുടെ മുന്നോടിപോലെ പെയ്ത്തവസാനിപ്പിച്ച് ശാന്തമായി. തറവാട്ടിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോഴേ മാറ്റങ്ങളനഭുവപ്പെട്ടു. മുന്‍പ് ഈ വഴിയുടെ ഇരുവശവും നിറയെ ഇടതൂര്‍ന്നമരങ്ങളും പൊന്തക്കാടും കൊണ്ട് നിറഞ്ഞിരുന്നു..നേരമിരുട്ടിയാല്‍ ആരുമീ വഴി നടക്കാന്‍ മടിയ്ക്കും..ഇന്നിപ്പോള്‍ റോഡ് വീതികൂട്ടി ടാര്‍ചെയ്തിരിക്കുന്നു.. കാടെല്ലാം വെട്ടിത്തെളിയിച്ച് മതില്‍ കെട്ടി തിരിച്ചിരിക്കുന്നു.. തറവാടിന്‍റെ പടിപ്പുര അകലെനിന്നേ കാണാം.പക്ഷേ ഒരു ഗെയ്റ്റിന്‍റെ സ്ഥാനത്ത് രണ്ട് ഗെയ്റ്റുകള്.പടിപ്പുരയും കയ്യാലയുമെല്ലാം ചേര്‍ന്ന ആ പ്രൌഢഗംഭീരമായ തറവാടിന്‍റെ സ്ഥാനത്ത് രണ്ട് കോണ്‍ക്രീറ്റ് സൌധങ്ങള്‍ മതില്‍കെട്ടി തിരിച്ചിരിക്കുന്നു, സ്വാര്‍ത്ഥതയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ട മനുഷ്യമനസ്സുകളുടെ നേര്‍കാഴ്ച. അമ്മാവന്മാരുടെ വഴക്കും,, മുത്തശ്ശിയെ ഗൌനിക്കാതെ വീടും തൊടിയും പകുത്ത് പങ്കിട്ടെടുത്തതുമെല്ലാം അമ്മയിലൂടെ കേട്ടറിഞ്ഞിരുന്നു.കാലം തീര്‍ക്കുന്ന ചില അനിവാര്യമായ വിള്ളലുകള്‍..!!



സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്ന അമ്മാവനേയും അമ്മായിയേയും കടന്ന് കണ്ണുകള്‍ മുത്തശ്ശിയെ പരതുന്നത് കണ്ടിട്ടാവണം  വിശേഷങ്ങളിലേക്ക് കടക്കുന്നതിനു മുന്‍പേ അമ്മായി മുത്തശ്ശിയുടെ അരികിലേക്ക് കൊണ്ട്പോയത്. പണ്ട് സ്കൂള്‍ വിട്ടുവരുന്ന തന്നേയും നോക്കി കയ്യാലപ്പടിയില്‍ കാത്തിരിക്കുന്ന മുത്തശ്ശിയാണപ്പോള്‍ ആതിരയുടെ മനസ്സിലേക്കോടിവന്നത്. അവിടെയിരുന്ന്തന്നെ അന്നത്തെ സ്കൂള്‍വിശേഷങ്ങള്‍ മുഴുവന്‍ പറഞ്ഞേ വീട്ടിലേക്ക് കയറൂ.കുന്നിന്‍ ചെരുവിലെ ഞാവല്‍ പഴങ്ങള്‍ പഴുത്തതും തോട്ടുവക്കിലെ കൈതപൂത്തതും സ്കൂളിന്‍റെ പിറകുവശത്തെ വെള്ളച്ചാലിലെ വരാല്‍ മീനിനെ പിടിക്കാന്‍ തോര്‍ത്തുമുണ്ടുമായ് വന്ന കൂട്ടുകാരും..പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുണ്ടാവും.

കിടപ്പുമുറിയുടെ ഒഴിഞ്ഞ കോണില്‍ ഇരുട്ടിനോട് സംസാരിച്ചുകൊണ്ടതാ  മുത്തശ്ശി.നിറം മങ്ങിയ വെള്ളവസ്ത്രത്തിനുള്ളില്‍ ക്ഷീണിച്ച് എല്ലും തോലുമായ  രൂപം.. ലൈറ്റിട്ടപ്പോള്‍ കൈകൊണ്ട് കണ്ണുകള്‍ മറച്ച് തീ, തീ എന്നും പറഞ്ഞ് മുത്തശ്ശി അസ്വസ്ഥയായി.. മുത്തശ്ശീന്ന് വിളിച്ചപ്പോഴും ശ്രദ്ധിക്കാതെ മറ്റേതൊ ലോകത്തോട് സംസാരിക്കുകയാണ് . പറയുന്നതൊന്നും വ്യക്തമല്ല..യാതൊരു ബന്ധവുമില്ലാത്ത എന്തൊക്കെയൊ ചുമരുകളോടും കട്ടിലിനോടും കതകിനോടുമെല്ലാം സംസാരിച്ചുകൊണ്ടേ ഇരിക്കുന്നു,മനുഷ്യരോടെന്ന പോലെ. ഇടക്കിടെ വിശക്കുന്നു, എനിക്ക് വിശക്കുന്നു എന്ന് പറയുന്നുണ്ട്. പെയ്തുതോര്ന്നൊരു മഴയുടെ അവശിഷ്ടങ്ങള്‍ പോലെ ഞങ്ങളെയെല്ലാം ഇന്നില്‍ ഉപേക്ഷിച്ചുകൊണ്ട് മറവിരോഗത്തിന്‍റെ ഓര്‍മ്മകളിലൂടെ ബാല്യത്തിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന മുത്തശ്ശിയുടെ അരികിലിരിക്കുമ്പോള്‍  ജനല്പാളികള്‍ക്കപ്പുറം മഴക്കാറ് നിറഞ്ഞ ആകാശം പെയ്യാന്‍ ഇരുളടഞ്ഞ് നില്‍ക്കുന്നത് കാണാം.

ഈയൊരവസ്ഥയില്‍ മുത്തശ്ശിയെ കാണേണ്ടിയിരുന്നില്ല എന്ന് തോന്നി. മനസ്സിലൊരു മുത്തശ്ശിയുണ്ടായിരുന്നു, അണിഞ്ഞിരിക്കുന്ന തൂവെള്ള വസ്ത്രം പോലെ പ്രകാശിക്കുന്ന ചിരിയുള്ള, സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന, വാത്സല്ല്യത്തിന്‍റെ നിറകുടമായ മുത്തശ്ശി ഈ തറവാടിന്‍റെ നാഡീമിടിപ്പായിരുന്നു. മുത്തശ്ശനുള്ളപ്പോഴേ വീട്ടിലെ അകംകാര്യങ്ങളെല്ലാം കാര്യാപ്രാപ്തിയോടെ കൊണ്ടുനടന്നിരുന്നത് മുത്തശ്ശിയാണ്. ഭര്‍ത്താവിനേയും അദ്ദേഹത്തിന്‍റെ കാലശേഷം ആണ്മക്കളേയും നിശബ്ദം അനുസരിക്കുക എന്നൊരു വിധേയത്വ മനോഭാവമായിരുന്നു മുത്തശ്ശിയുടേത്. അതെത്ര പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ള സംഗതിയാണെങ്കിലുംശരി, എതിര്‍ക്കില്ല. പിന്നീടെപ്പോഴൊ മുത്തശ്ശിയില്‍ ഓര്മ്മക്കുറവും പെരുമാറ്റത്തില്‍ വളരെ അപൂര്‍വ്വമായി അസ്വാഭാവികതകളും കണ്ടു തുടങ്ങി. മക്കളുടെ പേരുകള്‍ വരെ ചില സമയങ്ങളില്‍ പറയാന്‍ കഴിയാതിരിക്കുക, പ്രധാനപ്പെട്ടവയെന്തെങ്കിലും സൂക്ഷിച്ചുവെച്ച സ്ഥലം മറക്കുക തുടങ്ങിയ സ്വാഭാവിക ഓര്‍മ്മത്തെറ്റുകളിലൂടെയായിരുന്നു തുടക്കം.കാലം വരുത്തിയ പലമാറ്റങ്ങളും ഉള്‍കൊള്ളാന്‍ നിരക്ഷരയായ, തറവാടിന്‍റെ മതില്‍കെട്ടിനുള്ളില്‍ ജീവിതം തളച്ചിടേണ്ടിവന്ന മുത്തശ്ശിക്ക്  കുറേ സമരസപ്പെടേണ്ടി വന്നിരുന്നു.

പിന്നീട് ഓര്‍മ്മകുറവുകള്‍ കൂടി കൂടി താന്‍ ഭക്ഷണം കഴിച്ചോ എന്ന് വരെ മുത്തശ്ശിക്ക് ഓര്ക്കാന്‍ കഴിയാതെയായി, സ്വന്തം മക്കളെ തിരിച്ചറിയാന്‍ വയ്യ,വലിയ പുരോഗമനങ്ങള്‍ ഉള്‍കൊള്ളാനും.. റ്റിവി , ഫോണ്‍ , ഫ്രിഡ്ജ്, ഫ്ളാറ്റ് ജീവിതം എല്ലാം മുത്തശ്ശിയുടെ സാമാന്യബുദ്ധിക്കപ്പുറമായിരുന്നു.. അതുകൊണ്ട്തന്നെയാണ് തറവാട്ടില്‍ ടിവി വാങ്ങിയ ആദ്യകാലങ്ങളില്‍  സിനിമയില്‍ തീ പടരുന്നതുകണ്ടപ്പോള്‍ മുത്തശ്ശി ഉറക്കെ നിലവിളിച്ച് ആളെ കൂട്ടാന്‍ ശ്രമിച്ചതും, റ്റി വിയിലെ കഥാപാത്രങ്ങള്‍ വീട്ടില്‍ വന്ന അതിഥികളാണെന്ന് കരുതി ചായ കൊടുക്കാന്‍ അടുക്കളക്കാരിയെ നിര്‍ബന്ധിച്ചതും, വീട്ടിലേക്കുള്ള പച്ചക്കറികള്‍ വാങ്ങിക്കുവാന്‍ പത്ത് പൈസ മാത്രം കൊടുത്തുവിട്ടതുമെല്ലാം.മക്കളുടെ വഴക്കും തറവാട് പൊളിക്കലുമെല്ലാം ആ പഴമനസ്സിന്‍ താങ്ങാവുന്നതിലധികമായിരുന്നു. മുത്തശ്ശിയുടെ മനസ്സ് പഴയ കാലങ്ങളില്‍ നിന്നും മുന്നോട്ട് നടക്കാന്‍ വിസ്സമ്മതിച്ചതോടെ  ഓര്‍മ്മമണ്ഡലങ്ങളെ അത്ഷിമേഴ്സെന്ന ഭീകരന്‍ കാര്‍ന്നു തിന്നുകയായിരുന്നു .യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും മുത്തശ്ശി രോഗത്തിന്‍റെ ആഴങ്ങളിലൊളിക്കാന്‍ ശ്രമിച്ചു.മറവിയുടെ പുകമറയ്ക്കുള്ളില്‍ കണ്ടത് സ്വസ്ഥമായിരിക്കാന്‍ തന്‍റെ ബാല്യകാലവും. ഇപ്പോഴാ മനസ്സില്‍ ഇന്നുകളില്ല, മക്കളോ കൊച്ചുമക്കളോ ഇപ്പോഴത്തെ മുത്തശ്ശിയോ ജീവിതമൊ ഇല്ല,, മുത്തശ്ശിയുടെ ഇന്നലേകളാണവിടെ, കുട്ടിക്കാലവും ജനിച്ചുവളര്‍ന്ന വീടും ചുറ്റുപ്പാടും പരിചയക്കാരും മാത്രം.. ആ ലോകത്താണിപ്പോള്‍ മുത്തശ്ശി.. അവരെയാണ് മുത്തശ്ശി ഞങ്ങളിലോരോര്‍ത്തരിലും കാണുന്നത്..  അവരോടാണ് ഞങ്ങളോടെന്ന പോലെ സംസാരിക്കുന്നത്..

മുത്തശ്ശി പറഞ്ഞുതന്നിരുന്ന കഥകള്‍ കേട്ട്കൊണ്ട് തെക്കിനിയില്‍ ആ ചൂട്പറ്റികിടന്നിരുന്നതും പുലര്‍ച്ചേ വിളിച്ചുണര്‍ത്തി മുല്ലപ്പൂവും ഇലഞ്ഞിപ്പൂവും പെറുക്കാന്‍ കൂട്ട് വന്നിരുന്നതുമെല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.. മുത്തശ്ശിക്കെപ്പോഴും കൈതപ്പൂവിന്‍റെ മണമായിരുന്നു,മുത്തശ്ശി വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന മരപ്പെട്ടിക്കുമതേ. ഹൃദ്യമായ കൈതപ്പൂ വാസന ഇപ്പോഴും ഓര്‍മ്മകളില്‍ വിരുന്നെത്താറുണ്ട്.. തിരിച്ചുപോവേണ്ടേ എന്ന പ്രസാദിന്‍റെ ചോദ്യമാണ് ആതിരയെ ഉണര്‍ത്തിയത്..അപ്പോഴും മുത്തശ്ശി ഇരുട്ടിനോട് സംസാരിക്കുകയാണ്.മഴ പെയ്യാനൊരുങ്ങി നില്‍ക്കുന്നു, തണുത്ത കാറ്റും . മുത്തശ്ശിയെ കെട്ടിപ്പിടിച്ച് യാത്രപറയുമ്പോള്‍ കണ്ണുകള്‍ പെയ്തിറങ്ങി.. നിറം മങ്ങിയ ആ കണ്ണാഴങ്ങളില്‍  കാണാനായത് നിറഞ്ഞാടിയൊരു ജീവിതത്തിന്‍റെ ഒഴിഞ്ഞ വേദികയായിരുന്നു.

യാത്രപറഞ്ഞ് കാറില് കയറുമ്പോള്‍ ഒരു സാന്ത്വനം പോലെ ചാറ്റല്‍മഴ. തറവാട്ടിലേക്ക് യാത്രതിരിക്കുമ്പോഴുണ്ടായിരുന്ന സന്തോഷവും ഉത്സാഹവുമെല്ലാം തന്നിലസ്തമിച്ചിരിക്കുന്നു. കാറിലിരുന്ന് മയങ്ങി പോയതറിഞ്ഞില്ല, തനിക്ക് ചുറ്റും കമ്പ്യൂട്ടറ് ഭാഷയില്‍ ആര്പ്പ് വിളിക്കുന്ന മക്കളും, ആയിരങ്ങള്‍ കൂലി കിട്ടാന്‍ പണസഞ്ചി കൊത്തിവലിക്കുന്ന വീട്ടുവേലക്കാരും, പകല്‍ വെളിച്ചത്തില്‍ കണ്മുന്‍പിലിട്ട് പെണ്മക്കളെ പീഡിപ്പിക്കുന്ന അഛന്മാരും, മകളെ വിറ്റ് കിട്ടിയ കാശുകൊണ്ട് മുഖം മിനുക്കാന്‍ പോകുന്ന അമ്മമാരും, വിദ്യാര്ത്ഥികള്‍ പരസ്പ്പരം മുറിവേല്പ്പിച്ച് രക്തം കുടിക്കുമ്പോള്‍ രക്തത്തിനായ് കൈക്കുമ്പിള് നീട്ടുന്ന അദ്ധ്യാപകരും അത്ഷിമേഴ്സിന്‍റെ മുഖമണിഞ്ഞ് ആര്‍ത്തലയ്ക്കുന്ന കാഴ്ചയിലാണ് ആതിര ഞെട്ടിയുണര്‍ന്നത്.. ഇന്നിന്‍റെ വരമ്പില്‍നിന്നും ഓര്‍മ്മകളുടെ ഗര്‍ത്തത്തിലേക്ക് ആ മുഖംമൂടികള്‍ തന്നെ തള്ളിയിടുമെന്ന് ഭയന്നിട്ടെന്നപോലെ ആതിര പ്രസാദിന്‍റെ കൈകളില്‍ മുറുകെ പിടിച്ചു.. മുന്നിലേക്കുള്ളവഴി കാണാനാവാത്ത വിധം മഴ ആര്‍ത്തുപെയ്യുമ്പോഴും ആതിര കാറിനുള്ളില് വിയര്‍ത്തൊഴുകുകയായിരുന്നു...!!












75 comments:

  1. കഥയെന്ന ലേബല്‍ ഒരു അധികപ്രസംഗമാണെന്നറിയാം.. പൊറുക്കണം. ഒരുപാട് നീണ്ടുപോവുകയും ചെയ്തു.. :(

    ReplyDelete
  2. ഒരു ഓര്‍മ്മപ്പെടുത്തലായി ഈ രചന. ഇനിയും എഴുതുക.

    ReplyDelete
  3. ഒരു ഓര്‍മ്മപ്പെടുത്തലായി ഈ രചന. ഇനിയും എഴുതുക.

    ReplyDelete
  4. കഥ ആയാലും അനുഭവമായാലും വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ അവശേഷിപ്പിക്കുന്നു... നാട്ടിലെ കുട്ടിക്കാലത്തേക്ക് എന്റെ മനസിലെ കൊണ്ട് പോയ മനോഹരമായ വായന അനുഭവത്തിന് അഭിനന്ദനങ്ങള്‍.............

    ReplyDelete
  5. ഇഷ്ടായി ട്ടോ ഈ കഥ.
    ഒരു പഴയ തറവാടിനെ സങ്കല്‍പ്പിച്ച് , അവിടെ എല്ലാമായ ഒരു മുത്തശ്ശിയെ ഇരുത്തി , ചുറ്റും മരങ്ങളും ആരവങ്ങളും എല്ലാം ചേര്‍ത്ത് വായിച്ചപ്പോള്‍ നല്ലൊരു അനുഭവമായി ഇത്.
    പിന്നെ ആ അമ്മക്ക് വന്ന അസുഖം. അത് സൃഷ്‌ടിച്ച ഭാവമാറ്റം , എല്ലാം ഭംഗിയായി പറഞ്ഞിട്ടുണ്ട്.
    ആതിര്രയുടെ ബാല്യത്തിന്റെ ഓര്‍മ്മകള്‍ കൂടി പറഞ്ഞപ്പോള്‍ നല്ലൊരു അനുഭവമായി .
    അഭിനന്ദനങ്ങള്‍

    ReplyDelete
  6. മറവിയുടെ കാണാക്കയങ്ങളിലേക്കൊഴുകുമ്പോഴും പുതുമയുടെ വിരോധാഭാസങ്ങളെ ഉള്‍കൊള്ളാനാവാതെ ഉരുകുന്ന പഴമ..ഇലഞ്ഞിപൂക്കള്‍ ആ വികാരത്തെ ഉള്‍കൊണ്ടു നന്നായി തന്നെ അവതരിപ്പിച്ചു.സുഖമുള്ള വായന.....!!

    ReplyDelete
  7. നന്നായിട്ടുണ്ട്ട്ടോ കാഴ്ചാന്തരം....മഴയോടുള്ള പ്രസാദിന്റെയും അതിരയുടെയും കഴ്ചാന്താരത്തിന്റെ മറ്റൊരു ഭാവം തന്നെയാണ് മുത്തശ്ശിയുടെ അല്ഷിമേഴ്സ് ബാധിച്ച യധാര്ത്യതോടുള്ള കഴ്ചാന്തരം.....

    ReplyDelete
  8. അനുഭവങ്ങളുടെ നേരിയ സ്പര്‍ശം എവിടെയെങ്കിലുമില്ലാതെ കഥ ഉണ്ടാവുകയില്ല.....അതുകൊണ്ടു തന്നെ കഥ എന്നല്‍ ലേബല്‍ അധികപ്രസംഗമൊന്നുമല്ല.....

    നന്നായി എഴുതി......

    ReplyDelete
  9. നിഷ്കളങ്കതയുടെ നിറകാഴ്ചകളായ ഗ്രാമഭംഗിയും പച്ചപ്പും കാടും പടലവും തോടും പാടവുമൊന്നും ആകര്‍ഷകമായി തോന്നുന്നില്ലെങ്കില്‍ പിന്നെ..! ഈ പടര്‍ന്നു പന്തലിച്ച ജീവിതത്തിന്‍റെ തായ് വേരായ ഒരു മുത്തശ്ശി അവിടെ ഓര്‍മ്മകള്‍ക്കും യാതാര്‍ത്ഥ്യങ്ങള്‍ക്കുമിടയിലെ ഇടനാഴികയില്‍ ഉഴലുന്നതും അവരെ അലട്ടുന്നില്ലെന്നത് ആതിരയെ തെല്ലൊന്ന് അസ്വസ്ഥയാക്കി..
    -------------------------------
    സുഖമുള്ള ഒരു നോസ്ടാല്ജിയന്‍ നൊമ്പരമായി ഗ്രാമത്തിന്റെ പച്ചപ്പും ..മുത്തശ്ശിയും.. കഥയില്‍ ലയിച്ചങ്ങനെ ഇരുന്നു പോയി..നല്ല രചന എല്ലാ വിധ ആശംസകളും,

    ReplyDelete
  10. അത്രങ്ങു നീണ്ടു പോയതായി തോന്നിയില്ലല്ലോ.രസച്ചരട് പൊട്ടാതെ വായിപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ പിന്നെ നീളം ഒരു പ്രശ്നമാണോ..?
    വളരെ നന്നായി എഴുതി. ആ അമ്മൂമ്മ വേദനിപ്പിക്കുന്ന ഒരു ഓര്‍മ്മ.ഒരു മനോഹര ഗ്രാമം മുന്നില്‍ കണ്ടു.

    ReplyDelete
  11. എന്താ പറയുക... താങ്കളുടെ കവിത പോലെ തന്നെ നല്ല സുഖമുള്ള , ഒഴുക്കുള്ള എഴുത്ത്.. കഥയെന്നു പറയുമ്പോഴും കഥയെക്കാള്‍ നല്ല ലേബല്‍ ജീവിതം എന്നാണു.. അതാണ്‌ താങ്കള്‍ എഴുതിയിരിക്കുന്നത്... പിന്നെ മറവി രോഗത്തെ കുറിച്ച് പലരും എഴുതിയിട്ടുണ്ടെങ്കിലും അതിനു ഇങ്ങനെയൊരു കാരണം കാണുന്നത് ആദ്യമായാണ്‌... ഇത് വായിച്ചപ്പോള്‍ ഇപ്പൊ എനിക്കും തോന്നുന്നു ചിലപ്പോള്‍ അതായിരിക്കില്ലേ ആ രോഗത്തിന്റെ കാരണമെന്ന്...

    നന്ദി സുഹൃത്തെ...

    ReplyDelete
  12. കഥ നീണ്ടു പോയില്ല,കുഞ്ഞുപൂവേ.
    ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു ,പഴയ കാലത്തിലേക്കു പോകാനായി കരഞ്ഞിരുന്ന അമ്മയെ ഓര്‍ത്തുപോയി. മനസ് വേദനിച്ചു.
    ഭംഗിയായി പറഞ്ഞു. അഭിനന്ദനങ്ങള്‍.

    ReplyDelete
  13. ഇടയ്ക്കു ഇങ്ങനെ ചില യാത്രകള്‍ നല്ലതാണ് ,,ഓര്‍മ്മകളില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍,,,ഇലഞ്ഞി പൂക്കുമ്പോള്‍ ഇറ്ങ്ങേ പൂക്കണം ,,അത് കൊണ്ട് കഥയുടെ നീളത്തില്‍ വിഷമിക്കണ്ടാട്ടോ,,,ആശംസകള്‍

    ReplyDelete
  14. മനോഹരമായി കഥ പറഞ്ഞു. കുട്ടികാലത്തെ ഓര്‍മ്മകള്‍ താലോലിച്ചുള്ള രചന.

    ആശംസകള്‍..

    ReplyDelete
  15. അല്ഷിമേഴ്സ് (അമ്ലെശ്യം :)))) ) എന്ന മറവിരോഗം ..അത് പറയാനായി പറഞ്ഞ ഈ കഥ ..വിചാരങ്ങള്‍ കൊണ്ടുള്ള ഒരു യാത്രയാണ് ..തറവാട് ,,മുത്തശി ,മഴ ,സന്ധ്യ ,,കാട്ടു പൊന്ത..
    എല്ലാം കഥാപരിസരത്തെ ഉജ്വലമാക്കി ..
    നല്ല ശ്രമം ..:)

    ReplyDelete
  16. വായിച്ചു ആസ്വദിച്ചു.

    ReplyDelete
  17. ഒട്ടും തന്നെ അധിക പ്രസംഗമായില്ല ഇലിഞ്ഞിപൂവേ...ഒത്തിരി ഇഷ്ട്ടപെട്ടു.

    ReplyDelete
  18. നിറമുള്ളതും നിറം മങ്ങിയതും കാണാന്‍ ഇഷ്ടമുള്ളതും ഇല്ലാത്തതുമായ കുറച്ചു ചിത്രങ്ങള്‍
    എങ്കിലും ആ ഫീല്‍ നന്നായിരുന്നു

    ReplyDelete
  19. നന്നായിട്ടുണ്ട് ഷേയ ഈ കാഴ്ചാന്തരങ്ങള്‍! നല്ല എഴുത്ത്. വായിച്ചു വരുമ്പോള്‍ കുറെ കാര്യങ്ങള്‍ മനസ്സിലേയ്ക്കോടി വന്നു. കഥയിലെ ആദ്യരംഗം വായിച്ചപ്പോള്‍ മനസ്സിലേക്കോടി വന്നത് കേരള കഫേ എന്ന പത്തു ചെറുസിനിമകളടങ്ങുന്ന സിനിമയിലെ നൊസ്റ്റാള്‍ജിയയാണ്. ഓരോ യാത്രകളിലും നമ്മള്‍ മുന്നോട്ട് പോകുമ്പോള്‍ ഓര്‍മ്മകള്‍ പിറകോട്ട് ചലിച്ചുകൊണ്ടിരിയ്ക്കും.

    മറവിയെകുറിച്ച് പണ്ട് വായിച്ച ഒരു കഥ ഓര്‍മ്മവന്നു.. സമയം കിട്ടുമ്പോള്‍ ഇതൊന്നു വായിക്കൂ, വായിച്ചിരിയ്ക്കേണ്ട ഒന്നാണ്..

    http://chirakullapakalkinaavu.blogspot.in/2011/07/blog-post.html

    ആശംസകള്‍ ഷേയ!

    ReplyDelete
  20. നന്നായി എഴുതി.... അഭിനന്ദനങ്ങള്‍!

    ReplyDelete
  21. കാഴ്ചാന്തരങ്ങളിലൂടെ ഉള്ള ഈ യാത്ര എന്നെയും കൂട്ടികൊണ്ട് പോയി എന്റെ തറവാട്ടിലേക്ക് ... ഓര്‍മ്മകളുടെ ആ ബാലികുടീരത്തില്‍ ‍ ഇപ്പോള്‍ ആരും താമസ്സിക്കാനില്ലാതെ അനാഥമായി കിടക്കുന്നു....... അവിടെ ഒരു മുത്തസ്സനും മുത്തശ്ശിയും ജീവിച്ചിരുന്നു എന്നും അവര്‍ തന്ടെ പോന്നു മക്കളെയും പെരമാക്കളെയും കാത്തിരിക്കുന്നുണ്ടാവും എന്ന് തോന്നിപ്പോകുന്നു .... അതെ ഒരു മടക്കയാത്രക്ക്‌ കാലം ആയപോലെ

    ReplyDelete
  22. കാലം ആർക്കു വേണ്ടിയും കാത്തു നിൽക്കുന്നില്ല.ഓരോ നിമിഷങ്ങളും ഭൂതകാലങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ ഓരോരുത്തർക്കും സ്വന്തമാണു.അതിനെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.ഇലഞ്ഞിപ്പൂക്കളുടെ മുത്തശ്ശി ഓരോ വായനക്കാരന്റേയും മുത്തശ്ശിയായി മാറുന്നു

    നന്ദി..ആശംസകൾ !

    ReplyDelete
  23. ഒട്ടും ബോറില്ലാതെ വായിച്ചു ആശംസകള്‍

    ReplyDelete
  24. "യാതാര്‍ത്ഥ്യങ്ങളില്‍ നിന്നും മുത്തശ്ശി അത്ഷിമേഴ്സ് രോഗത്തിന്‍റെ ആഴങ്ങളിലൊളിക്കാന്‍ ശ്രമിച്ചു.മറവിയുടെ പുകമറയ്ക്കുള്ളില്‍ കണ്ടത് സ്വസ്ഥമായിരിക്കാന്‍ തന്‍റെ ബാല്യകാലവും."

    ആകെ പ്രശ്നം പിടിച്ച വാചകങ്ങൾ..
    ഒരാളും അങ്ങനെ രോഗത്തിലേക്ക്‌ പോയൊളിക്കാൻ ശ്രമിക്കുമെന്നു തോന്നുന്നില്ല..

    വളരെ ചെറിയ ഒരു ത്രെഡ്‌..
    നല്ല ഭാഷയാണ്‌. ഇനിയും ചെത്തി മിനുക്കാമെന്നു തോന്നുന്നു (അതു പറയാനുള്ള അറിവൊന്നും ആയിട്ടില്ല.. എങ്കിലും തോന്നുന്നതു പറയണമല്ലോ!)..അവസാനത്തെ പാരാഗ്രാഫ്‌.. എന്തോ പാളി പോയതു പോലെ തോന്നി. അസുഖത്തിന്റെ പേർ ഇത്രയും പ്രാവശ്യം പറയേണ്ട കാര്യമുണ്ടൊ? (ആ പേര്‌ പറയേണ്ട കാര്യമേയില്ല)

    ചില തിരുത്തുകൾ:
    അതിഥി, യാഥാർത്ഥ്യം

    ReplyDelete
  25. വായിച്ചു നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  26. ഓര്‍മ്മകളില്‍ ഇലഞ്ഞിപ്പൂക്കള്‍.,....
    രചന നന്നായി.
    ആശംസകള്‍

    ReplyDelete
  27. ഇലഞ്ഞി പൂക്കളെ, കലക്കി കേട്ടോ

    സാബുവിന്റെ കുറിപ്പിനോട് ഒരു വിയോജിപ്പ്."യാതാര്‍ത്ഥ്യങ്ങളില്‍ നിന്നും മുത്തശ്ശി അത്ഷിമേഴ്സ് രോഗത്തിന്‍റെ ആഴങ്ങളിലൊളിക്കാന്‍ ശ്രമിച്ചു.മറവിയുടെ പുകമറയ്ക്കുള്ളില്‍ കണ്ടത് സ്വസ്ഥമായിരിക്കാന്‍ തന്‍റെ ബാല്യകാലവും."
    ആകെ പ്രശ്നം പിടിച്ച വാചകങ്ങൾ..
    ഒരാളും അങ്ങനെ രോഗത്തിലേക്ക്‌ പോയൊളിക്കാൻ ശ്രമിക്കുമെന്നു തോന്നുന്നില്ല..

    രചയിതാവ്, മനസ്സ് രോഗം സ്വയം ഏറ്റു വാങ്ങി (ആലങ്കാരികമായി)എന്നാണ് ഉദ്ദേശിച്ചത് എങ്കില്‍??

    പലയിടങ്ങളും അതി ഗംഭീരമായതിനാലാകാം, സാബു പറഞ്ഞ പോലെ ചിലയിടങ്ങളില്‍ ചെത്തിമിനുക്കലാകാം എന്നാ അഭിപ്രായം എനിക്കുമുള്ളത്.

    അടുത്തകാലത്ത് ഹൃദയത്തോട് ചേര്‍ത്ത് വച്ച കഥകളില്‍ ഒന്ന്

    അഭിനന്ദനങ്ങള്‍!!!!!!!!!!!

    ReplyDelete
  28. ഓര്‍മകളില്‍ ഒരു കുഞ്ഞു മഴ പെയ്തിരിയ്ക്കുന്നു..
    നന്നായി എഴുതി....ഒത്തിരി ഒത്തിരി ...ആശംസകള്‍ :)

    ReplyDelete
  29. പ്രവാസികള്‍ക്കെപ്പോഴും ഇത്തരം വിഷയങ്ങളാണ് വായിക്കുവാന്‍ ഇഷ്ടം.....വലിയ പുതുമകള്‍ അവകാശപ്പെടാനില്ലെങ്കിലും.... ആ മുത്തശ്ശിയേയും ആ അന്തരീക്ഷവും മനസില്‍ പകര്‍ത്താന്‍ കഴിഞ്ഞു..... തുടര്‍ന്നും എഴുതുക.......ആശംസകള്‍.,...

    ReplyDelete
  30. അധികം മുഷിവില്ലാതെ വായിക്കാനായി. അതുകൊണ്ട് തന്നെ നീളം കൂടുതല്‍ എന്ന പ്രശ്നം തോന്നിയതെ ഇല്ല. മറവിരോഗം ആലോചിക്കുമ്പോള്‍ തന്നെ വല്ലാതെ വരുന്നതിനാലാവണം ആ പേര് കൂടുതല്‍ പറഞ്ഞത് പോലെ വായനയില്‍ തോന്നിയത്‌.

    ReplyDelete
  31. കഥ വായിച്ചു, തുടക്കം അതി മനോഹരമായ വര്‍ണ്ണനകളാല്‍ വിവരിച്ച്‌ വായനക്കാരനെ പിന്നീടുള്ള വരികളിലേക്കും കൊണ്‌ട്‌ പോയി എന്നാല്‍ പിന്നീട്‌ അത്രക്ക്‌ നന്നായില്ല്ല. മുത്തശിയെ കുറിച്ചുള്ളവ കുറച്ച്‌ കൂടി ഒതുക്കിയിരുന്നേല്‍ വായന സുഖം നല്‍കുമായിരുന്നു. ആകെ മൊത്തം കുഴപ്പമില്ല കെട്ടോ ? ഇന്നിന്‌റെ കഥയാണല്ലോ, അപ്പോള്‍ കുറച്ചധികം വിവരണം ആവുന്നതോണ്‌ട്‌ കുഴപ്പമില്ല... ആശംസകള്‍

    ReplyDelete
  32. ഒരു നിമിഷം...തറവാട്ടില്‍ എത്ത്യോ?? ചായം പോയ മരയഴികള്‍ ഉള്ള ജനലഴികല്‍ക്കിടയിലൂടെ മുറുക്കാന്‍ നിറഞ്ഞ വായുമായി "സ്രാജ്യെ.. ആ പശൂന് ഇത്തിരി വൈക്കോല്‍ ഇട്ടു കൊടുത്താ..." ന്ന് ഉറക്കെ പറേണ വല്ലിമ്മാനെ ഓര്മ വന്നു! പതിനൊന്നു സുഖ പ്രസവങ്ങള്‍ക്ക് ശേഷം പന്ത്രണ്ടാമന്‍ "വയറ് കീറി" പുറത്ത് വന്നതിനു ശേഷമാണ് വല്ലിമ്മ അമിതവണ്ണം വെച്ച് തുടങ്ങിയത്! എന്നിരുന്നാലും തറവാട്ടിലുള്ള മറ്റാരേക്കാളും ഓടിച്ചാടി നടന്നു പണിയെടുത്തിരുന്ന വല്ലിമ്മായെ ഓര്‍മയിലൂടെ കാണിച്ചു തന്നു മോളുടെ ഈ "കാഴ്ചാന്തരങ്ങള്‍"!!

    ReplyDelete
  33. മറവി രോഗത്തിന്റെ പിടിയലമര്‍ന്ന മുത്തശ്ശി ഒരു വേദനയായി മനസ്സില്‍ പതിഞ്ഞു .
    കഥ നന്നായി .. ആശംസകള്‍

    ReplyDelete
  34. ഇഷ്ടായി ട്ടൊ..
    ഞാന്‍ എപ്പഴും ഓര്ക്കാറുണ്ട്,എന്തേ നിയ്ക്ക് നിങ്ങളെല്ലാം പറയും പോലെ കഥ പറയാന്‍ കഴിയുന്നില്ലാ എന്ന്..!

    വരികൾക്കിടയിൽ കഥാപാത്രങ്ങൾക്ക് സംഭാഷണം കൊടുത്ത് അവരെ സംസാരിപ്പിച്ചിരുന്നെൻകിൽ എന്ന് പലയിടത്തും തോന്നി..!

    ആശംസകൾ ട്ടൊ..!

    ReplyDelete
  35. @ഫിയോനിക്സ്.. സന്തോഷം ആദ്യവായനയ്ക്ക്..

    @ DEJA VU ,, നന്ദീട്ടോ വന്നതിനും വായിച്ചതിനും..

    @ Raihana , സന്തോഷം സുഹൃത്തേ..അത്ഷിമേഴ്സ് ബാധിച്ച മുത്തശ്ശി അനുഭവവും ബാക്കിയെല്ലാം കഥയ്ക്കു വേണ്ടിയുള്ള എന്‍റെ ചിന്തകളുമാണ്‍.

    @ചെറുവാടീ,, തുടക്കംതൊട്ടേ എന്നെ വായിക്കുന്ന സഹോദരനോട് ഞാനെന്തു പറയാന്.. :)
    @ നീലക്കുറിഞ്ഞി, ഇത്താ, എന്താ ഞാന്‍ പറയേണ്ടത്..!!

    @thenmozhi, തേനൂ ഒരുപാട് നാളുകള്‍ക്ക് ശേഷമാണ്‍ നീ വീണ്ടുമീ ഇലഞ്ഞിമരച്ചുവട്ടില്‍.. സന്തോഷം വാക്കുകളില്‍ ഒതുക്കുന്നില്ല.

    @ Pradeep Kumar, മാഷേ ഇതെനിക്ക് വലിയൊരു അംഗീകാരമാണ്‍, മാഷ്ടെ ഈ വാക്കുകള്‍.

    @nanmandan, ഷാജീ, ഗ്രാമങ്ങളുടെ ആത്മാവിലലിഞ്ഞ് കഥയെഴുതുന്ന താങ്കള്‍ ഇങ്ങിനെ പറഞ്ഞെങ്കില്‍ അതെന്‍റെ എഴുത്തിന്‍ വലിയൊരു പ്രോത്സാഹനമാണ്‍.

    @ റോസാപൂക്കള്‍ ,ചേച്ചീ സന്തോഷം വാക്കുകളില്‍ ഒതുങ്ങുന്നില്ല ഇലഞ്ഞിമരച്ചുവട്ടില്‍ വന്നതിനും വായിച്ചതിനും.. ആദ്യാണെന്ന് തോന്നുന്നു ചേച്ചി എന്‍റെയടുത്ത്.

    @khaadu, സുഹൃത്തേ, മുറത്തെറ്റാതെ എന്നെ വായിക്കാന്‍ വരുന്ന താങ്കളോട് ഞാന്‍ നന്ദി പറയുന്നതെങ്ങിനെ.. ഒരുപാട് സന്തോഷം മാത്രം തിരികെയേകാന്‍..

    @സേതുലക്ഷ്മി, സേതുചേച്ചി( അങ്ങിനെ വിളിച്ചോട്ടെ, അറിയില്ല ജനനംകൊണ്ട് ചേച്ചിയാണോന്ന്..!!)തിരികെ തരാന്‍ ഈ കുഞ്ഞിപൂവിന്‍റെ കയ്യില്‍ ഒരു കൈകുടന്ന സ്നേഹം മാത്രം... ഇതെഴുതുമ്പോള്‍ മുത്തശ്ശിയെ ഓര്‍ത്ത് പലപ്പോഴും എഴുതാന്‍ കഴിയാതെ വന്നിട്ടുണ്ട്.. പലവട്ടം എഴുതാതെ ഉപേക്ഷിച്ചതുമാണ്‍,,എന്നിട്ടും എഴുതണമെന്ന് ആരോ എന്നോട് പറയുന്നതുപോലെ.. മുത്തശ്ശിയാവുമെന്ന് കരുതാനാണെനിക്കിഷ്ടം..

    ReplyDelete
  36. നിഷ്കളങ്കതയുടെ നിറകാഴ്ചകളായ ഗ്രാമഭംഗിയും പച്ചപ്പും കാടും പടലവും തോടും പാടവുമൊക്കെ ഉള്ള ആതിരയുടെ ബാല്യം ഇഷ്ടായി ...മുത്തശ്ശിയുടെ രോഗം, അതിനായ്‌ സൃഷ്‌ടിച്ച കഥ ..ഒക്കെ ഭംഗിയായി പറഞ്ഞു ഷേയ അഭിനന്ദനങ്ങള്‍

    ReplyDelete
  37. മടുപ്പില്ലാത വായന സുഖം നല്‍കി പോസ്റ്റ്‌
    ഗ്രാമങ്ങളുടെ വര്‍ണ്ണന നിറഞ്ഞ വരികള്‍ പോസ്റ്റിന്റെ മോടി കൂട്ടി .. ഇഷ്ട്ടായി ആശംസകള്‍

    ReplyDelete
  38. @സിയാഫ് അബ്ദുള്‍ഖാദര്‍ , വളരെ സന്തോഷം.. ഈയിടെ എവിടേയും അധികം കാണാറില്ല? ഞാന്‍ കാണാതെയാവും ല്ലേ...

    @ elayoden , നിറഞ്ഞ നന്ദി സുഹൃത്തേ, എന്‍റെ പോസ്റ്റുകളെല്ലാം,അത് കവിതയാണെങ്കിലും കഥയാണെങ്കിലും, വായിക്കുന്നതിനും അഭിപ്രായങ്ങള്‍ക്കും.

    @രമേശ്‌ അരൂര്‍, രമേശ്ജീ, ചെറുവാടിയോട് പറഞ്ഞുതന്നെയാ ഇവിടേയും പറയാനുള്ളത്, ആദ്യപോസ്റ്റ് തുടങ്ങി എന്നെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളോടൊക്കെ ഏത് ഭാഷയില്‍ ആഹ്ലാദം പങ്കുവെയ്ക്കും..:)

    @ V P Gangadharan, സന്തോഷവും നന്ദിയും അറിയിച്ചുകൊള്ളട്ടെ ആദ്യമായി ഇവിടെ വന്നതിലും എന്നെ വായിച്ചതിലും. ഒരുപാട് സന്തോഷം.

    @ മനു അഥവാ മാനസി , മാനസീ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

    @ നാരദന്‍ , നാരദനെ ഇടയ്ക്കു വെച്ചൊന്ന് കാണാതെയായതുപോലെ..? സന്തോഷം ഈ വായനയ്ക്ക്..

    @ കൊച്ചുമുതലാളി , അനിത്സേ.. നന്ദിയും സന്തോഷവും ഒന്നും പറയുന്നില്ല, എല്ലാം അറിയാലൊ... സ്മിതയുടെ ആ പോസ്റ്റ് വായിച്ചു.. വല്ലാതെ വേദനിച്ചു... മറവിരോഗത്തിന്‍റെ നിസ്സഹായത ശരിക്കും മനസ്സിലാക്കി തരുന്ന എഴുത്ത്, ഞാനെഴുതിയത് ചെറിയൊരു അനുഭവത്തില്‍ നിന്നും ഒരു കഥയായിരുന്നെങ്കില്, അവരെഴുതിയത് ജീവിതാമായിരുന്നു. അതുകൊണ്ട്തന്നെ വല്ലാതെ പൊള്ളുന്നു, ഓരോ വാക്കും.
    @ചക്കി, ചക്കിപ്പെണ്ണ് ഈ വഴിവന്നിട്ട് നാളേറെ ആയല്ലേ.. തിരക്കറിയാവുന്നതുകൊണ്ട് പരിഭവമില്ല.. സന്തോഷം വന്നതിലും വായിച്ചതിലും.

    @ Asha Sreekumar, ആശ(ചേച്ചി?)സന്തോഷം ആദ്യമായി വന്നതിലും വായിച്ചതിലും.. ശരിയാ, ഓരോര്‍ത്തരുടെ മനസ്സിലുമുണ്ടാവാം ഇതുപോലെ കളിയൊഴിഞ്ഞ അരങ്ങായ് ഒരു തറവാടും മങ്ങിയ കാഴ്ചകള്‍ക്കപ്പുറം നമ്മുടെ പ്രിയപ്പെട്ടവരും,ഓര്‍മ്മകളില്‍ കളിക്കുന്ന ഒരു ബാല്യവും.

    @ സുനിൽ കൃഷ്ണൻ(Sunil Krishnan) നിറഞ്ഞ സന്തോഷം ഈ വായനയ്ക്കും പ്രോത്സാഹനത്തിനും.. ആദ്യമായി വന്ന് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില അതിലേറെ സന്തോഷം.
    @കൊമ്പന്‍, കൊമ്പാ സന്തോഷം വായിച്ചതിനും ഇഷ്ടായെന്നറിഞ്ഞതിലും.

    ReplyDelete
  39. @ Sabu M H, സാബൂ വളരെ സന്തോഷം ഇതുവരെ വന്നതിലും വായിച്ചതിലും.
    എന്‍റെ മുത്തശ്ശിക്ക് അത്ഷിമേഴ്സായിരുന്നു, അന്ന് ഈ രോഗത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അത്ര അറിവൊന്നുമില്ല(17-18 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‍.) മുത്തശ്ശിയുടെ ഓര്‍മ്മക്കുറവുകള്‍ കൂടിവന്നപ്പോള്‍ നാട്ടിലെ സാധാരണ ഡോക്ടര്‍മാര്‍ക്ക് ഉത്തരം മുട്ടിയപ്പോള്‍ അന്ന് തൃശ്ശൂര്‍ ഏതൊ ഒരു ഹോസ്പിറ്റലില്‍ കാണിച്ചു(പേരോര്‍മ്മയില്ല.) അന്ന് ഡോക്ടര്‍ പറഞ്ഞതാണ്‍, തലച്ചോറിലെ ഓര്മ്മയുടെ കോശങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്‍, അതിനു പലകാരണങ്ങള്‍ കാണാം, നിരക്ഷരായ വൃദ്ധരില്‍ ഇതുണ്ടാവാന്‍ ഒരു കാരണമായി പറയുന്നത് ചുറ്റുമുള്ള പുരോഗമനങ്ങള്‍, മാറ്റങ്ങള്‍ അതൊന്നും പത്രം വായിക്കുകയോ പുറം ലോകം അധികം അറിയുകയോ ചെയ്യാത്ത ആളുകളില്‍, പ്രത്യേകിച്ച് വീട്ടില്‍ ഒതുങ്ങികൂടുന്ന സ്ത്രീകള്‍കളില്‍,ഉള്‍കൊള്ളാനും അതിനോട് പൊരുത്തപ്പെടാനും വലിയ ബുദ്ധിമുട്ടാണ്‍..ആ ആത്മസംഘര്‍ഷം അവരുടെ ഉപബോധമനസ്സിനെ പഴമയില് തന്നെ നിലനില്‍ക്കാന്‍ പ്രേരിപ്പിക്കും. പല കാരണങ്ങളില്‍ ഇതുമൊരു കാരണമാണ്‍, ഇപ്പോഴും ഈ രോഗത്തെ കുറിച്ച് പഠനം നടന്നുകൊണ്ടിരിക്കുകയാണ്‍ എന്നാണ്‍. ആ ഒരു അറിവു വെച്ചാണ്‍ രോഗി അറിഞ്ഞിട്ടല്ലെങ്കിലും മനസ്സ് അറിയാതെ പഴമയിലേക്ക് നടക്കുന്നു എന്ന ചിന്തയെ ആലങ്കാരികമായി ഞാന്‍ ഇങ്ങിനെ പറഞ്ഞുവെച്ചത്... വായനക്കാരിലേക്കെത്തിക്കാന്‍ കഴിയാഞ്ഞത് തീര്‍ച്ചയായും എന്‍റെ പരാജയം.
    അക്ഷരത്തെറ്റുകള്‍ ഞാന്‍ തിരുത്തി,നന്ദി.
    പറഞ്ഞുതന്ന പോരായ്മകള്‍ തിരുത്താന്‍ ഞാന്‍ അടുത്ത എഴുത്തില്‍ ശ്രമിക്കാം.. ഈ ഉപദേശങ്ങള്‍ക്ക് നന്ദി പറഞ്ഞ് ചെറുതാക്കുന്നില്ല.

    @ Artof Wave വളരെ സന്തോഷം സുഹൃത്തേ വരവിനും വായനയ്ക്കും.

    @c.v.thankappan, തങ്കപ്പന്‍ ചേട്ടാ.. സന്തോഷം..:)

    @ ponmalakkaran | പൊന്മളക്കാരന്‍ , പൊന്മുളക്കാരന്‍ ഇലഞ്ഞിമരച്ചുവട്ടില് ആദ്യാന്നാ ഓര്‍മ്മ.. വളരെ സന്തോഷം ഈ വരവിന്‍.

    @പൊട്ടന്‍ , ശ്ശോ ഒരാള്‍ടെ മുഖത്ത് നോക്കി എങ്ങിനെയാ പൊട്ടാ എന്ന് വിളിക്ക്യാ,അതും വായിച്ചതില്‍ സന്തോഷം അറിയിക്കാന്‍...!! വല്ലാത്തൊരു പേരായി പോയി കേട്ടൊ.. വലിയൊരു പ്രോത്സാഹനമാണ്‍ താങ്കളെനിക്ക് തന്നത്, നന്ദി പറഞ്ഞു ചെറുതാക്കുന്നില്ല.

    @മുഹമ്മദ്‌ ഷാഫി ,ചാപ്പിക്കാ, ആ മഴയില്‍ നനയാന്‍ വന്നതില്‍ വളരെ സന്തോഷം.

    @ ...സുജിത്...,സുജിതേ പ്രവാസികളെ പോലെ നാട്ടിലുള്ളവര്‍ക്കും പ്രകൃതിയും പച്ചപ്പുമൊക്കെ ഇന്ന് മനസ്സിലെ കാഴ്ചകള്‍ മാത്രമായി മാറികൊണ്ടിരിക്കുകയല്ലേ.. സന്തോഷം വന്നതിനും വായിച്ചതിനും.

    @പട്ടേപ്പാടം റാംജി , റാംജി സര്‍, സന്തോഷം ഇതുവരെ വന്നുവായിച്ചതില്‍.. ശരിയാ ആ പേര്‍ കുറെ തവണയായി.. സാബുവും പറഞ്ഞു, ഇനി ശ്രദ്ധിക്കാം.

    @ Mohiyudheen MP, മൊഹിയുദ്ദീന്‍, ആദ്യാണല്ലോ ഇലഞ്ഞിമരച്ചുവട്ടില്‍.. സന്തോഷം വന്നു വായിച്ചതില്‍.

    @സിറാജ് ബിന്‍ കുഞ്ഞിബാവ , സിര്‍ക്കാ..:)
    ആ വെല്ല്യുമ്മയെ ഞാനും കാണുന്നു...

    @വേണുഗോപാല്‍ , സര്‍ ഒരുപാട് സന്തോഷം അഭിപ്രായത്തിന്‍...

    @(നൗഷാദ് പൂച്ചക്കണ്ണന്‍), ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം നൌഷാദ്..

    @വര്‍ഷിണി* വിനോദിനി, വര്‍ഷൂ,, എന്തിനാ അങ്ങിനെ ചിന്തിക്കുന്നത്, എന്‍റെ കൂട്ടുകാരി എഴുതുന്ന ആ ഭാഷകണ്ട് കൊതിച്ചിട്ടുണ്ട് ഞാന്‍ പലപ്പോഴും.. അത് തന്‍റെ മാത്രം ശൈലിയാണ്‍, മറ്റാര്‍ക്കുമില്ലാത്തത്..
    സംഭാഷണങ്ങള്‍ എഴുതണമെന്ന് എനിക്കുമാഗ്രഹമുണ്ടായിരുന്നു, പക്ഷേ അതങ്ങോട്ട് ശരിയാവുന്നില്ല..അപ്പോ ഉപേക്ഷിച്ചു... സന്തോഷം, വളരെ,വളരെ..വന്നതിനും വായിച്ചതിനും.

    ReplyDelete
  40. ഇലഞ്ഞിപ്പൂക്കൾ ഹരിതകഞ്ചുകമണിഞ്ഞു നിൽക്കുകയല്ലേ.....പച്ചപ്പ് തുടിയ്ക്കുന്ന ചിന്തകളില്ലാതെ ഇവിടെ വേറെന്തിനാണ് പ്രത്യക്ഷപ്പെടാനർഹത....,ഇന്നലെകളുടെ രമ്യലോകത്തിലാനന്ദം കണ്ടെത്താൻ അൽഴിമേഴ്സ് ആ മുത്തശ്ശിയ്ക്കൊരു അനുഗ്രഹമാണ്,ആതിരയുടെ കത്തുന്ന സ്വപ്നം പോലെ തന്നെ....

    നല്ല എഴുത്ത്...ആശംസകൾ.

    ReplyDelete
  41. ഓര്‍മ്മകളില്‍ പടുത്തുയര്‍ത്തിയ ഈ അക്ഷരങ്ങള്‍ വായിക്കുമ്പോള്‍ എന്റെ മനസ്സും ആ മുത്തശ്ശിയോടൊപ്പം ആയിരുന്നു നല്ല എഴുത്തിന് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  42. ഷേയ ചേച്ചി..
    കഥ ഞാന്‍ വായിച്ചു ട്ടോ... നന്നായി...
    പുതുമകള്‍ ഇല്ലാ എന്നൊരു പരാതി എനിക്കുണ്ട്.. പക്ഷെ അത് കാര്യാക്കണ്ടാ.... (മറവി രോഗം പലരും പറഞ്ഞു പഴകിയ ഒന്നായത് കൊണ്ടാവും ഞാനിതു പറയുന്നത്... എങ്കിലും അതിനപ്പുറം ചേച്ചിയുടെ മനസ്സില്‍ പറയാന്‍ കുറെ ഉള്ളത് പോലെ തോന്നി.. പ്രത്യേകിച്ചും അവസാനിപ്പിച്ച ഭാഗം... മനസ്സിലുള്ളത് ഇങ്ങട്ട് പോരട്ടെ ന്നേ... ഓരോ കഥകള്‍ ആയിട്ട്... )
    പിന്നെ കുറെ അക്ഷരത്തെറ്റ് കണ്ടു ട്ടോ...
    സമയം പോലെ തിരുത്തൂ....

    ReplyDelete
  43. നന്നായി എഴുതി സ്നേഹാസേ........!!!
    വായിക്കാനും നല്ല ഒഴുക്കുണ്ട്...!!അതു തന്നെയാണ് പ്രധാനം..വായിക്കുന്നവര്‍ക്ക് ,വായന ഭാരമാകാതെ എഴുതാന്‍ കഴിയുക എന്നതാണ് എഴുത്തുകാരന്‍റെ ധര്‍മ്മം....! കഥയുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ..ചെറിയൊരു മിനുക്കു പണി കൂടി നടത്താമായിരുന്നു എന്നു തോന്നി..!!അതൊഴിച്ചാല്‍ നല്ല ഇഷ്ടായി.....!!

    ReplyDelete
  44. Nalla Kadha..
    Ithiri neettam koodiyo ennoru samshayam mathram..
    Ee oru anubhavam enikku oru Ormapeduthal polayii..
    Iniyum ezhuthanam..
    Aashamsaa Mazhaa...!

    ReplyDelete
  45. ഇഷ്ടായി ട്ടോ ഈ കഥ.
    ഒരു പഴയ തറവാടിനെ സങ്കല്‍പ്പിച്ച് , അവിടെ എല്ലാമായ ഒരു മുത്തശ്ശിയെ ഇരുത്തി , ചുറ്റും മരങ്ങളും ആരവങ്ങളും എല്ലാം ചേര്‍ത്ത് വായിച്ചപ്പോള്‍ നല്ലൊരു അനുഭവമായി ഇത്
    നല്ല മനസ്സ് കുളിർപ്പിക്കുന്ന വർണ്ണനകളാൽ എഴുത്ത് മുന്നോട്ട് പൊയി. അതിൽ പറയുന്ന എല്ലാ കാര്യങ്ങളും സന്ദരവും ഉദ്ദീപകവുമാണ്. ഞാൻ മറ്റൊരു കാര്യം പറയട്ടെ, വീട്ടിലെ പെണ്ണുങ്ങൾ കല്യാണം കഴിഞ്ഞ് ഫ്ലാറ്റിലേക്കോ, പട്ടണത്തിലെ ജീവിതത്തിലേക്കോ പോകുമ്പോൾ ആ വീടിന്റെ അവകാശികൾക്കും വേണ്ടേ നല്ല സൗകര്യങ്ങളോടെയുള്ള ജീവിതം ? അവർ അതിന് വേണ്ടി വീട് നന്നാക്കും സൗകര്യങ്ങളുണ്ടാക്കും. ഇതൊക്കെ സ്വാഭാവികം. അതിൽ കുറേ കാലം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിവരുന്ന സ്ത്രീകൾ പരിഭവിച്ചിട്ട് യാതൊരു കാര്യവുമില്ല. നല്ല എഴുത്ത് ട്ടോ. ആശംസകൾ.

    ReplyDelete
  46. തിരിച്ചറിയാന്‍ ഒരു വിഷമവുമില്ല ആതിരയെ.... ഒരത്ഭുതംപോലെ ഇന്ന് ഞാനിട്ട കവിതയിലും ഇതേ വിഷയം തന്നെ .... എഴുത്ത് നന്നായിരിക്കുന്നു.ആശംസകള്‍ .

    ReplyDelete
  47. നന്നായിട്ടുണ്ട് ട്ടോ...
    നീണ്ടുപോയെന്ന ആ മുന്‍ കൂര്‍ ജ്യാമ്യത്തിന്‍റെ ഒന്നും ആവശ്യമില്ലാ..
    നന്നായി എഴുതിയിട്ടുണ്ട്..
    ഭാഷ ഇത്രയും അടക്കത്തോടെ കയ്യിലുണ്ടെങ്കില്‍ ഇത്തിരി നീണ്ടാലും ഒരു കുഴപ്പമില്ലാന്നേ..
    ഇഷ്ടായിട്ടാ....
    ഇനിയും എഴുതാന്‍ ആശംസകള്‍..

    ReplyDelete
  48. പൂക്കളേ...നല്ല സാഹിത്യസബന്നമായ ഒരു പാടു വാക്കുകൾ..അതിനു ഭാവുകങ്ങൾ നല്കാതെ വയ്യ..ഒരു കധയായി തോന്നിയില്ല.കുറെ ഓർമ്മകൾ..ഒരു സ്തിരം കധതന്തു..

    ReplyDelete
  49. ‘...മുത്തശ്ശിയെ യഥാർത്ഥഭാവത്തിൽത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. തുടക്കത്തിലെ ഘടനാപരമായ വാചകങ്ങളും മേന്മയുള്ളത്, അവസാനഖണ്ഡികയിൽ ഇന്നത്തെ അവസ്ഥകൾ ചുരുക്കിക്കൂട്ടിക്കാണിച്ചത് അതിനെക്കാൾ മെച്ചം. കൊള്ളാം, നല്ല ആശയം നല്ലതുപോലെ എഴുതി. അനുമോദനങ്ങൾ..

    ReplyDelete
  50. അക്ഷരത്തെറ്റുകളോട് നോ കോമ്പ്രമൈസ്
    ..
    മറക്കുക, മറയ്ക്കുക..
    ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍ എന്ന സിനിമാഗാനത്തില്‍ ഈ രണ്ട് വാക്കും വരുന്നുണ്ട്, അതിന്റെ ചാരുത മനസ്സിലാവും വരികള്‍ ഒന്നൂടെ ശ്രദ്ധിച്ചാല്‍.


    വഴിയോരകാഴ്ചകളോര്‍ത്ത് വ്യാകുലപ്പെട്ടിരുന്നിരുന്ന ആതിര ഓര്‍ത്തത്..
    ആവര്‍ത്തനം വിരസമാണ്, വേറെ വാക്ക് ഓര്‍ക്കാത്തതെന്ത്, ങെ?

    യാഥാര്‍ത്ഥ്യം എന്നല്ലേ ശരി?
    ..
    കഥയിലേക്ക്-
    കട്ട് പറയാതെ; ഒരു വിഡിയോ ക്യാമറക്കണ്ണിലൂടെ, ആ ഫ്രെയിമിലൂടെ ഒരു നിശബ്ദചിത്രം ഷൂട്ട് ചെയ്ത പ്രതീതിയാണ് ഉണ്ടായത്. ഓര്‍മ്മപ്പെടുത്തലാണീ ഫിലിം. സൃഷ്ടികര്‍ത്താവിന്റെ കണ്ണിലൂടെ കാഴ്ച വായനക്കാരന്റെതാക്കുന്നതില്‍ വിജയിക്കുന്നു.

    ഇത് നിശബ്ദമല്ലായിരുന്നെങ്കില്‍ ഒന്നുകൂടി മനോഹരമായേനെ, പക്ഷെ റിസ്ക് ഉണ്ട്-റിസ്ക് ഏടുക്കണമായിരുന്നു..

    നല്ല വായനയില്‍ സന്തോഷം.
    ആശംസകളോടെ..
    ♫♫രവി..
    ..

    ReplyDelete
  51. വളരെ നന്നായിട്ടുണ്ട് ഷേയ...
    ആ മുത്തശ്ശി.. മനസില്‍ തന്നെ നില്‍ക്കുന്നു..
    കഥക്ക് അല്പം നീളം കൂടിപ്പോയത് അറിഞ്ഞതേയില്ലാ.. ഇതൊരു കഥയായ് തോന്നിയതുമില്ലാ.. ഒരു അനുഭവം നേരില്‍ കാണുന്ന അനുഭൂതി ഉണ്ടാക്കാന്‍ ആ വരികള്‍ക്ക് കഴിഞ്ഞു.. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ഈ വരികളിലൂടെ ഓര്‍മ്മിപ്പിച്ചതിനു നന്ദി.. അഭിനന്ദനങ്ങള്‍..
    സസ്നേഹം
    അന്നാമോട്ടി

    ReplyDelete
  52. മനോഹരമായ വായന അനുഭവത്തിന് അഭിനന്ദനങ്ങള്‍.............

    ReplyDelete
  53. നല്ലരീതിയിൽ പറഞ്ഞു. അഭിനന്ദനങ്ങൾ

    ReplyDelete
  54. മുത്തശ്ശി ഒരു നൊമ്പരമായി മനസ്സിനെ നീറ്റുന്നത്, സമാനാനുഭവം ഉള്ളത് കൊണ്ടാവും കുഞ്ഞിപ്പൂവേ... കഥ വളരെ സ്പര്‍ശിയായി പറഞ്ഞു ട്ടോ...

    ReplyDelete
  55. ചെത്തിമിനുക്കാം ഇനിയുമിനിയും എന്ന് തോന്നി ..
    പറയാതെ വായിച്ചെടുക്കാന്‍ കഴിയുന്ന വാക്കുകള്‍ , ആശയങ്ങള്‍ ഇവ പറയാതെ പറയാന്‍ കഴിയുമ്പോഴാണ് രചനക്ക് തീവ്രത കൂടുക .. നാം എഴുതിയ ഒരു വാക്കും വെട്ടിക്കളയാന്‍ തോന്നില്ല .. പക്ഷെ നിഷ്ക്കരുണം വെട്ടിക്കളയാനുള്ള 'ചങ്കൂറ്റം ' കാണിച്ചാലേ രചനക്ക് കരുത്ത്‌ കൂടൂ .. ഒരേ വാക്കുകള്‍ ആവര്‍ത്തിച്ചു വരുന്നത് പരമാവധി ഒഴിവാക്കിയേ തീരൂ .. എന്നോട് തന്നെ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നതും ഒരു പരിധി വരെ നടക്കത്തതുമായ ഈ കാര്യങ്ങള്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ എന്നോണം ഇവിടെ ചേര്‍ക്കാന്‍ തോന്നി വായിച്ചു കഴിഞ്ഞപ്പോള്‍ ..
    ആശംസകള്‍ ..

    ReplyDelete
  56. ivde vannappol poothu nilkunna poo thontathil keriya pole undu

    ReplyDelete
  57. മറവി രോഗത്തെ കുറിച്ച് കേള്ല്‍ക്കുകയും കാണുകയും അറിയുകയും ചെയ്തിട്ടുണ്ട്. അതിന്റെ കാരണങ്ങളെ ചൊല്ലി ഒരന്വേഷണവും ഉണ്ടായിട്ടില്ല. എന്നാലൊന്നറിയാം.. മറവി ജയിക്കുകയെന്നാല്‍ മരണം സംഭവിക്കുക എന്നുതന്നെയാണ്. മരവികള്‍ക്ക് മേല്‍ ഓര്‍മ്മകള്‍ നടത്തുന്ന സമരം തന്നെയാണ് ജീവിതം. ഈ കഥയുടെ വായനക്കൊടുവില്‍ ലഭിച്ച കാരണങ്ങളില്‍ ഉഴറി നില്‍പ്പാണ് എന്നുള്ളവും..!
    മാറ്റം സാധ്യമാകുമ്പോഴും പാടെ മാറ്റുന്നുവെന്നത് മാറ്റത്തെയും പഠിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
    കുറെ നാളുകൂടിയുള്ള ബൂലോക യാത്രയില്‍ നല്ലൊരു വായനാനുഭവം നല്‍കിയ എഴുത്തിനു എഴുത്താണിക്ക് സ്നേഹം..

    ReplyDelete
  58. നന്നായിട്ടുണ്ട്,
    നീളം കൂടിയെന്നതിനാലല്ല, ഒന്നുകൂടെ, കാതല്‍ കുറയാതെ, ചുരുക്കാമെന്ന് തോന്നി. അത് വായനയെ കൂടുതല്‍ ആസ്വാദ്യകരമാക്കും.

    ReplyDelete
  59. valare manoharamayi paranju...... aashamsakal... pinne blogil puthiya post... URUMIYE THAZHANJAVAR ENTHU NEDI...... vayikkumallo.....

    ReplyDelete
  60. ഞാന്‍ ഇവിടെയോക്കെത്തന്ന്യുണ്ടായിരുന്നല്ലോ ഇലഞ്ഞിപ്പൂവേ ,ഇതാ ഇപ്പോഴും വന്നു ,കഥയെക്കുറിച്ച് അഭിപ്രായം എഴുതിയിട്ടുള്ളത് ഓര്‍ക്കതെയാനെന്കിലും ..

    ReplyDelete
  61. ആ മുത്തശി എന്‍റെയും മുത്തശ്ശിയാ......
    മുന്നോട്ടുള്ള വഴി കാണാനാവാതെ എന്‍റെ കണ്ണും നിരഞ്ഞിരിക്കയാണിപ്പോള്‍..
    നറുമണമോലുന്ന എഴുത്തിന് എല്ലാ ഭാവുകങ്ങളും... ഇലഞ്ഞിപ്പൂകള്‍ക്ക്
    ഇനി വായനക്ക് കൂട്ടുണ്ടാവും ഞാനും.

    ReplyDelete
  62. പ്രിയപ്പെട്ട ഷേയ,
    മനസ്സില്‍ ഒത്തിരി നൊമ്പരമവശേഷിപ്പിച്ചു,ഈ പോസ്റ്റ്‌! മഴക്കാഴ്ച്ചകള്‍ പലര്‍ക്കും പലേവിധം !ഓര്‍മ നഷ്ട്ടപ്പെടുമ്പോള്‍, ഏതൊരു നിസ്സഹായവസ്തയിലാണ് നമ്മള്‍!
    തറവാടിന്റെ ജീവനായ മുത്തശ്ശി മനസ്സില്‍ സങ്കടമുണര്‍ത്തുന്നു.
    മനോഹരമായ ഒരു സായാഹ്നം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  63. "പെയ്തുതോര്ന്നൊരു മഴയുടെ അവശിഷ്ടങ്ങള്‍ പോലെ ഞങ്ങളെയെല്ലാം ഇന്നില്‍ ഉപേക്ഷിച്ചുകൊണ്ട് മറവിരോഗത്തിന്‍റെ ഓര്‍മ്മകളിലൂടെ ബാല്യത്തിലേക്ക് പിന്തിരിഞ്ഞ് നടക്കുന്ന മുത്തശ്ശിയുടെ അരികിലിരിക്കുമ്പോള്‍ ജനല്പാളികള്‍ക്കപ്പുറം മഴക്കാറ് നിറഞ്ഞ ആകാശം പെയ്യാന്‍ ഇരുളടഞ്ഞ് നില്‍ക്കുന്നത് കാണാം."

    മനോഹരമായി കഥ പറഞ്ഞിരിക്കുന്നു....
    അച്ചടക്കത്തോടെ ഉള്ള എഴുത്ത്....
    വായന തുടങ്ങിയപ്പോള്‍ മുതല്‍ എന്റെ വല്യമ്മച്ചി ആയിരുന്നു എന്റെയും മനസ്സില്‍... ഈ പറഞ്ഞ ഇതേ അവസ്ഥയില്‍...തീരെ വയ്യാതെ ഓര്‍മ്മകളെ പിന്നോട്ട് ഓടിച്ചു...കുറച്ചു ദിവസമായി വല്യമ്മച്ചിയെ കാണാന്‍ പോകണം എന്ന ചിന്തയിലാണ് ഞാനും...

    കഥയിലെ പലവാക്യങ്ങളും അതി മനോഹരങ്ങളായി തോന്നി.... എങ്കിലും തുടക്കത്തിന്റെ അത്രയും മനോഹരമായി കഥ അവസാനിപ്പിക്കാന്‍ പറ്റിയില്ല കേട്ടോ...അവിടെ മാത്രം കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി, ചിലപ്പോള്‍ അതെന്റെ തോന്നലുമാകാം കേട്ടോ...

    ഇനിയും ഇത്തരം നല്ല നല്ല കഥകള്‍ പോരട്ടെ...

    ReplyDelete
  64. നീണ്ടുപോയെങ്കിലും നന്നായിട്ടുണ്ട്.. മനോഹരമായ വിങ്ങുന്ന വായനാനുഭവം തന്നു.

    ReplyDelete
  65. നീണ്ടു പോയെങ്കിലും നന്നായി ...മൊത്തം ഒരു ആനച്ചന്തം....

    ReplyDelete
  66. ഇത് കഥയാണോ അല്ല സ്വന്തം അനുഭവമാണോ എന്ന് തോന്നിപ്പിക്കും വിധം ഏച്ചു കെട്ടലുകളില്ലാതെ മുത്തശ്ശിയെ മനോഹരമായി വരച്ചു വെച്ചിരിക്കുന്നു…
    നന്നായിരിക്കുന്നു...ആശംസകൾ നേരുന്നു..

    ReplyDelete
  67. ഇങ്ങനെ ഒരു മുത്തശി എല്ലാര്‍ക്കും ഉണ്ട്. ജീവിച്ചിരിക്കുമ്പോള്‍ മറവിയുടെ ലോകത്താകാന്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് കൊതിച്ചു പോകാറുണ്ട്. ഓര്‍മ്മ, നിത്ത്യ ജീവിതങ്ങള്‍ എല്ലാം നരകക്കാഴ്ച്ചയാകുമ്പോള്‍...
    ഒഴുക്കുള്ള എഴുത്തിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  68. എന്നെ വായിച്ച പ്രിയപ്പെട്ടവര്‍ക്കെല്ലാം നിറഞ്ഞ സന്തോഷം, നന്ദി.

    ReplyDelete
  69. വായിച്ചു കഴിഞ്ഞതറിഞ്ഞില്ല ഇലഞീ...എന്ത് രസായിട്ടാ പിന്നിട്ട ഗ്രാമ വഴികള്‍ പറഞ്ഞു തീര്‍ത്തത് .അതില്‍ ഒരു നോവായി മുത്തശ്ശിയും...ഇഷ്ടമായി ഒരുപാട്

    ReplyDelete
  70. ഇന്നാണ് ഇക്കഥ വായിയ്ക്കുന്നത്
    ഓര്‍മ്മകളില്ലെങ്കില്‍ പിന്നെയെന്ത് ജീവിതമാണല്ലെ?

    വളരെ സ്പര്‍ശിക്കത്തക്കരീതിയില്‍ എഴുതി. മുത്തശ്ശിയുടെ അനുഭവം നേരില്‍ കണ്ടതുകൊണ്ടാവാം കഥപറച്ചിലിന് ഇത്ര മിഴിവ്

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!